Showing posts with label അനുഭവ വിജ്ഞാനങ്ങൾ. Show all posts
Showing posts with label അനുഭവ വിജ്ഞാനങ്ങൾ. Show all posts

Monday 15 July 2013

ഇംഗ്ലണ്ടിലെ അല്പസല്പം ഇന്ത്യൻ മാഹാത്മ്യങ്ങൾ ... ! / Englandile Alppasalppam Indian Mahalmyangal ... !

ഇവിടെ ഈ ഇംഗ്ലണ്ടിലും ,
മറ്റും നമ്മുടെ  ഇന്ത്യൻ ഉപനിഷത്തുകളെ
കുറിച്ചും , വേദങ്ങളെ കുറിച്ചുമൊക്കെ, തനി
ഭാരതീയനായ എന്നേക്കാൾ  കൂടുതൽ ജ്ഞാനമുള്ള എത്രയെത്ര പാശ്ചാത്യരായ വിജ്ഞാനികളേയാണ് ഞാൻ എന്നുമെന്നോണം കണ്ടുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾ  ചിലപ്പോൾ വിശ്വസിച്ചെന്ന് വരില്ല...

പാശ്ചത്യരുടെ സകലമാന ജീർണ്ണിച്ച സാംസ്കാരിക തനിമകളെല്ലാം , നാം നമ്മുടെ ജീവിത രീതികളിലേക്ക് അനുകരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ...
നമ്മുടെ പുണ്യ പുരാതനമായ  , വളരെ ബൃഹത്തായ ഗുണമേന്മകളുള്ള സാംസ്കാരിക സമ്പന്നമായ ചിട്ട വട്ടങ്ങളെല്ലം ഈ പടിഞ്ഞാറങ്കാർ സ്വന്തം ജീവിത രീതികളിലേക്ക് കോപ്പി & പേയ്സ്റ്റ് ചെയ്ത് കൊണ്ടിരിക്കുകയാണിപ്പോൾ കേട്ടൊ കൂട്ടരെ.

ഉദ്ദേശം പതിനായിരം വർഷങ്ങൾക്ക് മുമ്പ്
ഭാരതീയ നദീ തടങ്ങളിൽ നിന്നും ആവിർഭവിച്ച
ആധുനിക മാനവിക വിജ്ഞാന സംസ്കാരമാണല്ലൊ , ഭൂലോകത്തെ പ്രഥമ സിവിലൈസ്ഡ് മാൻ ഹിസ്റ്ററികളിൽ എടുത്തുപറയാവുന്ന ഒരു ആധുനിക മാനവ ചരിതം അല്ലേ...

പിന്നീട് നാലഞ്ച് സഹസ്രങ്ങൾ  കഴിഞ്ഞപ്പോൾ ...
ഇന്നുള്ള സകലമാന മതങ്ങളെല്ലാം , പൊട്ടി മുളക്കുന്നതിന് മുമ്പ് ഭാരതമണ്ണിൽ നിന്നും ഉടലെടുത്ത സനാതന സാംസ്കാരിക തലങ്ങളിൽ  നിന്നും , വാമൊഴി ശ്ലോകങ്ങളാൽ തലമുറകൾ കൈമാറിയിട്ട് ,  പിന്നീട് ലോകത്തിലെ ഇന്നുള്ള  പല ഭാഷകളുടേയും പോറ്റമ്മയായ  സംസ്കൃതത്താൽ  ,  പല ഋഷിമാരാലുമെഴുതപ്പെട്ട വേദോപനിഷത്തുകളുമൊക്കെയാണ് മനുഷ്യ കുലത്തിനും , ശാ‍സ്ത്രങ്ങൾക്കുമൊക്കെ ഇന്ന് കൈവരിച്ച ഈ പുരോഗതികളിലേക്കൊക്കെ വഴികാട്ടികളായിട്ടുള്ളത്...!

