Saturday 30 April 2016

ഉത്സവ ലഹരികൾ .... ! / Ulsava Laharikal ... !

അലയാഴികളിലെ തിരമാലകളെ
പോലെ ഓളം തള്ളിയും തിരയടിച്ചും
അമ്പത് കൊല്ലം ജീവിതത്തിൽ നിന്ന് ഇത്രവേഗം കൊഴിഞ്ഞ് പോയല്ലൊ എന്ന നഷ്ട്ടബോധമൊന്നും , ആ പിന്നിട്ട വഴികളിലേക്ക്  തിരിഞ്ഞ് നോക്കുമ്പോൾ  എന്നെയൊന്നും ഒട്ടും അലട്ടാറില്ല ...

പലപ്പോഴും ബന്ധു മിത്രാധികൾക്കൊപ്പം ആർമാദിച്ചാടിയ സന്തോഷങ്ങളാണ് , പല ദു:ഖങ്ങളേക്കാളും , സന്താപങ്ങളേക്കാളും എന്നെ സംബന്ധിച്ചിടത്തോളം ; എന്നും മധുര സ്മരണകളിൽ മുന്നിട്ട് നിൽക്കാറുള്ളത് ...

ഇത്തരത്തിലുള്ള പിന്നിട്ടുപോയ  മധുരമൂറുന്ന പല  സ്മരണകളും വീണ്ടും അയവിറക്കുവാൻ വേണ്ടിയാണ് ഞാൻ ഇത്തവണ , ഒരു ഒറ്റയാൾ പട്ടാളമായി നാട് താണ്ടാൻ പോയത് ...
അതോടൊപ്പം സ്വന്തം ജീവിത രീതികളാ‍ൽ സ്വയം കേടുവരുത്തിയ ചില ശാരീരിക ആന്തരിക അവയവങ്ങളുടെ അറ്റകുറ്റ പണികൾ  നാട്ടിൽ വെച്ച് നടത്തുവാനൊ , പ്രതിവിധിക്കൊ  വല്ല മാർഗ്ഗവും ഉണ്ടോ‍ എന്നന്വേഷിക്കുകയും വേണമായിരുന്നു... !

ഇതിനെല്ലാത്തിനേക്കാളും  ഉപരി ; ജോലി , കുടുംബം മുതലായ ബന്ധനങ്ങളിൽ നിന്നും തൽക്കാലം ഒരു മോചനം നേടി നാട്ടിലെ പണ്ടത്തെ കൂട്ടുകാർക്കും , കൂട്ടുകാരികൾക്കുമൊപ്പം ഒത്ത് കൂടി വീണ്ടും ചില കളി വിളയാട്ടങ്ങൾ നടത്തണമെന്നുള്ള ഒരു കലശലായ മോഹവും ഉണ്ടായിരുന്നു ... !

"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും 
ബന്ധനം ബന്ധനം തന്നെ പാരില്‍ " 
എന്നാണല്ലോ പറയുക അല്ലേ ...

അങ്ങിനെ നാലാഴ്ച്ചക്കാലം നാട്ടിൽ ചിലവഴിച്ച , അടിച്ചു പൊളിച്ചടക്കിയുള്ള ഒരു പരോൾ കാലം കഴിഞ്ഞ് വീണ്ടും ലണ്ടനിലെ വീട്ട് തടവറയിൽ എത്തിയപ്പോൾ , ഏതാണ്ട് ഒരു മാസത്തോളം പിന്നിട്ട  കിടിലനായ ഒരു  ‘ഡിജിറ്റൽ ഡൈറ്റ് ‘ കാരണം ,
വല്ലാതെ ശോഷിച്ചു പോയ എന്റെ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ  ഒരു ആർത്തി പണ്ടാരത്തെ പോലെ ഓടിനടന്ന് വല്ലാതെ വിവശനായിരിക്കുമ്പോഴാണ് , ആ നാട്ടു കാഴ്ച്ചകളെ കുറിച്ച് എന്തെങ്കിലും കുറിച്ചിടാമെന്ന് കരുതി ഈ ബിലാത്തി പട്ടണത്തിന്റെ ഉമ്മറത്ത് ഇപ്പോൾ വന്നത് ...

വിദേശ  വാസത്തിൽ നീണ്ടകാലം ജീവിതം തള്ളി നിൽക്കുന്ന ഒരാളെ സംബന്ധിച്ച്  സ്വന്തം ജന്മനാട്ടിൽ ആർമാദിച്ചാടിയിട്ടുള്ള  പണ്ട്  ബാല്യകാലത്തും , ചോര തിളപ്പാർന്ന അന്നത്തെ യൌവ്വന കാലത്തുമൊക്കെ ഉണ്ടായിരുന്ന മിത്രങ്ങളും -  അവരോടൊന്നിച്ച് കഴിച്ച് കൂട്ടിയ , ആ നല്ല നാളുകളും ജീവിതത്തിൽ നിന്നും ഒരിക്കലും മായ്ച്ചുകളയാത്ത സ്മരണകൾ തന്നെയാണ് ...!

വർഷങ്ങൾക്ക് ശേഷം ആയവയിൽ ചിലതൊക്കെ അന്നുണ്ടായിരുന്ന ആ മിത്ര കൂട്ടായ്മയുമായി വീണ്ടും കൊണ്ടാടുമ്പോഴുള്ള ചില കൊച്ചുകൊച്ച് മധുര സ്മരണകളുടെ കൂമ്പാരമായിരുന്നു ഈ അവുധിക്കാലം എനിക്ക് സമ്മാനിച്ചത് ...
പരസ്പരം സ്നേഹിച്ചും കലഹിച്ചും ഓരോരുത്തരുടെയും സന്തോഷങ്ങളും , ദു:ഖങ്ങളും ഒരുമിച്ച് പങ്കുവെച്ച് , ബന്ധുക്കളോടൊന്നും ചൊല്ലിയാടാത്ത പല രഹസ്യങ്ങളുടേയും കെട്ടുകളഴിച്ച് , പ്രണയങ്ങൾക്ക് കാവലിരുന്നും , കൂട്ടുപോയും നാട്ടിലും പരിസരങ്ങളിലുമുള്ള എന്ത് കുണ്ടാമണ്ടികളിലും ചെന്ന് തലയിട്ട് എന്തിനും , ഏതിനും പോന്ന ഒരു കൂട്ട്കെട്ട് തന്നെയായിരുന്നു അന്ന് ഞങ്ങൾക്കുണ്ടായിരുന്നത്...
ആയതിന്റെയൊക്കെ പഴങ്കഥകൾ അയവിറക്കിയുള്ള ഒത്ത് ചേരലുകളുടെ ആഹ്ലാദങ്ങളാണ് ഞങ്ങൾ വീണ്ടും പങ്കിട്ടെടുത്തത്...

കൂടാതെ അഞ്ചെട്ട് കൊല്ലമായി എന്നുമെന്നോണം എന്റെ  സൗഹൃദ  വലയത്തിൽ അഭിരമിച്ചുകൊണ്ടിരിക്കുന്ന നാട്ടിലുണ്ടായിരുന്ന ഒട്ടുമിക്ക ഓൺ-ലൈൻ മിത്രങ്ങളുമായിട്ട് ചില കണ്ടുമുട്ടലുകളും , അല്പസൽപ്പം സൊറ പറച്ചിലുകളും നടത്തുവാൻ പറ്റി എന്നുള്ള  സന്തോഷം കൂടി ഒരു ഇരട്ടി മധുരം പോലെ ഇത്തവണത്തെ നാട്ടിൽ പോക്കിൽ എടുത്ത് പറയാവുന്ന സംഗതികൾ തന്നെയായിരുന്നു ...
 നാട്ടിലെത്തിയതിന്റെ പിറ്റേന്ന് പ്രഥമമായി നെന്മാറ വല്ലങ്കി വേല കാണുവാനാണ് ആദ്യകാലത്തുള്ള ഒരു വനിതാ ബ്ലോഗ്ഗറടക്കം ഞങ്ങളഞ്ച് പേർ പാലക്കാടൻ കൊടുംചൂടിലേക്ക് വണ്ടി വിട്ടത് . വല്ലങ്കിക്കാരുടെ വെടിക്കെട്ടിന്റെ കൊട്ടിക്കലാശത്തിനിടയിൽ ഒരു ഗുണ്ട് മുകളിൽ പോകാതെ താഴെ ഞങ്ങളുടെ മുമ്പിൽ വന്ന് ചേറിൽ വീണ് പൊട്ടി അപകടമൊന്നും പറ്റാതെ രക്ഷപ്പെട്ടത് എന്തോ കുരുത്തം കൊണ്ടാണെന്ന് തോന്നുന്നു ...

അതിന് ശേഷം സ്വന്തം ഇടവകയിലെ വട്ടപ്പൊന്നി വിഷു വേലയും അതോടോപ്പമുള്ള നാടൻ കലാരൂപങ്ങളുടെ ആട്ടവും പാട്ടും ജയരാജ് വാര്യരും , ശില്പി രാജനുമടക്കം നാട്ടിലെ അനേകം പഴയ കൂട്ടുകാർക്കൊപ്പം രണ്ട് ദിവസമാണ് ആർമാദിച്ച് കൊണ്ടാടിയത് ...

അതേ പോലെ തന്നെയായിരുന്നു നെടുപുഴ ഹെർബട്ട് നഗർ പൂരവും , കാവടിയാട്ടവും കണ്ടാസ്വദിച്ചത് ...
പിന്നെ കൊടുങ്ങല്ലൂർ ഭരണിക്ക് പോയത് നാൽവർ സംഘമായ പഴയ ബൂലോകരുടെ കൂടെയാണ്. ന്യൂ-ജെനറേഷൻ ടീംസിന്റെ കുമ്മിയടിച്ചുള്ള ഭരണിപ്പാട്ടുകളുടെ ആവിഷ്കാരമാണ് അവിടെ ഇപ്പോൾ ഒരു പ്രത്യേകതയായി കണ്ടത് . ജനങ്ങൾക്കൊക്കെ പണ്ടുള്ളതിനേക്കാൾ ഭക്തിയും വിഭക്തിയും ഇത്തിരി കൂടി പോയൊ എന്നാണ് അവിടത്തെയൊക്കെ കാട്ടിക്കൂട്ടലുകൾ കണ്ടപ്പോൾ ശരിക്കും തോന്നി പോയത് ...

കൊല്ലത്തുണ്ടായ നാടിനെ നടുക്കിയ വെടിക്കെട്ട് ദുരന്തം മാധ്യമങ്ങൾക്ക് ചാകരയായപ്പോഴൊക്കെ ഞാൻ ചികിത്സാ വിധികളുടെ തീർപ്പിൽ പെട്ട് കിടക്കുകയായിരുന്നൂ ... !

ആയതിന്റെയൊക്കെ തുടർ നടപടികൾ ഇവിടെ ലണ്ടനിൽ വന്നിട്ടാകാമെന്ന് പിന്നീട് തീരുമാനിക്കുകയും ചെയ്തു ... !

ഇതിന്റെയൊക്കെ പിന്നാലെ സാമ്പിൾ വെടിക്കെട്ട്  മുതൽ നാല് ദിവസം മുഴുവൻ സാക്ഷാൽ തൃശ്ശൂർ  പൂ‍രത്തിന്റെ ലഹരികളിൽ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുകയായിരുന്നു . ഏതാണ്ട് കാൽ നൂറ്റാണ്ട് മുമ്പ് വരെ ഞങ്ങളൊക്കെ ചുക്കാൻ പിടിച്ച് നടത്തിയിരുന്ന പൂരാഘോഷങ്ങളുടെയൊക്കെ പ്രൌഡി അതുക്കും മേലെയായി പുത്തൻ തലമുറ ഏറ്റെടുത്ത് അതി ഗംഭീരമായി നടത്തുന്നത് കണ്ടപ്പോൾ തീർത്തും അഭിമാനം തോന്നി ... (ദാ...2016 ലെ ഒരു പൂരം ഹൈലൈറ്റ്സ് )


ഒപ്പം തന്നെ പാവറട്ടി പള്ളിപ്പെരുന്നാളും , നാടൻ കലാമേളകളുമൊക്കെ - പണ്ടുള്ള പല ഉത്തമ മിത്രങ്ങളുമായി ഒത്തൊരുമിച്ച് വീണ്ടും നേരിട്ട്  പോയി കണ്ടും കേട്ടും ആസ്വദിച്ചപ്പോഴുള്ള ആ നിർവൃതി  ഒന്ന് വേറെ തന്നെയായിരുന്നു ...
 പിന്നെ ഇന്ന് രൂപ ഭാവങ്ങൾ മാറിപ്പോയ  , പണ്ടത്തെ എസ്. എസ്.എൽ.സി ബാച്ചുകാർ ഞങ്ങളെല്ലാവരും ഒത്ത് കൂടി ഒരു ദിവസം മുഴുവൻ് ആ പഴങ്കഥകൾ പറഞ്ഞ് രസിച്ചത് ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു ...!

