Showing posts with label സഞ്ചാര വിജ്ഞാനങ്ങൾ .... Show all posts
Showing posts with label സഞ്ചാര വിജ്ഞാനങ്ങൾ .... Show all posts

Saturday 31 August 2013

ഇത്തിരിയൊത്തിരി ഷേക്സ്പീരിയൻ സ്മൃതികൾ ... ! / Itthiriyotthiri Shakespearean Smrithikal ... !

ഏതാണ്ട് പത്ത് കൊല്ലം മുമ്പ് ഒരു പ്രവാസി കുടുംബം യു.കെ .ടൂറിന് വന്നപ്പോൾ , അവരുടെയൊപ്പം ഒരു ഗൈഡിന്റെ കുപ്പായമണിഞ്ഞാണ് ഞാൻ ആദ്യമായി ‘വില്ല്യം ഷേക്സ്പിയറി‘ന്റെ  ജന്മദേശം കാണാൻ പോയിട്ടുള്ളത്. ആർക്കും വായിക്കുവാൻ കൊള്ളാത്ത ഒന്നോ രണ്ടോ കവിതകളോ , കഥകളോ എഴുതിയതിന്റെ പേരിൽ സാഹിത്യത്തിന്റെ തലതൊട്ടപ്പന്മാരെന്ന് , സ്വയം ഭാവിക്കുന്ന ആ ദമ്പതികൾ , ഈ വില്ല്യമേട്ടന്റെ വീടും , ചുറ്റുപാടും കാണാൻ വന്നിട്ട് , അവരുടെ വില കൂടിയ ക്യാമറയിൽ കുറേ പോട്ടങ്ങൾക്ക് അവിടങ്ങളിലൊക്കെ നിന്ന് പോസ് ചെയ്ത് , എന്നെ കൊണ്ടെടിപ്പിച്ചതും മറ്റുമല്ലാതെ വിശദമായൊന്നും അന്നവിടെ കണ്ടില്ല താനും ...

പിന്നീട് നാലഞ്ചുകൊല്ലത്തിന് ശേഷം ലണ്ടനിൽ ഹൈയ്യർ സ്റ്റഡീസിനെത്തിയ രണ്ട് ചുള്ളന്മാരും , നാലഞ്ച് ചുള്ളത്തിമാരുമായും ... ഈ ഷേക്സ്പീരിയൻ ദേശം കാണാൻ പോയിട്ട് , ആ 'എവോൺ ' നദീ കരയിൽ , ഹിമകണങ്ങളേറ്റ് കുടിച്ച് , കൂത്താടി നടന്നതല്ലാതെ , ചരിത്രം ഉറങ്ങുന്ന ഷേക്സ്പീരിയൻ വസ്തു വക കളൊന്നും , ശരിക്ക് അന്നും കാണുകയുണ്ടായില്ല...!

ഹൈസ്ക്കൂൾ ക്ല്ലാസ്സുകളിലൊന്നിൽ ‘റോമിയോ & ജൂലിയറ്റി‘ന്റെ കഥ പറഞ്ഞ് തന്ന് , ഞങ്ങളെയൊക്കെ പ്രണയ പരവശരാക്കിയ ജയശ്രീ ടീച്ചറാണ് , ഈ മഹാനായ കഥാകാരനെ ,  എനിക്കൊക്കെ ജീവിതത്തിലാദ്യം പരിചയപ്പെടുത്തി തന്നത്...

ശേഷം സാംബശിവന്റെ കഥാ പ്രസംഗങ്ങളിലൂടെ ..., ആകാശവാണി പ്രക്ഷേപണം ചെയ്തിരുന്ന റേഡിയോ നാടകങ്ങളിലൂടെ ...,  ഒപ്പം തന്നെ , അയലക്കക്കാരനായ ജോസേട്ട ( ജോസ് ചിറമേൽ ) ന്റെ നാടകാവിഷ്കാരങ്ങളിലൂടെ   ലോക പ്രശസ്തമായ ക്ലാസ്സിക്കുകൾ സൃഷ്ട്ടിച്ച എഴുത്തുകാരനായിരുന്ന , ഈ ‘വില്ല്യം ഷേക്സ്പിയർ‘ എന്ന മഹാനായ സാഹിത്യ വല്ലഭനെകുറിച്ച് കൂടുതൽ മനസ്സിലാക്കി കൊണ്ടിരിക്കുകയായിരുന്നു....!

സ്വന്തമായി രചനയും , സംവിധാനവും നിർവ്വഹിച്ച് അന്ന് സ്കൂൾ യുവജനോത്സവങ്ങൾക്കെല്ലാം കണിമംഗലം എസ്.എൻ .സ്കൂളിനെ , എല്ലാ കൊല്ലവും ജേതാക്കളുടെ പട്ടികയിൽ  ഉൾപ്പെടുത്തി , ഞങ്ങളുടെ നാടക ട്രൂപ്പിനെ എത്തിക്കാറുള്ളതിന് പിന്നിൽ ഈ ജോസ് ചിറമേൽ തന്നെയായിരുന്നു.

അതെ  അന്ന് നാട്ടിലെ ‘വില്ല്യം ഷേക്സ്പിയർ ‘ എന്ന ഓമന പേരിൽ അറിയ പെട്ടിരുന്നതും
 ഞങ്ങളുടെയൊക്കെ , ഈ പ്രിയപ്പെട്ട  ജോസേട്ടൻ  തന്നെയായിരുന്നു..!

