Sunday 31 May 2009

ഒരു ലണ്ടന്‍ ഡയറി ...! / Oru London Dairy ...!


ഈ  ഭൂലോകത്ത് ബൂലോഗം ഉണ്ടാകുന്നതിന്  കുറച്ച് കൊല്ലങ്ങൾക്ക് മുമ്പ് , ലണ്ടനിൽ എത്തിപ്പെട്ട ഒരു  'എ‘മണ്ടൻ ' എഴുതിയ ഡയറി കുറിപ്പുകളിലെ കുറച്ച് ഭാഗങ്ങളാണ് ഇത്തവണ ഞാനിവിടെ കട്ട് - പേസ്റ്റ് ചെയ്ത് വെക്കുന്നത് കേട്ടൊ.

എല്ലാം കൊണ്ടും വിഭിന്നമായ ഒരു അന്യദേശത്ത് ആദ്യമായി എത്തിപ്പെടുമ്പോൾ ഏതൊരാൾക്കും ഉണ്ടാകാവുന്ന അല്ലറ ചില്ലറ പ്രശ്നങ്ങൾ തന്നെയാണിത് 


ബോറഡിച്ചാലും ഇല്ലെങ്കിലും  
ഇതങ്ങട് ജസ്റ്റ് ഒന്ന് വായിച്ചുനോക്കിയാലും ...


ഒരു ലണ്ടന്‍ ഡയറി 

ലണ്ടനിൽ 2012 ൽ നടന്ന ഒളിമ്പിക്സിന്റെ സ്റ്റേഡിയങ്ങളിലൊന്ന്...

അന്ന് ഒരു ഞായറാഴ്ച്ച ആയിരുന്നു.. ശനിയാഴ്ച്ചയുടെ പിറ്റേ ദിവസം ..
ജെറ്റിന്റെ ഒരു  ബോയിങ്ങ് വീമാനം ...
ലോകത്തിലെ ഏറ്റവും തിരക്കേറിയ ലണ്ടൻ ഹീത്രൂ എയർ പോർട്ടിൽ
ഓരോ മൂന്നുമിനിട്ട് കൂടുമ്പോഴും , ലോകത്തിലെ എല്ലാ പറവയാന കമ്പനികളുടെയും ജെറ്റുകള്‍ താഴുകയും , പൊന്തുകയും ചെയ്തുകൊണ്ടിരിക്കുന്നയിടത്ത്...
റണ്‍വ്വേയില്‍ , കിഴക്കേലെ കണ്ടന്‍ പൂച്ചയേ പോലെ
നാലുകാലില്‍ നിലത്തു ചാടി ഇറങ്ങിയിട്ട് ഓടിവന്ന് നിന്നു ...
സമയം പുലര്‍ച്ചെ നാലുമണി കാണിക്കുന്നുണ്ടെങ്കിലും എങ്ങും പകലിന്റെ വെട്ടം ..
ഓ.. ഇതാണല്ലേ സൂര്യന്‍ അസ്തമിക്കാത്ത രാജ്യം ...!
ശനിയാഴ്ചായുടെ ഹാങ്ങ്‌ ഓവറില്‍ നിന്നും ഈ മഹാ നഗരം ഉണര്‍ന്നിട്ടില്ല എന്ന് തോന്നുന്നു ..
ആകെ ഒരു നിശ്ശബ്ദത ...
അനേകം കൌണ്ടറുകള്‍ സ്ഥാപിച്ചിട്ടുള്ള ചെക്ക് ഔട്ട് കളില്‍ കൂടി അര മണിക്കുറിനുള്ളില്‍ പുറത്ത്‌ ...


ലണ്ടൻ ഹീത്രോ എയർപോർട്ട്
വളരെ ഔപചാരികതയോടെ ട്രാവലേഴ്‌സ് ഹെൽപ്പ് ഡെസ്കിൽ ഇരുന്നിരുന്ന ഒരു ചൈനീസ് സുന്ദരി ഏര്‍പ്പാടാക്കി തന്ന ടാക്സിയില്‍
പായുമ്പോള്‍ ഉള്ളില്‍ ചെറിയൊരു ഭയം ...?
ഡ്രൈവര്‍ തൊപ്പിയും, കൂളിങ്ങ്ഗ്ലാസും ധരിച്ച ഒരു ആഫ്രിക്ക കാരനാണെന്നുതോന്നുന്നു ?
കമ്പ്യൂട്ടറും , ബ്ലൂചിപ്പും കൊണ്ടു അമ്മാനമാടുന്ന മോഹന്‍ തോമസിന്റെ
ഡല്‍ഹിയില്‍ നിന്നും വന്ന ഞാനെന്തിനു പേടിക്കണം അല്ലേ ..?

തനി സായിപ്പു സ്റ്റൈലില്‍ ഇംഗ്ലീഷില്‍ ഒരു ശരാശരി 
മലയാളിയുടെ സ്ഥിരം കത്തികള്‍ ഞാനവനുമേല്‍ പ്രയോഗിച്ചു ...
സ്ഥലത്തെത്തിച്ചു വാടക കൊടുത്തപ്പോള്‍
അടിവയറ് തൊട്ടൊരാളല് ‍..(നാല്‍പ്പതു പൌണ്ട് -മൂവ്വയിരത്തില്‍ മേലെ രൂപ ).

"ശരി എന്നാല്‍ ....പിന്നെ കാണാം ...ഭായ്"

ഡ്രൈവറുടെ വക ഒരു യാത്രാമൊഴി !
എടാ മഹാപാപി ...!

"മലയാളിക്ക് മലയാളി പാര" എന്നു പറയുന്നത് ഇതിനെയാണ് ..അല്ലേ

ഇവിടെ വന്നിട്ട് ആദ്യ ദിവസങ്ങളില്‍ 'ബെഡ് & ബ്രേക്ക് ഫാസ്റ്റ്'  
തരുന്ന ഹോട്ടലിൽ നിന്നായിരുന്നു പ്രഭാത ഭക്ഷണം  ...

ഫുള്‍ ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് --- ഒരു പ്ലേറ്റ് നിറയെ വേവിച്ച പന്നിയും ,മുട്ടയും ,കോഴിയും ,ഫ്രൂട്സും ,ജ്യൂസുമൊക്കെയായി കുറെ വിഭവങ്ങള്‍ ...
ചിലതിനു ഭയങ്കര പുളി മാത്രം , ചിലതിനു എരിവും,  മറ്റു ചിലതിനു ഉപ്പും ഒക്കെ ...
ഞാന്‍ കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും  ഓരോന്നായി കഴിച്ചു .
ഇങ്ങനെ മൂന്നാലു ദിവസങ്ങൾ   കഴിച്ചു കുഴഞ്ഞു  ...

പിറ്റേന്ന്  ഒരു മദാമ്മ കഴിക്കുന്നത്‌ കണ്ടപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത് ......
അത് ഓരോന്നായി കുറേശ്ശെ എടുത്തു , കത്തിയും ഫോര്‍ക്കും
ഉപയോഗിച്ചു ശബ്ദം പുറപ്പെടുവിക്കാതെ "മിക്സ് " ചെയ്താണ് കഴിക്കേണ്ടിയിരുന്നത് എന്ന് !
പിറ്റേ ദിവസം അങ്ങിനെ കഴിച്ചു നോക്കി ...
ഹാ... നല്ല ടേസ്റ്റ് ..!
അഞ്ചാം ദിനം മുതൽ താമസിക്കുവാൻ ഒരു മുറിയും , ജോലി ചെയ്‌യുവാനുള്ള  സ്ഥലവും  വർക് പെര്മിറ്റിന്റെ ആളുകൾ വന്ന് ഏർപ്പാടാക്കി തന്നു...
ഇതിനിടയിൽ നാട്ടിൽ നിന്നും മാറ്റികൊണ്ടുവന്ന അമ്പതിനായിരം 
രൂപയുടെ പൗണ്ട് നോട്ടുകൾ ചട് പിടുന്നനെ കാലിയായി കൊണ്ടിരുന്നു  ...!

അങ്ങിനെ ദിവസങ്ങള്‍ കഴിയും തോറും
പലകാര്യങ്ങളും പഠിക്കുവാന്‍ തുടങ്ങി ...
കൂട്ടത്തില്‍ എന്റെ മണ്ടത്തരങ്ങളുടെ എണ്ണവും കൂടാന്‍ തുടങ്ങി ....

ഒരുദിവസം" ലഞ്ച്‌ ടൈം "ആകാറായപ്പോള്‍ഒരു സഹപ്രവര്‍ത്തകന്‍ എന്നോടു ചോദിച്ചു

"Are you coming to Barbeque ?"

"No... No... am not coming" ഞാന്‍ പറഞ്ഞു .
ഛെ...
അത്തരം വൃത്തികെട്ട പരിപാടിക്കൊന്നും 
എന്നെ കിട്ടില്ല ...ഞാന്‍ മനസ്സില്‍ പറഞ്ഞു ...

ഓഫീസിലുള്ള എല്ലാവരും പോകുന്ന 
കണ്ടപ്പോള്‍ ...ഞാന്‍ dictionery എടുത്തു നോക്കി .

ബാര്‍ബിക്ക്യൂ ഒരു ഭക്ഷണം കൊടുക്കുന്ന പരിപാടി ആണെന്ന് അപ്പോള്‍ ആണ് മനസ്സില്‍ ആയത്‌ . പിന്നീട് കുറച്ചു ചമ്മിയിട്ടാനെങ്കിലും , ഞാനും പതുക്കെ പോയി കേട്ടോ ....

ഓഫീസിലെ സായിപ്പുമാര്‍ പല തമാശകളും 
എന്നോടു പറഞ്ഞിട്ട് ...ചിരിക്കും .
ഇവിടെ ഉള്ള സായിപ്പുമാര്‍ക്ക് നമ്മുടെ പോലെ ഇംഗ്ലീഷ് ശരിക്കും അറിയാത്തത് കൊണ്ട്  എനിക്കത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ് ...!

ഒന്നും മനസ്സില്‍ ആയില്ലെങ്കിലും ഞാനും കൂടെ ചിരിക്കും ...
അല്ലെങ്കില്‍ അവര്‍ വിചാരിക്കും എനിക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് ...
പക്ഷെ ഞാന്‍ മറുപടി പറയേണ്ട തമാശകളോ മറ്റോ ആണെങ്കില്‍ ഞാന്‍ പെടും !
അപ്പോള്‍ എന്റെ ചിരി പതുക്കെ ,
മോഹന്‍ലാലിന്റെ മാതിരി ചമ്മിയ ചിരിയായി മാറും ..!

ഞാന്‍ ജോലി ചെയ്യുന്ന കെട്ടിടത്തിലെ റിസപ്ഷിനിസ്റ്റ്‌
എന്നെ കാണുമ്പോള്‍ എന്നും ഒരു വല്ലാത്ത ചിരി ...
ആദ്യം ഞാന്‍ കരുതി ആ മദാമ്മ കുട്ടിക്ക് എന്നോട് എന്തോ ഇത് തോന്നിയിട്ടാണ് എന്ന് ...
പിന്നീടാണ് മനസ്സിലായത് ഞാന്‍ ചെയ്ത ഒരു ബഹു മണ്ടത്തരം
ഓര്‍ത്താണ് ആ കുട്ടി ചിരിച്ചുകൊണ്ടിരിക്കുന്നത് എന്ന് ....

(തല്ക്കാലം അത് ഇവിടെ പറയുന്നില്ല - എന്റെ മാനം പൂവും !)

പിന്നെ മിക്കവാറും ദിവസങ്ങളില്‍ എനിക്ക് ഇവിടെ
ആരുടെയെങ്കിലുംകൈയ്യില്‍ നിന്നും എന്തെങ്കിലും കിട്ടും !

ആദ്യദിവസം തന്നെ ഭൂമിക്കടിയില്‍ കൂടി പോകുന്ന ‘ട്യുബ് ‘ട്രെയിനില്‍
നമ്മുടെ നാട്ടിലെ ബസ്സിലെ പോലെ ചവിട്ടിക്കൂട്ടി നടന്നതിനു ഒരു മദാമ്മ എന്റെ കാലില്‍ ആഞ്ഞുചവിട്ടി.
നമ്മുടെ ഗാന്ധിജിക്ക് സൌത്ത് ആഫ്രിക്കയില്‍ വച്ചു കിട്ടിയ പോലെ... !

ഒരു ട്യൂബ് ട്രെയിൻ  / അണ്ടർ ഗ്രൌണ്ട് തീവണ്ടി

പിന്നെ ഒരു ദിവസം "ടേക്ക് അവേയ് " ഭക്ഷണം വാങ്ങിയിട്ട് ...
തുക , നമ്മുടെ നാട്ടിലെ ചായക്കടയിലെ പോലെ മേശയില്‍ എറിഞ്ഞു കൊടുത്തതിന്,
ഇവിടെ എമൌണ്ട് കൈയ്യില്‍ കൊടുക്കണമത്രെ !

എന്തിന് പറയുന്നു ...
ഇവിടെ  ടോയിലെറ്റ്  വൃത്തിയാക്കുവാൻ വന്ന ക്ളീനർ കറുമ്പി വരെ എന്നെ തെറി വിളിച്ചു !
അവര്‍ ടോയിലെറ്റ് കഴുകികൊണ്ടിരുന്നപ്പോള്‍ , ഞാന്‍ ആയത്‌ ഉപയോഗിച്ചത് തെറ്റാണത്രെ  !
ഓ ..എത്രയെത്ര ആചാരങ്ങളും , നിയമങ്ങളും ....