ചെണ്ടപ്പുറത്ത് കോലുവെക്കുന്ന ഇന്ന് നാട്ടിലുള്ള ഉത്സവ പറമ്പുകളിലെ വാണിഭമടക്കം , നാട്ടിലെ തൊഴിൽ മേഖലകൾ മുഴുവൻ കൈയ്യേറിയ അന്യ ദേശക്കാർക്കൊപ്പം ഇഴചേർന്ന് , ഗ്രാമീണ സൌന്ദര്യങ്ങൾ വല്ലാതെ ശുഷ്കിച്ച് പോയ നമ്മുടെ നാട്ടിലെ കൊച്ച് കൊച്ച് പട്ടണത്തിന്റെ കുപ്പായമണിഞ്ഞ ഗ്രാമങ്ങൾ താണ്ടി , മോഡേൺ കള്ള്ഷാപ്പുകളിൽ  കയറിയിറങ്ങി  , നാടൻ വിഭവങ്ങളുടെ രുചിയറിഞ്ഞ് , പഴയ കാലത്തെ പോലെ വീറും വാശിയും ആളോളുമൊന്നുമില്ലാത്ത ഇക്കൊല്ലത്തെ തിരെഞ്ഞെടുപ്പ് ജ്വരങ്ങളുടെ ചൂടും ചൂരും തൊട്ടറിഞ്ഞുള്ള അനേകം സഞ്ചാരങ്ങൾ തന്നെയായിരുന്നു എന്റെ ഇത്തവണയുണ്ടായ നാട്ടിലെ ഓരൊ  യാത്രകളും ...

യു.കെയിൽ മെയ് മാസം നടക്കാൻ പോകുന്ന കൌൺസിൽ തിരെഞ്ഞെടുപ്പുകളിലേക്ക് ജാതി -മത -ദേശീയ- വംശീയതകളൊന്നും നോക്കാതെ പൊതുജനത്തിന് സ്വീകാര്യരാ‍യ സ്ഥാനാർത്ഥികളെ അഭിപ്രായ വോട്ടെടുപ്പുകൾക്ക് ശേഷം നിർണ്ണയിച്ചാണ് പാർട്ടികൾ മത്സരിപ്പിക്കുന്നത് . രണ്ടോ , മാക്സിമം മൂന്ന് ടേമിൽ കൂ‍ടുതൽ ഒരു പാർട്ടിയും - ഒരു കാൻഡിഡേറ്റിനും ചാൻസ് കൊടുക്കുന്നില്ല ...!
ഇതെല്ലാം കണ്ട് നാട്ടിൽ അധികാര കസേരകൾ പിടിവിടാതെ , ജീവിതാന്ത്യം വരെ മത്സരിച്ച് - ജാതി മത പ്രീണനങ്ങളിൽ കൂപ്പ് കൂത്തിയുള്ള പാർട്ടിക്കാരെയും , സ്ഥാനാർത്ഥികളെയുമൊക്കെ കാണുമ്പോൾ എന്തോ‍ ഒരു തരം പുഛം തോന്നുന്നു ...!

ഹും.. അതൊക്കെ പോ‍ട്ടെ
ഈ എഴുതിവന്നത് തൽക്കാലം അവസാനിപ്പിക്കാം ...
ലണ്ടനിലെ നാല് ഡിഗ്രി കാലാവസ്ഥയിൽ നിന്നും ഇപ്പോൾ നാട്ടിലുള്ള നാല്പത് ഡിഗ്രി ചൂടിലേക്ക് ഇറങ്ങി ചെന്നപ്പോൾ ശരീരത്തിൽ അടഞ്ഞ് കിടന്നിരുന്ന ശ്വേഥ ഗ്രന്ഥികളെല്ലാം തുറന്ന് അനേകം വിയർപ്പ് കണങ്ങൾ ഒഴുകി പോയി ...

പാഞ്ചാരി മേളത്തിന്റെ ശീലിമയും , ഇലഞ്ഞിത്തറ മേളത്തിന്റെ രൌദ്രവും , പഞ്ചവാദ്യത്തിന്റെ താളങ്ങളും മനസ്സിലേക്ക് ആവാഹിച്ച് , വെടിക്കെട്ടുകളുടെ കൂട്ടപ്പൊരിച്ചിലുകളുടെ ഗാംഭീര്യത്തിൽ സകലമാന ആകുലതകളും അലിയിച്ച് കളഞ്ഞ് എല്ലാ ആഘോഷ ലഹരികളുമായി ശരിക്കും മനം നിറഞ്ഞ കുറെ ഉത്സവ ലഹരികളുടെ ദിനങ്ങളുടെ ശേഷിപ്പുകൾ വാരി നിറച്ചുള്ള ഒരു  വലിയ ഭാണ്ഡം മുറുക്കി വളരെ ശുഭമായ ഒരു തിരിച്ച് യാത്രയോടെ എന്റെ സുന്ദരമായ ഒരു പരോൾ കാലം എത്ര പെട്ടെന്നാണ് തീർന്ന്പോയത് ... !

എന്റെ ഓർമ്മയുടെ മണിവർണ്ണച്ചെപ്പിൽ
കാത്ത്  സൂക്ഷിച്ച്  വെക്കുവാൻ ഇത് തന്നെ ധാരാളം ...
അല്ലെ  കൂട്ടരേ ...

Sunday 27 March 2016

മറക്കാനാകാത്ത മലയാളത്തിലെ മണി മുത്തുകൾ ... ! / Marakkanakaattha Malayalatthile Mani Mutthukal ... !

ഏത് ദേശങ്ങളിലും ബഹുഭൂരിപക്ഷം ജന മനസ്സുകളിലും  ചിര പ്രതിഷ്ഠ നേടി കാലങ്ങൾക്കതീതമായി ചിരഞ്ജീവികളായി ജീവിച്ച് പോന്നിരുന്ന ചില വ്യക്തികളുണ്ട് . അതാതു നാടുകളിലെ ജനങ്ങളുടെ പൊതു സ്വഭാവ വിശേഷങ്ങളനുസരിച്ച് ആ ശീലഗുണങ്ങളാൽ തിളങ്ങി നിൽക്കുന്ന വിശിഷ്ട്ട വ്യക്തി തിളക്കമുള്ള പവിഴ മുത്തുകളായിരുന്നു ഇവർ ...
ആഗോള വ്യാപകമായി മനുഷ്യ കുലങ്ങളുടെ സ്വഭാവ വൈശിഷ്ട്ടങ്ങൾ വിലയിരുത്തിയപ്പോൾ കിട്ടിയ ഒരു വസ്തുതയുണ്ട് .
വർഗ്ഗം , നിറം , ആരോഗ്യം , ബുദ്ധി , കൌശലം , കരവിരുത് മുതലായവയിൽ മാത്രമല്ല - ഭൂലോകത്തിലെ പല രാജ്യങ്ങളിലേയും വിവിധ ദേശക്കാരായ ആളുകൾക്കും വളരെ വൈവിധ്യമായ സ്വഭാവ വിശേഷങ്ങളാണ് ഉള്ളത് പോലും ....
ശാരീരികക്ഷമതയുടെ കാര്യത്തിൽ ഇത്തിരി പിൻ പന്തിയിലാണെങ്കിലും തെക്കനേഷ്യൻ രാജ്യങ്ങളിലെ ( ഇന്ത്യൻ ഉപഭൂഖണ്ഡവും  പരിസര രാജ്യങ്ങളും ) ജനങ്ങളാണെത്രെ ബുദ്ധിശക്തിയിൽ മികച്ച് നിൽക്കുന്നവർ... !
കായിക ശക്തിയിലും മറ്റും ഉന്നതിയിൽ  നിൽക്കുന്നവരാണെങ്കിലും , അരണ ബുദ്ധിയാണ് തെക്കനാഫ്രിക്കൻ /കരീബിയൻ രാജ്യങ്ങളിലുള്ളവർക്കെന്ന് പറയുന്നു ...
ഇത് രണ്ടും സമാസമം ഉള്ളവർ വടക്കെനേഷ്യൻ രാജ്യക്കാരായ ജപ്പാൻ , ചൈന മുതൽ കൊറിയക്കാർക്കും കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളായ റഷ്യയിലേയും അനുബന്ധ രാജ്യങ്ങളിലേയും ആളുകൾക്കാണെന്ന് പഠനങ്ങൾ പറയുന്നത്...
പക്ഷേ കൌശലക്കാരായ മനുഷ്യർ വസിക്കുന്നത് തനി പടിഞ്ഞാറൻ നാടുകളായ ഇംഗ്ലണ്ട് , ഫ്രാൻസ് , ജർമ്മനി , പോർച്ചുഗീസ് മുതൽ  ദേശങ്ങളിലും അവരുടെ കുടിയേറ്റ രാജ്യങ്ങളിലുമാണ് പോലും ...
അതുപോലെ നമ്മുടെ മലയാളിയുടെ സ്വഭാവ
വിശേഷങ്ങളും വേറിട്ട ഒന്ന് തന്നെയാണെന്ന് നമുക്കറിയാമല്ലോ ...
കൂർമ്മ ബുദ്ധി , കുതികാൽ വെട്ട് , ആക്ഷേപ ഹാസ്യം  , പ്രവാസ / ഗൃഹാതുരത്വ
ജീവിത ശൈലി / ചിന്ത , ആഡംബര ജീവിതം മുതൽ പല ചിട്ട വട്ടങ്ങളാൽ അവയൊക്കെ കെട്ടുപിണഞ്ഞ് കിടക്കുകയാണല്ലോ ...
ഇത്തരം ശീലഗുണങ്ങളാൽ  സാധാരണക്കാരുടെ ഇടയിൽ നിന്നു കൊണ്ട് തന്നെ ആദ്യന്തം കലോപാസനകളാലും മറ്റും ചില വിരലിലെണ്ണാവുന്ന വ്യക്തികൾ ഇന്നും ചിരഞ്ജീവികളായി നമ്മുടെയൊക്കെ ജന മനസ്സുകളിൽ ഇപ്പോ‍ഴും ജീവിച്ചിരുപ്പുണ്ട് ...

പുരാതന കാലം മുതൽ ഇന്നുവരെ ശങ്കരാചാര്യർ , പഴശ്ശി രാജ , കുഞ്ഞാലി മാരക്കാർ , ഉണ്ണിയാർച്ച , സ്വാതി തിരുനാൾ , എഴുത്തച്ചൻ , കടമറ്റത്ത് കത്തനാർ , ശ്രീനാരായണ ഗുരു , കുമാരനാശാൻ , വള്ളത്തോൾ , അയ്യങ്കാളി , വൈക്കം മുഹമ്മദ് ബഷീർ , വയലാർ , ഒ .എൻ .വി , സുകുമാർ  അഴിക്കോട് , സത്യൻ , നസീർ , ഇ.എം.എസ് , ലീഡർ , നയനാർ എന്നിങ്ങനെ  പല പല തമ്പുരാക്കന്മാരും , യോദ്ധാക്കളും  , കവികളും, സാഹിത്യ നായകരും , ആത്മീയ ഗുരുക്കളും  , ജന നേതാക്കളുമൊക്കെ നമുക്കുണ്ടായിരുന്നുവെങ്കിലും അവരെല്ലാം ഓരോ വിഭാഗങ്ങളിൽ മാത്രം ഒതുങ്ങി പോയവരാണ്...