പിന്നീടൊരിക്കൽ ജോസേട്ടന്റെ  ‘മാക്-ബെത്തി‘ന് വേണ്ടി അണിയറയിൽ ,
മാജിക് സംവിധാനങ്ങൾ  ഒരുക്കിയതും മറ്റും ഒരു ത്രില്ലായി ഇപ്പോഴും എന്റെ  ഓർമ്മയിലുണ്ട് ...!

അദ്ദേഹത്തിന്റെ ഡ്രാമാ സ്കൂൾ ഡിപ്ലോമക്ക് ശേഷം ,
എന്റെ പുരയിടത്തിൽ നടത്തിയിരുന്ന “ റൂട്ട് ‘ എന്ന നാടക
കളരിയിലൂടെ എത്രയെത്ര നടന്മാരെയാണ് അദ്ദേഹം വാർത്തെടുത്തിരിക്കുന്നത് ... !

പിന്നീടുണ്ടായ ജോസേട്ടന്റെ  അകാല നിര്യാണം  ‘റൂട്ടി ‘നെ,  നിർ
വീര്യമാക്കിയെങ്കിലും , അന്നത്തെയൊക്കെ ആ ഡ്രാമ സ്കൂൾ ടീമിലെ
രജ്ഞിത്ത് , മുരളീ മേനോൻ , ബാലകൃഷ്ണൻ  , മനു ജോസ്...മുതൽ ആ കൂട്ടായ്മയിൽ
ഉണ്ടായിരുന്ന നന്ദ കിഷോർ, ജയരാജ് വാര്യർ,.. വരെയുള്ളവർ  അവരവരുടെ മേഖലകൾ വെട്ടിപ്പിടിച്ചെങ്കിലും ...

നമ്മുടെ നാട്ടിൽ , നാടകത്തിന്റെ
മരണ മണി മുഴങ്ങുന്നത്  കേട്ടതു കൊണ്ടാകാം ...
അന്നൊക്കെ  അവിടെ പ്രവർത്തിച്ചിരുന്ന പലരും യൂറോപ്പടക്കം ,
പല മറു നാടുകളിലേക്കും ... ഉള്ളിലെ നാടക പ്രേമവുമായി വണ്ടി കയറിയത്... !

‘നാദിറ പറയുന്നു’ , ‘ഒരു ചോദ്യം’ മുതലായ എത്രയെത്ര പ്രതികരണ ശേഷി സമൂഹത്തിലേക്ക്  പകർന്നു കൊടുക്കുന്ന
ലഘു നാടകങ്ങളൊക്കെയാണ് , തെരുവ് നാടകങ്ങളായിട്ടും , മറ്റും  അന്നെല്ലാം നാടൊട്ടുക്കും , അരങ്ങേറി വിജയക്കൊടി പറത്തി കൊണ്ടിരുന്നത് ...

 “സായിപ്പ് പോയിട്ട് നാല്പതുവർഷത്തിലേറെ
കഴിഞ്ഞല്ലോ.. എന്നിട്ടാ..സായിപ്പിൻ ഭാഷയിൽ....“

എന്നെല്ലാം കോറസ് പാടി നടന്ന് ,  തെരുവുനാടകങ്ങൾ കളിച്ച്
നാടൊട്ടുക്കും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ , കലാ ജാഥയോടൊപ്പം
നടന്ന കഥകളൊക്കെ ഇന്നും സ്മരിക്കുന്നതിനൊപ്പം  തന്നെ , ഇപ്പോൾ  ഈ
സായിപ്പിന്റെ നാട്ടിൽ വന്ന് പെട്ട് , അവരുടെയെല്ലാം  വിഴുപ്പലക്കി കൊണ്ടിരിക്കുന്ന
എന്റെയൊക്കെ സ്ഥിതി വിശേഷത്തേയാണ് പറയുന്നത് ...
ജീവിതത്തിലെ വിരോധാഭാസം എന്നത് അല്ലേ..!


ഒരു വണ്ടിക്കാളയെ പോൽ ജീവിതഭാരം തോളിൽ കയറിയപ്പോൾ മുരടിച്ചുപോയ
എന്റെയൊക്കെ , കലാ പ്രവർത്തനങ്ങളെല്ലാം വീണ്ടും മുളപൊട്ടി തുടങ്ങിയതിന് കാരണം ,
ഈ സായിപ്പിന്റെ നാട്ടിലെത്തിയപ്പോൾ , ഇവിടെയുള്ള നാടകത്തെ അന്നും - ഇന്നും പ്രണയിച്ചു കൊണ്ടിരിക്കുന്ന ജനങ്ങളുമായി , ഇട പഴകി തുടങ്ങിയപ്പോൾ  മുതലാണെന്ന് ഉറപ്പിച്ച് തന്നെ പറയാം ...
മലയാള ഭാഷയുടെ പരിപാലനത്താൽ ...
ലോകത്തിന്റെ വിവിധ  കോണുകളിൽ ജനിച്ചുവളർന്ന കുറെ പേർ ,
അവരുടെയൊക്കെ അന്നം  തേടിയുള്ള ജീവിതയാത്രയിൽ എങ്ങിനെയൊക്കേയോ ലണ്ടനിലെത്തിയ ശേഷം ,  അവരവരുടെ ഉപജീവനം തട്ടിമുട്ടി നടത്തുന്നതിനിടയിലും നമ്മുടെയെല്ലാം  തനതായ  , കലാ-സാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ട് , സ്വന്തം ഗൃഹാതുര സ്മരണകൾ എന്നും നില നിറുത്തികൊണ്ടിരിക്കുന്നത്   ഈ ബിലാത്തി പട്ടണമായ ലണ്ടനിലും കാണാവുന്നതാണ്...