പിന്നെ എന്ത് തെറ്റിനും ഇവര്‍ തന്നെ കണ്ടുപിടിച്ചിട്ടുള്ള
'സോറി' എന്ന രണ്ടക്ഷരങ്ങള്‍ തല്ലിക്കൂട്ടി പറഞ്ഞു എല്ലാത്തില്‍ നിന്നും ഒരുവിധം തടി തപ്പുന്നു ...!

സോറി യുടെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത് ...
ഇവിടെ എന്തിനും , ഏതിനും    സോറി പറയണം . തുമ്മുന്നതിന് ,ചുമക്കുന്നതിന്,...,...
എന്തിന് ഒന്നു കോട്ടുവായ ഇടുന്നതിനു വരെ സോറി പറയണം ...
സോറി പറയാനുള്ള ബുദ്ധിമുട്ട്‌ കാരണം കോട്ടുവായ വന്നാലും ഞാന്‍ പിടിച്ചിരിക്കും ..!

അതുപോലെ ഇവിടെ ഞാന്‍ അഭിമുഖികരിക്കുന്ന മറ്റൊരു പ്രശ്നമാണ് "ട്യാങ്ക്യു" ...
ആരും ഒരു സഹായവും ചെയ്തിലെങ്കിലും ട്യാങ്ക്യു പറയണം !

എന്തെങ്കിലും സഹായം ചെയ്തവരെ തെറി വിളിച്ചു 
ശീലിച്ച നമുക്ക് ഇത് വല്ലാത്ത വെല്ലുവിളി തന്നെയാണ് ...!

സായിപ്പുമാരുടെ ഇംഗ്ലീഷ് ആക്ക്സന്റ്  രസകരമാണ് ...
ഞാനും അതുപോലെ പറയാന്‍ ശ്രമിച്ചു നോക്കി ...
നടക്കുന്നില്ല , ചെറുപ്പം മുതല്‍ നാക്ക് വടിക്കല്‍ ശീലം തുടര്‍ന്നത്
മണ്ടത്തരമായെന്ന് ഇപ്പോള്‍ തോന്നുന്നു !

അതുപോലെ ഇവിടെയുള്ള മീശയില്ലാത്ത സുന്ദര കുട്ടപ്പന്മാരായ ആണുങ്ങളെ കണ്ടപ്പോള്‍ ...
അവരെ പോലെയാകാന്‍ ആഗ്രഹം തോന്നിയിട്ട് ...
ഞാനും എന്റെ മീശ വടിച്ചു കളഞ്ഞു ...
പക്ഷെ ..മറ്റുള്ളവരെപോലെ സുന്ദരനായില്ല ...
പകരം ഒരു "സോമാലിയന്‍ " ലുക്ക് ആയിപ്പോയി...
ഇപ്പോള്‍ തോന്നുന്നു ഒരു പഴുതാരെയേ പോലെ ഇരുന്നതാണെങ്കിലും ,
ആ മീശ ഉണ്ടായിരുന്നെങ്കില്‍ ഒരു മലയാളി ഗമയെങ്കിലും ഉണ്ടായിരുന്നേനെ എന്ന് ...!


ഇനി വഴിയോര കാഴ്ചകളെ കുറിച്ച്.....
ഒറ്റവാക്കില്‍ പറഞ്ഞാല്‍ പെറ്റ തള്ള കണ്ടാല്‍ സഹിക്കില്ല ...

നടുറോഡില്‍ ഉമ്മവെച്ചു കളിക്കുന്നവര്‍ ...

പാര്‍ക്കുകള്‍ ബെഡ് റൂം ആണെന്ന് കരുതുന്നവര്‍ ...

ആണും , പെണ്ണും പ്രകോപനപരമായ രീതികളിലാണ്‌
പ്രത്യേകച്ച് ഈ സമ്മറിൽ വസ്ത്രധാരണം ....

മറ്റൊരു പ്രത്യേകത നമുക്ക് അണ്ടര്‍ വെയേര്‍സ്  ഇട്ടവരെയും ,
ഇടാത്തവരെയും തിരിച്ചറിയാന്‍ പറ്റും എന്നുള്ളതാണ് ...
ഇട്ടിട്ടുള്ളവര്‍ അത് പുറത്തു കാട്ടാതിരിക്കില്ല ....!

പിന്നെ 'പൌണ്ട്' കള്‍ വിളഞ്ഞുനില്ക്കുന്ന മനോഹരമായ പാടങ്ങള്‍ ...
അവിടെ കൊയ്ത്തിനു വന്നിരിക്കുന്ന വിവിധ ദേശക്കാരും ,
ഭാഷക്കാരുമായ യോഗ്യരുമായ പലതരം ജനങ്ങള്‍ ....
അങ്ങിനെ ലോകത്തിന്റെ സാസ്കാരിക തലസ്ഥാനമായ ഈ പട്ടണത്തിന്റെ
മായക്കാഴ്ചകളില്‍ , മായാത്ത സ്മരണകളുമായി ഞാനും , ഒരു തനി മലയാളിയായി ഇപ്പോള്‍ ഒഴുകി നടക്കുകയാണ് ...

ഒഴിവുസമയങ്ങളില്‍ ഞാൻ ചിലപ്പോള്‍
ഓരോ ലണ്ടന്‍  ജങ്ഷനുകളിലും പോയി നിൽക്കും...

ഇവിടെ ജിമ്മിച്ചേട്ടന്റെ തയ്യൽക്കടയോ , ഗംഗേട്ടന്റെ ബാര്‍ബര്‍
ഷാപ്പോ , ഹാജിയാരുടെ കാപ്പിക്കടയോ ഇല്ലാ...കേട്ടൊ

പകരം നിറയെ ചായയെക്കാൾ വില കുറവിന് കിട്ടുന്ന ബിയറുകളും
മറ്റും നിറയെ ഉള്ള പബ്ബുകള്‍ ആണ് , പിന്നെ വാതു വെപ്പ് കേന്ദ്രങ്ങളായ ക്ലബ്ബുകളും ,..,..

മലപോലെ നിരന്നു കിടക്കുന്ന ഓട്ടോകളോ , ഡോറില്‍ അടിച്ചു ശബ്ദമുണ്ടാക്കി ചീറി പാഞ്ഞു വരുന്ന ബസ്സുകളോ  , ബൈക്കുകളില്‍ ചെത്തി വരുന്ന പയ്യന്മാരൊ  ഇല്ലാ ....

പകരം നിലത്തുമുട്ടിപ്പോകുന്ന ട്രാമുകളും ,ഡബ്ബിള്‍ ഡക്കര്‍ ബസ്സുകളും ,ഡ്രൈവര്‍ ഇല്ലാതെ മുകളില്‍ കൂടി പോകുന്ന ട്രെയിനുകളും (DLR) , ഭൂമിക്കടിയില്‍ക്കൂടി തുരങ്കങ്ങളില്‍ കൂടി ഊളിയിട്ടു പായുന്ന തീവണ്ടികളും /അണ്ടര്‍ ഗ്രൌണ്ട് സ്റ്റെയ്ഷനുകളും.....
പിന്നെ കൈയ്യില്‍ മടക്കി പിടിച്ചു കൊണ്ട് നടക്കാവുന്ന പാവം, പാവം സൈക്കിളുകളും ...


ട്രാം

ഇവിടുത്തെ ട്രാഫിക് നിയമങ്ങളും രസകരമാണ് .
വഴിയാത്രക്കാര്‍ സീബ്രല്യ്നില്‍ കാലെടുത്തുവെച്ചാല്‍ പിന്നെ
വാഹനങ്ങള്‍ എല്ലാം നിറുത്തിത്തരും ...!
ഇത് അറിയാതെ ഞാന്‍ ഒരുദിവസം സീബ്രലയിനില്‍ 
നിന്നുകൊണ്ട്  എന്തോ ആലോചിച്ചു കൊണ്ടുനില്‍ക്കുകയായിരുന്നൂ ...

എന്റെ നാലുവശത്തും വാഹനങ്ങള്‍ നിറുത്തിയിടുവാന്‍ തുടങ്ങി .
ഇവയെല്ലാം നിറുത്തിയിട്ടിരുന്നത് , ഞാന്‍ സീബ്രലയിന്‍  ക്രോസ്  ചെയ്തിട്ട് കടന്നുപോകാന്‍ വേണ്ടിയായിരുന്നു എന്ന് മനസ്സിലാക്കിയപ്പോഴേക്കും ആ ലണ്ടന്‍ റോഡ്  മുഴുവന്‍ ഒരു വലിയ ട്രാഫിക് ജാം ആയി കഴിഞ്ഞിരുന്നു...

വേറെയൊന്നുള്ളത് ഭക്ഷണം കഴിക്കുമ്പോഴുള്ള ഏറെ പ്രശ്നങ്ങളാണ്...
ഫോര്‍ക്കു കൊണ്ടു കോര്‍ത്തിട്ടു കിട്ടാതെ വരുമ്പോള്‍ കൈക്കൂട്ടി കോര്‍ക്കുന്നത്  കാണുമ്പോള്‍ മറുനാട്ടുകാര്‍ കുടുകുടെ ചിരിക്കും ....

ഭക്ഷണത്തെ കുറിച്ച് പറയുമ്പോള്‍ മഞ്ഞപ്പിത്തം
പിടിച്ചവര്‍ക്ക് കഴിക്കാവുന്ന ഫുഡ് ആണ് ഇവിടെ കിട്ടുന്നത് .
കറിമസാലകള്‍ (ഉപ്പുമു   ളകുമ ല്ലിമഞ്ഞ  ....) തൊട്ടുതീണ്ടാത്തവ ....

ആട് തിന്നുന്നപോലെ കുറെ
ഇലകളും  മറ്റും ചവച്ചരച്ചു തിന്നണം ...
ഇതൊക്കെ തിന്നാല്‍ സായിപ്പ് ആകുമെങ്കില്‍ 
ആവട്ടെ എന്ന് കരുതി ഞാനും ഇവയെല്ലാം തിന്നു തീർക്കും  ...

ഇന്ത്യന്‍ രൂപയില്‍ എല്ലാ‍സാധനങ്ങള്‍ക്കും തീപിടിച്ച വിലയാണ് ...
പഴത്തിന്റെ വില ഓര്‍ക്കുമ്പോള്‍ തൊണ്ട് കൂടി തിന്നാലോ എന്നാലോചിക്കും.... !

ആകെ വില കുറവുള്ളത് കള്ളിന് മാത്രം !
അതിനു പിന്നെ ബീവറെജില്‍ പോയി നീണ്ട വരിയില്‍
നില്‍ക്കേണ്ട ആവശ്യവും ഇല്ല....
ഏത് പെട്ടിക്കടയിലും കിട്ടും ...!

അത് കൊണ്ട് ഞങ്ങള്‍ മലയാളികള്‍ ഇവിടത്തെ വെട്ടിരിമ്പുകളായ
(പത്തു പൌണ്ടിനും ഇരുപതു പൌണ്ടിനും ഇടക്ക് വിലയുള്ളവ ) Vat  69,
Martel, Smirnoff, Captain morgan, Chivas regal, Red  label,...
മുതലായവയുമായി സല്ലപിച്ചു ആശ്വാസം കൊണ്ടു കൊണ്ടിരിക്കുന്നു ...!

പിന്നെ ഇവിടെ ഗേള്‍ ഫ്രണ്ട്സ് നെ കിട്ടാന്‍
വളരെ എളുപ്പമാണെന്ന് പറയുന്നു ...
വെറുതെ കേറി മുട്ടിയാല്‍ മതി ..കിട്ടുമത്രേ !

എന്റെ അടുത്ത മുറിയില്‍ താമസിക്കുന്ന ഒരു
ഇറ്റാലിയന്‍ സുന്ദരിയെ ഞാന്‍ ഒന്നു മുട്ടി നോക്കി .
വാതിലിനു പുറത്തു നിന്നുംകൊണ്ടു അവളോടു വലിയ ഡയലോഗൊക്കെ വിടും...
അവസാനം ഒരു ദിവസം എന്നെ അവള്‍ പിസ കഴിക്കുവാന്‍ അകത്തേക്ക് ക്ഷണിച്ചു ...

സൂചി കടത്താന്‍ ഇടം നോക്കി നിന്ന ഞാന്‍ അവസരം പാഴാക്കിയില്ല ...!
അകത്ത് കടന്നപ്പോള്‍ ഒരു എരപ്പാളി കറപ്പന്‍ , ഘാനക്കാരന്‍ കിടയ്ക്കയിലിതാ
നീണ്ടു നിവര്‍ന്നു പഴയ "പവര്‍ മാള്‍ട്ട് "പരസ്യത്തിലെ ആണിനെ പോലെ കിടക്കുന്നു !

അവള്‍ അപ്പോഴേക്കും വൈന്‍ ഗ്ലാസ് നിറച്ചു എനിക്ക്
നീട്ടിയെങ്കിലും , ഞാന്‍ കഴിക്കാറില്ല എന്ന് പറഞ്ഞു...
അരമണിക്കൂര്‍ കൊണ്ടു കഴിക്കുന്ന പിസ അഞ്ചു മിനിട്ട്കൊണ്ട്
അവസാനിപ്പിച്ചു സ്ഥലം കാലിയാക്കി കൊടുത്തു ...
ഭാഗ്യം...

ഘാനക്കാരന്റെ കൈയ്യില്‍ നിന്നും
മുട്ടാന്‍ പോയെങ്കില്‍എനിക്കും കിട്ടിയേനെ ...
ഇന്ത്യയെ ഓര്‍ത്തു മാത്രം ഞാൻ വിട്ട്കൊടുത്തതാണ് കേട്ടൊ 


ആഫ്രിക്കകാരന്റെ കൈയിൽ  നിന്നും ഇടി 

കിട്ടിയാല്‍ നാണക്കേട് ഇന്ത്യക്കല്ലേ ..അല്ലേ ...?