പക്ഷേ സാധാരണക്കാരുടെ ഇടയിലും മറ്റെല്ലാ ജന ഹൃദയങ്ങളിലും
ഇമ്പമാർന്ന വരികളിലൂടെ , താളങ്ങളിലൂടെ , മേളങ്ങളിലൂടെ , അഭിനയാവിഷ്കാരങ്ങളിലൂടെ
ഇടം പിടിച്ച് - മലയാളികളുടെ ചരിത്രത്തിൽ നിന്നും മാഞ്ഞുപോകാത്ത , തികച്ചും വേറിട്ട ചില വ്യക്തികൾ നമ്മുടെ സ്മരണകളിൽ കാലാകാലമായി എന്നും നില നിൽക്കുന്നുണ്ട്  ... !
ലോകത്തിലെ ഏറ്റവും പുരാതനമായ നാട്യകലകളിൽ പെട്ട ഒന്നാണല്ലോ നമ്മുടെ കൂത്ത്. മലയാളിയുടെ ആട്ടത്തിന്റേയും പാട്ടിന്റേയും ചരിത്രത്തിന് രണ്ടായിരത്തിൽ അധികം വർഷത്തിന്റെ പഴക്കമുണ്ട് .  കലാകാരൻ ക്ഷേത്രത്തിലെ പ്രതിഷ്ഠയോട് ഒരു പ്രാർത്ഥനചൊല്ലി കൂത്തു തുടങ്ങിയ  ശേഷം സംസ്കൃതത്തിൽ ഒരു ശ്ലോകം ചൊല്ലി അതിനെ മലയാളത്തിൽ നീട്ടി‍ വിശദീകരിച്ച്  പല സമീപകാലസംഭവങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയും ഒക്കെ ഹാസ്യം കലർന്ന രൂപത്തിൽ പ്രതിപാദിക്കുന്ന ഒരു കലാരൂപം ...
ആക്ഷേപ ഹാസ്യത്താലും , പാട്ടുകളാലും മറ്റും ശ്രോതാക്കളെ കൈയ്യിലെടുക്കുന്ന വിദ്യ പുരാതന കാലം തൊട്ടെ നമ്മുടെ മുതുമുത്തപ്പന്മാരുടെ ഒരു കുത്തക തന്നെയായിരുന്നു എന്നതിന് ഇതിൽ പരം എന്ത് തെളിവ് വേണം അല്ലേ ...
പാട്ടിനൊത്തുള്ള താളങ്ങളും , തുള്ളലുകളുമൊക്കെയായി അന്ന് തൊട്ടെ
ഓരൊ വരേണ്യ വർഗ്ഗക്കാർ മുതൽ കീഴാള വർഗ്ഗക്കാർ വരെ അന്ന് കാലത്തെ
ഒരേയൊരു ‘എന്റെർടെയ്മെന്റാ‘യ വാമൊഴി പാട്ടുകളായും , അതിനൊത്ത  ചുവടുവെപ്പുകളായും ,  താളങ്ങളായും , മേളങ്ങളായും ഇത്തരം ധാരാളം നാടൻ പാട്ട് കലാ രൂപങ്ങൾ കഴിഞ്ഞ നൂറ്റാണ്ട് വരെ തലമുറകളായി നാം നിലനിറുത്തി കൊണ്ടിരുന്നു ...
ജാതിയ്ക്കും, ഉപജാതിയ്ക്കും പുറമെ ചാതുർവർണ്യം ചാർത്തിക്കൊടുത്ത കുലത്തൊഴിലുകളൊക്കെ വേണ്ടാന്ന് വെച്ച് അവരവർക്ക് ഇഷ്ടമുള്ള തൊഴിൽ ചെയ്തു ജീവിക്കാനുള്ള സാഹചര്യം , ഇന്ന് ലോകത്ത് കൈവന്നത് മുതൽ പാരമ്പര്യമായി  നില നിന്നിരുന്ന ഇത്തരം പ്രാചീനമായ പല കലാരൂപങ്ങളും ഭൂ‍മുഖത്ത് നിന്നും ഇല്ലാതായി കൊണ്ടിരിക്കുന്നു എന്നതും ഒരു വാസ്തവമാണ് ...
അന്നത്തെയൊക്കെ ഇത്തരം കലാരൂപങ്ങളിൽ  നൃത്തത്തിന്റെ അംശവും മറ്റ് വേഷവിതാനവും മുഖഭാവങ്ങളും മറ്റു ശരീരഭാഷകളുമൊക്കെയായി ,  ഇത്തരം പല നാടൻ കലകളും  മലയാളിയുടെ ആശയ സംവേദനത്തിൽ വലിയ പങ്കുവഹിച്ചിരുന്നു ...
ഈ തരത്തിലുള്ള നാടൻ ശീലുകളാലും മറ്റും  മൊത്തം ജന മനസ്സുകളിൽ ഇടം പിടിച്ച ഇത്തരം വ്യക്തികളെ ഓർമ്മിക്കുന്ന ഒരു ദിനമായാണ് ലണ്ടനിലുള്ള ‘’കട്ടൻ കപ്പിയും കവിതയും ’ എന്ന കൂട്ടായ്മയുടെ ഈ മാസത്തെ ഒത്ത് ചേരൽ കഴിഞ്ഞ വാരം , ലണ്ടനിലുള്ള ‘കേരള ഹൌസി‘ൽ വെച്ച് അരങ്ങേറിയത് ...
ഒപ്പം തന്നെ
എന്തുകൊണ്ടാണ് തുടരെ തുടരെ ഇത്തരം സാക്ഷാൽ മനുഷ്യ സ്നേഹികളായ കലാ പ്രാവീണ്യമുള്ളവർ , അവതാരങ്ങൾ പോലെ നമ്മുടെ നാട്ടിൽ ഉടലെടുക്കാത്തത് എന്നുള്ള വളരെ ചിന്തിക്കേണ്ട ഒരു വിഷയം പിന്നീടുള്ള ചർച്ചക്ക് ശേഷം ഒരു ചോദ്യ ചിഹ്നമായി അവശേഷിച്ചാണ് അന്നത്തെ ‘കോഫി ടോക്ക് കൂട്ടായ്മ പിരിഞ്ഞത് ...

സമ്പന്നതയുടെയും , ഉന്നത ജാതികളുടെയും ആട്ടവിളക്കിനു മുന്നിൽ നിന്നും
കലയെയും , സാഹിത്യത്തേയും , ശാസ്ത്രത്തെയും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ഇടങ്ങളിലേക്ക് പറിച്ചു നട്ട പല പ്രശസ്തരായ മലയാളികളെയും ഈ ചടങ്ങിൽ സ്മരിച്ചു .  
അതിൽ പ്രഥമ ഗണനീയനാണ്  കുഞ്ചൻ നമ്പ്യാർ .


രണ്ടാമത്  ഓർമ്മിച്ചത് നക്ഷത്രങ്ങളുടെ സ്നേഹ ഭാജനമായിരുന്ന  
ചങ്ങമ്പുഴ കൃഷ്ണപിള്ളയെ - തനി പച്ച മലയാളത്തിലുള്ള ഈരടികളിലൂടെ 
സ്നേഹവും , പ്രണയവും കൂട്ടികലർത്തി സാധാരണക്കാരന്റെ വിഷയങ്ങൾ 
പ്രമേയമാക്കി അന്നുള്ള മൊത്തം മലയാളിയുടെ ജനകീയ കവിയായി മാറിയ ചങ്ങമ്പുഴ.
 
പിന്നീട് കാഥികനായിരുന്ന സാംബശിവൻ - മലയാളിയെ വിശ്വസാഹിത്യത്തിന്റെ രാജവീധിയിലൂടെ കൈ പിടിച്ചു നടത്തിയ ഭാവനാ സമ്പന്നൻ . ദൃശ്യത്തെ വെല്ലുന്ന വാക്ധോരണിക്കു മുൻപിൽ ജനസമുദ്രങ്ങൾ നിശ്ചലരായിരുന്നു കഥ കേട്ടിരുന്ന കഥാപ്രസംഗ കലയിലെ മുടിചൂടാമന്നൻ . 
ഇന്ന് കാലത്തുള്ള മിമിക്രിയുടെയൊക്കെ ഭാവഭേദങ്ങളാൽ കാണികളെ കോരിത്തരിപ്പിച്ചിരുന്ന ഒരു സകലകല വല്ലഭാൻ . കഥാപ്രസംഗം ഒരു കാലഘട്ടത്തിന്റെ ജനകീയ കലയായിരുന്നു. 
അതിന് ശേഷം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്നണി 
പ്രവർത്തകനായിരുന്ന ഡോ : ഇക്ബാൽ മുതലായവരുടെയൊക്കെ  
പ്രവർത്തനങ്ങളെപ്പറ്റി പ്രതിപാദിച്ചു. 
ഇത്തരത്തിൽ പെട്ട അപൂർവ്വ വ്യക്തിത്വങ്ങളിൽ 
പെട്ട  അവസാന കണ്ണിയായിരുന്നു കലാഭവൻ മണി
അദ്ദേഹത്തെയായിരുന്നു അവസാനം അനുസ്മരിച്ചത് . കാലങ്ങളായി 
നമ്മുടെ നാട്ടിലൊക്കെ തലമുറകളായി പകർന്ന് കിട്ടിയ നാടൻ പാട്ടുകളെയൊക്കെ 
വീണ്ടും തന്റേതായ ശൈലികളിലൂടെ പുനരാവിഷ്കരിച്ച് സകലമാന മലയാളികളുടേയും മറവിയിൽ നിന്നും ആയത് പുറത്ത് കൊണ്ടുവരികമാത്രമല്ല മണി ചെയ്തത് , ആഗോളതലത്തിലുള്ള ഒട്ടുമിക്ക മലയാളി കൂട്ടായ്മകളിലും വന്ന് , അവരോടൊപ്പം ആടിയും പാടിയുമൊക്കെ , സ്നേഹ വിരുന്നുകൾ പങ്ക് വെച്ച് മലയാണ്മയുടെ വെണ്മ തുകിലുണർത്തുകയായിരുന്നു ഇദ്ദേഹം ...

മണിയുടെ മരണം ചാനലുകൽക്ക്
‘ഇലക്ഷനു‘മുമ്പ് കിട്ടിയ ചാകരയായി മാറി.. അവർ ആയത് ഇപ്പോഴുംആഘോഷിച്ചു കൊണ്ടിരിക്കുന്നു ...

ഇല്ലായ്മകളിൽ നിന്നും ഉയർന്ന് വന്ന് , തന്റെ സകലകലാ വൈഭവത്താൽ ഇടിച്ചിടിച്ച് നിന്ന് പിടിച്ച് പിടിച്ച് കയറി , എല്ലാ ജന ഹൃദയങ്ങളിലും ഇടം പിടിച്ച സ്നേഹ സമ്പന്നതയുടെ ഒരു വ്യക്തിത്വമായിരിന്നു മണിയുടേത്... 

മറ്റനേകം സെലിബിറിറ്റികൾക്കൊന്നും ഇല്ലാതെ പോയ - കൂടെയുള്ളവരേയും , ഉറ്റ മിത്രങ്ങളേയും , ജന്മനാടിനേയുമൊക്കെ അകമഴിഞ്ഞ് സ്നേഹിക്കുകയും , തനിക്ക് കിട്ടുന്നതിൽ നിന്ന് ഒരു ഓഹരി ആയതിനെല്ലാം വേണ്ടി ചിലവഴിക്കാനും സന്മനസ്സുണ്ടായിരുന്ന ഒരു വേറിട്ട കലാകാരൻ തന്നെയായിരുന്നു ഇദ്ദേഹം...

ഇത്തരം ശീലഗുണങ്ങൾ തന്നെയാണ് മണിക്ക് ഗുണമായതും 
വിനയായതും എന്ന വസ്തുത ഏവർക്കും അറിവുള്ള കാര്യമാണല്ല്ലോ.

മണി എല്ലാവരേയും സന്തോഷിപ്പിച്ച് , 
ചിരിപ്പിച്ച് ഉള്ളുകൊണ്ട് കരഞ്ഞ ഒരു യഥാർത്ഥ 
മനുഷ്യ സ്നേഹിയാണ് . മണിയുടെ  ജീവചരിതം ഒരു 
മനുഷ്യ ജീവിതത്തിന്റെ താഴ്ച്ചയും , ഉയർച്ചയും , ഗുണവും , 
ദോഷവുമൊക്കെ  പഠിച്ചറിയാവുന്ന ഒരു അസ്സൽ പാഠപുസ്തകം തന്നെയാണ്... !



Sunday 31 January 2016

വായന വിളയാട്ടങ്ങൾ ... ! / Vaayana Vilayaattangal ... !

അറിവും വിവരവും ഒപ്പം അല്പസൽ‌പ്പം വിവേകവും ഉണ്ടെങ്കിൽ ഒരാൾക്ക് ജീവിത വിജയങ്ങൾ ഏറെ വാരി പിടിക്കുവാൻ സധിക്കും എന്നാണല്ലോ പറയുക ...
കണ്ടറിഞ്ഞും , കേട്ടറിഞ്ഞും , തൊട്ടറിഞ്ഞും പഠിക്കുന്ന  അനുഭവ ജ്ഞാനങ്ങളേക്കാൾ വിലയുള്ള ഏറ്റവും വലിയ അറിവാണ് വായനയിലൂടെ ഒരാൾ നേടിയെടുക്കുന്ന വിജ്ഞാനം എന്നാണ് പറയപ്പെടുന്നത് ...
പണ്ടത്തെ താളിയോല ഗ്രന്ഥങ്ങൾ തൊട്ട് അച്ചടി മാധ്യമങ്ങൾ അടക്കം അത്യാധുനിക വെബ് - ലോഗുകളിൽ വരെ ഇന്ന് ആർക്കും യഥേഷ്ട്ടം എടുത്ത് ഉപയോ‍ഗിക്കാവുന്ന വിധം ഈ അറിവുകളുടെ വിശ്വ വിജ്ഞാന കലവറകൾ ലോകം മുഴുവൻ ഇന്ന് അങ്ങിനെ വിന്യസിച്ച് കിടക്കുകയാണല്ലൊ ഇപ്പോൾ ...
ലോകത്തുള്ള ചില പ്രധാനപ്പെട്ട  ‘ലൈബ്രറി കൌൺസിലുകളും ,  ‘പബ്ലിഷേഴ്സും‘ കൂടി നടത്തിയ ഒരു റിസർച്ചിന്റെ  ഫലം കഴിഞ്ഞ വർഷം ആഗോള വായന ദിനത്തിന്റെയന്ന് പുറത്ത് വിട്ടിരുന്നു...

അതെന്താണെന്ന് വെച്ചാൽ പണ്ട് മുതൽ ഇന്ന് വരെ വായനയുടെ കാര്യത്തിൽ മുൻപന്തിയിൽ  നിൽക്കുന്നത് ഏഷ്യക്കാരാണ് പോലും ...
അതിൽ ആ‍ഴ്ച്ചയിൽ 11 മണിക്കൂർ വരെ ആവെറേജ് വായിച്ച് കൂട്ടുന്ന ,
മറ്റെല്ലാവരേയും പിന്തള്ളി , ഏവരേക്കാളും  മികച്ച് നിൽക്കുന്നത് നമ്മൾ ഭാരതീയരാണെത്രെ ... !

മനുഷ്യൻ ഉണ്ടായ കാ‍ലം മുതൽ അവർക്കെല്ലാം കിട്ടി കൊണ്ടിരുന്ന പുത്തൻ അറിവുകളെല്ലാം തായ് വഴികളിലൂടെ തലമുറ തലമുറയായി അവർ കൈ മാറി വന്നുകൊണ്ടിരുന്നത് ശബ്ദങ്ങളിലൂടേയോ  , ആംഗ്യങ്ങളിലൂടേയോ , രേഖാ ചിത്രങ്ങളിലൂടേയോ മറ്റോ ആയിരുന്നു പുരാതന മനുഷ്യർ , അവരുടെ ഇത്തരം ആശയ വിനിമയങ്ങൾ മറ്റൊരുവന് പകർന്ന് കൊടുത്തിരിന്നത് എന്നാണ്  ചരിത്ര രേഖകൾ വ്യക്തമാക്കുന്നത് ...