അങ്ങിനെയൊക്കെയുള്ള കൊച്ചുകൊച്ച് മലയാളി സമാജങ്ങളിൽ നിന്നും ,
കാലാ കാലങ്ങളായി ,  ഇവിടെയൊക്കെ ജനിച്ചുവളർന്ന മലയാളികളുടെ , മൂന്നാം തലമുറയിലുള്ളവരടക്കം , നാട്ടിലെ പോലെ തന്നെ അനേകം കലാ-സാഹിത്യ വേദികളുണ്ടാക്കി നമ്മുടെയൊക്കെ സാംസ്കാരിക തനിമകൾ കാഴ്ച്ചവെച്ച് , ഈ പാശ്ചാത്യ ലോകത്തും ഏവരേയും ഹർഷ പുളകിതരാക്കി കൊണ്ടിരിക്കുകയാണിപ്പോൾ ...

ലണ്ടനിലുള്ള അത്തരത്തിലുള്ള ഒരു കലാ സാഹിതി സഖ്യം 
ഇത്തവണത്തെ അവരുടെ സംഗീത നാടക ശില്പമായ  , - മനോജ് 
ശിവയും , മീരയും - കൂടി അണിയിച്ചൊരുക്കിയ ‘കാന്തി’ യുടെ വിജയത്തെ 
തുടർന്ന് , ആ ടീമങ്കങ്ങളെല്ലാം  കൂടി , ഇത്തവണ വിനോദ സഞ്ചാരത്തിന് പോയത് 
ഷേക്സ്പിയറുടെ ജന്മ ദേശമായ സ്ട്രാറ്റ്ഫോർഡ് -അപ്പോൺ-എവോൺ ‘ കാണുവാനാണ് ..

കുടുംബത്തോടൊപ്പം  ഈ യാത്രയിൽ
ഞാനും ഉണ്ടായിരുന്നു...  അതെ മൂന്നാം തവണയാണ്
ഞാനീ മഹാരഥൻ ജീവിച്ചിരുന്ന മണ്ണിൽ കാല് കുത്തുന്നത് ...!

പാട്ടും , ആട്ടവും , നാടകം കളിയുമൊക്കെയായി ഞങ്ങൾ
ആ എവോൺ  നദീ തടങ്ങളിൽ ഷേക്സ്പിയറിന്റെ ജന്മ ഗൃഹം
( ബ്ലോഗർ നിരക്ഷരന്റെ വിവരണം )  സന്ദർശിച്ച് , അദ്ദേഹം അന്നുപയോഗിച്ചിരുന്ന എഴുത്തുപകരണങ്ങളും , ശയന മുറിയും കണ്ട് , അവിടത്തെ പൂന്തോട്ടത്തിൽ മൂപ്പരുടെ കഥാപാത്രങ്ങൾ വന്ന് നമ്മെ ആനയിച്ചപ്പോൾ ,  അവരോടൊപ്പം ചുവടുകൾ വെച്ച് , അവിടെ സ്ഥാപിച്ചിട്ടുള്ള , രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമയെ വന്ദിച്ച് , പല ചരിതങ്ങളും മനസ്സിലേക്ക് ആവാഹിച്ചു ...

പിന്നെ  അദ്ദേഹം പഠിച്ചിരുന്ന സ്കൂളിൽ പോയി, അതിനോടൊപ്പം തന്നെ മൂപ്പരുടെ
ഭാര്യാ ഭവനവും , ഫാമുകളും കണ്ടിട്ട്  , അവിടത്തെ കഥകൾ കേട്ട് , മുഴുവൻ ഫല മരങ്ങൾ തിങ്ങി നിറഞ്ഞ , ആ പൂങ്കാവനത്തിൽ വിശ്രമിച്ച ശേഷം ...

പിന്നീട് അദ്ദേഹത്തിന്റെ  മകളുടേതായി തീർന്ന, മൂപ്പരുടെ വസന്തകാല വസതിയായ നാഷ് ഹൌസിൽ പോയിട്ട് , ഷേക്സ്പിയർ പണ്ട് നട്ട് വളർത്തിയ മര മുത്തശ്ശനായ മൾമറി മരത്തിൻ തണലിലിരുന്ന് , ആ കാലഘട്ടത്തിലെ പുരാണങ്ങൾ കേട്ടാസ്വദിച്ച് കൊണ്ടുള്ള ലഘു യാത്രകൾ ...

അതിനിടയിൽ ലോകത്തിലെ ആദ്യത്തെ  ‘ഓപ്പൺ എയർ തീയ്യേറ്റർ’
സ്ഥിതിചെയ്യുന്ന എവോൺ നദീ തീരത്തെത്തി   - യുവാവായിരുന്നപ്പോൾ ,
പ്രകൃതി രമണീയമായ എവോൺ നദീതീരത്ത്  വില്ല്യം തുടങ്ങിവെച്ച പ്രഥമ നാടക വേദി -
ആ വേദിയിൽ ഞങ്ങളേവരും കൊച്ചുകൊച്ച്
സ്കിറ്റുകൾ അവതരിപ്പിച്ച് നിർവൃതിയടഞ്ഞു ..!