എന്നാലും ഈ എല്ലാ പെണ്ണുങ്ങളും ഈ കറമ്പന്‍ 

മാരുടെ പിന്നാലെ പോകുന്നതിന്റെ ഗുട്ടൻസ് എന്താണ് ...ആവൊ ! ?

ഇവിടെ ജീവിക്കുമ്പോള്‍ സത്യത്തില്‍ 
എന്തൊക്കെയോ മിസ് ചെയ്യുന്ന പ്രതീതിയാണ് ...

സ്ഥിരം ഹര്‍ത്താലുകള്‍ ആഘോഷമാക്കുന്ന ഒഴിവുദിനങ്ങള്‍ ...
നമ്മുടെ പൊട്ടി പൊളിഞ്ഞ റോഡുകള്‍ ...

തിക്കിതിരക്കിയുള്ള ചീറി പായുന്ന ബസ്സുകളിലെ യാത്ര ...
ചുട്ടു പൊള്ളിക്കുന്ന സൂര്യന്‍ ...
.പിന്നെ ...പിന്നെ..മാന്യമായി വസ്ത്രം ധരിച്ച നമ്മുടെ സുന്ദരികളായ പെണ്‍കുട്ടികള്‍ ....

അട്ടക്ക് പൊട്ടക്കുളം തന്നെ എന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും !


ശരിയാണ് ...


ഒരു അട്ടക്ക് പട്ടുമെത്തയില്‍ എന്ത് കാര്യം ?

കാരണം അട്ടയുടെ കൂട്ടുകാര്‍ എല്ലാം പൊട്ടക്കുളത്തില്‍ അല്ലെ ...


ഒരു നാള്‍ ഞാനും തിരിച്ചു വരും .....

കൊയ്തെടുത്ത പൌണ്ടുകളുമായി .....

നെയ്തെടുത്ത സ്വപ്നങ്ങളുമായി ....

വെള്ളക്കാരുടെ ഈ നാട്ടില്‍ നിന്നും .....

കൊള്ളക്കാരുടെ ആ നാട്ടിലേക്ക് .....

NOooooooooooooooooooooo.......


ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്.......





"തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി

ഗ്രാമം കൊതിക്കാറില്ലെങ്കിലുംതിരികെ മടങ്ങുവാന്‍ .....

തീരത്തടുക്കുവാന്‍ ....ഞാന്‍ കൊതിക്കാറുണ്ടെന്നും...."


എന്ന്

സസ്നേഹം ,


ഡിന്‍ .






Friday 15 May 2009

ലോക കുടുംബ ദിന ചിന്തകൾ ... / Loka Kutumbadina Chinthakal ...

അന്തര്‍ ദേശീയമായി നൂറ്റമ്പതോളം ദിവസങ്ങളെ പലകാര്യങ്ങൾക്കും വേണ്ടി  ഓരൊ  കൊല്ലത്തിലും  പ്രത്യേക ദിനങ്ങളായി കൊണ്ടാടി കൊണ്ടിരിക്കുന്ന കലമാണല്ലോ ഇപ്പോൾ ഉള്ളത് .

അമ്മ ദിനം  , പ്രണയ ദിനം , ഭൗമ ദിനം , പരിസ്ഥിതി ദിനം  എന്നിങ്ങനെ അന്തർദ്ദേശീയമായി ഒരു കുടുംബ ദിനവും എല്ലാ മെയ് മാസം 15 ന് (International_Day_of_Families ) നാം ആഗോളതലത്തിൽ ആചരിക്കുകയാണ് .
അണു കുടുംബം , കൂട്ടു കുടുംബം , ദമ്പതി കുടുംബം , സ്വവര്‍ഗാനുരാഗ  കുടുംബം , സമ്പന്ന കുടുംബം , ദരിദ്ര കുടുംബം , രാജ്യ കുടുംബം ,രാഷ്ട്രീയ കുടുബം , സിനിമാ കുടുംബം , മാതൃകാ കുടുംബം എന്നിങ്ങനെ കണ്ടമാനം രീതിയിൽ ഓരൊ കുടുംബങ്ങളെയും വേർതിരിച്ചു കണ്ടുകൊണ്ടിരിക്കുന്ന സമൂഹമാണ് നമുക്കുള്ളത് .  
കൂട്ടുകുടുംബത്തിൽ നിന്നും 
അണുകുടുംബത്തിലേക്കുള്ള പരിവര്‍ത്തനം ഒരുതരം 
അനാഥത്വമാണ് പലര്‍ക്കും നേടിക്കൊടുത്തത്.
മനുഷ്യബന്ധങ്ങള്‍ വെറും സാമ്പത്തിക ബന്ധങ്ങള്‍ മാത്രമായി ചുരുങ്ങി , അടിച്ചമര്‍ത്തപ്പെട്ട , പൂര്‍ത്തീകരിക്കപ്പെടാത്ത പല പല അഭിലാക്ഷങ്ങളുടെയും  ബാക്കിപത്രങ്ങളായി മാറിയിരിക്കുകയാണ് ഇന്നുള്ള ഒട്ടുമിക്ക കുടുംബങ്ങളും എന്നാണ് ആധുനിക പഠനങ്ങൾ കണ്ടെത്തുന്ന വസ്‌തുതകൾ .(.Modern Family research-topics )

വളര്‍ച്ചകളാലും,തളര്‍ച്ചകളാലും പ്രണയവും സ്നേഹവുമൊക്കെ  മുരടിച്ചു നിൽക്കുന്ന അവസ്ഥകളും , പരസ്പരം കുറ്റംപറഞ്ഞും ,വിമര്‍ശിച്ചും, തരം താഴ്ത്തിയുമൊക്കെയുള്ള ഇഴയുന്ന ദാമ്പത്യങ്ങളും , പണം പോയാലും പെരുമവരട്ടെ എന്ന തത്വം  പരിപാലിക്കുന്ന ചുറ്റുപാടുമായി മാറിയിരിക്കുകയാണ് ഇന്നത്തെ ഭൂരിഭാഗം ആധുനിക കുടുംബങ്ങൾ എന്നും  ഇത്തരം പഠനങ്ങൾ പറയുന്നു.

വരുമാനം ചിലവഴിക്കാനും , കൂടുതല്‍ ചിലവഴിക്കാന്‍ വേണ്ടി
ഏറെ കടം വാങ്ങുക എന്ന പ്രവണതയാണ് സമൂഹത്തെ
ഇന്നു നയിച്ചു കൊണ്ടിരിക്കുന്നത് .

ഈ രീതി കുടുംബജീവിതത്തില്‍ ആഴത്തിലുള്ള വിടവുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു . ഈ വിടവുകള്‍ തീര്‍ത്ത ജീവിത നദിയിലെ കയങ്ങളില്‍ നിന്നും എത്ര പരിശ്രമച്ചാലും  നീന്തി കരപറ്റുവാന്‍ സാധിക്കാതെ ഉഴലുകയാണ് ഏവരും ...

എങ്കിലും പ്രതീക്ഷ കൈവിടാതെ ഏതെങ്കിലും രക്ഷാപ്രവര്‍ത്തകരാല്‍
കരപറ്റിപ്പെടും എന്ന ആശയോടെ ഓരൊ കുടുംബാംഗങ്ങളും 
അനന്തമായി കാത്തിരിക്കുകയാണ് ...!


പണ്ട് ഞങ്ങളുടെ നാടായ കണിമംഗലത്തുള്ള മീശ മത്തായേട്ടൻ   പറയുമായിരുന്നു - അനേകം "പ്പാട്" കള്‍ നല്ലരീതിയില്‍ അടുക്കിവെച്ച ഒരു മേല്‍കൂരയാണെത്രേ ഓരൊ കുടുംബവും ....

ആ രസികന്‍ രസമായി ചൊല്ലിയാടിയിരുന്ന  "പ്പാട'വതരണം " നോക്കൂ ...

കടം തന്നവന്‍ തിരികെ ചോദിച്ചപ്പോള്‍ എന്‍റെ കൈയില്‍ 
ഇല്ലെന്നു പറഞ്ഞതിന് അയാള്‍ ചെകിടത്തു തന്ന പാടാണ് - "കടപ്പാട്."

തിരികെ ഒരെണ്ണം കൊടുത്തപ്പോള്‍ അയാള്‍ മറിഞ്ഞു വീണ് 
തലപൊട്ടിയതിന് പോലീസുകാര്‍ ആവോളം തന്ന പാടാണ് - " ഊപ്പാട്."

കേസ് കോടതിയിലെത്തി, കോടതി 
കയറിയിറങ്ങി മടുത്തപ്പോള്‍ ഉണ്ടായ പാടാണ് - " ബദ്ധപ്പാട്."

ശിക്ഷ കിട്ടി കോടതിയില്‍നിന്നും 
ജയിലിലേക്ക് പോകാന്‍നേരം ഉണ്ടായ പാടാണ് - " പങ്കപ്പാട്."

ജയില്‍ശിക്ഷ അനുഭവിച്ചു
വരുമ്പോള്‍ ഉണ്ടായ പാടാണ് - "കഷ്ടപ്പാട്."

ചെയ്തതു തെറ്റാണെന്നു ബോധ്യം 
വന്നപ്പോള്‍ ഉണ്ടായ പാടാണ് - " കാഴ്ചപ്പാട്."

അനുഭവത്തില്‍നിന്നും ദൈവം നല്ല പാഠം പഠിപ്പിച്ച് കാരാ
ഗൃഹത്തിന് പുറത്തേക്കു പോകാന്‍ നേരം ഉണ്ടായ പാടാണ് - " പുറപ്പാട്."

ഇതെല്ലാം കേട്ടാല്‍ തോന്നും കുടുംബം 
എന്ന് പറഞ്ഞാല്‍ ഒരു 'പെടാപ്പാടു' തന്നെയാണെന്ന് ...!
അല്ല കേട്ടോ
കുടുംബത്തിന്റെ സുരഭില സുന്ദരമായ നിമിഷങ്ങള്‍
ഒരു കുടുംബമായി തന്നെ അനുഭവിച്ചുതന്നെ അറിയണം !


പണ്ടത്തെ ആ പുരയിടം , കൂട്ടുകുടുംബം , 
പരസ്പരമുള്ള ആ സ്നേഹബന്ധങ്ങള്‍ ..ഹായ്‌


'പണ്ടു പുരയിടം നിറയെ തെങ്ങായിരുന്നു ,
പണ്ടു പത്തായം നിറയെ നെല്ലായിരുന്നു ,
പുന്നെല്ലും പച്ചത്തേങ്ങയും പുത്തരിയല്ലായിരുന്നു ,
പത്തിരിയും പച്ചരിച്ചോറും പച്ചക്കറിയും പശുവും ,
പച്ചചാണകവും പിച്ചിപൂക്കളും പച്ചപ്പുല്ലുകളും ,
പുരയിലും പുരയിടത്തിലും പരന്നു കിടന്നിരുന്നു ...



പക്ഷെ ഇന്നത്തെ അണുകുടുംബങ്ങള്‍ ,യാതൊന്നിനും നേരമില്ലാതെ ,
പരസ്പരം സ്നേഹം പ്രകടിപ്പിക്കാതെ ഫ്ലാറ്റുകളിലും ,മറ്റും കിടന്നു ഞെരിപിരി കൊള്ളുകയാണ് .....ഹൌ ....


'പണ്ടത്തെ കഥകള്‍ ആര്‍ക്കുവേണം; പടിപ്പുരയെവിടെ ?
പുകള്‍ പെട്ട തറവടെവിടെ? ആരാണ് കാരണവര്‍ ?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ ,പണിയില്ലാത്ത
പുരുഷന്മാരും,പെണ്ണുങ്ങളും പണത്തിനു പിന്നാലെയോടി
പാമ്പുംകാവും,തൊടിയും ,കളം പാട്ടും,പഴം കഥയില്‍ മാത്രം !
പടം പോഴിചില്ലതായി പറമ്പും ,പച്ച പാടങ്ങളും ....'

എന്തൊക്കെയായാലും ഒരു ദിനമെങ്കിലും 
ഒരു നല്ല കുടുംബമായി ,നമുക്ക് വിശ്വം മുഴുവന്‍ ഈ പ്രത്യേക ദിവസമെങ്കിലും  ശരിക്കും വളരെ നല്ലൊരു കുടുംബ ദിനമായി ആഘോഷത്തോടെ , സന്തോഷത്തോടെ ,സ്നേഹത്തോടെ ,പ്രണയത്തോടെ കൊണ്ടാടാം !

Happy Family Day !


നാല്പത്തിനാലാം വയസ് പിന്നിട്ടപ്പോൾ ,ഇതുവരെ പിന്നിട്ട ജീവിതത്തിലേക്ക് വെറുതെ ഒന്ന് പിന്തിരിഞ്ഞു നോക്കിയപ്പോൾ കിട്ടിയ കുറച്ചു വരികൾ കയറിവന്നത് കൂടി ഇവിടെ പകർത്തി വെക്കുന്നു ...

സഫലമീയാത്ര / Saphalameeyaathra.


പാതയില്‍ തടസം നേരിട്ടൊരു ദീര്‍ഘദൂര തീവണ്ടിപോല്‍

പതിവായുള്ളയീ  ക്ലേശം നിറഞ്ഞൊരു ജീവിത യാത്രയില്‍ ,

പതിനാറായിരം ദിനങ്ങള്‍ പിന്നിട്ടു ഞാനിതാ നില്‍ക്കുന്നൂ ...!

പതിനായിരം ഇനികിട്ടിയലതു മഹാഭാഗ്യം ...,പിന്നെ

പതിവു തെറ്റില്ല -"പാപി"യിവനുള്ളിടം  പാതാളം തന്നെ ...!