പിന്നീടതൊക്കെ അവരുടെയിടയിൽ ഭാഷകൾ ഉരുത്തിരിഞ്ഞ് വന്നപ്പോഴേക്കും ,  അവർ ഈ അറിവുകളൊക്കെ വാമൊഴിയായി പദ്യങ്ങളായൊ, പാട്ടുകളായൊ , ശ്ലോകങ്ങളായൊ താള ലയങ്ങളോടെ പുതു തലമുറകൾക്ക് കൈമാറി കൊണ്ടിരുന്നു ...
ശേഷം അതൊക്കെ  താളിയോലകളായും , അച്ചടിയായും ഗ്രന്ഥങ്ങളിൽ
സ്ഥാനം പിടിച്ചപ്പോൾ വായനയും എഴുത്തുമൊക്കെ മനുഷ്യ കുലങ്ങളിൽ അടി
വെച്ചടിവെച്ച് വർദ്ധിച്ചു വന്നു ...
ഇപ്പോഴിതാ ലോകം മുഴുവൻ ഡിജിറ്റൽ വായനയിലേക്ക് കൂപ്പ് കുത്തികൊണ്ടിരിക്കുകയാണ് ...

അതായത് സിനിമകളൊക്കെ കാണുമ്പോലെ കണ്ടും കേട്ടുമൊക്കെ വായിച്ച് രസിക്കാവുന്ന വീഡിയോ ബക്സും  , വളരെ സുന്ദരമായ പാട്ടുകളൊക്കെ കേൾക്കുന്ന പോലെ കഥകളും ,കവിതകളും മറ്റും കേട്ട് മനസ്സിലാക്കാവുന്ന    ഓഡിയോ ബുക്ക്സും ...!  
പിന്നെ ഇതെല്ലാം അടങ്ങുന്ന വായിക്കാനും , എഴുതാനും , കാണാനും , കേൾക്കാനുമൊക്കെ സാധിക്കുന്ന തരത്തിലുള്ള  ഡിജിറ്റൽ ബുക്കുകളടക്കം ധാരാളം 'ഇലക്ട്രോണിക് ഡിവൈസു'കളും  പ്രചുര പ്രജാരം വന്നിരിക്കുന്ന കാലമാണിപ്പോൾ ...!
ഇന്ന് ഉലകത്തിൽ 'ഇ -വായന'കൾ ബഹുവിധം സുലഭം ആണെങ്കിലും , അച്ചടി വായനകൾക്ക് ഇപ്പോൾ ഇതുവരെ അന്ത്യക്കൂദാശകൾ അർപ്പിക്കാത്ത കാരണം നമ്മുടെയൊക്കെ തലമുറയിലുള്ളവർക്ക് പുസ്തക വായനകളോട് സുല്ല് പറയേണ്ടി വരില്ല എന്ന് മാത്രം .

ഒരു പക്ഷേ അടുത്ത ജെനറേഷനിൽ ഇക്കാര്യത്തിൽ ഒരു മാറ്റം സംഭവിക്കം .
വായന മാത്രമല്ല , കയ്യെഴുത്തിനും ഈ ഗതി തന്നെയാണ് വരാൻ പോകുന്നത്. 

എന്തും കൈ കൊണ്ട് എഴുതുന്നതിന് പകരം ‘ടൈപ്പ്’ ചെയ്യുകയാണ് , ഏവരും ചെയ്ത് കൊണ്ടിരിക്കുന്ന പ്രക്രിയ .
അന്തർദ്ദേശീയമായി പേരെടുത്ത യൂറൊപ്പിലെ മൂന്നാല്
പേനക്കമ്പനികളെല്ലാം  കഴിഞ്ഞ വർഷം കച്ചവടം നേർ പകുതിയിലേക്ക്
കൂപ്പ് കുത്തിയപ്പോൾ അടച്ച് പൂട്ടുകയുണ്ടായി .

ലോകത്തിലെ മിക്കവാറും താപാൽ വകുപ്പുകളിലേയും
തസ്തികകൾ ഇല്ലാതായി വരികയാണ്.

ദേ ഇപ്പോൾ ഇംഗ്ലണ്ടിലുള്ള നമ്മുടെ ‘മലയാള മനോരമ‘യൊക്കെ
പോലുള്ള , ഒരു  പുരാതനമായ 'ഇന്റിപെന്റണ്ട് - ദി ഡെയ്ലി മെയിൽ'  പത്രം
പൂർണ്ണമായും അച്ചടി പതിപ്പുകൾ നിറുത്തി , ഡിജിറ്റൽ പേപ്പറായി മാറിയിരിക്കുകയാണ്.

ഇത്തരം വായന / എഴുത്ത് വിപ്ലവ മുന്നേറ്റത്തിനിടയിൽ പല പല മേഖലകളിൽ അനേകം മനുഷ്യവിഭവ ശേഷികൾ ഇല്ലാതാക്കുന്നു എന്നൊരു
സത്യവും നാം മനസ്സിലാക്കിയിരിക്കണം.

ഇതുകൊണ്ടൊന്നും ലോകത്താകമാനം വായനയും എഴുത്തുമൊന്നും ഒട്ടും കുറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ആയതൊക്കെ പതിന്മടങ്ങ് വർദ്ധിച്ചു എന്നുള്ള ഒരു മെച്ചം കൂടി ഈ നവീന വായന വിപ്ലവങ്ങൾ കൊണ്ട് സാധ്യമാകുകയും ചെയ്തിരിക്കുകയാണിപ്പോൾ. ..!



ഏതാണ്ട് അര നൂറ്റാണ്ട് കഴിഞ്ഞാൽ കടലാസ്സുകൾ അപൂർവ്വമാകുന്ന ഒരു കാലം വന്ന് ചേരുമെന്നാണ് പറയുന്നത് . 
അന്ന് ‘സോളാർ എനെർജി‘യാൽ്
പ്രവർത്തിക്കുന്ന ഒരിക്കലും ‘ഡിസ്കണക്റ്റാകാത്ത‘, ലോകം മുഴുവൻ വ്യാപിച്ച് കിടക്കുന്ന
ഒരു ഭീമൻ ‘വൈ -ഫൈ / Wi-Fi‘യാൽ ബന്ധിക്കപ്പെടുന്ന ഭൂമിയി്ലുള്ള സകലമാന ലൊട്ട് ലൊടുക്ക് ദിക്കുകളിലും ‘സൈബർ മീഡിയ‘കളിൽ കൂടി മാത്രമേ ഭൂരിഭാഗം ഇടപാടുകളും നടക്കുകയുള്ളൂ ...

ഒരു ‘’മൈക്രോ ചിപ്പി‘ൽ വരെ ഒരു പുസ്തക ശാലയിലെ മുഴുവൻ ബുക്കുകളുടേയും ഉള്ളടക്കങ്ങൾ ഉൾക്കൊള്ളിക്കുവാൻ പറ്റുന്ന കാലഘട്ടം.
അന്നൊക്കെ ഡിജിറ്റൽ വായനകൾ
മാത്രമേ ഉണ്ടാകുകയുള്ളൂ എന്നർത്ഥം ..
അപ്പോൾ അന്ന്  പുസ്തകങ്ങളൊക്കെ ‘പ്രഷ്യസ് ‘ ആയിരിക്കും ...!
എപ്പോഴും പഴയതൊക്കെ അന്യം നിന്നു പോ‍ാകുമ്പോഴും  വായനയിൽ കൂടി കിട്ടുന്ന  ഈ വിജ്ഞാന വിളംബരങ്ങളെല്ലാം അതാതുകാലത്തുള്ള മനുഷ്യർക്ക് കൈവന്നിരുന്ന, അവരവരുടെ കാലത്തെ അത്യാധുനിക ഉപാധികളിലൂടെ കണ്ടെടുത്ത് മനസ്സിലാക്കാനും , സംരംക്ഷിക്കാനും സാധിച്ച് പോന്നിരുന്നത് മനുഷ്യന് അവന്റെ അറിവിനോടുള്ള ആർത്തി തന്നെയായിരുന്നു കാരണം ... !

അതുകൊണ്ട് വായന എന്ന സംഗതി ലോകത്ത് മനുഷ്യനുള്ള കാലം വരെ വിവിധ തരം മാധ്യമങ്ങളിൽ കൂടി തുടർന്ന് കൊണ്ടിരിക്കും
അവ എന്നും പല പല ഉപാധികളിൽ കൂടി സംരംക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും ... !


ചെറുപ്പം മുതലെ ഒരു വായനയുടെ ദഹനക്കേടുണ്ടായിരിന്ന എനിക്ക് എഴുത്തിന്റെ ചില കൊച്ചു കൃമി ശല്ല്യവും ഒപ്പം ഉണ്ടായിരുത് കൊണ്ടായിരിക്കാം ഭൂമി മലയാളത്തിൽ ബൂലോകം പൊട്ടി മുളച്ചപ്പോൾ ആയതിന് ഇത്തിരി ചാണക വളമായി പല തവണ ഇവിടെയൊക്കെ വന്ന് പലതും വിസർജിച്ച് പോകുന്നത്...

പക്ഷേ തുടരെ തുടരെ പൊട്ടി മുളക്കുന്ന പല ‘സോഷ്യൽ മീഡിയ നെറ്റ് വർക്ക് സൈറ്റു‘കളിലൊക്കെ ഉന്തി തള്ളി കയറിയിട്ട് , അവിടെയൊന്നും സ്വസ്ഥമായ ഒരു ഒരു ഇരിപ്പിടം കിട്ടാതെ തേടി  അലയുമ്പോഴും  വായനയെന്ന ശയനത്തിൽ തന്നെ ഞാൻ ലയിച്ച് കിടക്കാറുണ്ടായിരുന്നു ...

ഏതാണ്ട് മൂനാലഞ്ചു കൊല്ലമായി ഇന്റെർ-നെറ്റിലൂടെയുള്ള
ഇ- വായനകളിൽ  മാത്രം അഭയം തേടിയപ്പോൾ എനിക്ക് നഷ്ട്ടപ്പെട്ടത്
നല്ലൊരു പുസ്തക വായനയായിരുന്നു .
വായിക്കണം വായിക്കണം എന്ന് കരുതി സ്വരൂപിച്ച പല നല്ല പുസ്തകങ്ങളും ,
വാർഷിക പതിപ്പുകളുമൊക്കെ വീട്ടിൽ ഇപ്പോൾ കുന്ന് കൂടിയിരിക്കുകയാണ്.

2016 ന്റെ തുടക്കം മുതൽ നല്ല പിള്ള ചമയാനുള്ള ‘റെസലൂഷൻ‘ എടുത്തതിനോടൊപ്പം തന്നെ അനേകം ഗ്രൂപ്പുകളിലായി അഭിരമിച്ചിരുന്ന് ചുമ്മാ സമയം അപഹരിക്കുന്ന  ‘വാട്ട്സാപ് , ലിങ്കിടിൻ , ഇൻസ്റ്റാഗ്രാം‘ മുതലായ പല സോഷ്യൽ മീഡിയ തട്ടകങ്ങളിൽ നിന്നും ‘സൈലന്റ് ‘ആയി നിന്ന് ,  എന്റെ മറ്റ് സോഷ്യൽ മീഡിയ തട്ടകളാ‍ായ‘  ഗൂഗ്ൾ പ്ലസ് , ഫേസ് ബുക്ക് , ട്വിറ്റർ ‘ എന്നീ തട്ടകങ്ങളിൽ ഒതുങ്ങി നിന്ന് മാത്രം , ചുമ്മാ ഒന്ന് എത്തി നോക്കിയിട്ട് ,   ബാക്കി വരുന്ന സമയം മുഴുവൻ എന്റെ ഇഷ്ട്ട വായന ഇടങ്ങളായിരുന്ന അച്ചടി മാധ്യമങ്ങളിലേക്ക് ഞ്‍ാൻ വീണ്ടും ഇറങ്ങി പോകുകയാണ് ...

ഏതൊരു വിദ്യയും സ്വയം കൈ വശമാക്കണമെങ്കിൽ അതിനെ കുറിച്ച്
ആദ്യം സിദ്ധാന്തപരമായൊ , പ്രായോഗികപരമായൊ മനസ്സിലാക്കി പഠിച്ചിരിക്കണം .
ആയതിന് അടിസ്ഥാനപരമായി വേണ്ട സംഗതിയാണ് വായന ...

അതെ എവിടെയും ഇടിച്ചിടിച്ച് പിടിച്ച് പിടിച്ച്
കയറണമെങ്കിൽ  ഒരാൾക്ക് അറിവുകൾ ഉണ്ടായിരിക്കണം.

വിദ്യാ ധനം സർവ്വ ധനാൽ 
പ്രാധാന്യം എന്നാണല്ലൊ പറയുക..
അതെ
വായിച്ചാൽ വളർന്ന് വളർന്ന് വലുതാകാം ...
അല്ലെങ്കിൽ വളഞ്ഞ് വളഞ്ഞ് നിലം മുട്ടി ഇല്ലാതാകും ... !

ഒരു പുസ്തക ദിനത്തിനൊ ,
വായന ദിനത്തിനൊ മാത്രം
പോര വായനകൾ .., 
എന്നുമെന്നും
വേണം ബൃഹത്തായ വായനകൾ...!