കൂടാതെ എലിസബത്ത് ഹാൾ, ന്യൂ പ്ലേയ്സ് ഗാർഡൻ , ഫാം ലാന്റ് ഗാർഡൻസ് , അദ്ദേഹത്തിന്റെ ശവ കല്ലറ,.... അങ്ങിനെയങ്ങിനെ , പണ്ടുണ്ടായിരുന്ന ഷേക്സ്പിയറിന്റെ ഒരു വിധമുള്ള എല്ലാ ചുറ്റുവട്ടങ്ങളും പരിസരങ്ങളും നേരിട്ട് കണ്ടും , തൊട്ടും അറിഞ്ഞ് അതി മനോഹരമായ സഞ്ചാരങ്ങളായിരുന്നു ഞങ്ങളന്നവിടെ നടത്തിയത്...
ഓരോ സ്ഥലങ്ങളിലും , അന്നത്തെ കാലഘട്ടത്തുണ്ടായിരുന്ന വേഷ ഭൂഷാതികളാൽ 
നമ്മെ വരവേൽക്കുന്ന ജോലിക്കാരും , അവയുടെയെല്ലാം ചരിത്രം പറഞ്ഞ് തരുന്ന 
സന്നദ്ധ പ്രവർത്തകരും ..
നാല് നൂറ്റാണ്ടിന് മുമ്പേ എങ്ങിനേയായിരുന്നുവോ  അവയൊക്കെ 
സ്ഥിതി ചെയ്തിരുന്നത് , ആയതെല്ലാം അത് പോലെ കാത്ത് സൂക്ഷിച്ചിരിക്കുന്ന 
ചരിത്ര സ്മാരകങ്ങൾ ...!

ഷേക്സ്പിയറിന്റെ മരണശേഷം , രണ്ട് നൂറ്റാണ്ടോളം
പലരും വിശ്വസിച്ചിരുന്നത് , ഇന്നദ്ദേഹത്തിന്റെ പേരിലുള്ള പല ഗ്രന്ഥങ്ങളും , വേറൊരു വില്ല്യമ്മടക്കം , പല അപരന്മാരാലും  എഴുതപ്പെട്ടവയെന്നാണ് ... !
ഇന്നും പണ്ടത്തെ തമ്പുരാക്കന്മാരായ
ചില പ്രഭു കുടുംബങ്ങളൊക്കെ , അവരുടെ തായ്‌ വഴിയിലുണ്ടായിരുന്നവരാണ്, യഥാർത്ഥ ഷേക്സ്പിയർ എന്ന് പറഞ്ഞ് , ഒരു ‘ ആന്റി ഷേക്സ്പിയർ മൂവ്മെന്റും‘  ബ്രിട്ടന്റെ ചില ഭാഗങ്ങളിൽ ഇന്നും  സജീവമായിട്ടുണ്ട് കേട്ടോ.


പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിൽ , ചരിത്ര ഗവേഷകർ ഇതെല്ലാം വില്ല്യം ഷേയ്ക്പിയർ  തന്നെ എഴുതിയതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ , അന്ന്  250 കൊല്ലം മുമ്പ് തുടക്കം കുറിച്ച  ‘ദി ഷേക്സ്പിയർ ബർത്ത്പ്ലേസ് ട്രസ്റ്റ് ‘( The S.B.T  )  എല്ലാം ഏറ്റെടുത്ത്,  അന്ന്  1847- ൽ
ആ എവോൺ നദീ  തീരത്ത് പണികഴിപ്പിച്ച  -  എന്നും ലണ്ടൻ
ഷേക്സ്പീരിയൻ  ഗ്ലോബിനേ പോലെ - അദ്ദേഹത്തിന്റെ നാടകങ്ങൾ
അരങ്ങേറുന്ന  S.B.T  തീയ്യേറ്റർ ഉണ്ടാക്കി.
പിന്നീട് അദ്ദേഹത്തിന്റേതായ  എല്ലാ വസ്തു വകകളും സംരംക്ഷിച്ച് ,
പോയതെല്ലാം തേടിപ്പിടിച്ച് കൊണ്ട് വന്ന് , ആ ട്രസ്റ്റിന്റെ  കീഴിലാക്കിയിട്ട് , 
എല്ലാം പഴയ പടി തന്നെ ഒരുക്കി  , ഒട്ടും കോട്ടം കൂടാതെ പരിപാലിച്ച് പോരുന്നൂ ... !

ഇന്ന് ഈ  ‘സ്ട്രാറ്റ്ഫോർഡ് -അപ്പോൺ-എവോൺ .
യു.കെയിലെ ഏറ്റവും  വരുമാനമുള്ള  ഒരു ‘ടൂറിസ്റ്റ് ടൌൺ ഷിപ്പാണ് ‘ ...!

ഇന്നീ  സ്ഥലം , 360 ദിനവും ലോകത്തിലെ പല ഭാഗത്ത്
നിന്നും , എന്നും വന്ന് കൊണ്ടിരിക്കുന്ന വിനോദ സഞ്ചാരികളാൽ
തിങ്ങി നിറഞ്ഞ ഒരു വർണ്ണ മനോഹരമായ ഗാർഡൻ സിറ്റിയായി മാറിയിരിക്കുകയാണ് ...!