ഇന്ന് ലോകത്തിന് ശാസ്ത്രലോകം സമ്മാനിച്ചിരിക്കുന്ന ഒട്ടുമിക്ക
കണ്ടുപിടുത്തങ്ങളും കൈവരിക്കുവാൻ അവർക്കൊക്കൊക്കെ സാധിച്ചത്
പുണ്യപുരാതനമായ ഭാരതീയ വേദങ്ങളടക്കമുള്ള പല ഗ്രന്ഥങ്ങളുമാണെന്ന്
അവർ തന്നെ , ഇന്ന് സമ്മതിക്കുന്നുമുണ്ടല്ലൊ

വളരെ വിശദമായി ഉദാഹരണ സഹിതം ...
നല്ല ഹോം വർക്ക് നടത്തി എഴുതേണ്ട ഒരു ആലേഖനം തന്നെയാണിത്

ഇതിന്റെ മുഖവുരയായി ഒരു വായനക്ക്
പകരം പത്ത് മിനിട്ട് കാഴ്ച്ച  കണ്ടുള്ള ഒരു കേൾവിയാണ്
ഞാൻ നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്..
 ചാലക്കുടിക്കാരൻ‘മെൽബിൻ സുരേഷ്‘  അവതരിപ്പിച്ചിട്ടുള്ള
ഒരു ‘ഇന്ത്യാ ടോക്ക്’ എന്ന വീഡിയോയിൽ  കൂടി  , നമ്മുടെ സനാധന
ധർമ്മത്തിനെ ലോകം എങ്ങിനെയൊക്കെ വിലയിരുത്തി എന്നതിനെ കുറിച്ചുള്ള
കാഴ്ച്ചകൾ നിങ്ങളൊക്കെ അപ്പോൾ  ,  തീർച്ചയായും കണ്ടു നോക്കണം

അതായത് ഈ വായനയിൽ ഉള്ളതിനേക്കാൾ കാര്യ വിവരങ്ങൾ ‘യൂ-ട്യൂബ്
വീഡിയോ ‘ കാഴ്ച്ചയിലൂടേയും , കേൾവിയിലൂടേയും ഏവർക്കും മനസ്സിലാക്കാം...
 https://www.youtube.com/watch?v=nmUTgfXdfc0



നന്ദി..കേട്ടൊ മെൽബിൻ .
ഇനി  തൽക്കാലം ഞാനിവിടെ ബിലാത്തിയിൽ
കണ്ടതും കേട്ടതുമായ  പല ഭാരതീയ  ചിട്ടവട്ടങ്ങളിൽ
ആകൃഷ്ട്ടരായി, ആയതൊക്കെ ഫോളോ ചെയ്തുകൊണ്ടിരിക്കുന്ന
ഇവിടത്തെ പുത്തൻ സമൂഹത്തിലേക്ക് വെറുമൊരു എത്തിനോട്ടം
നടത്തുക മാത്രം ചെയ്യുകയാണിപ്പോൾ

കുറച്ചു നാൾ മുമ്പ് ജർമ്മനിയിലെ സെന്റ് .ജോർജ്
യൂണിവേഴ്സിറ്റിയിലെ ഗവേഷകരടക്കം , പല പാശ്ചാത്യ
ശാസ്ത്രജ്ഞരും , ഇംഗ്ലണ്ടിലുള്ള ഓക്സ്ഫോർഡ്  യൂണി
വേഴ്സിറ്റിയിലെ ഗവേഷകരും കൂടി , ആ സർവ്വകകലാശാലയിൽ
ഇന്നും വളരെഭദ്രമായി സൂക്ഷിച്ചുവെച്ചിരിക്കുന്ന , നൂറ്റാണ്ടുകൾക്ക്
മുമ്പ് നമ്മുടെ നാട്ടിൽ നിന്നും പണ്ട് കൊണ്ടുവന്നിട്ടുള്ള അമൂല്യമായ
പല താളിയോല ഗ്രന്ഥങ്ങളെല്ലാം പുന:പരിശോധന നടത്തുകയും , ആധുനികമായ ബ്ലൂറേയ്  സി.ഡി കളിലേക്ക് പകർത്തി വെക്കുകയുമൊക്കെ ചെയ്തകാര്യങ്ങൾ , അവിടെ ഗവേഷകനായി ജോലിചെയ്യുന്ന , ബിലാത്തിയിൽ ജനിച്ചുവളർന്ന ‘സനലാ‘ണ് ഞങ്ങളോടൊരിയ്ക്കൽ
ഒരു ചർച്ചക്കിടയിൽ പറഞ്ഞത്.