PS 
ഈ ലേഖനം പിന്നീട് ബ്രിട്ടീഷ് കൈരളിയിൽ 
എന്ന രീതിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട് 



പിന്മൊഴി :-
ബൂലോഗത്ത് ഞാൻ തിമർത്താടിയിരുന്ന 
2011  കാലഘട്ടത്തിൽ  എഴുതിയിട്ടിരുന്ന  
വെറും വായന വിവരങ്ങൾ എന്ന ആലേഖനവും 
ഇതോടൊപ്പം വേണമെങ്കിൽ കൂട്ടി വായിക്കാം കേട്ടൊ കൂട്ടരെ

Thursday 26 November 2015

സപ്ത വർഷ ശ്രീ സമ്പൂർണ്ണ ബൂലോഗന : ... ! Saptha Varsha Shree Sampoorna Boologana : ... !


അച്ചടി മാധ്യമങ്ങളെ അപേക്ഷിച്ച് , ഇന്നുള്ള സോഷ്യൽ മീഡിയ നെറ്റ് വർക്ക് രംഗത്തുള്ള മാധ്യമങ്ങൾക്ക് മെച്ചങ്ങൾ അനവധിയാണ് ...

വാചകങ്ങളായൊ , പേജുകളായൊ നിർവചിക്കേണ്ട ചില സംഗതികളൊ , മറ്റോ - ‘മാറ്ററി‘നൊപ്പം തന്നെ ആലേഖനം നടത്തിയോ , ദൃശ്യ - ശ്രാവ്യ പ്രധാന്യമടങ്ങിയ ശൃംഗലകളായൊ ,  വീഡിയോകളായൊ  കുറിപ്പുകളോടൊപ്പം , കൂടി ചേർത്തിട്ടോ അഥവാ ആയതിനെ കുറിച്ചുള്ള ‘ലിങ്കു‘കൾ നൽകിയോ അനുവാചകനെ തൃപ്തനാക്കുവാൻ സാധ്യമാക്കുന്നു എന്നതാണ് വിവര സാങ്കേതികത തട്ടകങ്ങളിലുള്ള മാധ്യമങ്ങൾക്കുള്ള ഏറ്റവും വലിയ ഗുണം ...
പിന്നെ നിമിഷങ്ങൾക്കകം ടി സംഗതികളെ ലോകത്തിന്റെ
ഏത് കോണിലുമുള്ള മാലോകർക്ക് മുമ്പിലെത്തിക്കുവാനും സധിക്കുന്നു
എന്നിങ്ങനെയുള്ള നിരവധി 'അഡ്വന്റേജു'കൾ 'ഇന്റെർനെറ്റി'ൽ കൂടിയുള്ള
സോഷ്യൽ മീഡിയകളിലുള്ള ബ്ലോഗ്ഗിങ്ങിന് സാധ്യമാകുന്നുണ്ട് ...

എന്നാലും പല ബ്ലോഗ്ഗിങ്ങ് ഉപഭോക്താക്കളും ഇത്തരം
മെച്ചപ്പെട്ട കാര്യങ്ങളൊന്നും ഉപയോഗിക്കുന്നില്ലാ എന്നതാണ് വാസ്തവം ....

ബ്ലോഗ്ഗിങ്ങ്  എന്നാൽ വിവര സാങ്കേതികത വിദ്യാ തട്ടകങ്ങളിൽ കുത്തി കുറിച്ചിടുന്ന സംഗതികളാണ് എന്ന് ഏവർക്കും അറിവുള്ള കാര്യങ്ങളാണല്ലോ .
 പക്ഷേ ഇന്ന് സോഷ്യൽ മീഡിയകളിൽ രാവും പകലുമെന്നോ‍ണം കേളി വിളയാട്ടങ്ങൾ  നടത്തി കൊണ്ടിരിക്കുന്ന ഒട്ടുമിക്കവർക്കും ഇത്തരം ഫേസ് ബുക്ക് , ട്വിറ്റർ , ബ്ലോഗ് പോർട്ടലുകൾ മുതൽ സകലമാന ബ്ലോഗ്ഗിങ്ങ് സൈറ്റുകളിലെ ഇടപെടലുകളൊക്കെ ,  എങ്ങിനെയാണ് മാനേജ് ചെയ്യേണ്ടത് എന്നറിയാത്തതാണ് - ഈ രംഗങ്ങളിലും ,  പിന്നീടുള്ള  ജീവിത വഴികളിലും , പല പരാജയങ്ങളും അവർക്കൊക്കെ ബാക്കിയുള്ള ജീവിതത്തിൽ ഏറ്റ് വാങ്ങേണ്ടി വരുന്നത് ...

ആംഗലേയ ബ്ലോഗറും ലോക പ്രശസ്തയുമായ
ഹർലീന സിങ്ങിന്റെ  ‘ആഹാ  !  നൌ  ലൈഫ്  ബ്ലോഗിങ്ങ് ‘  തട്ടകത്തിലെ ,
പുതിയ പോസ്റ്റായ   How to Manage Blogging & Life എന്ന രചനയിൽ പോയി
 സന്ദർശിച്ച് നോക്കിയാൽ താല്പര്യമുള്ളവർക്ക് ആയതെല്ലാം വായിച്ച് മനസ്സിലാക്കാവുന്നതാണ് ...

ആഗോളതലത്തിൽ എടുത്ത് നോക്കുകയാണെങ്കിൽ ഇന്ന് ലോക
ജനസംഖ്യയുടെ 40 % ആളുകൾ ഇന്റെർനെറ്റ് ഉപയോഗ്ഗിക്കുന്നവരാണെത്രെ ,
ഇവരിൽ മുക്കാൽ ഭാഗം പേരും സോഷ്യൽ നെറ്റ് വർക്ക് ഉപഭോക്താക്കളും ആണെത്രെ ...

ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഏതാണ്ട് 170 ൽ പരം ആക്റ്റീവായ സോഷ്യൽ
മീഡിയ നെറ്റ് വർക്ക് സൈറ്റുകൾ ഉണ്ട് . അവയിൽ ചിലവയെല്ലാം അന്തർദ്ദേശീയമായി വളരെ പേരും പെരുമയും  ഉള്ളവയും , മറ്റ് ചിലത് അതാതിടങ്ങളിലെ ദേശീയ പെരുമയിൽ , അവരവരുടെ ഭാഷാ തലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയും ആ‍ണെന്ന്  മാത്രം ...

ഇതോടൊപ്പം എന്നുമെന്നോണം സൈബർ ലോകത്തേക്ക് കൂടുതൽ കൂടുതൽ ആളുകൾ തിക്കി തിരക്കി വന്നു കൊണ്ടിരിക്കുന്നു എന്നുമാത്രമല്ല , അവരെല്ലാവരും തന്നെ വിവിധ വിവര സാങ്കേതികത വിദ്യാ തട്ടകങ്ങളിൽ അവരവരുടെ സാനിദ്ധ്യങ്ങൾ കൊട്ടിഘോഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു അവസ്ഥാവിശേഷം കൂടിയാണ്  ഇപ്പോൾ നടമാടികൊണ്ടിരിക്കുന്നത് ...


ഇന്ന് സോഷ്യൽ മീഡിയ നെറ്റ് വർക്ക് സൈറ്റുകളിൽ
അഭിരമിക്കുന്ന ഏറെ പേർക്കും ഇമ്മിണിയിമ്മിണി മിത്രങ്ങളുണ്ടായിരിക്കാം ...

ചാറ്റിങ്ങും , ചീറ്റിങ്ങും , സല്ലാപവും , ഒത്തുചേരലുകളുമൊക്കെയായി ഇത്തരം
‘ഫ്രെൻണ്ട് സർക്കിളുകൾ‘ എന്നുമെന്നോണം  വർദ്ധിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു ...
 
അമേരിക്കൻ സൈക്കോളജി അസോസ്സിയേഷൻ ഈയിടെ കണ്ടെത്തി ,
വ്യക്തമാക്കിയ ഒരു സംഗതിയുണ്ട് - 'ഓൺ ലൈനി'ൽ അനേകം മിത്രങ്ങളുള്ള
ഒരാൾ ‘ഓഫ് ലൈനിൽ ‘ , തനി ഏകാന്ത പഥികനായി മാറികൊണ്ടിരിക്കും എന്നതാണ്  ...

അതായത് അത്തരത്തിലുള്ളവരൊക്കെ ആൾക്കൂട്ടങ്ങളിൽ തനിയെ ആയിക്കുമെന്ന് .. !

അന്തർദ്ദേശീയ ആരോഗ്യ സംഘടനയുടെ പുതിയ പ്രബന്ധത്തിലും
പറയുന്നതിതാണ് 'സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകൾ' മനുഷ്യനെ ‘സോഷ്യൽ ലെസ്സ്’ ആക്കികൊണ്ടിരിക്കുന്നു എന്ന സത്യമാണ് ...


വിവര വിജ്ഞാന മേഖലയിലെ മേന്മകൾക്കൊപ്പം മനുഷ്യനുണ്ടാകുന്ന
 ഇത്തരം ഏകാന്തതയെ കുറിച്ചൊക്കെ വ്യക്തമാക്കിത്തരികയും , പോംവഴികൾ
പറഞ്ഞുതരികയും ചെയ്യുന്ന , M I T യിലെ ‘പ്രൊഫ: ഷെറി ടർക്ലി‘ന്റെ ഈയിടെയായി പ്രസിദ്ധീകരിച്ച വളരെ പ്രസിദ്ധമായ  Alone Together  എന്ന പുസ്തകകമോ , ‘ടോക് ഷോ‘യൊ താല്പര്യമുള്ളവർക്ക് പോയി എത്തി നോക്കാവുന്നതാണ്...

ഇന്ന് നാം ഓരോ‍രുത്തർക്കും തമ്മിൽ തമ്മിൽ ഇതുവരെ കാണാത്ത ,
ഒന്ന് പരസ്പരം  മിണ്ടാത്ത നൂറുകണക്കിന് മിത്രങ്ങൾ , ഇത്തരം പല നെറ്റ് വർക്ക്
തട്ടകങ്ങളിലും , അതിനകത്തുള്ള കൂട്ടായ്മകളിലുമായി  അണികളായി എപ്പോഴും കൂടെ ഉണ്ട് ...

ഏതെങ്കിലും അവസരത്തിൽ നേരിട്ട് കണ്ടാൽ പോലും
അങ്ങോട്ടുമിങ്ങോട്ടും തിരിച്ചറിയുവാൻ പോലും പറ്റാത്തവരായ കൂട്ടുകാർ ...

അതായത് ഒരു കാര്യമെങ്കിലും നാം അറിഞ്ഞിരിക്കേണ്ടതുണ്ട് -

ശരാശരി ഒരു മനുഷ്യന് ഒരേ സമയം മാക്സിമം  200 ൽ പരം ആളുകളുമായി
ആശയവിനിമയങ്ങൾ ; പരസ്പരം , സ്ഥിരമായി നടത്തികൊണ്ടു പോകുവാൻ
സാധിക്കില്ല എന്ന വസ്തുത നാം ഒരോരുത്തരും മനസ്സിലാ‍ാക്കിയിരിക്കണമെന്ന് മാത്രം ...

ഇനി അല്പസൽ‌പ്പം സ്വന്തം കാര്യങ്ങളിലേക്ക്
ഞാൻ എത്തി നോക്കുവാൻ പോകുകയാണ് കേട്ടോ കൂ‍ട്ടരെ ...

ബാല്യകാലങ്ങളിൽ എന്നെ എന്നും പുരാണാതിഹാസ കഥകളാൽ
കോരി തരിപ്പിച്ചിരുന്ന ഒരു സുന്ദരിക്കോതയായ മുത്തശ്ശിയുണ്ടായിരുന്നു .
കാതിൽ ഊഞ്ഞാലുപോലെ ആലോലമായി ആടുന്ന തോടയും സപ്തതി കഴിഞ്ഞിട്ടും പല്ലുകൾക്കൊന്നും ഒരു കേടും കൂടാതെ പാക്ക് കടിച്ച് മുറിച്ച് എപ്പോഴും നാലും കൂട്ടി മുറുക്കി ചുവപ്പിച്ച് തറവാട്ടുകാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്ന എന്റെ അമ്മൂമ്മയായിരുന്നു ആ ദേഹം .

അന്നത്തെ ആ അമ്മൂമ്മ കഥകളിലെ ചില കഥാപാത്രങ്ങളായ കരിംഭൂതവും , ചെംഭൂതവും , കുട്ടിച്ചാത്തനും , രുദിര ഭദ്രകാളിയും , കോമ്പല്ലുകാട്ടി പൊട്ടി പൊട്ടി ചിരിച്ച് വെള്ളയണിഞ്ഞ് വരുന്ന അതി സുന്ദരികളായ യക്ഷികളും മറ്റും എന്നെ ഭയചികിതനാക്കി ഉറങ്ങാൻ അനുവാദിക്കാതെ ശല്ല്യപ്പെടുത്തി കൊണ്ടിരിക്കുമ്പോൾ താരാട്ടിയും , തലോലിച്ചും ചാരത്ത് കിടക്കുന്ന എന്റെ അമ്മൂമ്മയെ  കെട്ടിപ്പിടിച്ച് കിടന്ന് ഞാൻ ഉറങ്ങാറുണ്ടായിരുന്നു ...

ചെറുപ്പകാലങ്ങളിലുള്ള ശീലം അവരുടെ ചുടലവരെ തുടരുമെന്ന
പോലെ അന്ന് മുതൽ തുടങ്ങിയതാണ് എന്റെ ഈ ‘കെട്ടിപ്പിടിച്ചുറക്കം‘... !