അദ്ദേഹത്തിന്റെ ജന്മവീട്ടിലെ പൂന്തോട്ടത്തിലും , ആ ഓപ്പൺ എയർ തീയ്യേറ്റർ കോമ്പൌണ്ടിലുമൊക്കെ എല്ലാ ടൂറിസ്റ്റ്കൾക്കും വേണ്ടി അവരോടൊപ്പം ആടിപ്പാടി
കളിക്കുന്ന , ജീവനുള്ള ഷേക്സ്പീരിയൻ കഥാ പാത്രങ്ങളുമൊക്കെയായി സ്മരണകൾ
പുതുക്കാവുന്ന ഒരു മനോഹര തീരം തന്നെയാണ് ഈ പുണ്യയിടം എന്ന് നിശ്ചയമായും പറയാം ...

ലോകത്തിൽ ഇതുവരെ ഒരു കലാ - കായിക - സാഹിത്യ പ്രതിഭക്കും
കിട്ടാത്ത ആദരവും , സ്മരണാജ്ഞലികളും നമുക്കൊക്കെ ഇവിടെ കൺ കുളിർക്കേ
കണ്ടും , കേട്ടുമൊക്കെ അറിയാവുന്നതാണ്...

ഇനി ജസ്റ്റ് ഒന്ന് ഷേക്സ്പീരിയൻ
ചരിത്രത്തിലേക്ക് ഒന്ന് എത്തി നോക്കാം അല്ലേ...
പണ്ട് പണ്ട് പതിനാറാം നൂറ്റാണ്ടിന്റെ കൌമാര ദശയിൽ ഇംഗ്ലണ്ടിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന , ‘വാർവിക്ക്ഷെയറി‘ലെ അതിസുന്ദരമായ ഒരു ഗ്രാമമായ ‘സ്ട്രാറ്റ്ഫോർഡ്-അപ്പോൺ-എവോണിലെ’ ഒരു കയ്യുറ കച്ചവടക്കാരന്റെ മകനായിരുന്നു
‘ജോൺ ഷേക്സ്പിയർ ‘എന്ന കലാകാരൻ ...

അവൻ കൈയ്യുറകളുടേയും , തൊപ്പികളുടേയും , ചെരുപ്പുകളുടേയും മറ്റും
അളവെടുത്താണ് അവിടത്തെ ഒരു ലാന്റ് ലോർഡായിരുന്ന ,കുതിര കച്ചവടക്കാരന്റെ മകളായ‘മേരി‘യുമായി അടുത്തത്.
ജാതിയും, പണവുമൊക്കെയായി ചില പൊരുത്തക്കേടുകൾ
ഉണ്ടായെങ്കിലും, കാരണവന്മാർ 1557- ൽ രണ്ടിനേയും പിടിച്ച് കെട്ടിച്ചുവിട്ടു.

മേരിയുടെ പാർട്ടിഷ്യനായി കിട്ടിയ ഏവോൺ നദീതീരത്തുള്ള ഒരു ഫല-മര-പൂങ്കാവനവും , പാരമ്പര്യമായി ഗ്ലൌസ് നിർമ്മാണ കടയുമായി , ആ ദമ്പതിമാർ നീണാൽ വാഴുന്നതിനിടയിൽ ,
മേരി രണ്ട് കൊല്ലം ഇടവിട്ട് ധാരളം കുഞ്ഞുങ്ങളെ പെറ്റ് കൂട്ടിയെങ്കിലും , അതിൽ എട്ടെണ്ണം മാത്രമേ വളർന്ന് വലുതായുള്ളൂ.

അതിൽ 1564-ൽ ഭൂജാതനായ ‘വില്ല്യം‘ പഠിച്ച്  മിടുക്കനായി നല്ലൊരു
കലാകാരനായി വളർന്നു വന്നു. അവന്റെ ബാല്യകാലത്തുണ്ടായ പകർച്ചവ്യാധിയായ
പ്ലേഗിന്റെ താണ്ഡവത്തിൽ , അവന്റെ ചേട്ടനും , ചേച്ചിയുമൊക്കെ കാലപുരിക്ക് പോയെങ്കിലും , അമ്മ വീട്ടിലെ അതി സുരക്ഷിതമായ ശുശ്രൂഷയാൽ അവന് ജീവൻ തിരിച്ച് കിട്ടി .

പഠനത്തോടൊപ്പം അവൻ നാടകവും ബാലെറ്റും
കഥപറച്ചിലുമൊക്കെയായി നാട്ടുകാരുടെയൊക്കെ
കണ്ണിലുണ്ണിയായി. അന്നത്തെ കാലത്ത് , ഇംഗ്ലണ്ടിൽ  ആളുകളെ
ആനന്ദത്തിൽ ആറാടിപ്പിക്കുന്ന രണ്ടേ രണ്ട് കലാരൂപങ്ങൾ നാടകവും ,
ബാലെറ്റും മാത്രമായിരുന്നു ...