പതുക്കെയൊന്നു പിന്‍തിരിഞ്ഞു നോക്കികണ്ടു ഞാനെന്‍ ജീവിതം.


പതറിപ്പോയി, പകുതി ദിനങ്ങൾ  വെറും ഉറക്കത്തിന്‌ ,

പതിവായി ചെയ്യുന്ന കാര്യങ്ങള്‍ക്കായി കാല്‍ പകുതിയും,

പദവിയും, പണവും നേടാന്‍ മറുകാല്‍ പാതി ഓടിയോടി ,

പതവന്നൂ പകച്ചീ പാതിയില്‍ അന്തിച്ചു നില്‍ക്കുന്നു ഞാനീ -

പാതയില്‍ വഴിമുടക്കിയിതാ -കൂടെയുണ്ടെൻ  ദു:ഖങ്ങള്‍ മാത്രം 

പതിവു തെറ്റാതെ കഴിഞ്ഞയോരോ ദിനങ്ങളിലും;...കഷ്ടം


പദം ചൊല്ലിയാടി ഒരല്‍പം മദിച്ചും,കളിച്ചും,രസിച്ചും...

പാദങ്ങള്‍ നീങ്ങുന്നില്ല മറ്റോരിടതീത്തേക്കും ,മറു ജീവിത-

പാതി താണ്ടുവാന്‍ ;വെറും പാഴാക്കികളഞ്ഞല്ലൊ  ഇപ്പാതി ഞാന്‍ 

പതറാതെ വരിക നീ മമ സഖീ ,അരികത്ത് ചേര്‍ന്നു

പദമൂന്നിയൊരു ഊന്നുവടിയായി പരസ്‌പരം  തുടരാം -

പതാക വീശി വിജയം വരിച്ചീ സഫലമീയത്ര .നിനക്കൊപ്പം ...!

വാല്‍കഷ്ണം :-

ഏതാണ്ട് മൂന്നുകൊല്ലം മുമ്പ് ബ്രിട്ടീഷ്‌ 
ബേക്കറിയില്‍ (Hovis Bread Company ) പണിയെടുക്കുന്ന 
കാലത്ത് ,ഒരു ഇടവേളസമയം ....
വെള്ളക്കാരനായ മിത്രം ക്രിസ്ജോണുമായി ,
കുടുംബത്തെ പറ്റിചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ....
മൂപ്പര്‍ നാലാം dating ലെ girlfriend നെകുറിച്ചും,
അമ്മയുടെ അഞ്ചാം partner റെ കുറിച്ചും ,
38 വയസ്സിലും കുട്ടികള്‍ ഇല്ലാത്തതിന്റെ ചാരിതാര്ഥ്യത്തെ കുറിച്ചും,
വെറും greeting card കളിലൊതുങ്ങുന്ന കുടുംബ ബന്ധങ്ങളെ
കുറിച്ചുമൊക്കെ ....വാചാലനായി .

എന്റെകുടുംബകാര്യം പറഞ്ഞപ്പോള്‍ ....
15 വര്‍ഷമായി ഒരേയൊരു ഭാര്യസമേധം , കുട്ടികള്‍ 
സഹിതം ,മറ്റു ബന്ധുജനങ്ങളുമായി സസ്നേഹം,സസുഖം 
സുന്ദരമായി വാഴുകയാണെന്ന് കേട്ടപ്പോള്‍ അവന്‍ വാ പൊളിച്ചു പോയി !

Cris John :" isn"t it ? ....
How Can ....15 years with One wife ? "


Me :"Yeah ....
That"s an Indian Magic Trick.....!"


(ആത്മാഗതം :-
 "എന്തുട്ട്  ... പറയാനാ ....ഗെഡീ ...
ഇമ്പ്ട വീട്ടിലെ വെടിക്കെട്ട് ...ഇമ്മ് ക്കല്ലേ  അറിയൊള്ളോ ...
ഒരു കുട്‌ംമ്പം .......തേങ്ങേരെ......മൂട്..." )




written on May 15th 2009 .

Thursday 7 May 2009

മംഗള പത്ര സ്‌മരണകൾ ... / Mangala Pathra Smaranakal ...


അച്ഛന്റെ തറവാടിന്റെ വടക്കെ പറമ്പിൽ ഞാൻ പിറന്ന് , മൂന്നു  വർഷത്തിന് ശേഷമാണ്  ഞങ്ങൾ  ഇപ്പോൾ താമസിക്കുന്ന തറവാട് വീട് അച്ഛൻ പണികഴിപ്പിച്ചത് .

അമ്മയുടെ രണ്ടാമത്തെ പ്രസവത്തിനു ശേഷം ,അമ്മയുടെ വീട്ടിൽ നിന്നും എന്റെ  അനുജത്തിയേയും കൊണ്ട് വന്ന ദിവസം  തന്നെയായിരുന്നു ഞങ്ങളുടെ പുതിയ തറവാടിന്റെ വീടു പാർക്കലായ   'ഹൌസ്  വാമിങ് 'ചടങ്ങുകളും മറ്റും  ഒരു ചെറിയ സദ്യയും ആഘോഷങ്ങളുമായി നടന്നത്തിയത് .

ഈ വീട്ടിൽ വെച്ചാണ് എനിക്ക് മൂന്നുകൊല്ലം ഇടവിട്ട് 
ഒരു  അനുജനും ,പിന്നീട് വേറൊരു കൂടിയും അനുജത്തിയും ഉണ്ടായത്. പണ്ടത്തെ വീട്ടിൽ അമ്മ നിധിപോലെ സൂക്ഷിച്ച് വെച്ചിരുന്ന  ഒരു ട്രങ്ക് പെട്ടിയും , അച്ഛന്റേയും അമ്മയുടേയും കല്യാണപ്പെട്ടികളുടെയും മോളിലായിരുന്നു  പഴയകിടക്കകൾ  ,പുൽപ്പായ/ പായകൾ  , തലയണ മുതലായ സാമഗ്രികളും മറ്റും കയറ്റിവെച്ചിരുന്നത് .


ഏതാണ്ട് മൂന്ന് പതിറ്റാണ്ട്  മുമ്പ് അകാലത്തിൽ 
അച്ഛൻ ഞങ്ങളെ വിട്ട് പോയതിന് ശേഷമാണ് , പണി തീരാതിരുന്ന   ഞങ്ങളുടെ ഈ തറവാട് വീട് വീണ്ടും പുതുക്കി പണിതത് . 

അപ്പോൾ  പഴയ കുറെ സാധനങ്ങളെല്ലാം ഒതുക്കി 
വെക്കുന്ന സമയത്താണ് മാതാപിതാക്കളുടെ പഴയ പെട്ടികൾ 
തുറന്ന് നോക്കിയത് . 

അവരുടെ വലിയ ഇഷ്ടിക കളറുള്ള തുകലിൽ 
തീർത്ത കല്യാണ  പെട്ടികളിൽ താളിയോല ജാതകങ്ങളും ,SSLC 
ബുക്കുകളും , കോളേജ് സർട്ടിഫിക്കറ്റുകളടക്കം ,അമ്മയുടെ 
കല്യാണ മന്ത്രകോടികള്‍ ഉൾപ്പെടെ , അച്ഛൻറെ കല്യാണ വേഷ്ടികളുമൊക്കെയായി ഒരു പെട്ടി  .
മറ്റൊന്നിൽ  ചില്ലിട്ട് പണ്ടത്തെ വീടിന്റെ ചുമരിൽ കുറേകാലം തൂക്കിയിട്ടിരുന്ന കല്യാണ ഫോട്ടോകളും , സ്റ്റുഡിയോവിൽ പോയി കുടുബ സമേധം എടുത്ത ബ്ലാക്ക്  & വൈറ്റ് ഫോട്ടോകളും ഉണ്ടായിരുന്നു . 


ഇതൊന്നും കൂടാതെ  ചില്ലിട്ട കുറച്ചു
"മംഗള പത്രങ്ങള്‍ " അതിൽ നിന്നും കണ്ടെടുക്കുവാൻ കഴിഞ്ഞു.
ആദ്യം ഈ കുന്ത്രാണ്ടം എന്താണെന്ന് എനിക്ക് പിടി കിട്ടിയില്ല ;
പിന്നീട് ഗഹനമായി അന്വേഷിച്ചപ്പോഴാണ് ,
പഴയ കാലത്ത് കല്യാണ സമയത്ത് - പന്തലില്‍ വെച്ചു വരനേയും,
വധുവിനേയും പ്രകീര്‍ത്തിച്ചു വേണ്ടപ്പെട്ടവര്‍ നടത്തുന്ന
സ്ഥുതി വചനങ്ങളാണ് അവയെന്നു മനസ്സിലായത് ...!


നല്ല വടിവൊത്ത കൈയെഴുത്തുകളാലും , അച്ചടിച്ചും മറ്റും വിവാഹങ്ങൾക്ക് മാത്രമല്ല , ജോലിയിൽ നിന്നും വിരമിക്കുമ്പോഴും ,മറ്റു നല്ല സേവനങ്ങൾക്കും ,പിറന്നാൾ ,സപ്‌തതി മുതലായ ആഘോഷങ്ങൾക്കും വേണ്ടിയും  ആ കാലങ്ങളിൽ വിവിധ തരത്തിലുള്ള മംഗള പത്രങ്ങൾ പാരായണം ചെയ്‌ത്‌ സമർപ്പിച്ചിരുന്നു..!

ശ്ലോകമായും , പദ്യമായും, കവിതയായും ,കഥയായും  മറ്റും തങ്ക ലിപികളിലോ , സ്വര്‍ണ ലിപികളിലോ വര്‍ണ്ണ കടലാസുകളില്‍
അച്ചടിച്ച്  ,ഫ്രെയിം ചെയ്ത "മംഗള പത്രങ്ങള്‍ " അന്നത്തെ കല്യാണ സദസിൽ വായിച്ച ശേഷം വധൂവരന്മാര്‍ക്ക് കൈമാറുന്ന വിവാഹ സമ്മാനങ്ങളായിരുന്നു ...
അന്നുകാലത്തൊക്കെ  ദിനങ്ങളും , മാസങ്ങളും താണ്ടി വിവാഹ മംഗളപത്രങ്ങള്‍ പുതു ദമ്പതികളെ തേടി എത്താറുണ്ട് എന്നാണ് 'അമ്മ പറഞ്ഞു തന്നത് .
അന്ന് കിട്ടിയ ഒരു വിവാഹ മംഗള 
പത്രത്തിലെ വരികളാണ് ഇനി താഴെയുള്ളത് ...

മംഗള പത്രം

വിനായകനെ പോല്‍ , വിഘ്നങ്ങള്‍ മാറ്റിയിതാ യിവര്‍ ;
വിനോദ ദമ്പതിമാരായി  മാംഗല്യം ചാര്‍ത്തി നിന്നിട്ട്   ,
വിനോദ സൌമ്യമായാരംഭിക്കുന്നീ   ദാമ്പത്യ ജീവിതം
വിനയമതു പരസ്പരമെപ്പോഴും  ഇനിമേല്‍ ഉണ്ടാകണം 

വിനോദവും വിശ്വാസവും ‌ഒരുമയാൽ  വിട്ടുവീഴ്ച്ചയും
വിനാശം വിതയ്ക്കാതെ നന്മതന്‍ വിത്തിട്ടു കൊയ്യുക.
വാനത്തോളം   പ്രണയിക്കണം ; ഒട്ടുമരുത് വിദ്വേഷം .
വിനയ പ്രസന്നമായി നേരുന്നിതാ സർവ്വ മംഗളങ്ങള്‍ ...!!


അന്നത്തെ ആ വിവാഹ മംഗള പത്രങ്ങൾക്ക് പകരം , 
പിന്നീട് അകലങ്ങളിലുള്ള ബന്ധുമിത്രാദികളുടെ  വിവാഹ 
മംഗള ആശംസ കാർഡുകളും , കമ്പി തപാൽ ആശംസകളും   കല്യാണ ദിവസങ്ങളിൽ നവ ദമ്പതിമാരെ തേടിയെത്തിയിരുന്നു .