ഏതാണ്ട് ഏഴ് കൊല്ലം മുമ്പ്  ‘ഐ.ബി.എം‘ ന്റെ ഒരു വെയർ ഹൌസിൽ സെക്യൂരിറ്റി ഗാർഡായി വർക്ക് ചെയ്യുന്ന അവസരത്തിൽ , അവിടെയുണ്ടായിരുന്ന ഒരു വെയർ ഹൌസ് ഓപ്പറേറ്റീവായ റഷ്യക്കാരനായ ‘അലക്സ് വാസ്കോവ്‘ ന്റെ കൈയ്യിൽ എപ്പോഴും കൊണ്ടുനടക്കുന്ന ഭഗവത് ഗീതയുടെ , ഒരു റഷ്യൻ പരിഭാഷ കണ്ടപ്പോൾ ഞാൻ തീർത്തും ഞെട്ടിപോയിട്ടുണ്ട്...
പിന്നീടാണെനിക്ക് മനസ്സിലായത്  പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനം മുതൽ തന്നെ യൂറോപ്പിലെ ഏതാണ്ടൊരുവിധം ഭാഷകളിലേക്കും ഭഗവത് ഗീതയും മറ്റും പരിഭാഷപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്നത് . പിന്നീട് തിയോഫിസിക്കൽ മൂവ്മെന്റ്‌ ( Theosophical Society )മുഖാന്തിരവും മറ്റും പല ഭാരതീയ പുരാണങ്ങളുടേയും മഹത്വങ്ങൾ പാശ്ചാത്യർ തൊട്ടറിയുകയും - ആയതിനെ കുറിച്ചൊക്കെ ധാരാളം അന്വേഷണങ്ങളും , ഗവേഷണങ്ങളുമൊക്കെ നടത്തുകയും  ചെയ്തിരുന്നു ...

എന്ത് പറയുവാൻ നമ്മുടെ ഉപനിഷത്തുകളെ കുറിച്ചും , വേദങ്ങളെ കുറിച്ചുമൊക്കെ , തനി സസ്യാഹാരിയും യോഗഭ്യാസിയുമായ അവനുള്ളതിന്റെ പകുതി അറിവുപോലും എനിക്കുണ്ടായിരുന്നില്ല എന്നത് ഒരു വാസ്തവമുള്ള കാര്യമായിരുന്നു...!

നമ്മുടെ നാട്ടിലൊന്നും ഈയിടെ തീരെ ഡിമാന്റില്ലാതായ സനാധന
ഭാഷയായ സംസ്കൃതം  ( ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ )പോലും ,
ഇപ്പോൾ ഇവിടെ ചില വിദ്യാലയങ്ങളിലൊക്കെ  നിർബ്ബന്ധമായും  പഠന വിഷയമാക്കിയിരിക്കുകയാണ് ...!

പിന്നീടൊരിക്കൽ പുതിയ പണി കിട്ടിയ ശേഷം ഒരു അന്വേഷണത്തിന്റെ ഭാഗമായി , നോർത്താംട്ടനിലുള്ള ,  വെള്ളക്കാർ മാത്രമുള്ള ഒരു വില്ലേജിൽ കുറച്ചുകാലം താമസിക്കേണ്ടി വന്നപ്പോൾ , ദിവസവും അവിടത്തെ ‘കമ്മ്യൂണിറ്റി സെന്ററി‘ൽ യോഗ പരിശീലനത്തിന് എത്തുന്ന ആൾക്കൂട്ടത്തെ കണ്ട് ഞാൻ അതിശയിച്ച് പോയിട്ടുണ്ട്...
ഒപ്പം അവിടെയുള്ള ലൈബ്രറിയിൽ നമ്മുടെ  വേദോപനിഷത്തുകളുടെ
സി..ഡികളും , വേദാന്ത പുസ്തകങ്ങളുമൊക്കെ നിറയെ ഇരിക്കുന്നത്  കണ്ടിട്ടുമാണത് കേട്ടൊ .

ഇന്ന് ബ്രിട്ടനിലുള്ള ഒട്ടുമിക്ക ‘ലിഷർ സെന്ററുക‘ളിളും
മെഡിറ്റേഷൻ കം യോഗാഭ്യാസ പരിശീലനവും നടത്തിപ്പോരുന്നുണ്ട്.
നമ്മ മല്ലൂസ്സടക്കം പല ഇന്ത്യൻസും അവിടങ്ങളിലൊക്കെ സ്ഥിരം പോയി പങ്കെടുക്കുന്നുമുണ്ട്.