ചെറുപ്പത്തിൽ തന്നെ വില്ല്യം ഈ രണ്ട് കലാരൂപങ്ങൾക്ക് വേണ്ട
കഥകൾ എഴുതിയുണ്ടാക്കി , എല്ലാ വീക്കെന്റുകളിലും വൈകുന്നേരങ്ങളിൽ ,
ആ പുഴക്കരയിൽ ഒരു ഓപ്പൺ എയർ സ്റ്റേജുണ്ടാക്കി പരിപാടികൾ അവതരിപ്പിച്ചു വന്നിരുന്നു.

ഇതിലൊക്കെ ആകൃഷ്ട്ടരായി സമീപ പ്രദേശങ്ങളിൽ നിന്നുപോലും
പ്രഭു കുമാരി കുമാരന്മാരടക്കം , ധാരാളം പേർ വന്ന് അവന്റെ ട്രൂപ്പിൽ അംഗങ്ങളായി
.
അഭിനേതാവ് , കവി , ഗായകൻ എന്നിവയിലെല്ലാം നിപുണനായ ഒരു സകല
കലാ വല്ലഭൻ എന്നതുമാത്രമല്ല , സുമുഖനും സുന്ദരനും സുശീലനുമൊക്കെയായ വില്ല്യമിന് ,
കൌമാരം വിട്ടപ്പോൾ തൊട്ട് തന്നെ ആരാധികമാരുടെ , പ്രണയ കുടുക്കുകളിൽ നിന്നും രക്ഷപ്പെടുവാൻ ഒട്ടും നിർവ്വാഹമുണ്ടായിരുന്നില്ല...!

അന്നവന്റെ നാടക സമിധിയിൽ ആടിപ്പാടി കളിച്ചിരുന്ന
‘അന്നെ ഹേത്ത്വേയ്‘എന്ന് പേരുള്ള , ഒരു ഇട പ്രഭുവിന്റെ
മകളുമായി , വില്ല്യം അനുരാഗവിലോചിതന്നായി എന്ന് പറഞ്ഞാൽ മതിയല്ലോ...

എന്തിന് പറയുവാൻ അവന്റെ മധുര പതിനേഴിൽ തന്നെ , ആ പ്രണയ
ആരാധികയായ  ചേച്ചിക്ക് , ഒരു കുഞ്ഞു ഗർഭം ഉണ്ടാക്കുവാൻ അവന് സാധിച്ചു...!

ഇത്തിരി കോളിളക്കമുണ്ടാക്കിയെങ്കിലും 18 കാരനായ
വില്ല്യം , 1582-മാണ്ടിൽ , 26 കാരിയായ അന്നെയെ കല്ല്യാണിച്ചു.

അങ്ങിനെയാണെത്രേ  സാധാരണക്കാരനായ വില്ല്യമിന് , പ്രഭു-രാജ കുടുംബങ്ങളിലെ പല ഉള്ളുകള്ളികളും , ഉപജാപങ്ങളും മനസ്സിലാക്കുവാൻ സാധിച്ചതും , പിന്നീടവയൊക്കെ , അവന്റെ തൂലികയിൽ കൂടി നല്ല ക്ലാസ്സിക്കുകളായി
എഴുതപ്പെടുവാൻ സഹായിച്ചതും..!

ശേഷം പെട്ടെന്ന് തന്നെ ,  വില്ല്യമിനും അന്നെക്കും മൂന്ന് പെണ്മക്കൾ
ഉണ്ടായി. ഇതിൽ കടിഞ്ഞൂൽ പുത്രി എലിസെബെത്ത് തോമാസ് നാഷ്
എന്ന ബിസ്സനെസ്സ് കാരനേയും , പിന്നീട് ജോൺ ബെർണാട് എന്ന പ്രഭുവിനേയും
കല്ല്യാണം കഴിച്ചെങ്കിലും മക്കളൊന്നും ഉണ്ടായില്ല.

വില്ല്യം പിന്നീട് സമ്പന്നന്നയ ശേഷം , വാങ്ങിയ വസന്ത കാല ഭവനം
ഇന്നും വിനോദ സഞ്ചാരികൾക്ക് , അന്നത്തെ തന്നെ പ്രൌഡിയോടെ
കാണുവാനായി ഇപ്പോഴും  തുറന്നിട്ടുണ്ട്.
വില്ല്യമിന്റെ രണ്ടാമത്തെ മകൾ , ഇരട്ടകുട്ടികളിലൊന്നായ ജൂഡിത്ത് ,
തോമാസ് ക്വൊയിനി എന്ന ഒരു ഇട പ്രഭുവിണെ വിവാഹം നടത്തി
മൂന്നാണ്മക്കൾ ഉണ്ടായെങ്കിലും അവരിലാർക്കും തന്നെ നീണ്ട ആയുസ്സുണ്ടായില്ല.

അതായത് വില്ല്യം സ്വരൂപിച്ച സമ്പാദ്യം കാത്ത്
രക്ഷിക്കുവാനോ , അദ്ദേഹത്തിന്റെ കഴിവുകൾ പിന്തുടരാനോ
പിൻഗാമികളായി  -ന്യൂജനറേഷനായി ,  ഒരു തലമുറ പിന്നീട് ഉണ്ടായില്ല എന്നർത്ഥം..!