അതിന് ശേഷം ഈ കാലഘട്ടത്തിൽ  
ഇ - മെയിലുകളായും , സൈബർ എഴുത്തുകളായും വിവാഹ ദിങ്ങളിൽ വധൂവരന്മാരെ തേടി വിവാഹ മംഗളാശംസകൾ ഇന്റർനെറ്റ് മുഖാന്തിരം പ്രചാരത്തിലാകുന്ന കലാത്താണ് നാം ഇപ്പോൾ ജീവിക്കുന്നത് ...
പണ്ടൊക്കെ ഒന്നൊ രണ്ടോ ഫോട്ടോകൾ മാത്രം ചില്ലിട്ടു വീടിന്റെ ഉമ്മറത്തുള്ള ചുമരുകളിൽ ആണിയടിച്ച് വെക്കുന്നതിന് പകരം , ഇന്ന് എല്ലാവരുടെയും സോഷ്യൽ മീഡിയ ചുമരുകളിലാണ് എല്ലാത്തരത്തിലുള്ള ചിത്രങ്ങളും നാം ആലേഖനം ചെയ്‌ത്‌ വെക്കുന്നത് ...
ഇപ്പോൾ വിവാഹ ദിവസത്തിൽ 
മാത്രമല്ല ,ഓരൊ കല്യാണ വാർഷികങ്ങൾക്കു പോലും ഇത്തരം ആശംസകളുടെ നിരന്തര പ്രവാഹമാണ് എല്ലാ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ കൂടിയും അരങ്ങേറിക്കൊണ്ടിരിക്കുന്നത് . വിവാഹാഘോഷങ്ങൾ മാത്രമല്ല ,പിറന്നാളുകളടക്കം സകലമാന ആഘോഷങ്ങളും ആയതിന്റെയൊക്കെ പ്രദർശനങ്ങളും നടത്തുന്നത് സോഷ്യൽ മീഡിയയിൽ ഒരു പ്രവണതയായി കൊണ്ടിരിക്കുന്ന കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത് ...
ഇപ്പോൾ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ കൂടി ഒട്ടുമിക്ക ബന്ധുമിത്രാധികൾക്കും സ്ഥിരമായി മാംഗല്യ ,വിവാഹ വാർഷിക ആശംസകൾ പടച്ചു വിടുന്ന ഒരുവനായി മാറിയിരിക്കുകയാണ് ഞാൻ .
എന്ത് ചെയ്യാം .
പണ്ടത്തെ നാലാം ക്ളാസ് പഠനം പൂർത്തിയാക്കി മംഗള പത്ര കവികളായിരുന്ന കണിമംഗലത്തെ മാമക്കുട്ടി , ഉണിക്കൻ  മുത്തശ്ശന്മാരുടെയും , നാരാണ വല്ല്യച്ഛന്റെയുമൊക്കെ പേരുകളയുവാൻ വേണ്ടി ജന്മമെടുത്ത ഒരു തിരുമണ്ടൻ തന്നെയാണ് ഞാൻ ഇപ്പോൾ ..അല്ലെ  

Thursday 30 April 2009

ഹരിഹർനഗർ രണ്ടാം ഭാഗം @ ലണ്ടൻ ... / Harihar Nagar Rantam Bhaagam @ London ...


തൊണ്ണൂറൂകളില്‍ യുവതുര്‍ക്കികളായിരുന്ന ഞങ്ങളുടെയൊക്കെ  കഥകള്‍ ചൊല്ലിയാടിയ അന്നത്തെ ആ സിനിമയുടെ തുടര്‍ച്ചയായി, അതെ നായകന്മാര്‍ വീണ്ടും അരങ്ങേറി കൊണ്ടുള്ള ഒരു രണ്ടാം വരവ് !

കെട്ട്യോളും, കുട്ട്യോളുമായി ഞങ്ങളോടൊപ്പം -
ആ കഥാനായകരും വളര്‍ന്നെങ്കിലും ;
ചൊട്ടയിലെ ശീലം ചുടലവരെ എന്നുപറഞ്ഞപോലെ ;
ഈ നാല്‍പ്പതാം വയസുകളിലും ,
അവര്‍ ആ പഴയ പ്രസരിപ്പോടെ അഭ്രപാളികളില്‍ വീണ്ടും നിറഞ്ഞാടിയപ്പോള്‍ ; ഇവിടെ ലണ്ടനില്‍ മലയാളി നടത്തുന്ന  'ബോളിയന്‍ സിനിമാ ശാലയില്‍ , ഞങ്ങളോടൊപ്പം , കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ചിരിയുടെ മാലപ്പടക്കങ്ങളുമായി , ഉന്മാദത്തോടെ നൃത്ത  ചുവടുകളിലേക്ക്
കൂപ്പുകുത്തുകയായിരുന്നു  ..!

പണ്ടൊക്കെ ഒരു മലയാള സിനിമ പ്രിന്റഡ് ഇവിടെ വന്നാൽ  ഓണത്തിനൊ ,വിഷുവിനൊ ,കൃസ്തുമസിനൊ മാത്രം ഒരു കളി മാത്രമെ ഉണ്ടാകാറുള്ളു . കഴിഞ്ഞ അഞ്ചെട്ടു വർഷമായി മലായാളികൾ ധാരാളം പേര് വർക്ക് പെർമിറ്റഡ് വിസകളിലും ,സ്റ്റുഡൻറ് വിശകളിലും ബ്രിട്ടന്റെ നന്ന ഭാഗങ്ങളിലും വന്നു ചേരുന്നത് കൊണ്ട് മലയാളം സിനിമകൾ ഇപ്പോൾ മറ്റുള്ള സ്ഥലങ്ങളിലും ഒരു ഷോ വെച്ച് കളിച്ചു തുടങ്ങിയിട്ടുണ്ട്
പക്ഷെ  ഇതുവരെ യൂറോപ്പില്‍ ഒരു മലയാള സിനിമയും  ഇങ്ങിനെയുള്ള ഒരു ദൃശ്യ വിപ്ലവം സൃഷ്ട്ടിച്ചിട്ടില്ല എന്നത് വാസ്തവമാണ്
അടുപ്പിച്ചു കളിച്ച മൂന്നുകളികളും House Full ;
ലണ്ടനില്‍ ആദ്യമായി ഒരു മലയാളസിനിമയുടെ വിജയക്കൊയ്ത്ത് ...!

നാട്ടിലെ ഒരു പൂരം പോലെ , പള്ളി പെരുന്നാള്‍ പോലെ മലയാളികള്‍ ഏവരും കൂടി ഈ "ഹരിഹർ നഗർ രണ്ടാം ഭാഗം " ഇവിടെ വലിയ ആഘോഷമായി കൊണ്ടാടിയെന്നു പറഞ്ഞാല്‍ മതിയല്ലോ ..

ഹരോയില്‍നിന്നും , ഹെമല്‍ ഹാംസ്റ്റെഡിൽ  നിന്നും , ലിവര്‍ പൂളില്‍നിന്നും , മാന്ചെസ്സ്റ്റെറിൽ  നിന്നും വരെ  ധാരാളംപേര്‍ ഈ പടം കാണാന്‍ വിരുന്നുകാരായി ലണ്ടനില്‍ എത്തി ...!
സിനിമാ ഹാളില്‍ "ആശദോശ " റെസ്റ്റോറന്റ്റ് വിതരണം ചെയ്ത ചൂടുള്ള പരിപ്പുവട ,പഴംപൊരി ,ബജി, സമൂസ ....മുതലായ നാടന്‍ വിഭവങ്ങളും കിട്ടിയിരുന്നു.
പരസ്‌പരം പരിചയ പെടുത്തലുകളും , പരിചയം പുതുക്കലുകളും ഒക്കെയായി മലയാളിത്വം നിറഞ്ഞുനിന്ന രണ്ടുമൂന്നു സായം സന്ധ്യകള്‍ ഈ വേനലില്‍ പോലും ലണ്ടനെ കുളിരണിയിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ ....
എല്ലാംതന്നെ ഈ സിനിമ സംഗമം മൂലം !

ഈ കാണാകാഴ്ചകള്‍ മറ്റുള്ളവരെ പോലെ
മലയാളികള്‍ക്കും ഒരു അത്ഭുതക്കാഴ്ച്ച തന്നെയായിരുന്നൂ !
ഹരിഹര നഗരത്തിനും അതിന്റെ രണ്ടാം ഭാഗത്തിനും പ്രണാമം ...
ഒപ്പം മലയാളി കൂട്ടായ്മകൾക്കും ...

ദേ ..ഇനി ബുലോഗത്തിലുള്ള  രായപ്പന്റെ
ഹരിഹർ നഗർ രണ്ടിന്റെ  സിനിമാവലോകനം താഴെയുള്ളത് ഒന്നു എത്തിനോക്കിയാലും ...
റിവ്യൂ 
കഥ, തിരക്കഥ, സംവിധാനം: ലാല്‍
നിര്‍മ്മാണം: ലാല്‍ ക്രിയേഷന്‍സ്
സംഗീതം: അലക്സ് പോള്‍

അഭിനേതാക്കള്‍ : മുകേഷ്, സിദ്ധിഖ്, ജഗദീഷ്, അശോകന്‍, അപ്പഹാജ, വിനീത്, സലിംകുമാര്‍, ജനാര്‍ദ്ദനന്‍, ലക്ഷ്മി റായ്, രോഹിണി തുടങ്ങിയവര്‍...


സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി നടനും നിര്‍മ്മാതാവുമൊക്കെയായ ലാല്‍ ആദ്യമായി സ്വന്ത്രസംവിധായകനാകുന്ന ചിത്രമാണ് “2 ഹരിഹര്‍ നഗര്‍”. സംവിധായകനായ ലാലിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും.
ജോണ്‍ ഹോനയും ,മായയും പ്രശ്നങ്ങളും എല്ലാം തീര്‍ന്നിട്ട് വര്‍ഷം പതിനെട്ട്‌ കഴിഞ്ഞു. മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദന്‍ കുട്ടിയും തോമസ്സ്‌ കുട്ടിയുമൊക്കെ ഇന്ന്‌ നല്ല നിലയില്‍ ജീവിയ്‌ക്കുന്നു.
നാല്‍വര്‍ സംഘത്തിലെ പ്രധാനിയായ മഹാദേവന്‍ ഇന്ന്‌ ഗള്‍ഫിലാണ്‌. ഭാര്യ സുലുവുമായി അത്ര രസത്തിലല്ല ഏക മകള്‍ മീനു. അപ്പുക്കുട്ടന്‍ ഇന്ന്‌ ഡോക്ട്ടര്‍ ആണ്. ഡോ:അപ്പുക്കുട്ടന്‍ ബോംബെയില്‍ ഡെന്റിസ്റ്റാണ്‌. ഭാര്യ ജാനകിയും ഒപ്പം ഇരട്ടക്കുട്ടികളും.
സംഘത്തിലെ മൂന്നാമന്‍ ഗോവിന്ദന്‍ കുട്ടി നാട്ടില്‍
തന്നെ ബിസ്സിനസ്സുമായി കഴിയുന്നു. കണ്‍സ്ട്രക്ഷന്‍ വര്‍ക്കാണ്
എന്നാല്‍ പഴയ പെണ്‍ വിഷയത്തില്‍ ആര്‍ക്കും ഒരു മാറ്റവും വന്നിട്ടില്ല...
തോമസ് കുട്ടിയുടെ വിവാഹ നിശ്ചയത്തിന് ഇവര്‍ ഒത്തുകൂടുന്നു‌. വിവാഹം വരെ പഴയ പോലെ അടിച്ചു പൊളിയ്ക്കാന്‍ ഇവര്‍ തീരുമാനിച്ചതോടെ ‍ഹരിഹര്‍ നഗറിലെക്ക് വീണ്ടും വരുന്നു
ഇതിനിടയില്‍ അവര്‍ ഒരു 
പെണ്‍കുട്ടിയെ കണ്ടു മുട്ടി. “മായ“...!
അവരുടെ വില്ലയ്‌ക്ക്‌ മുന്നില്‍ തന്നെയാണ്‌ 
മായയും താമസിയ്‌ക്കുന്നത്‌. പെണ്ണ്‌ ഇപ്പോഴും വീക്ക്നസ് ആയി കൊണ്ടുനടക്കുന്ന നാല്‍വര്‍ കൂട്ടം മായയുടെ പിന്നാലെ കൂടുന്നു...
പിന്നീട് അവര്‍ ചെയ്ത് കൂട്ടുന്ന തമാശകളും ഉണ്ടാക്കുന്ന പ്രശ്നങ്ങളും ഇച്ചിരി സസ്പെന്‍സും ഒക്കെയാണ് ബാക്കി...

ഫസ്റ്റ് ഹാഫില്‍ തിയേറ്ററില്‍ ചിരിയൊഴിഞ്ഞിട്ട് നേരമില്ലാ... സെക്കന്റ് ഹാഫ് കുഴപ്പമില്ല ഫസ്റ്റ് ഹാഫിന്റെ ആ ഒരു ഒരു ‘മജ’ സെകന്റ് ഹാഫിനില്ലാ പക്ഷേ അപ്രതീക്ഷിതമായ പല സസ്പെന്‍സുകളും സെക്കന്റ് ഹാഫിലുണ്ട് ...

നിലവാരമുള്ള അനവധി തമാശകള്‍ ഉണ്ട് ചിത്രത്തില്‍. ജഗദീഷിനാണ് ഏറ്റവും കൂടുതല്‍ കയ്യടി... മുകേഷും സിദ്ധിക്കും അശോകനും ഒപ്പത്തിനൊപ്പം ഉണ്ട്...

ഇന്‍ ഹരിഹര്‍ നഗറിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളായ
'ഏകാന്ത ചന്ദ്രിക'യും,  'ഉന്നം മറന്നു 'മൊക്കെ ഇതില്‍ റീമിക്സ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്...
സിനിമയുടെ അവസാനമുള്ള ഗാനത്തില്‍ ഇന്‍ ഹരിഹര്‍ നഗറിലെ കഥാപാത്രങ്ങള്‍ എത്തുന്നുണ്ട്.. ഒപ്പം ഈ സിനിമയിലെ കഥാപാത്രങ്ങളും....

പടത്തിനെ കുറിച്ച് കൂടുതല്‍ 
ഒന്നും പറയാനില്ല.... കണ്ടില്ലെങ്കില്‍ ഒരു നഷ്ട്ടമായിരിക്കും...!

Tuesday 14 April 2009

വിഷുവാണ് വിഷയം ഒപ്പം തെരഞ്ഞെടുപ്പും... / Vishuvaanu Vshayam Oppam Therenjetuppum ...