പക്ഷേ ഇപ്പോൾ പണ്ടത്തെ ആ ചെംഭൂതവും , കുട്ടിച്ചാത്തനും ,
ചുടല ഭദ്രകാളിയുമൊക്കെ വീണ്ടും എന്റെ ഉറക്കം കെടുത്തുവാൻ സ്ഥിരം വന്നുകൊണ്ടിരിക്കുകയാണ് ...

എത്രയെത്ര പേരെ മാറി മാറി കെട്ടിപ്പിടിച്ച് കിടന്നിട്ടും ഈ ആധുനിക
ഭൂതഗണാതികളെ പേടിച്ചിട്ട് ഇന്നെന്റെ ഉറക്കം നഷ്ട്ടപ്പെട്ടിരിക്കുകയാണ് ... !

ഇന്നത്തെ സോഷ്യൽ മീഡിയ നെറ്റ് വർ്ക്ക് സൈറ്റുകളായ ബ്ലോഗർ , വേൾഡ് പ്രസ് , ഫേസ്ബുക്ക് , ലിങ്ക്ടിൻ , ട്വിറ്റെർ , ഗൂഗ്ല് പ്ലസ്സ് ,
വാട്ട്സാപ് മുതലായ സപ്ത സ്വരൂപങ്ങളാണ്  ഈ പുത്തൻ ഭൂതപ്രേത പിശാച്ചുകളായി എന്നെ എന്നുമെന്നോണം വാരിപ്പുണർന്നിരിക്കുന്നത് ...

നീരാളിയുടെ എട്ട് കരങ്ങൾ പോലെ ,
ഏഴ് നീണ്ട കരങ്ങളുള്ളൊരു  ‘സപ്താളി ‘  ... !

ഈ ഏഴ് കരങ്ങൾ കൊണ്ടെന്നെ കെട്ടി
വരിഞ്ഞിരിക്കുന്ന ‘ബിലാത്തി പട്ടണ‘മെന്ന സപ്താളി ...

ഇതിനെല്ലാം തുടക്കം കുറിച്ച  ആ ബൂലോഗ  ഭൂതം
എന്റെ ഉറക്കം കെടുത്തിയിട്ട് ഇതാ ഇപ്പോ‍ൾ സപ്ത വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് ...

ബൂലോകത്ത് ഇത്രയധികം തിക്കും തിരക്കും വരുന്നതിനുമുമ്പൊക്കെ ആദ്യകാലങ്ങളിലൊക്കെ വാർഷിക പോസ്റ്റുകളും , ബ്ലോഗ്ഗ്മീറ്റ് പോസ്റ്റ്കളുമൊക്കെ എഴുതി പിടിപ്പിക്കുവാൻ മിക്ക ബൂലോഗ വാസികൾക്കും ഒരു പ്രത്യേക ഹരം തന്നെയായിരുന്നു ...

ഇത്തരം രചനകളിൽ ബൂലോക മിത്ര കൂ‍ട്ടായ്മയിലുള്ള ഏവരും വന്ന്
സ്ഥിരം പൊങ്കാലയിട്ട് പോകുന്ന കാഴ്ച്ചകളും മൂനാലുകൊല്ല്ലം മുമ്പ് വരെ പതിവായിരുന്നു...

ഹും..
അതെല്ലാം അന്തകാലം ... !

ഇപ്പോൾ ഇവിടെ കൊടും തണുപ്പ് വിതച്ച് നടമാടികൊണ്ടിരിക്കുന്ന
മഞ്ഞുകാലങ്ങളിലെ  പ്രഭാതങ്ങൾക്കിടയിൽ പൊഴിഞ്ഞിറങ്ങുന്ന ഹിമകണങ്ങൾക്കിടയിലൂടെ ഉദയ സൂര്യനോടൊപ്പം , സപ്ത വർണ്ണങ്ങളാൽ അണിഞ്ഞൊരുങ്ങി വരുന്ന മഴവിൽ സുന്ദരിയുടെ , 
ആ അതിമനോഹരമായ ദൃശ്യങ്ങൾ ഒട്ടും വിട്ടു കളയാതെ , മിഴിയടക്കാതെ നോക്കി നിൽക്കുമ്പോഴുള്ള ആനന്ദം പോലെയാണ് എനിക്കിന്ന് ബൂലോഗ പ്രവേശം നടത്തുമ്പോൾ അനുഭവപ്പെടുന്ന അനുഭൂതി ...

ആ സപ്തവർണ്ണങ്ങളുടെ മനോഹാരിതകൾ പോലെ ,
വേറിട്ട നിറ വത്യാസങ്ങളുടെ ഭംഗികൾ പോലെയാണെനിക്ക്
പിന്നിട്ട് പോയ  എന്റെ ബൂലോഗത്തിലെ ആ സപ്ത വർഷങ്ങൾ ... !

ആ മാരിവില്ലിലെ വർണ്ണ  പകിട്ടും , പകിട്ടില്ലായ്മയും ഒത്ത് ചേർന്ന് വിവിധ
വർണ്ണ രാജികളുടെ വിസ്മയത്തിൻ മനോഹാരിതകൾ പോലെയുള്ള ഏഴുവർഷങ്ങൾ ...

അതെ ഈ നവംബർ അവസാനം
സപ്തവർണ്ണാലങ്കാരങ്ങളാൽ  എന്റെ ഏഴാം
ബൂലോഗ തിരുനാൾ ചുമ്മാ കൊണ്ടാടുകയാണ് ...

ചിയേഴ്സ് ... !

പിന്നിട്ട ആ ഏഴ് വർഷങ്ങൾ തൊട്ട് , ഇതുവരെ ഈ
‘ബിലാത്തി  പട്ടണ‘ വീഥികളിൽ കൂടി സഞ്ചാരം നടത്തിയ ഏവർക്കും ,
ഈ അവസരത്തിൽ -
എനിക്ക് നൽകിയ ഉപദേശങ്ങൾക്കും , വിമർശനങ്ങൾക്കും ,
പ്രോത്സാഹനങ്ങൾക്കും കടപ്പാടുകൾ രേഖപ്പെടുത്തികൊള്ളുകയാണിപ്പോൾ ...

ഡൂക്ലി സായിപ്പല്ല ... ഇന്നും തനി നാടൻ ... !
ഏവർക്കും നന്ദി..
ഒരുപാടൊരുപാട് നന്ദി .
എന്ന്
സസ്നേഹം ,
ഒരു  സപ്ത വർഷ ശ്രീ സമ്പൂർണ്ണ ബൂലോകന:

പിന്നിട്ട വാർഷിക കുറിപ്പുകൾ : -
  1. ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച / 30-11-2009
  2. ഒരു പ്രണയത്തിൻ വർണ്ണപ്പകിട്ടുകൾ / 30 -11 -2010
  3. മാജിക്കിന്റെ ഒരു വിസ്മയലോകം / 29 -11 -2011
  4. ബ്ലോഗ്ഗിങ്ങ് ആഡിക്ഷനും ഇന്റെർനെറ്റ് അടിമത്വവും / 30 -11 -2012
  5. ഭൂമിമലയാളത്തിലെ ബൂലോകവും പിന്നെ ഞാനും / 30 -11-2013
  6. ഒരിക്കലും വറ്റി വരളാത്ത ബൂലോക സൗഹൃദങ്ങൾ / 27 -11-2014
  7. സപ്ത വർഷ സമ്പൂർണ്ണ ബൂലോഗന : / 26 -11 -2015
(  Courtesy of some images & graphics in this 
article from  www.aha-now.com,  www.wearesocial.net  &   google  )

Saturday 24 October 2015

ലണ്ടന്മാർ മണ്ടനിൽ ...! / Londonmaar Mandanil ...!

ഇന്ന് ലണ്ടനിൽ മലയാളി സാനിധ്യമില്ലാത്ത ഇടമില്ലെന്ന് വേണമെങ്കിൽ പറയാം. മണ്ടന്മാർ ലണ്ടനിൽ എന്നതൊക്കെ വെറും ഒരു പഴമൊഴി തില്ലാനയാക്കി മറ്റി ലണ്ടന്മാർ മണ്ടനിൽ എന്ന ഒരു പുതുമൊഴിയാണിന്ന് ഇവിടെ അരങ്ങ് തകർത്ത് വാഴുന്നത്യു.കെയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രവാസി ജനതയുള്ളത് ഭാരതിയരാണ് , പഞ്ചാബികൽക്കും ഗുജറാത്തിത്തികൾക്കും ശേഷം മൂന്നാം സ്ഥാനം അലങ്കരിച്ച് മലയാള ജനത ഇന്ന് ബിലാത്തിയിൽ അരങ്ങ് വാഴുകയാണെന്ന് പറഞ്ഞാൽ ആയതിൽ ഒട്ടും അതിശയോക്തിയില്ല. അതി പ്രഗൽഭരായ ഡോക്ട്ടർമാരും ,എഞ്ചിനീയർമാരും ,വിവര സാങ്കേതിക തലതൊട്ടപ്പന്മാരും , കണക്കപിള്ളമാരും മാത്രമല്ല , കലാ സാംസ്കാരിക സാഹിത്യ രാംഗത്ത് വരെ മല്ലൂസ് ഇന്ന് ഇടിച്ചിടിച്ച് നിന്ന് പിടിച്ച് പിടിച്ച് കയറുന്ന കാഴ്ച്ചകൾ ബ്രിട്ടനിൽ എവിടെ തിരിഞ്ഞ് നോക്കിയാലും കാണാം.
 cithralami mayor programe ദീപാ‍ാവലി തുടക്ക http://www.britishmalayali.co.uk/index.php?page=newsDetail&id=48915


ആഗോള വ്യാപകമായി മനുഷ്യ ഉല്പത്തി കാലം മുതൽ തുടങ്ങിയതാണ് പല മനുഷ്യകുലങ്ങളുടേയും പാലയനത്തിന്റേയും , അധിനിവേശത്തിന്റേയും കഥകൾ. ആദികാലങ്ങളിൽ അവർ സുരക്ഷിതമായ പാർപ്പിടവും, ഭക്ഷണവും തേടിയാണ് ഒരു കരയിൽ നിന്നും മറുകര തേടി അലഞ്ഞിരുന്നതെങ്കിൽ , പിന്നീടത് കൈയ്യൂക്കുള്ള വർഗ്ഗങ്ങൾ നല്ല മനുഷ്യ വാസ സ്ഥലങ്ങളിൽ നിന്നും അവിടെയുള്ളവരെ ആട്ടിയോടിച്ച് അധിനിവേശം നടത്തി കൈയ്യേറുന്ന എടവാടുകളായിരുന്നു . ഇന്നത്തെ ആധുനിക ലോകത്തും ഇതൊക്കെ തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഏവർക്കും അറിവുള്ള കാര്യമാണല്ലോ ..അല്ലേ.
ഏതാണ്ട് അമ്പത് നൂറ്റാണ്ടുകൾക്ക് മുമ്പേ സമ്പൽ സമ്മ്രിദവും സാംസ്കാരിക സമ്പന്നവുമായ നമ്മുടെ പുണ്യ ഭാരതത്തെ മംഗോളിയൻസും, മുഗളന്മാരും, അറബികളും , പാശ്ചാത്യരുമൊക്കെ പല കാലങ്ങളിലായി കച്ചവടം , യുദ്ധം മുതലായവയിലൂടെയെല്ലാം അധിനിവേശം നടത്തി അവരുടെയെല്ലാം കീഴാളരാക്കി പുണ്യ പുരാതന ഭാരത ഭൂമിയെ കൊള്ളയടിച്ച് അവരുടെ രാജ്യങ്ങൾ സമ്പൽ സംരിതമാക്കി.
ഇതൊക്കെ ചരിത്ര സത്യങ്ങൾ. പക്ഷേ ഇന്നൊക്കെ നേരെ തിരിച്ചാണ് സംഗതികളുടെ കിടപ്പ് വശം , ഭാ‍രതീയരുടെ അധിനിവേശങ്ങളാണ് ആഗോള വ്യാപകമായി നടന്ന് കൊണ്ടിരിക്കുന്നത്.  ലോകം മുഴുവനുമുള്ള തൊഴിൽ മേഖലകൾ കീഴടക്കികൊണ്ടാണവർക്കിത് സാധ്യമായത്.
യൂറോപ്പിലേക്ക് ആദ്യമായി ഭാരതീയർ വന്നത് പോർച്ചുഗീസിലേക്കാണെന്ന് ചരിത്രങ്ങൾ പറയുന്നു. കൊല്ലവർഷം 1498 ൽ ഭാരതത്തിൽ കാല് കുത്തിയശേഷം പതിനാ‍റാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഭാരതത്തിൽ നിന്നും കച്ചവടം ചെയ്ത് കൊണ്ട് പോകുന്ന വിഭവ സംസ്കരണ ജോലിക്കാരായാണ് അന്നത്തെ മല നാട്ടിൽ നിന്നും പ്രഥമമായി ഭാരതീയർ യൂറൊപ്പിൽ എത്തിച്ചേർന്നത്. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ മദ്രാസിൽ നിന്നും, കൽക്കത്തയിൽ നിന്നും , ഗുജറാത്തിൽ നിന്നുമൊക്കെയായി ബ്രിത്യന്മാരും, ആയമാരും, കപ്പൽ ജോലിക്കാരുമൊക്കെയായി അനേകം പേർ ഭാരതീയ ഉപഭൂഖണ്ഡത്തിൽ നിന്നും യൂറൊപ്പിലെ ഡെന്മാർക്ക് , ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീരാജ്യങ്ങളിൽ എത്തിപ്പെട്ട് അടിമകളെ പോലെ ജീവിച്ചതിനായും തെളിവുകൾ ഉണ്ട്. ഈ കാലഘട്ടങ്ങളിൽ ആഫ്രോ-കരീബിയൻ രാജ്യങ്ങളിൽ നിന്നും ധാരാളം കറമ്പരും അടിമ വേലക്കാരായി യൂറോപ്പിലെ പല ഭാഗങ്ങളിലും എത്തപ്പെട്ടു. ഒപ്പം തന്നെ കപ്പലോട്ടക്കാരായ വെള്ളക്കാരുടെ ലോകം മുഴുവൻ വ്യാപിച്ച് കിടക്കുന്ന രാജ്യങ്ങളിലും ഇത്തരം ജോലിക്കാരായി അനേകം അഖണ്ഡ ഭാരതീയർ വന്നകപ്പെട്ടു. അന്നവിടെയൊക്കെ എത്തിപ്പെട്ടവരും , പിന്നീട് വന്ന അവരുടെയൊക്കെ ബന്ധുമിത്രാധികളുമൊക്കെയാണ് ഇന്നത്തെ ഏഷ്യൻ വംശജരായി നിലകൊള്ളുന്ന ഭൂരിഭാഗം വരത്തന്മാരായ സിറ്റിസണ്മാരുടേയും പൂർവ്വികരുടേയും കഥhttp://www.britishmalayali.co.uk/index.php?page=newsDetail&id=49857
indin as PM  in PORTUGAL http://www.britishmalayali.co.uk/index.php?page=newsDetail&id=49857

Tuesday 29 September 2015

സോഷ്യൽ മീഡിയാ = വിനോദം + വിവേകം + വിജ്ഞാനം + വരുമാനം ... ! / Social Media = Vinodam + Vivekam + Vinjnjanam + Varumaanam ... !