ഇതിനൊക്കെ മുമ്പ് വില്ല്യമിന്റെ വളരെ മികച്ച്നിൽക്കുന്ന നാടകാവതരണങ്ങളെ പറ്റി
കേട്ടറിഞ്ഞ് , ലണ്ടനിലെ കച്ചവടക്കാരും , പ്രഭുക്കന്മാരുമെല്ലാം കൂടി , മൂപ്പരെ അങ്ങോട്ടേക്ക് ക്ഷണിച്ച് വരുത്തി , തേംസ് നദീ തീരത്ത് , അന്നത്തെ ഏറ്റവും വലിയ ഒരു നാടക ശാലയുണ്ടാക്കി വില്ല്യമിനെ അവിടെ കുടിയിരുത്തി...
അവിടെ ദിനം തോറും പരിപാടികൾ അവതരിപ്പിക്കുവാൻ
വേണ്ടി വില്ല്യം വീണ്ടും , വീറുള്ള കുറെ നാടക രചനകൾ നടത്തി.

അന്ന് ലണ്ടനിൽ വെച്ച്  വില്ല്യമിന്റെ തൂലികയിൽ നിന്നും
പിറന്നുവീണ കൃതികളെല്ലം പിന്നീട് , ലോക ക്ലാസ്സിക്കുകളായി മാറി...!

നാനൂറ് കൊല്ലങ്ങൾക്ക് മുമ്പ് വില്ല്യം ഷേക്സ്പിയർ , അന്ന് , ഈ ബിലാത്തി പട്ടണത്തിൽ ആരംഭം കുറിച്ച ആ ഗ്ലോബ് തീയ്യേറ്റർ  അതേ പ്രൌഡിയോടെ ഇന്നും ഷേക്സ്പിയറിന്റെ കഥാപാത്രങ്ങൾ  എന്നും വന്ന് നിറഞ്ഞാടിയിട്ട് , ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കാണികളുടെ   കയ്യടി സ്വീകരിച്ച് , വീണ്ടും വീണ്ടും വേദിയിൽ വന്നുകൊണ്ടിരിക്കുവാൻ അണിഞ്ഞൊരുങ്ങി കൊണ്ടിരിക്കുകയാണ് എന്നുമെന്നും...!

ലണ്ടനിലുള്ള ഈ ഷേക്സ്പീരിയൻ ഗ്ലോബ് തീയ്യേറ്റർ   നാനൂറ് കൊല്ലം
മുമ്പ് ലണ്ടൻ പട്ടണത്തിനുള്ളിൽ തേംസ് നദീ തീരത്ത് പണികഴിപ്പിച്ചിട്ടുള്ള
ഏറ്റവും വലിയ ഒരു നാടക ശാലയായിരുന്നൂ...!

പ്രഭുക്കന്മാർക്കും , മറ്റു മേലാളന്മാർക്കുമൊക്കെ വിസ്താരമായി
മട്ടുപ്പാവിലിരുന്ന് കൺകുളിർക്കെ നാടകം കണ്ടാസ്വദിക്കുവാൻ വേണ്ടി
ഉണ്ടാക്കിവെച്ച ഒരു നാടകാചര്യന്റെ പേരിലുള്ള ഈ തട്ടകം ... !

മറ്റ് കീഴാളന്മാർക്കും , തൊഴിലാളികൾക്കു മൊക്കെ ആ പരിപാടികൾ
നിലത്ത് , നിന്ന്  - മാത്രം കാണുന്നതിനായി വേദിയുടെ , മൂന്ന് ഭാഗങ്ങളിലും ,
സ്റ്റാന്റിങ്ങ് വേർഷനുകളുമൊക്കെയായാണ് ,അന്നാ ആ ഓഡിറ്റോറിയം രൂപ കല്പന
ചെയ്തിരുന്നത് ..


അന്നത്തെ കാലത്ത് , ഇംഗ്ലണ്ടിൽ നമ്മുടെ നാട്ടിലെ പോലെ കൂത്തും ,
കൂടിയാട്ടവും , കളിയരങ്ങുകളും , മറ്റ് കെട്ട് കാഴ്ച്ചകളുമൊന്നുമില്ലാതിരുന്നല്ലോ,
രംഗവേദികളിൽ  വിനോദോപാധിക്കായി ആളുകളെ ആനന്ദത്തിൽ ആറാടിപ്പിക്കുന്ന കലാരൂപങ്ങൾ നാടകവും , ബാലെറ്റും മാത്രമായിരുന്നു ...
ഇവിടത്തുക്കാർ പ്ലേയ്സ് എന്ന് ഇഷ്ട്ടപ്പെട്ട് വിളിക്കുന്ന കളികൾ ...

ഈ വേദിയിലന്ന്  ...
ലണ്ടൻ പട്ടണത്തിലേക്ക്
വരുന്നവരെ മുഴുവൻ , തന്റെ നാടകത്തിലൂടെ ...
മാനവ ജീവിതത്തിൽ നിന്നും
കടഞ്ഞെടുത്ത നന്മകളും , തിന്മകളും , പ്രണയവും , ഈർഷ്യയും മറ്റും അണിനിരത്തിയുള്ള , തന്റെ അന്ന് തന്നെ പേരെടുത്ത കഥാപാത്രങ്ങളാൽ അതി ഭാവുകത്തോടെ നിറഞ്ഞാടി ആവിഷ്കരിച്ചവതരിപ്പിച്ച് വിസ്മയിപ്പിച്ചിരുന്ന  ദേഹമായിരുന്നു  ഈ മഹാ പ്രതിഭയായ വില്ല്യം ഷേക്സ്പിയർ ..!