പണ്ടെല്ലാം ജീവിതവും , ജീവിതത്തോടുമുള്ള കാഴ്ചപാടുകളും വളരെ ലളിതമായിരുന്നൂ,
ഇപ്പോളാണെങ്കിൽനേരെ തിരിച്ചും ;
ആയതു ജീവിത രീതിയിലും,രാഷ്ട്രീയത്തിലും മാത്രമല്ല മറ്റെന്തു സംഗതികളിലും പ്രതിഫലിച്ചു കാണുന്നുമുണ്ട്.
എവിടേയും കൈയ്യൂക്കും , കൌശലവും ഉള്ളവർ സ്ഥാന മാനങ്ങൾ അലങ്കരിക്കുന്നൂ എന്നു മാ‍ത്രം...!
ജാതി, മതം, ഭാഷ , വർഗ്ഗീയം ,  പ്രാദേശികം ,ദേശീയം മുതലായവ കൂട്ടി കുഴച്ചുള്ള രഷ്ട്രീയ കക്ഷികളും, നേതാക്കളും ഇന്നുള്ള നമ്മുടെ ജനാധിപത്യത്തെ കശക്കി മറിച്ചിരിക്കുകയാണ്‌ 
അവനവന്റെ ദേശത്തേക്കാൾ ദേശീയതെക്കാൾ  സ്വ താല്പ്യര്യങ്ങൾ  മാത്രം സംരക്ഷിക്കാ‍നായി നെട്ടോട്ടമോടുന്ന രാഷ്ട്രീയ നേതാക്കന്മാരാണ് നമുക്കിപ്പോൾ ഉള്ളത് .
എവിടെയാണ്  ആ പഴയ അഖണ്ഡ ഭാരത ചിന്തകൾ ..?
ഇങ്ങനെയൊക്കെ ഈ നിലക്ക്  ആധുനിക ഇന്ത്യ പോകുന്നുവെങ്കിൽ നിരവധി കൊച്ചു കൊച്ചു ഇന്ത്യകൾ  ഭാവിയിൽ മുളയെടുക്കും എന്നാണ് തോന്നുന്നത്.

ഇപ്പോൾ വിഷുവിനൊപ്പം ദേശീയ ഇലക്ഷനും നടക്കുന്ന ഭാരതത്തെ കുറിച്ചുള്ള ഈ ദൂരക്കാ‍ഴ്ചയാൽ നാട്ടിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ഇങ്ങനെ മാത്രമെ  നോക്കിക്കാണുവാൻ സാധിക്കുകയുള്ളൂ  എന്ന് മാത്രം ...

താഴെ കാണുന്ന ഒരു പഴയ  കവി വാക്യത്തിൽ പറയുന്നപോലെ ദേശ സ്നേഹത്തേക്കാൾ കൂടുതൽ സ്വന്തം  സാമ്പത്തിക നേട്ടത്തിനായി മാത്രം നേതാക്കന്മാരും പ്രജകളും ചിന്തിക്കുന്ന രാജ്യത്തിന് ഒരു ഉന്നതിയും കൈവരിക്കുവാൻ കഴിയില്ല ...!

'സാരമുള്ള വചനങ്ങൽ കേൽക്കിലും
നീരസാർതഥമറിയുന്നു ദുർജ്ജനം
ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിന്നു കൌതുകം..'

നാട്ടിലെ വിഷു ,ഈസ്റ്റർ തെരെഞ്ഞെടുപ്പ് ആഘോഷങ്ങള്‍ കാതോര്‍ത്തുകൊണ്ട്‌ അക്ഷരപ്രാസത്തിൽ ബ്ലോഗിൽ എഴുതിയിടുവാൻ വേണ്ടി മാത്രം എഴുതിയ വരികളാണ് ഇനിയുള്ളത് കേട്ടോ കൂട്ടരെ...

വിഷുവല്ല വിഷയം വെറും തെരഞ്ഞെടുപ്പ് 

വിഷുപ്പക്ഷി ചിലയ്ക്കുന്നു വീണ്ടും ... "കള്ളന്‍ വന്നൂട്ടാ ;
"വിക്ഷു"ചെയ്യുന്നൂ ;വോട്ട് വേണം..ട്ടാ ;കൊണ്ടുപൊക്കോട്ടെ "

വിഷയം തെരഞ്ഞെടുപ്പിത്തവണ ;ഈസ്റ്ററിനും ,
വിഷുവിനും ആദരിക്കുന്നു ;ഈ പൊതുജനത്തെ ,
വിഷുക്കൈനീട്ടം നല്കി ;നേതാക്കളും അണികളും ,
വിക്ഷുചെയ്യുന്നു ദു:ഖവെള്ളിയില്‍ പള്ളിയില്‍ പോലും !

വിഷുക്കണി പോലെ നിരത്തിയാരോപണങ്ങളാൽ
വിഷ വാചകങ്ങളിൽ മുക്കി മറുകക്ഷി സ്ഥാനാർത്ഥികളെ
വിഷുപ്പടക്കങ്ങൾപോൽ ഒപ്പം പൊട്ടിച്ചു കൊടും കള്ളങ്ങൾ
വിഷമ വൃ ത്തത്തിലാക്കിയീ പാവം പൊതുജനങ്ങളെ ...

വിഷയങ്ങൽ ജനക്ഷേമങ്ങളൊന്നുമില്ലെങ്കിലും ,
വിഷമിക്കാതെ ജയിക്കാൻ കലക്കി മതവൈരം ,
വിഷം കുളത്തിലെന്നപോൽ - കുടി മുട്ടിക്കുവാൻ,
വിഷാദമീ ജനത്തിനും ;ഉന്മാദമാകക്ഷികൾ ക്കും ...

വിഷുക്കൊയ്ത്തു വിളവെടുക്കും ജന്മിത്വ കക്ഷികൾ ,
വിഷമിച്ചിരിക്കുന്ന കുടിയാൻ പോൽ പൊതു ജനം -
വിഷുക്കഞ്ഞിക്കുവകയില്ലാത്ത സമ്പത്തു മാന്ദ്യം ...!
വിഷുഫലം - ജനത്തിനിക്കൊല്ലം വിഷാദം മാത്രം... !!


നമ്മുടെ വിഷു ആഘോഷം ലോകത്തിലെ 
മറ്റു പല രാജ്യത്തിന്റെയും കൊയ്തുല്‍ത്സവങ്ങളും , 
പുതുവര്‍ഷപ്പിറവി ദിനങ്ങളുമാണ്‌ ... !
വിളെവെടുപ്പ് മഹോല്‍ത്സവങ്ങളായി കൊണ്ടാടുന്ന ഘാന ,നേപ്പാള്‍ ,ബര്‍മ്മ , ഗയാന ..മുതലായ രാജ്യങ്ങളും , നവവത്സരദിനമായി   ഈ ദിനത്തെ കൊണ്ടാടുന്ന ശ്രീലങ്ക ,ചിലി , ചൈനയിലേയും, ഭാരതത്തിലേയും(പഞ്ചാബ് , തമിഴ്നാട് ...) പല സംസ്ഥാനങ്ങളും ഉദാഹരണങ്ങള്‍ ...



വിഷു വിഷസ് 


വിഷുക്കണിയതൊട്ടുമില്ല ;വെള്ളക്കാരിവരുടെ നാട്ടില്‍ ...
വിഷാദത്തിലാണ്ടാവര്‍ സാമ്പത്തിക മാന്ദ്യത്താല്‍ ;വിഷമിച്ചു
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ;ഒരാള്‍ക്കും വേണ്ട
വിഷു ;ഒരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...

വിഷുക്കൊന്നയില്ല , കണി വെള്ളരിയും ,കമലാ നേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളി പണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !






April 2009.

Tuesday 31 March 2009

ഒരു അമ്പിളി പാട്ട് രാരീ...രം ... / Oru Ampili Pattu Raaree..ram ...


ഏത് പടുപാട്ട്  പാടാത്ത വിഡ്ഢിയും അവർക്ക് കുഞ്ഞുങ്ങളുണ്ടാകുമ്പോൾ താരാട്ട് പാട്ട് പാടി അവരെ ഉറക്കാറുണ്ട് എന്നാണ് പറയുന്നത് .

ആ പാട്ടുകളിലൊക്കെ ചിലപ്പോൾ വാക്കുകൾ പോയിട്ട് ,അർത്ഥം പോലും ഉണ്ടാകാറില്ലത്രെ .

എന്റെ കല്യാണ ശേഷം നീണ്ട മധുവിധുകാലമൊക്കെ കഴിഞ്ഞിട്ട് രണ്ടു കൊല്ലത്തിന് ശേഷമാണ് എനിക്ക് സീമന്ത പുത്രി ഉണ്ടാകുന്നത്. 

ഒരു ഇടവ മാസത്തിലെ പെണ്ണത്തം പൊന്നത്തമായി 
ഒരു പാൽ പുഞ്ചിരിയുമായാണ് മകളും , പിന്നീട് 
കൊല്ലങ്ങൾക്ക് ശേഷം , അതേ മാസം തന്നെ മോളുടെ പിറന്ന നാളിന്റെ പിറ്റേന്ന്, മകനും ഞങ്ങളുടെ ജീവിതത്തിലേക്ക് നവാതിഥികളായി കടന്നുവന്നത് ...😘
ആയതൊരു സന്തോഷത്തിന്റേയും,
നിർവൃതിയുടേയും നിമിഷങ്ങൾ തന്നെയായിരുന്നു...!

ആദ്യമായവർ പുഞ്ചിരിച്ചത് , കമഴ്ന്നുകിടന്നത്, 
മുട്ടുകുത്തിയത് , പിച്ചവെച്ചത്, കിന്നരി പല്ലുകൾ മുളച്ചുവന്നത്, മിണ്ടിപ്പറഞ്ഞത്,...,... അങ്ങനെ സുന്ദരമായ എത്രയെത്ര സംഗതികളാണ് അവളും, പിന്നീടുണ്ടായ അവളുടെ കുഞ്ഞനിയനും കൂടി ഞങ്ങൾക്ക് സമ്മാനിച്ചത്...!

മകൾ ജനിച്ച് കുറച്ചു നാളുകൾക്ക് ശേഷം 1991 -ലെ   
നവംബർ മാസത്തിൽ എന്റെ പഴയ ഡയറികുറിപ്പുകളിൽ 
അക്ഷര പ്രാസത്തിൽ എഴുതിയിട്ട് മോളെ താരാട്ട് പാടിയിരുന്ന 
ഒരു പാട്ടാണിത് കേട്ടോ കൂട്ടരേ ..
എന്കുഞ്ഞുറങ്ങിക്കോള്‍.....എന്കുഞ്ഞുറങ്ങിക്കോള്‍ ....എന്ന താളത്തില്‍ പാടാന്‍ ശ്രമിച്ച ഒരു അമ്പിളി പാട്ട്.

ഒരു അമ്പിളി പാട്ട് രാരീ...രം .

പകലിന്റെയന്ത്യത്തില്‍ സന്ധ്യയ്ക്കു മുമ്പായി
മുകിലില്‍ നീ വന്നല്ലോ പൊന്നമ്പിളിയായ്  ,
വികലമാം രാവില്‍ നീ വെട്ടം തെളിച്ചിട്ടു
ലോകം മുഴുവനായ് നിലാപാലൊഴുക്കീ ...

മൂകമാം രാത്രിയില്‍ നിന്‍ വെട്ടം കണ്ടപ്പോള്‍ ,
പുകിലുകള്‍ ഓടിപ്പോയി മെല്ലെ മെല്ലെ ...
ആകാശ തുഞ്ചത്ത് താരങ്ങള്‍ മിന്ന്യപ്പോള്‍
ചാകാത്ത മനസുകള്‍ ആനന്ദിച്ചൂ...

വികസരമുണ്ടാക്കി പൂക്കള്‍ക്കും കായ്കള്‍ക്കും ,
പകലിന്റെ കാണാത്ത കാഴ്ചകളായി ...!
മുകളില്‍ നീ വന്നാല് ലോകം മുഴുവനായി
തകിലില്ലാ താരാട്ടായ് ഉറങ്ങീടുന്നൂ ......

കാകനും,കിളികളും നാവറു പാടുന്നൂ ,
പകലോന്റെ വെട്ടങ്ങള്‍ പോന്തീടുന്നൂ ....
ആകാശ ഗംഗയില്‍ മുങ്ങിക്കുളിക്കുവാന്‍ ,
പോകുകയാണോ നീ പോൻ പൂതിങ്കളേ.....?

Sunday 15 February 2009

വാലന്റയിൻ'സ് ദിനത്തിന്റെ ചരിത്രം ... / Valentine's Dinatthinte Charithram ...

ഇപ്പോൾ മാതൃദിനം , പരിസ്ഥിതി ദിനം , ഭൗമ ദിനം ,സമുദ്ര ദിനം ,ഫാദേഴ്‌സ് ഡേയ് എന്നിങ്ങനെ ഓരൊ വർഷത്തിലെയും ഒട്ടുമിക്ക ദിവസങ്ങളും അതാതിന്റെ ദിവസങ്ങളായി ലോകം മുഴുവൻ കൊണ്ടാടുന്ന ചടങ്ങുകളായി തീർന്നിരിക്കുകയാണ് . അതുപോലെ എല്ലാ വര്‍ഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ എല്ലായിടങ്ങളിലും  വാലെന്റയിൻസ് ദിനം   അല്ലെങ്കില്‍ സെന്റ് വാലന്റൈന്‍ ദിനം ആഘോഷിക്കുന്നത്. പരസ്പരം പ്രണയിക്കുന്നവരുടെ അങ്ങോട്ടും ഇങ്ങോട്ടും  സ്നേഹിക്കുന്നവരുടെ ദിനമായാണ് ഇപ്പോൾ ആഗോളതലത്തിൽ  വാലന്‍ന്റൈ‍ന്‍ ദിനം കൊണ്ടാടുന്നത് . ലോകമെമ്പാടുമുള്ള , ആള്‍ക്കാര്‍ തങ്ങള്‍ സ്നേഹിക്കുന്നവര്‍ക്ക് ഈ ദിനത്തില്‍ സമ്മാനങ്ങള്‍ കൈമാറുന്നു, പരസ്‌പരം ഇഷ്ടം അറിയിക്കുന്നു എന്നിങ്ങനെയുള്ള ചടങ്ങുകളുടെ ഭൂലോകം മുഴുവൻ പ്രണയ ജോഡികൾ മുഴുവൻ ആടിപാടി ആഘോഷിക്കുന്ന ഒരു ദിവസമാണിത് .നമ്മുടെ നാട്ടിലും ഇപ്പോൾ ന്യൂ -ജെൻ പിള്ളേരുകൾ ഈ പ്രണയ ദിനം അടിച്ചുപൊളിച്ചു കെങ്കേമമായി കൊണ്ടാടാറുണ്ട് .