നമ്മുടെ നാട്ടിലെയൊക്കെ ഫിലീം സ്റ്റാറുകളേക്കാൾ വടിവും,
മികവുമൊക്കെയുള്ളവരുടെ കൂടെ കിടന്ന് യോഗ ചെയ്യല് , ഒരു ‘തിന്നാൻ‘
കിട്ടാത്ത മുന്തിരിയാണേങ്കിലും അതിനും ഒരു യോഗം സിദ്ധിക്കുന്നുണ്ടല്ലൊ ..അല്ലേ

ഇതൊന്നും വേണ്ട ...
യു.കെയിലെ നാഷ്ണൽ ഹെൽത്ത് ആശുപത്രികളി (എൻ.എച്ച്.എസ് ) ലെ ഒരു മുഖ്യ ചികിത്സാ രീതി തന്നെ ,ഇപ്പോൾ യോഗാ കം പ്രകൃതി  ചികിത്സാ മെത്തേഡിലേക്ക് ചുവടുമാറ്റം നടത്തിയിട്ട് അതിന് വേണ്ടി , ഒരു വിഭാഗം തന്നെ തുടങ്ങി വെച്ചിരിക്കുകയാണിപ്പോൾ ..

ഇപ്പോൾ.കുട്ടികളടക്കം, നമ്മള്ളൊക്കെ
അസുഖം മൂലം ഡോക്ട്ടറെ (ജി..പി ) കാണുവാൻ പോയാൽ ആദ്യം ശരീരത്തിന്റെ പ്രതിരോധശേഷി നിലനിർത്തുന്നതിനുവേണ്ടി, ‘ആന്റിബയോട്ടിക്കു‘കൾക്ക് പകരം
‘ഹോം റെമഡീസ്‘ ആയ ചൂടുപിടിക്കൽ , ആവി കൊള്ളൽ , തേൻ, ചെറുനാരങ്ങ , വെളുത്തുള്ളി മുതലായ ചേരുവകൾ ചേർത്ത വീട്ടുമരുന്നുകൾ സേവിക്കുവാൻ ഉപദേശിച്ച് , കുറച്ച് ‘പാരസറ്റമോൾ‘കൂടി വേണമെങ്കിൽ ഉപയോഗിച്ചുകൊള്ളുക എന്ന് പറഞ്ഞിട്ടായിരിക്കും ആദ്യ പരിശോധനക്ക് ശേഷം നമ്മെയൊക്കെ തിരിച്ചയക്കുക...!

പിന്നെയിപ്പോൾ ഇവിടെയുള്ള മുപ്പതു
ശതമാനത്തോളം ആളുകളും ഇപ്പോൾ കൂണു പോലെ മുളച്ചുപൊന്തി കൊണ്ടിരിക്കുന്ന നമ്മുടെ ആയുർവേദ ക്ലീനിക്കുകളിലേക്കും , വെബ് സൈറ്റുകളിലേക്കും ചികിത്സകൾ പറിച്ചു നട്ടിരിക്കുകയാണിപ്പോൾ എന്നതാണ് മറ്റൊരു കൌതുകകരമായ വാർത്ത ..

നമ്മുടെ ആയുർവേദ ഉഴിച്ചൽ അഥാവാ ‘പിഴിച്ചൽ‘ കേന്ദ്രങ്ങൾ വന്ന് തുടങ്ങിയപ്പോൾ , ഇവിടെ സ്ഥിരമായുണ്ടായിരുന്ന മസ്സേജ് സെന്ററുകളുടെ വയറ്റത്താണ് ആയതിന്റെ അടി കൊണ്ടത്...!

എന്തായാലും തൈല ലേപനത്തിന് ശേഷമുള്ള നമ്മുടെ തടവൽ
ഇവർക്കൊക്കെ റൊമ്പ പിടിച്ചിരിക്കത് എന്നത് ഇത്തരം തിരുമൽ കേന്ദ്രങ്ങളിലെ
തിക്കും തിരക്കും കണ്ടാൽ ആർക്കും തീർച്ചയായും തിരിച്ചറിയാവുന്ന സംഗതികളാണ് .!

എന്തിന് പറയാൻ എന്റെ അയലക്കക്കാരനായ ഒരു മലയാളി ചേട്ടായി ,ബ്രിട്ടീഷ് ബേക്കേഴ്സിലെ പണി വേണ്ടാന്ന് വെച്ച് , അതിന്റെ പകുതി കാശ് പോലും കിട്ടാത്ത തടവൽ ക്ലീനിക്കിൽ തലോടാൻ പോയിനിൽക്കുകയാണ് ...!