അന്ന് മുതൽ ഈ നാടകശാല
ലോകപ്പെരുമയുള്ള ഒരു തീയ്യേറ്റർ തന്നേയാണ് ,
ഒന്നര നൂറ്റാണ്ട് മുമ്പ് പഴയ ഗ്ലോബ് കത്തി നശിച്ചപ്പോൾ  ,
അതേ രൂപ ഭാവത്തിൽ തന്നെ  , ഈ ഗ്ലോബിനെ തേംസിന്റെ
അങ്ങേ കരയിൽ നിന്നും , ഇക്കരേക്ക് മാറ്റി പണിതു ...

ലോക മഹായുദ്ധങ്ങളുടെ ഇടയിൽ ചില ബ്രേക്കുകൾ
വന്നതല്ലാതെ , കൃസ്തുമസ് കാലത്തുള്ള ഒഴിവുകളല്ലാതെ ,
മറ്റെല്ലാ ദിനങ്ങളും  , ഈ മഹാനായ സാഹിത്യ വല്ലഭന്റെ , വിശ്വ വിഖ്യാതമായ കഥാപാത്രങ്ങൾ മുഴുവൻ മാറി മാറി വരുന്ന നാടകങ്ങൾ കാണൂവാനായിട്ട് ,  ഭൂലോകത്തിന്റെ പലയിടങ്ങളിൽ നിന്നും ആളുകൾ തിങ്ങി നിറഞ്ഞ് വന്ന് കൊണ്ടിരിക്കുകയാണെന്നും ...!

പലപ്പോഴും കഥാപാത്രങ്ങൾ ഒന്ന് തന്നെയാണെങ്കിലും ആംഗലേയത്തോടൊപ്പം , പല ലോക ഭാഷകളാൽ  സംഭാഷണം ചൊല്ലിയാടുന്നവരായിരിക്കാം...

പല മിത്രങ്ങളുമായി , നിരവധി തവണ ,
ഷേക്സ്പിയർ  നാടകങ്ങൾ , ഈ ഗ്ലോബിൽ പോയി ...
തറ റ്റിക്കറ്റെടുത്താണെങ്കിലും  (സ്റ്റാൻഡിങ്ങ്) കാണ്ടാസ്വദിക്കുവാൻ സാധിച്ചതൊക്കെ എന്റെ ഒരു മഹാഭാഗ്യമായാണ് ഞാൻ കണക്കാക്കുന്നത് ...!


 സാധാരണ സ്റ്റേജ് നാടകം കാണുന്ന പോലെയൊന്നുമല്ല , ഇവിടത്തെ
നാടകാവതരണങ്ങൾ ...  ഭാഷയൊന്നും ആർക്കും ഒരു പ്രശ്നമേ ആവാറില്ലിവിടെ ...
അത്രക്കുണ്ടാകും ആയതിന്റെയൊക്കെ അവതരണ ശൈലികൾ ...
ചിലപ്പോൾ നമ്മുടെ അരികിൽ ഇരിക്കുന്നവർ തന്നെ കോ‍ട്ടൂരി വേഷപ്പകർച്ച
വരുത്തി വേദിയിൽ ചാടി കയറുമ്പോൾ നമ്മൾ ചിലപ്പോൾ ഞെട്ടി പോകും...!

ഈ ഷേക്സ്പീരിയൻ ഗ്ലോബ് തീയ്യേറ്ററിൽ  ( ദേ ഇവിടെ
മനോജ് രവീന്ദ്രന്റെ വിവരണം വായിക്കുക ) നാടകം വീക്ഷിക്കൽ ..
ഒരു അനുഭവം  തന്നെയാണ് കേട്ടൊ കൂട്ടരെ
കഴിഞ്ഞ മാസം ഇമ്മടെ പച്ചമലയാളത്തിൽ
ഫ്രാൻസിൽ നിന്നും വന്ന നമ്മുടെ ചുള്ളന്മാരും , മദാമമാരും കൂടി ,  ഒരാഴ്ച്ചയോളമാണ് ഷേക്സ്പിയറുടെ ‘ഇന്ത്യൻ ടെമ്പസ്റ്റ്’ , ഈ ലണ്ടൻ ഗ്ലോബിൽ , നിറഞ്ഞ് കവിഞ്ഞ ലോക കാണികൾക്ക് മുമ്പിൽ  അവതരിപ്പിച്ച് അവരുടെയെല്ലാം പ്രശംസ പിടിച്ച് പറ്റിയത്..!

നമ്മളൊക്കെ ഒരു രംഗ വേദിയിലേയും നടന്മാരോ ,
നടികളോ , ബാല താരങ്ങളോ മറ്റോ അല്ലെങ്കിലും ജീവിത മെന്ന
നാടകത്തിൽ എന്നും അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണല്ലൊ..അല്ലേ

എത്രയെത്ര പറഞ്ഞാലും , എഴുതിയാലും
തീരാത്തത്ര രംഗങ്ങൾ  ഇനിയുമിനിയും ബാക്കിയിതാ
നീണ്ട് നീണ്ടങ്ങിനെ നിവർന്ന് കിടക്കുന്ന കാഴ്ച്ചകളാണല്ലോ എങ്ങുമെങ്ങും ...
അതെ
നമ്മുടെയൊക്കെ
ജീവിതം തന്നെ അസ്സലൊരു
നാടകമാണ് ... നാടകമേ ഉലകം...!


കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...