ഞങ്ങളുടെ നാടായ കണിമംഗലത്ത് ഈ പ്രണയ ദിനത്തിന്റെ വേറെയൊരു വേർഷനായ 'വേലാണ്ടി ദിന'മായിട്ടാണ് ഈ ദിവസം കൊണ്ടാടുന്നത്. 
ആയതിനെ കുറിച്ച് കുറച്ച് ഹോം വർക്കുകൾ കൂടി നടത്തി, പിന്നീടിവിടെ വേറൊരു ആലേഖനമായി എഴുതിയിടുവാൻ ശ്രമിക്കാം കേട്ടോ കൂട്ടരെ .


വാലന്റയിൻ ദിനത്തിന്റെ ചരിത്രം

ഇന്ന് പലരാജ്യങ്ങളിലും ഈ പ്രണയ ദിനത്തെ ആസ്‌പദമാക്കി ധാരാളം മിത്തുകളും കഥകളും പ്രചരിക്കുന്നുണ്ട് .കൃസ്തുവിനു മുമ്പ് 200 -ഉം ,400 -ഉം വർഷങ്ങൾക്കുമുമ്പുള്ള ചില മിത്തുകളും ,ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള അഖണ്ഡ ഭാരതത്തിലുണ്ടായിരുന്ന വാത്സ്യായന മഹർഷിയുടെ കാമശാസ്ത്ര ഗ്രൻഥത്തെ അടിസ്ഥാനപ്പെടുത്തിയും ഉള്ള കഥകളും ഉണ്ട് .
പിന്നെയുള്ളത് വാലന്റയിൻ ബിഷപ്പിനെ പ്രണയ ദിനത്തിന്റെ പിതാവാക്കികൊണ്ടുള്ള ഒരു പുരാണമാണ് . 
പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലെ റോം സാമ്രാജ്യത്തിലെ ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത്, ജർമ്മൻ പാതിരിയായിരുന്ന  വാലന്‍ന്റൈന്‍ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്.

വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നും ചക്രവര്‍ത്തിക്ക് തോന്നി. 
അതിനാല്‍ ചക്രവര്‍ത്തി റോമ സാമ്രാജ്യത്തിൽ  വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലന്‍ന്റൈന്‍, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി. 
വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവര്‍ത്തി, ബിഷപ്പ്  വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. പിന്നീട്  ജയിലിൽ വെച്ച്  ബിഷപ്പ് വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തില്‍ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. 
അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന് തിരുമേനിയുടെ  തല വെട്ടാന്‍ ആജ്ഞ നല്‍കി. തലവെട്ടാന്‍ കൊണ്ടു പോകുന്നതിനു മുന്‍പ് വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക് “ഫ്രം യുവര്‍ വാലന്‍ന്റൈന്‍” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. 
അതിനു ശേഷമാണ് ബിഷപ്പ് വാലന്‍ന്റൈന്റെ ഓര്‍മ്മയ്ക്കായി ഫെബ്രുവരി 14 ന് വാലന്‍ന്റൈന്‍ ദിനം ആ‍ഘോഷിക്കാന്‍ തുടങ്ങിയത് എന്നൊരു കഥയാണ് പടിഞ്ഞാറൻ നാടുകളിൽ പ്രചുരപ്രചാരമായുള്ളത് .

ഇനി
1998  ഫെബ്രുവരിയിൽ  ഞാൻ എഴുതിയ 'പ്രണയ കാലാന്തരം' എന്ന ഈ വരികൾ കണിമംഗലം ഉത്സവ കമ്മറ്റിയുടെ പൂയം സോവനീയറിൽ അച്ചടിച്ചു വന്നതാണ് കേട്ടോ .
പ്രണയ കാലാന്തരം 

പ്രണയമതെന്നോടാദ്യം പങ്കുവെച്ചതെന്നമ്മ,ഒപ്പം
അണ്ണനും ,കൊച്ചനിയത്തികുട്ടിക്കും വേണ്ടിയായും
പ്രണയിച്ചുയമ്മ പിന്നെ അടുക്കള , രാഷ്ട്രീയത്തെ അച്ഛനും
പണത്തെ സ്നേഹിച്ചുയമ്മാവര്‍;മറ്റു ബന്ധുക്കള്‍ സ്വത്തിലും ....

പ്രണയിച്ചെൻ കളിക്കൂട്ടുകാരികൾ  കേളികള്‍ മാത്രം ...!
പ്രാണനായി സിനിമ പെങ്ങള്‍ക്ക് ;ചേട്ടൻറെ  പ്രേമം  ക്രിക്കറ്റില്‍ ,
പണയത്തിലാക്കിയെന്‍  പ്രണയം ഇഷ്ട മുറപ്പെണ്ണും  ,
പണിക്കാരിക്കുപോലുമീയിഷ്ടം - ശേഷം കൂലിയില്‍ .....

പ്രണയമെന്‍ കുപ്പായത്തോടും ,ബൈക്കിനോടും മാത്രം
പ്രണയിച്ച കൂട്ടുകാരികെള്‍ക്കെല്ലാം; കൂട്ടുകാര്‍ക്കോ
പണം ഞാന്‍ കൊടുക്കുമ്പോള്‍ ആ ബിയറിനായി ബാറില്‍ .
പെണ്‍വീട്ടുകാര്‍ക്കിഷ്ടമോ തറവാട്ടു മഹിമകള്‍ .....

പെണ്ണിവൾ ഭാര്യ ,സ്നേഹിച്ചു ക്ലബ്ബുമാഡംബരവും ,
പ്രണയം മകള്‍ക്കു ചാറ്റിങ്ങിലും,മൊബൈല്‍ഫോണിലും ;
പ്രണയിച്ചതു മകൻ കമ്പ്യൂട്ടര്‍ വീഡിയൊ കളികള്‍ മാത്രം !
പ്രണയം തേടി ഞാന്‍ അലയുകയാണ്  കാലമിത്രയും ....?

പ്രണയം കടം കിട്ടുമെന്നു പറയുന്നൊരുനാള്‍ ....
പ്രണയത്തിനായി ആണ്ടില്‍ നീക്കി വെച്ചാദിവസം !
പണം കൊടുത്താലെങ്കിലും കിട്ടിടുമോയാ ദിനം
പ്രണയം സുലഭം - ശാശ്വതമായേനിക്കു മാത്രം ???



Tuesday 6 January 2009

ലണ്ടനും ഒരു മണ്ടനും ...! / Landanum Oru Mandanum ...!


ഇന്ത്യയെ പോലുള്ള ഒരു ഏഷ്യൻ നാട്ടിൽ നിന്നും ആദ്യമായി ഒരാൾ   പാശ്ചാത്യനാട്ടിൽ എത്തിപ്പെടുമ്പോൾ ഉണ്ടാകുന്ന തീർത്തും വിഭിന്നമായ ചുറ്റുപാടുകൾ കാണുമ്പോൾ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളും നേരിട്ടു കൊണ്ടാണ് ഈ ബിലാത്തിയിൽ എന്റെ അതിജീവനം തുടങ്ങിയത് . 

ഭാഷയും ,ഭക്ഷണവും , സംസ്‌കാരവും, കാലാവസ്ഥയും മുതൽ എല്ലാ കാഴ്ചവട്ടങ്ങളും കണ്ട് ,അപ്പോൾ ഞാൻ വല്ലാതെ പകച്ചുപോയി നിന്ന  അവസ്ഥാവിശേഷങ്ങൾ മാത്രം കുറിച്ചിട്ടാൽ മാത്രം മതി എന്റെ ലണ്ടനിൽ വെച്ചുണ്ടായ മണ്ടത്തരങ്ങൾ തിരിച്ചറിയുവാൻ  .  

ഇനിയും കുറെ കാലം  ഈ ബ്ലോഗ് എഴുത്തുകൾ തുടരുകയാണെങ്കിൽ ഒരു പക്ഷെ എന്റെ ലണ്ടൻ അനുഭവങ്ങളായ പൊട്ടത്തരങ്ങളും മണ്ടത്തരങ്ങളും ഈ ബൂലോക തട്ടകത്തിൽ കുറിച്ചു വെക്കുവാനും സാധ്യതയുണ്ട് കേട്ടോ .
ലണ്ടനിൽ വന്ന കാലത്തൊക്കെ എങ്ങനെയാണ് ഞാൻ ഓരൊ മണ്ടത്തരങ്ങളിലും ചെന്ന് പെടുന്നത് എന്ന്  ചിന്തിച്ചു നടന്നുകൊണ്ടിരിക്കുമ്പോള്‍, അതില്‍ കുറച്ചു കാരണങ്ങള്‍ മണ്ടയില്‍ കയറിവന്നത് 'ലണ്ടനും  ഒരു മണ്ടനും ' എന്ന പേരിൽ അക്ഷര പ്രാസത്തോട് കൂടി കുറിച്ചു വെച്ചതാണീ വരികള്‍ ....

ലണ്ടനും ഒരു മണ്ടനും 

മണ്ടന്മാര്‍ ലണ്ടനിലെന്നതു ഒരു പഴമൊഴി തില്ലാന ...
പണ്ടം പോല്‍  മണ്ടത്തം കണ്ഠത്തിൽ ചാർത്തി ഞാനന്ന് 
ലണ്ടനിലൊരു മണ്ടശിരോമണിയായി എത്തിയ നേരം,
കണ്ടറിവും,കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങളാദ്യം,

കണ്ടപ്പോളതിശയത്താല്‍ വാപോളിച്ചമ്പരന്നു  നിന്നതും...
മിണ്ടല്‍ - ആംഗലേയത്തിലുള്ള വചന വാചക ഭോഷത്വം
മണ്ടയുണ്ടെങ്കിലല്ലേയത്   മമ ചുണ്ടിലെത്തുകയുള്ളൂ 
കണ്ടറിയുന്ന ബഹു  കൗശലത്താൽ കാകനാകാൻ കൊതിച്ചു. 

കൊണ്ടറിയുന്നു  കൊറ്റികളെപ്പോഴും ,എന്നിരുന്നാല്‍ കാകന്മാര്‍
കണ്ടറിയുന്നു എന്തുമേതുമെപ്പോഴും  ബഹുകൌശലത്താല്‍ !
കണ്ടറിയുന്നൊരു കാക്കപോലെയായില്ല ഞാന്‍ ;ഒരു കൊക്ക്
കൊണ്ടറിഞ്ഞു കൊണ്ടിരിക്കുന്നയനുഭവം പോല്‍ കിട്ടിയിടുനീ ....

ലണ്ടനിലന്നു മുതൽ  നാനാ ഭാഗങ്ങളില്‍ നിന്നുമെന്നും 
വീണ്ടുവിചാരമതൊട്ടുമില്ലാതെ പരസഹായം ചെയ്തും ,
കണ്ട കാര്യങ്ങള്‍ പറഞ്ഞും , പിന്നീടതിന്‍ പഴി  കേട്ടും
കണ്ടതുപറഞ്ഞവനു കഞ്ഞിയില്ലെന്നുള്ളറിവും നേടി
കൊണ്ടറിയുന്ന  ഒരു കൊറ്റിപോൽ ജീവിതം  നയിച്ചു   
മണ്ടനായി തുടരുന്നിതാ ലണ്ടനില്‍ ഇക്കാലമത്രയും ...!



'ലണ്ടനും മണ്ടനും' എന്ന എന്റെ മണ്ടൻ വരികൾ 'ബിലാത്തി മലയാളിയിലേക്ക്‌ 2007 ൽ അയച്ചു കൊടുത്തപ്പോൾ ,ആയതിൻറെ പത്രാധിപരായ  അലക്സ് കണിയാംപറമ്പിൽ എഡിറ്റ് ചെയ്‌ത്‌ , 'ബിലാത്തി മലയാളി പത്ര'ത്തിൽ പ്രസിദ്ധീകരിച്ച വരികളും ഇവിടെ പകർത്തി വെക്കുന്നു .നന്ദി അലക്‌സ് ഭായ് .

 ലണ്ടനിൽ ഒരു മണ്ടൻ 

മണ്ടന്മാര്‍ ലണ്ടനിലെന്നത് ഒരു പഴമൊഴി തില്ലാന !
കണ്ടതുപറഞ്ഞവന് കഞ്ഞിയില്ലെന്നുള്ളതും വാസ്തവം !
പണ്ടംപോലൊരുവൻ മണ്ടത്വം  ചാര്‍ത്തി വിലസിടുന്നൂ ..
മണ്ടശിരോമണിയായി മലയാളികള്‍ക്ക് നടുവിലെന്നും....

കണ്ടറിവും, കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങലാദ്യം...
കണ്ടപ്പോള്‍ അതിശയത്താല്‍ വാ പൊളിച്ചുല്ലസിച്ചു നിന്നതും ,
മിണ്ടല്‍ - ആംഗലേയത്താലുള്ള വചന വാചക ഭോഷത്വം !
മണ്ടയുണ്ടെങ്കിലല്ലേ.. അത് മമ ചുണ്ടിലെത്തുകയുള്ളൂ ?