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഭൂലോകത്തുള്ള ഒട്ടുമിക്ക ഭാഷകളിലും വിവര സാങ്കേതിക മേഖലകളിൽ ഒരു നിശബ്ദ വിപ്ലവ വിജയത്തിന്റെ പരിണിതഫലമായിട്ടാണ് നാമൊക്കെ ഇന്ന് ഈ ബൂലോഗത്തൊക്കെ ഇങ്ങിനെ ഓടിച്ചാടി തലകുത്തി മറിഞ്ഞ് നടക്കുന്നത് ...

ഇലക്ട്രോണിക് യുഗം  എന്നറിയപ്പെടുന്ന ഇന്നത്തെ ആ‍ധുനിക ലോകത്ത് ,
വളരെ അത്യാധുനികമായ സംഗതികൾ എന്നുമെന്നോണം സംഭവിച്ച് കൊണ്ടിരിക്കുന്ന
ഒരു ഇടമാണല്ലോ സൈബർ വേൾഡ് എന്നറിയപ്പെടുന്ന വിവര സാങ്കേതികത വിജ്ഞാന മേഖലയും അതിനകത്തുള്ള നൂറോളം സോഷ്യൽ മീഡിയ തട്ടകങ്ങളും ...

അതായത് ഇനിയങ്ങോട്ട് മനുഷ്യ കുലത്തിനും മറ്റും സൈബർ ഇടപെടലുകളൊന്നുമില്ല്ലാതെ ജീവിതം മുന്നോട്ട് നീക്കുവാൻ സാധ്യമല്ല എന്ന വസ്തുത ഏവർക്കും അറിവുള്ള ഒരു കാര്യമാണല്ലോ ...

എല്ല് മുറിയെ  പണിയെടുത്ത് ജീവിതം പോറ്റിയ പഴയ കാലത്തെയൊക്കെ പിന്തള്ളി , വിരൽ തുമ്പൊന്നിനക്കി അന്നം തേടും  കാലം ... !

ഒരാളുടെ ചുറ്റ്പാടുമുള്ള ഇലക്ട്രോണിക് ഉപാധികളെ മാത്രം ആശ്രയിച്ച് ,
അവയുടെയൊക്കെ സാങ്കേതിക പരിജ്ഞാനങ്ങൾ അറിഞ്ഞിരുന്നാലെ അവർക്കൊക്കെ
ഇനി ആധുനിക ലോകത്തിൽ സുഖമമായി പ്രയാണം നടത്തുവാൻ സാധിക്കുകയുള്ളൂ എന്നർത്ഥം...!


വിവര സാങ്കേതികത വിപ്ലവം അരങ്ങേറി കൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്റെർനെറ്റ് തട്ടകങ്ങളിൽ കൂടി വിനോദം , വിവേകം , വിജ്ഞാനം എന്നിവ മാത്രമല്ല വരുമാനം കൂടി വാരിക്കോരാം  എന്ന് അതിന്റെ ഉപഭോക്താക്കൾക്ക് ബോധം വന്നിരിക്കുന്ന കാലഘട്ടമാണല്ലോ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് .

ഇന്ന് ഏതൊരു വസ്തു വകകളുടേയും പരസ്യ വിളംബരം മുതൽ
വിപണണം വരെ സൈബർ ഇടങ്ങളിൽ കൂടി വളരെ എളുപ്പമായി സാധിക്കാവുന്ന ഒരു സംഗതിയാണ് .
പക്ഷേ നമ്മൾ മലയാളികൾ മറ്റെല്ലാ രംഗങ്ങളിലും ഇടിച്ചിടിച്ച് പിടിച്ച് പിടിച്ച് കയറുന്നതു പോലെ ഈ മേഖലയിൽ അത്ര മികവ് പ്രദർശിപ്പിച്ച് കാണുന്നില്ല .
ബൂലോകം നമ്മുടെ ഈ ഭൂമി മലയാളത്തിൽ പൊട്ടി മുളച്ചിട്ട് ഇപ്പോൾ പന്തീരാണ്ട് കാലമായെങ്കിലും , ഇവിടെയുള്ള ബൂലോഗവാസികളെല്ലാം തനി തകര പോലെ നട്ടപ്പോഴും , പറിച്ചപ്പോഴും ഒരു കൊട്ട എന്ന നിലയിൽ തന്നെയാണിപ്പോഴും ....

ഒരു പതിറ്റാണ്ട് മുമ്പ് വെറും നൂറ്റമ്പത് പേർ മാത്രം മേഞ്ഞ് നടന്നിരുന്ന ബൂലോക തട്ടകം ഇന്ന് , പറയി പെറ്റ പന്തിരു കുലം പോലെ  പല മേഖലകളിലും പടർന്ന് പന്തലിച്ച് ഏതാണ്ട് അമ്പതിനായിരത്തോളം  ആളോളുമായി വല്ലാണ്ട് തിക്കും തിരക്കുമായി മുന്നോട്ട്  മുന്നേറി കൊണ്ടിരിക്കുകയാണ് , ഇതിൽ ബ്ലോഗ് പോർട്ടലുകളിൽ മാത്രമല്ല , ഫേസ് ബുക്കിലും , ഗൂഗിൾ പ്ലസ്സിലും , ട്വിറ്ററിലുമൊക്കെയായി അനേകം ഇത്തരം സോഷ്യൽ മീഡിയ വെബ് തട്ടകങ്ങളിൽ അവരെല്ലാം അങ്ങിനെ വിന്യസിച്ച് കിടക്കുകയാണെന്ന് മാത്രം ... !

എന്തുകൊണ്ടാണ് പല തരം കഴിവുകൾ
ഉണ്ടായിട്ടും  നമ്മുടെ മാത്രം ബൂലോക വാസികൾ
മുരടിച്ച് പോയ ചെടികളെകളെ പോലെ തഴച്ച് വളരാതെ ഇങ്ങിനെ ആയി തീരുന്നത് ?

ഏതാണ്ട് മൂന്നാലുമാസമായി പല ചർച്ചകളിലൂടേയും , ചാറ്റിങ്ങിലൂടേയുമൊക്കെയായി ഞങ്ങൾ കുറച്ച് പേർ ബിലാത്തിയിലെ  ഓൺ ലൈൻ ഉപഭോക്താക്കളും , പ്രവാസികളടക്കം മറ്റ് നാട്ടിലുള്ള പല സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുകളുമൊക്കെയായി നടത്തിയതിന്റെ സർവ്വേ ഫലങ്ങളിലേക്കൊന്ന് എത്തി നോക്കാം അല്ലേ
  1. ഇന്ന് ഇന്റെനെറ്റ് മുഖാന്തിരം സോഷ്യൽ മീഡിയയിൽ  ആക്റ്റീവായിരിക്കുന്ന മലയാളികളിൽ ഭൂരിഭാഗവും ജസ്റ്റ് ഒരു ടൈം പാസിന് വേണ്ടിയാണത്രെ ഇതിൽ നേരം കൊല്ലികൊണ്ടിരിക്കുന്നത്. ജോലി , കുടുംബം , വിരഹം മുതലായവയിൽ നിന്നൊക്കെയുണ്ടാകുന്ന  ടെൻഷനും , സ്ട്രെസ്സും മറ്റും കുറയ്ക്കുവാൻ ഈ വക കാര്യങ്ങൾ ഉപകരിക്കുന്നുണ്ട് എന്ന് പറയുന്നു  .
  2. എത്രയും പെട്ടെന്ന് തന്നെ പ്രതികരിക്കാനും , പ്രതിക്ഷേധിക്കാനും , പ്രതിഭകൾ വെളിപ്പെടുത്തുവാനും /പ്രതിഭയെ ഇടിച്ച് താഴ്ത്തുവാനും  ഈ വിവര സാങ്കേതികത വിദ്യാ തട്ടകങ്ങളിലൂടെ വളരെ എളുപ്പത്തിൽ സാധിക്കുന്നു എന്ന മേന്മയിൽ ധാരാളം മല്ലൂസ് ഈ രാംഗത്ത് വിളയാടുന്നു . ഒപ്പം പൊതു സമൂഹത്തിനും , അവരവർക്ക് തന്നേയും അനേകം നേട്ടങ്ങളും , കോട്ടങ്ങളും സംഭവിക്കാറുണ്ട് പോലും .
  3. പ്രസ്ഥാനങ്ങൾ , സംരഭങ്ങൾ , സ്ഥാപനങ്ങൾ എന്നിവയുടെയൊക്കെ നടത്തിപ്പിനും , നിലനിർത്തി കൊണ്ടുപോകുന്നതിനും മറ്റും സ്ഥിരമായി സോഷ്യൽ മീഡിയയിൽ സാനിദ്ധ്യം അറിയിച്ചു കൊണ്ടിരിക്കുന്നു. ഒപ്പം ഇതിനെ കുറിച്ചുള്ള പരസ്യ വിളംബരങ്ങൾക്കായും ഇന്റെർനെറ്റ് സൈറ്റുകൾ ഉപയോഗിച്ച് വരുന്നു . ഈ വിഭാഗങ്ങളിലൊക്കെ വിജയ പരാജയങ്ങൾ നിശ്ചയിക്കുവാൻ ഇടവരുത്തുന്നു എന്ന സംഗതി കൂടിയുണ്ട് എന്നും പറയപ്പെടുന്നു .
  4. കലാ - സാഹിതി - സാംസ്കാരിക വൈഭവങ്ങൾ അടയാളപ്പെടുത്തുവാനും , ആയവയൊക്കെ മാളോർക്ക് പങ്കുവെക്കുവാനും ഏറ്റവും നല്ല രീതിയിൽ സോഷ്യൽ മീഡിയയിൽ കൂടി സാധ്യമാകുന്നത് കൊണ്ട് ധാരാളം മലയാളികൾ എന്നുമെന്നോണം ഇതിൽ വന്ന് - പോയി കൊണ്ടിരിക്കുന്നു . ഇതുവരെ ഒന്ന് കണ്ടിട്ട് പോലുമില്ലാത്ത ഒരേ തൂവൽപക്ഷികളായ അനേകം പേരെ , ലോക വ്യാപകമായി തന്നെ മിത്രങ്ങളാക്കം എന്നുള്ള ഒരു മേന്മയും കൈ വരുന്നു എന്നുള്ള ഗുണവും ഉണ്ട് .
  5. വിജ്ഞാനം വർദ്ധിപ്പിക്കാനും , പകർന്നു കൊടുക്കുവാനും ആയതിന്റെയൊക്കെ ധാരാളം  താല്പര്യ കക്ഷികൾ വിവര സാങ്കേതികത വിദ്യ തട്ടകളിൽ മിക്കപ്പോഴും അഭിരമിച്ചുകൊണ്ടിരിക്കുന്നു . ആ‍രാധനയും ,  ആദരണീയതയും , ആശീർവാദങ്ങളും , ആഹ്ലാദങ്ങളും ഒപ്പം നല്ല ആട്ടും കിട്ടികൊണ്ടിരിക്കും എന്ന ഗുണദോഷ സമിശ്ര ഫലങ്ങളും ഇതോടൊപ്പം കിട്ടികൊണ്ടിരിക്കുന്നു എന്നും പറയുന്നു.
  6.  വളരെ കുറച്ച് മലയാളികൾ മാത്രം ഇന്റെർനെറ്റ് സൈറ്റുകളെ വരുമാന മാർഗ്ഗം ഉണ്ടാക്കുവാനുള്ള ഉപാധികളായി ഉപയോഗിക്കുന്നു . ഓൺ - ലൈൻ വിപണനങ്ങളിൽ നാട്ടിലുള്ളവർക്ക് അത്ര വിശ്വാസ്യത കൈ വരാത്തതും , ആയതിനൊക്കെ ഇറങ്ങി തിരിക്കുന്നതും തനി ഒരു പൊല്ലാപ്പ് പിടിച്ച പണി തന്നെയാണ് എന്ന് കരുതുന്നതും ,ഈ രംഗത്തേക്ക് പ്രവേശിക്കുവാൻ ഒട്ടുമിക്കവരേയും പ്രേരിപ്പിക്കുന്നില്ല എന്നതും ഒരു കാരണമാണ് .