ചിലപ്പോൾ ഇങ്ങനെ തിരുമ്മികൊടുക്കുമ്പോഴും
ഒരു പ്രത്യേക തരം സുഖം കിട്ടുമായിരിക്കും ..അല്ലേ
എന്നാലും ഇമ്മടെ ഉഴിച്ചിലിന്റെ ഓരോ മാഹാത്മ്യങ്ങളേ...!

ഇതുപോലെ തന്നെയാണ് തനി ഭാരതീയ സസ്യാഹാരങ്ങളോടുള്ള
ഇവിടെയുള്ളവരുടെയൊക്കെ ആർത്തിയും, കൊതിയും മറ്റും കേട്ടൊ.
ഇതൊക്കെകൊണ്ടായിരിക്കാം ഇവിടെ എന്നുമെന്നും എപ്പോളും കിട്ടിക്കൊണ്ടിരുന്ന
ജങ്ക് ഫുഡ് കൾക്ക്  പകരം  മലയാളികളുടേതടക്കം അനേകം ഭാരതീയ ഭോജന ശാലകൾ ഇവിടെ മുളച്ചുപൊന്തികൊണ്ടൊരിക്കുന്നത്..!

ഇടക്കൊക്കെ എന്റെ കൂടെ ഇന്ത്യൻ റെസ്റ്റോറന്റിൽ
വരാറുള്ള സഹ പ്രവർത്തകയായ ഒരു മദാമ്മ പെണ്ണ് , ലഞ്ച്
സമയത്ത് , ഒരു കോപ്പ അവയൽ അഥവാ സാമ്പാർ പ്ലസ് ഒരു സ്പൂൺ ചോറ് ,
ബിയറിന് പകരം ഒരു പൈൻഡ് രസം, പിന്നെ രണ്ട് പപ്പടവും കഴിച്ച് ഏമ്പക്കം വിട്ട് , ഫുൾ സാറ്റിസ്ഫൈഡ് ആകുന്ന കാഴ്ച്ച ഒന്നു കാണേണ്ടത് തന്നേയാണ് ..!

പിന്നീട് ഞാൻ ലഞ്ച് വാങ്ങി കൊടുത്തതിന് പകരം അവളെനിക്ക്
വൈകുന്നേരം  ‘ലാവിഷായ ഡിന്നർ ‘ വിളമ്പി ഊട്ടുമ്പോഴുള്ള സുഖം
ഈ അവസരത്തിൽ ഞാൻ ,  ജസ്റ്റ് ഒന്ന് ഓർത്ത് പോകുകയാണിപ്പോൾ.. !?


ഇരുപത് വർഷത്തിൽ മേലെ ഇന്ത്യയിൽ
പഠിച്ച്  വളർന്നിട്ടും , നമ്മുടെ സംസ്കാരത്തിന്റെ ഗുണമേന്മകൾ ശരിക്കും മനസ്സിലേക്ക് ആവഹിക്കുവാൻ പറ്റിയത് , യു.കെയിൽ വന്നശേഷമാണെന്നാണ് ; ലണ്ടനിൽ ഉപരി പഠനത്തിനെത്തിയ വിദ്യാർത്ഥികൾ ഒന്നടങ്കം , ഈയിടെ ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റി അങ്കണത്തിൽ,  അവരുടെ ബിരുധാനന്തര ചടങ്ങിൽ വെച്ച് വ്യക്തമാക്കിയത് ഈയ്യിടെ കൈയ്യടികൾ ഏറ്റ് വാങ്ങിയ ഒരു സംഭവമാണ് ..!

ഇനി  2011 -ൽ ഇവിടെ നടത്തിയ സെൻസസ്
കണക്കുകൾ  വ്യക്തമാക്കിയ ഒരു കാര്യം കൂടി പറയട്ടേ..
.
ലണ്ടനിലുള്ള പത്ത് പേരിൽ അഞ്ചുപേരും ഈ ഗ്രേറ്റ് ബ്രിട്ടൻ കാർ അല്ലത്രേ
ബാക്കിയുള്ള ആ ഐവർ സംഘത്തിലെ നലാളോളും ഇന്ത്യൻ വംശജരാണുപോലും..