കണ്ടറിയുന്നു കൊറ്റികളെപ്പോഴും.., എന്നിരുന്നാല്‍ കാകന്മാര്‍
കണ്ടറിയുന്നു ഏതു മത് എപ്പോഴും ബഹു കൌശലത്താല്‍ !
കണ്ടറിയുന്നൊരു കാക്ക പോലെയായില്ല ഞാന്‍ ; ഒരു കൊക്ക്
കൊണ്ടറിഞ്ഞു കൊണ്ടിരിക്കുന്നയനുഭവം പോല്‍ കിട്ടിയിടുന്നീ....

ലണ്ടനില്‍ ബഹുവിധത്തില്‍ .., നാനാ ഭാഗങ്ങളില്‍ നിന്നുമെന്നും,
വീണ്ടുവിചാരമത്  ഒട്ടുമില്ലാതെ , പരസഹായം ചെയ്തും......
കണ്ട കാര്യങ്ങള്‍ പറഞ്ഞും , പിന്നീടതിന്‍ പഴി കേട്ടുകൊണ്ടും ,
മണ്ടനായി തുടരുന്നൂ... ഈ  ലണ്ടനില്‍ ഇക്കാലമത്രയും ... !




2003 ഡിസംബറിൽ എഴുതിയത് 

Monday 29 December 2008

നവവര്‍ഷം രണ്ടായിരത്തിയൊമ്പത്‌ ... / Navavarsham Randaayiratthiyompathu ...

ആഗോളതലത്തിൽ കൊണ്ടാടുന്ന 
നവവത്സര ആഘോഷങ്ങളിൽ ഏറ്റവും പുകൾപ്പെട്ട ഒരു ഉത്സവ ആഘോഷമാണ് ലണ്ടനിൽ എല്ലാ വർഷാവസാനവും അരങ്ങേറുന്ന തെംസ് നദീതീരത്തുള്ള ന്യൂയിയർ സെലിബറേഷനുകളും ഫയർ വർക്‌സും ...!

എല്ലാക്കൊല്ലവും ന്യൂയിയർ ആഘോഷം കാണുവാൻ ഡിസംബർ 31 രാത്രി മുതൽ പുലർകാലം വരെ , അന്ന് മാത്രം ഫ്രീയായി സഞ്ചരിക്കാവുന്ന 'പബ്ലിക് ട്രാസ്പോർട്ടു'കളിൽ കയറിയിറങ്ങി -  ലക്ഷക്കണക്കിനാളുകൾ 'ലണ്ടൻ ഐ'യുടെ സമീപത്തുള്ള  തെക്കും വടക്കും കരകളിൽ അണിനിരക്കാറുണ്ട് . 

ആയതിന്റെ ദൃശ്യവിസ്മയങ്ങൾ പിന്നീട് ഞാനിവിടെ ബി.ബി.സിയുടെയൊ ,മറ്റോ വീഡിയോകൾ പുറത്തിറങ്ങുമ്പോൾ അപ്ലോഡ് ചെയ്യുവാൻ ശ്രമിക്കാം .
നാട്ടിൽ ഇന്റർനെറ്റ് അത്ര സ്പീഡിൽ അല്ലാത്തതിനാൽ വീഡിയോകൾ എങ്ങനെ ബ്ലോഗിൽ കൂടി പ്രദർശ്ശിപ്പിക്കപ്പെടും എന്നുള്ളതും ഒരു വ്യക്തമാകാത്ത സംഗതിയാണ് .
(പിന്നീടിവിടെ അപ്ലോഡ് ചെയ്‌ത 2009 ലണ്ടൻ ഫയർ വർക്‌സിന്റെ യൂ-ട്യൂബ് വീഡിയൊയാണ്‌ താഴെയുള്ളത് )


ബൂലോഗ പ്രവേശനത്തിന് ശേഷമുള്ള 
എന്റെ ആദ്യത്തെ പുതുവർഷം പിറക്കുവാൻ പോകുകയാണ് .
ഓർക്കൂട്ടിനെ പോലെ തന്നെ മലയാള 
ബ്ലോഗുകളും തഴച്ചു വളർന്നു കൊണ്ടിരിക്കുന്ന 
ഒരു കാലത്തിൽ  കൂടിയാണ് നാം ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് .

അതുപോലെ തന്നെ 'ഗൂഗിൾ ബസ്സി'നെ പോലെ ധാരാളം മലയാളികൾ 'ഫേസ് ബുക്ക് ' എന്നൊരു സോഷ്യൽ മീഡിയ സൈറ്റിലും അരങ്ങേറ്റം കുറിച്ച് മുന്നിൽ വന്നുകൊണ്ടിരിക്കുന്നുണ്ട്.

അപ്പോൾ എന്റെ എല്ലാ ബൂലോക 
മിത്രങ്ങൾക്കും ഐശ്വര്യം നിറഞ്ഞ ഒരു നവവത്സര ആശംസകൾ നേരുന്നു ...!

ഒപ്പം എന്റെ പ്രാസത്തിനൊപ്പിച്ച്‌ 
എഴുതിയ ഒരു മണ്ടൻ കവിതയും ഇവിടെ 
ചുമ്മാ എഴുതിയിടുന്നു...
  


നവ ചാവേറുകള്‍ നഗരങ്ങള്‍ നരകങ്ങളാക്കിടുന്ന കാലം
"നവമ്പറിന്‍ മൂംബെ "പോലെയാകരുതിയിനിയുമീയുലകം.. !
നവ യൌവ്വനങ്ങള്‍ക്കെന്തു പറ്റിയെന്‍ കൂട്ടരേ ?  ഇനിമേല്‍
നവ രീതിയിലുള്ളയിത്തരം നരതാണ്ഡവങ്ങൾ  അരുതേ ...

നവയുഗയിരുപത്തിയൊന്നാം നൂറ്റാണ്ടിന്‍ അഷ്ട വര്‍ഷം ,
നവ്യമായോരനുഭൂതിയില്‍ വിസ്മരിക്കാം ; വരവേല്‍ക്കാമീ
നവ വത്സര പുലരി നമുക്കേവര്‍ക്കും സന്തുഷ്ടമായി ,
നവമധുരമാക്കി ആഘോഷിക്കാം നിറ മനസ്സുകളാല്‍ !

നവവല്‍സരാശംസകള്‍ നേരുന്നിതായനുഗ്രത്താല്‍ ;
നവമായൊരു സസ്നേഹ ലോകസൃഷ്ടിക്കായി ഒരുമിക്കാം,
നവപുഷ്പ്പങ്ങളര്‍പ്പിച്ചീ നമ്മള്‍ക്കീ ഉലകിലേവര്‍ക്കും....
നവ രസങ്ങള്‍ ആക്കിമാറ്റാം ഈ പുതുവര്‍ഷം മുഴുവനും... !!



Friday 12 December 2008

വെറും നീര്‍കുമിളകള്‍ ...! / Verum Neerkumilakal ...!

കൂട്ടുകുടുംബത്തില്‍ 
നിന്നും അണുകുടുംബത്തിലേക്കുള്ള പരിവര്‍ത്തനം അനാഥത്വമാണ് പലര്‍ക്കും നേടി കൊടുത്തിട്ടുള്ളത് .
മനുഷ്യബന്ധങ്ങള്‍ വെറും സാമ്പത്തിക ബന്ധങ്ങള്‍ മാത്രമായി ചുരുങ്ങി .
ദിനങ്ങളോ,മാസങ്ങളോ ,വര്‍ഷങ്ങളോ പഴക്കമുള്ള 
പരസ്പരം പ്രകടിപ്പിക്കാത്ത നെന്ചിനുള്ളില്‍
താലോലിക്കുന്ന ഒരു പ്രണയ സാമ്രാജം-വളര്‍ച്ചകളാലും,തളര്‍ച്ചകളാലും അങ്ങിനെ 
മുരടിച്ചു നില്ക്കുകയാണ് .....
പരസ്പരം കുറ്റംപറഞ്ഞും,വിമര്‍ശിച്ചും,
തരംതാഴ്ത്തിയും - സ്നേഹം കുറഞ്ഞ ഇഴയുന്ന
ദാമ്പത്യങ്ങള്‍ ! 
അടിച്ചമര്‍ത്തപ്പെട്ട ,പൂര്‍ത്തീകരിക്കപ്പെടാത്ത 
പല പല അഭിലാക്ഷങ്ങളുടെ ഒരു ബാക്കിപത്രമായി ഇതിനെയെല്ലാം ചിത്രീകരിക്കാം .
പണം പോയാലും പെരുമവരട്ടെ എന്ന തത്വം 
എല്ലാവരും പരിപാലിക്കുന്നു ...!

വരുമാനം ചിലവഴിക്കാനും -കൂടുതല്‍ 
ചിലവഴിക്കാന്‍ വേണ്ടി ഏറെ കടം വാങ്ങുക 
എന്ന പ്രവണതയാണ് സമൂഹത്തെ ഇന്നു നയിച്ചു കൊണ്ടിരിക്കുന്നത് .
ഈ രീതി കുടുംബ ജീവിതത്തില്‍ 
ആഴത്തിലുള്ള വിടവുകള്‍ സൃഷ്ടിച്ചു
കൊണ്ടിരിക്കുന്നു .
ഈ വിടവുകള്‍ തീര്‍ത്ത ജീവിത നദിയിലെ 
കയങ്ങളില്‍ നിന്നും എത്ര പരിശ്രമിചാലും 
അവന്‍/അവള്‍ എങ്ങനെയാണ് ഒന്നു രക്ഷപ്പെടുക... ?

പ്രവാസികളായി , അണുകുടുംബങ്ങളായി 
വാഴുന്ന നിറയൌവ്വനം കഴിഞ്ഞ ദമ്പതിമാരുടെ 
ഒരു സ്ഥിരം പറച്ചിലാണ് -
സമാധാനം കിട്ടുന്ന എവിടേക്കേങ്കിലും ഒന്നു പോയിക്കിട്ടിയിരുന്നു എങ്കില്‍ എന്നത് ..?

പരസ്പരം ബഹുമാനിക്കാതെ ,കലഹിച്ചും ,
ആരോപണങ്ങള്‍ നിരത്തിയും .....
സ്വന്തം മക്കളുടെ പോലും -വ്യക്തിത്വ 
വികസനത്തിന് കോട്ടം വരുത്തി മുന്നേറുമ്പോള്‍ - 
സ്വയം ഒന്നു വിലയിരുത്തി ചിന്തിച്ചു നോക്കുന്നത് 
വളരെ ഉചിതമായിരിക്കും ...

അത്തരത്തിലുള്ള പണത്തിന് പിന്നാലെ 
ഓടിക്കിതച്ച ഒരു പ്രവാസി ദമ്പതികളുടെ 
നൊമ്പരമാണ് താഴെയുള്ള വരികളിൽ ഉള്ളത് ....



വെറും നീര്‍കുമിളകള്‍

നിര നിരയുള്ള മുല്ലമൊട്ടുപോലുള്ള പല്ലുകള്‍ കാണാത്ത ,
നിറഞ്ഞനിൻ  പാല്‍പുഞ്ചിരി ഞാന്‍ കാണുന്നില്ലല്ലോയിപ്പോള്‍ ?
നീരുവന്ന പോലെ മുഖം വീര്‍പ്പിച്ചടക്കിപിടിച്ചുള്ള നടപ്പില്‍ ;
നിറപകിട്ടില്ലാത്തൊരു പട്ടുതുണി കണക്കെ നീയായല്ലോ..

നിറം മങ്ങിയല്ലോ നിന്‍ നിര്‍മല സ്വഭാവ വിശേഷങ്ങളൊക്കെയും
നിര നിരയായി കുറ്റങ്ങളെന്നെ പഴിചാരുന്നു നീ ;നിരന്തരം ,
നിര തെറ്റിയുള്ള നിന്‍ കടും വചനങ്ങള്‍ കേട്ടു മടുത്തു ഞാന്‍ ,
നിരത്തില്ലാത്തൊരു ശകടമായി കിടക്കുന്നിതാ തുരുമ്പില്‍ ..!

നീര്‍മാതളം പോലെയുള്ള ആ പ്രണയ ലഹരികളെവിടെ ....?
നീര്‍മുനയാലെ നീയെയ്യുന്ന മൊഴി അമ്പുകളേറ്റു ഞാന്‍
നിരാശപ്പെട്ടിരിക്കുന്നതോര്‍ക്കുക ; ഇനിയുള്ള ഭാവിയും വെറും ,
നീര്‍കുമിള കളാക്കരുത് നിരന്തരം ശല്ല്യമായൊരിക്കലും ..

നീര്‍മുലയൂട്ടിയുള്ള നിന്‍ പാഴ്സാന്ത്വനങ്ങളെവിടെ ;രതിതന്‍
നിറയൌവ്വനത്തിന്റെ നിര്‍വൃതികള്‍ - നിറയെ തിരയുന്നുഞാന്‍ ....
നിറയൌവ്വനം കഴിഞ്ഞ ദമ്പതിമാര്‍ നമുക്കിപ്പോളാകെ ,
നിരാശയുടെ ,ദു:ഖത്തിന്റെ പിരിമുറുക്കങ്ങള്‍ ....മാത്രം... !

നീര്‍നായ ഒന്നിനെന്തു ജലമില്ലാത്തയീ ജീവിതം ..?
നിരാശപെട്ടിരിക്കുന്ന എനിക്കെന്തിനീ പഴികെട്ടുകള്‍ ?
നിറുത്തിപ്പോകാം എല്ലാം ഇട്ടെറിഞ്ഞു നിശബ്ദമായി ;
നിറയെ സമാധാനം കിട്ടുന്നയെവിടെ വേണമെങ്കിലും ...!






(2005 മാർച്ച് മാസം എഴുതിയിട്ടത് )

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...