ഈയിടെ ‘കുഞ്ഞിരാമായണം’ എന്ന ബിലോ ആവറേജ് സിനിമ , ഇതിനേക്കാൾ നല്ല മലയാള സിനിമകൾ ഇറങ്ങിയിട്ട് പോലും , ബ്രിട്ടനിൽ വരാതിരുന്നിട്ടും യു.കെയുടെ എല്ലാ എല്ലാ സെന്ററുകളിലും പ്രദർശിപ്പിക്കുവാൻ ഇടയുണ്ടാക്കിയത് ,  തുടരെ തുടരെ ആ സിനിമാ
പ്രവർത്തകർ ട്വിറ്ററിൽ അടക്കം മറ്റെല്ല്ലാ സോഷ്യൽ മീഡിയകളിലും നടത്തിയ പ്രമോഷൻ തന്നേയാണ് .
‘പി.കെ’ , ‘പ്രേമം’ , ‘ബാഹുബലി’മുതലായ അനേകം സിനിമകൾ ഉന്നത വിജയത്തിലേക്ക് കുതിച്ചതിനുമൊക്കെ കാരണം സോഷ്യൽ മീഡിയ പ്രമോഷൻ തന്നെ ... !

ഡൽഹിയിൽ ‘ആം ആദ്മി പാർട്ടി‘യെ വീണ്ടും അധികാരത്തിലേറ്റിയതും , മോദി ഭരണം പിടിച്ചു വാങ്ങിയതുമൊക്കെ തന്നെ വിവര സാങ്കേതികത വിദ്യ തട്ടകങ്ങളിലൂടെയുള്ള ബോധവൽക്കരണങ്ങൾ തന്നെ നടത്തിയാണ് ...

സോഷ്യൽ മീഡിയ മാധ്യമങ്ങളിലൂടെ ഇകഴ്ത്തി താഴ്ത്തിയില്ലെങ്കിൽ
മ്ടെ മാണിച്ചായന്റെ  കോഴയും , നിറപറയുടെ മായവുമൊക്കെ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ വാർത്താ പ്രാധാന്യം അർഹിക്കാതെ പോകേണ്ട കേസുകളായിരുന്നു ...

ഇപ്പോൾ പാശ്ചാത്യനാടുകളിൽ ഇതുപോലെയൊക്കെ സിനിമയേയൊ , രാഷ്ട്രീയത്തെയോ , പ്രസ്ഥാനത്തെയൊക്കെ പറ്റി പ്രമോട്ട് ചെയ്ത് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നതിന് ബ്ലോഗേഴ്സിനൊക്കെ അതിന്റേതായ പ്രതിഫലം ലഭിക്കാറുണ്ട് . നമ്മുടെ നാട്ടിലും ആയതെല്ലാം വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു...
മ്ടെ ബൂലോഗർ ഇതിനെ കുറിച്ചൊന്നും അത്ര
ബോധവന്മാരായിട്ടില്ല എന്നു തോന്നുന്നു ..അല്ലേ .
ഈയ്യിടെ ‘വോ‍ക്സ് വാ‍ഗൻ കാർ കമ്പനി‘യെ വരെ മുട്ട് കുത്തിച്ചത് , അവരുടെ ഡീസലെഞ്ചിനുകളിൽ ‘എമിഷൻ ടെസ്റ്റ് ‘നടത്തുമ്പോൾ - കുഴപ്പം കാണിക്കാതെ കാണിക്കുന്ന ഒരു പ്രത്യേക ഉപകരണം ഫിറ്റ് ചെയ്തിരുന്നതിന്റെ കള്ളി ചില ബ്ലോഗ് സൈറ്റുകളിൽ കൂടി വെളിവാക്കിയത് മറ്റ് മാധ്യമങ്ങൾ ഏറ്റെടുത്ത കാരണമാണ് ...

സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഈ വോക്സ്വാഗൻ സ്കാൻഡൽ കാരണം ഒരു കോടിയോളം കാറുകൾ വരെ പിൻ വലിക്കുവാൻ നിർബ്ബന്ധിതരായ , ഈ  വമ്പൻ കാറുകമ്പനി ഇപ്പോൾ പൊതുജനത്തിനോട് മാപ്പ് പറഞ്ഞിരിക്കുകയാണ്...
ഇതു പോ‍ാലെ ഇന്ത്യയിൽ തെർമോമീറ്ററുകളുണ്ടാക്കുന്ന ഫാക്റ്ററി ‘കൊടൈകനാലി‘ൽ ആരംഭിച്ച യൂണി ലിവർ  കമ്പനി - മെർക്കുറി മൂലം പരിസര മലിനീകരണം നടത്തി ,  ജനജീവതത്തിന് ഭീക്ഷണിയുണ്ടാക്കിയപ്പോൾ -  ഭരണകൂടങ്ങളും , രാഷ്ട്രീയക്കാരുമൊക്കെ നിശബ്ദരായിരുന്ന അവസരത്തിൽ , ലോക പ്രശസ്തയായ റാപ്പർ  നിക്കി മിനാജിന്റെ ( 5 മിനിട്ട് വീഡിയോ / 5 കോടിയിലധികം പേർ വീക്ഷിച്ച റാപ്പർ സോങ്ങ് )പോപ് ഗാനത്തെ പോ‍ലെ ഒരു പാരഡിയുണ്ടാക്കി , സ്വയം തന്നെ പാടിക്കളിച്ച്  - സോഫിയ അഷ്രഫ്  , ഈ ജൂലായ് മാസത്തിൽ സോഷ്യൽ മീഡിയയിൽ ഇട്ടപ്പോ‍ൾ ഉണ്ടായ പ്രതികരണം കണ്ട് യൂണി ലിവർ പോലും ആ ഉദ്യമത്തിൽ നിന്നും പിന്മാറിയത് ഇന്ത്യയിൽ ചരിത്രം മാറ്റിയെഴുതിയ ഒരു വമ്പൻ സംഗതിയാണ് ... !

ടി.വി - പത്രമാധ്യമങ്ങൾക്ക് സാധിക്കാ‍ത്ത പലതും , ഇന്നൊക്കെ സോഷ്യൽ മീഡിയ മാധ്യമങ്ങൾക്കാകുന്നു എന്നതാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ... !

അതുപോലെ തന്നെയാണ് വിവര സാങ്കേതികത
വിദ്യാ തട്ടകങ്ങൾ മൂലം ഏവർക്കും വരുമാനം ഉണ്ടാക്കാമെന്നതും ...

എന്തായാലും  സോഷ്യൽ മീഡിയകളിൽ എന്നുമെന്നോണം നാം വന്നു കൊണ്ടിരിക്കുന്നുണ്ടെങ്കിൽ , എന്തുകൊണ്ട് ഒരു eBay , PayPal പോലുള്ള എക്കൌണ്ടുകൾ തുടങ്ങി നമുക്കും ലാഭം കിട്ടുന്ന തരത്തിൽ ഓൺ-ലൈൻ വിപണനം നടത്തി കൂടാ ...?

വെറും പാർട്ട് ടൈം ബിസിനെസ്സായി തുടങ്ങിയാലും  ആവശ്യ വസ്തുക്കളാണെങ്കിൽ വാങ്ങാൻ എന്നും ആളുണ്ടാകും .
ഇത്തരം അനേകം സൈറ്റുകൾ പല രാജ്യങ്ങളിലുമായി ഇന്ന് ലോകമെമ്പാടുമുണ്ട്...


വേറെ ഒരു പുതിയ ഓൺ ലൈൻ മേഖലയിലെ വരുമാന മാർഗ്ഗം
മറ്റുള്ള വെബ് സൈറ്റുകളെ പ്രമോട്ട് ചെയ്ത് കാശുണ്ടാക്കുന്ന എടവാടാണ്...

ഇത്തരം ധാരാളം വെബ് തട്ടകങ്ങൾ ഇന്ന് നിലാവിലുണ്ട് .

ദേ ഉദാഹരണമായിട്ട്
നമ്മുടെ സൈറ്റിൽ നല്ല  ട്രാഫിക് ഉണ്ടാക്കുന്നതിനോടൊപ്പം തന്നെ , മറ്റുള്ള സൈറ്റുകളിൽ പോയി ട്രാഫിക് മെച്ചപ്പെടുത്തുന്ന ട്രാഫിക് മൺസൂൺ എന്ന സൈറ്റിനെ പറ്റിയാണ് പറയുവാൻ പോകുന്നത് ...

നമ്മളൊക്കെ ഫേസ് ബുക്കിലൊക്കെ ലൈക്കടിച്ച് പോകുന്ന പോലെ , ഇന്റെർനെറ്റിന് മുന്നിലിരിക്കുമ്പോൾ , ദിനം പ്രതി വെറും പത്ത് വെബ് സൈറ്റുകളിൽ പോയി ഒന്ന് ക്ലിക്ക് ചെയ്താൽ മതി ,
നമ്മൾ മുടക്കിയ തുകക്കനുസരിച്ച് ഒരു വീതം നമ്മുടെ എക്കൌണ്ടിൽ വന്ന് കൊണ്ടിരിക്കും ...
ഒരു വർഷം കൊണ്ട് മുടക്ക് മുതലിന്റെ പത്തിരട്ടിയിൽ അധികം തുക സമ്പാധിക്കാവുന്നതാണ് , ഒപ്പം  ആളുകളെ കൂടൂതൽ അനുയായികളാക്കി ആ തട്ടകത്തിൽ എത്തിക്കുമ്പോൾ ആയതിന്റെ ഓഹരി വീതം കൂടി കൈ പറ്റാവുന്ന ഒരു ഓൺ- ലൈൻ ചെയിൻ ബിസിനെസ്സ് ... !

മലയാളി ആംഗലേയ ബ്ലോഗറായ റെജി സ്റ്റീഫൻസൺ
അദ്ദേഹത്തിന്റെ ബ്ലോഗായ ‘ഡിജിറ്റൽ ഡൈമൻഷൻ 4 യു കോം
‘ ട്രാഫിക് മൺസൂണിൽ ചേർന്ന് വരുമാനം ഉണ്ടാക്കുന്ന വിധം വിശദമായി എഴുതിയിട്ടിട്ടുണ്ട് ...

ഈ ബ്ലോഗറടക്കം ഇവിടെ ഒരു പാട് പേർ ട്രാഫിക് മൺസൂണിലൂടെ മുടക്കിയതിന്റെ ഇരട്ടിയിലധികം സമ്പാധിച്ചതായി എനിക്ക് അറിവുള്ള കാര്യമാണ് കേട്ടൊ .
ഒപ്പം തന്നെ നാട്ടിലുള്ള ഫിലിപ്പ് ഏരിയൽ ഭായ് അടക്കം പലരും ഇതിൽ കൂടി സമ്പാധിച്ച് കൊണ്ടിരിക്കുന്നതിനാൽ , അദ്ദേഹം മലയാളത്തിൽ , ഈ ഓൺ-ലൈൻ വരുമാന മാർഗ്ഗത്തെ കുറിച്ച് വിശദമായി ഒരു ആലേഖനം എഴുതും എന്ന് പ്രതീക്ഷിക്കുന്നു .

ബൂലോകനായ ഫിറോസ് ബാബുവിന്റെ ബ്ലോഗായ Earn Money By Net  എന്ന സൈറ്റിലും ഇത്തരം പണമുണ്ടാക്കുന്ന പല തട്ടകങ്ങളും പരിചയപ്പെടുത്തിയിട്ടുള്ളത് താല്പര്യമുള്ളവർക്ക് പോ‍യി സന്ദർശിക്കാവുന്നതാണ് .

പിന്നെ ഓൺ ലൈൻ രംഗത്തുള്ള ഇത്തരം കമ്പനികളായത് കൊണ്ട് ,
ഒരു പക്ഷേ കാല ക്രമേണ ബില്ല്യൺ കണക്കിന് പണം അവർ  ഉണ്ടാക്കി കഴിഞ്ഞാൽ , ഇവരൊക്കെ ഇത് അടച്ച് പൂട്ടി പോയാൽ നമുക്കൊന്നും ചെയ്യുവാനും പറ്റില്ല എന്നൊരു മറുവശം കൂടി സോഷ്യൽ മീഡിയ സൈറ്റുകൾക്കുണ്ട് അല്ലേ ...
പണ്ടത്തെ ആ‍ട്, മാഞ്ചിയം
പദ്ധതികളെ പോലെ സ്വാഹ
എന്ന് പറഞ്ഞിരിക്കാം എന്ന് മാത്രം ... !

അപ്പോൾ ഇനി മുതൽ നമ്മുടെയൊക്കെ
വിവര സാങ്കേതികത വിദ്യാ തട്ടകങ്ങളിലൂടെ വിനോദം , വിവേകം , വിജ്ഞാനം എന്നിവ ശേഖരിക്കുന്നതോടൊപ്പം , അല്പം വിപണനവും കൂടി നടത്തി , ഇത്തിരി വരുമാനം
കൂടി തരപ്പെടുത്തുവാൻ  നമുക്ക് ശ്രമിക്കാം അല്ലേ കൂട്ടരെ ...

കിട്ട്യാ‍ാ കിട്ടി ... പോയ്യാ‍ാ പോയി ... !

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...