ഭൂലോകത്തുള്ള ഏത് വമ്പൻ പട്ടണത്തിലേതുമെന്നതു 
പോലെ , ലോകത്തിന്റെ സാംസ്കാരിക നഗരമായ ഈ ലണ്ടനിലും
ഒരു വിധം പ്രൊഫഷണൽ -സെമി പ്രൊഫഷണൽ ജോലിക്കാരെല്ലാം 
നമ്മുടെ ഭാരതീയ കുടിയേറ്റ / പ്രവാസികളാൽ തിങ്ങി നിറഞ്ഞിരിക്കുകയാണ്
അതായത്...
ബിലാത്തിയിലെ ഏത് തൊഴിൽ രംഗമെടുത്താലും 
ചുക്കില്ലാത്ത കഷായമെന്ന  പോൽ , ഒരു ഇന്ത്യൻസ് മേമ്പൊടിയില്ലാത്ത 
തൊഴിൽ മേഖല ഇവിടെ ഇല്ലെന്ന് തന്നെ പറയാം...
പ്രത്യേകിച്ച് പ്രൊഫഷണൽ രംഗങ്ങളായ ഐ.ടി മേഖലകളിലും , ടീച്ചിങ്ങ് രംഗങ്ങളിലും , ആരോഗ്യപരിപാലന വിഭാഗങ്ങളിലും ( ഡോക്ട്ടേഴുസ് / നേഴ്സസ് / ഹെൽത്ത് ടെക്നിഷ്യൻസ്,....) , ഹോട്ടൽ & റെസ്റ്റോറന്റ് ശൃംഗലകളിലെല്ലാം ഭാരതീയ വംശജരെ കഴിഞ്ഞേ മറ്റേതൊരു വംശീയ വിഭാഗത്തിനും സ്ഥാനമുള്ളൂ എന്നർത്ഥം..!

Art of Living with Miserable Life...!
പിന്നെ ഒരു കാര്യം എനിക്കിപ്പോൾ ഉറപ്പിച്ചു
പറയുവാൻ സാധിക്കും.  കുറെ  കൊല്ലങ്ങളായി
ഇന്ത്യയിലല്ല ഞാൻ ഉപജീവനം നടത്തുന്നത് എങ്കിലും ,
നാട്ടിൽ പോലും കിട്ടാത്ത തനി ഭാരതീയമായ കാഴ്ച്ചപ്പാടുകളുടെ
തൊട്ട് തലോടലുകൾ ഏറ്റുകൊണ്ടാണ് എന്നുമെന്നോണം ഇവിടെ
ഈ ലണ്ടനിൽ ജീവനം നടത്തികൊണ്ടിരിക്കുന്നു എന്ന ഒരു വസ്തു നിഷ്‌ഠമായ ഒരു കാര്യം .
അതെ ,അന്നും ... ഇന്നും ... എന്നും     
ഐ  പ്രൌഡ്  ടു  ബി  ഏൻ  ഇന്ത്യൻ  ...!

Monday 31 December 2012

ഉണ്ടയ് ഉണ്ടയ് ഏഴ് - ഫിഫ്റ്റി - സ്റ്റിൽ നോട്ട് ഔട്ട് ... ! 007 - Fifty - Still Not Out ... !

 ലണ്ടനിൽ താമസിച്ചുകൊണ്ടിരിക്കുന്ന ഒരു ബൂലോഗനെന്ന നിലക്ക് , ഭൂലോകം മുഴുവൻ പെരുമയുള്ള ഈ ചേട്ടായിയുടെ അമ്പതാം പിറന്നാളോഘാഷവേളയെ കുറിച്ച് പറഞ്ഞില്ലെങ്കിൽ എനിക്ക് തന്നെ വല്ലാത്ത ഒരു നാണക്കേടുള്ളതുകൊണ്ടാണ് കൊല്ലാവസാനത്തിന് മുമ്പ് ഇതിനെ കുറിച്ചും രണ്ട് വാക്കുകൾ ഈ ബിലാത്തിപട്ടണത്തിൽ ;  കോറിയിടാമെന്ന് കരുതിയാണ്  ഇവിടെ വന്നിപ്പോൾ ഇരിക്കുന്നത് ...

ബ്രിട്ടനിലെ രാജ്ഞിയുടെ - ഭരണത്തിന്റെ രജതജൂബിലിയാഘോഷങ്ങൾക്കും , 
കായിക മാ‍മാങ്കങ്ങളായ ‘ലണ്ടൻ 2012  ഒളിമ്പിക്സ് / പാരാളിമ്പിക്സ് സെർമണി‘യാഘോഷങ്ങൾക്കും ഒപ്പം തന്നെ ലണ്ടനിൽ ഇക്കൊല്ലം കൊണ്ടാടിയ ഒരു വമ്പിച്ച ആഘോഷം തന്നെയായിരുന്നു ഈ പ്രദർശനോത്സവത്തിലും അരങ്ങേറിയിരുന്നത് ...!

ഈ ഗെഡിയുടെ കഴിഞ്ഞ 50 കൊല്ലമായി നടമാടിയിരുന്ന 
ലീലാവിലാസങ്ങളേയും , അതിനോടനുബന്ധിച്ച സംഗതികളെയുമൊക്കെ 
ചേർത്തുള്ള  സുവർണ്ണ ജൂബിലി ആഘോഷങ്ങളും , രണ്ടുമാസത്തോളം  നീണ്ടുനിന്ന 
ഒരു ‘ഇന്റെർ-നാഷ്ണൽ എക്സിബിഷ‘നും കൊട്ടിഘോഷിച്ചാണ്  അന്നീ ലണ്ടനിൽ കൊണ്ടാടിയത്..!

ഒളിമ്പിക് തിരക്കിന്റെ ഇടവേളകളിൽ 
കിട്ടിയ ഒരു ഓഫ് ദിനത്തിന് , വൊളണ്ടിയറായി 
എത്തിയ ഒരു സ്കോട്ടിഷ് കൂട്ടുകാരിയോടൊപ്പമാണ് 
കെട്ടുകാഴ്ച്ചകളെല്ലാം കാണാൻ പോയത്..

ഒരു കമ്പനിയിൽ ഇപ്പോൾ വർക്ക് ചെയ്ത് കൊണ്ടിരിക്കുന്നവരും , കഴിഞ്ഞ 50 കൊല്ലമായി  പ്രവർത്തിച്ചിരുന്നവരും, റിട്ടയർ ചെയ്തവരുമൊക്കെ ഒത്ത് കൂടിയിട്ട് ... അവരെല്ലാവരും കൂടി പടച്ചുവിട്ട പ്രൊഡക്റ്റ്സിനെ കുറിച്ച് വിലയിരുത്തുകയും , അവയുടെയൊക്കെ ഉന്നത വിജയങ്ങളെ വാഴ്ത്തുകയും, ഓരൊ പ്രൊഡക്ഷൻ കാലഘട്ടങ്ങളിലുണ്ടായ അനുഭവങ്ങളും , പാളിച്ചകളുമൊക്കെ പങ്കുവെച്ച അമ്പത്  ദിനരാത്രങ്ങളിൽ ... 
ഏതൊരുവനും മുങ്കൂട്ടി ടിക്കറ്റെടുത്തിട്ടുണ്ടെങ്കിൽ കാണികളായി   
ആ വേദികളിലൊക്കെ കേട്ടും , കണ്ടും , ഉണ്ടും, ഉറങ്ങിയും പങ്കെടുക്കാവുന്ന 
പരിപാടികളായിരുന്നു അന്നവിടെയൊക്കെ അരങ്ങേറികൊണ്ടിരുന്നത് ..

നിങ്ങളൊക്കെ കരുതുന്നുണ്ടാകും 
എന്തിനാണ് വെറുമൊരു  ഗോൾഡൻ 
ജൂബിലി കൊണ്ടാടുന്ന ഒരുവനെ കുറിച്ച് 
ഇത്രയേറെ വാഴ്ത്തിപ്പറയുവാനുള്ള വകകളാണ് ,  
അഥവാ എന്ത് ബന്ധമാണ് ; ഇതിനൊക്കെ ഞാനുമായിട്ടുള്ളതെന്ന്..?

ഞങ്ങൾ തമ്മിൽ ഉള്ള ഒരേയൊരു കണക് ഷൻ ...
ഞങ്ങളുടെ രണ്ട് പേരുടേയും ജോലികകൾ ഒന്നാണെന്നുള്ളതാണ്..

വെറും ചാരപ്പണി ...!

മൂപ്പരാണെങ്കിൽ MI- 6 ലെ സാക്ഷാലൊരു ബ്രിട്ടീഷ് ചാരനും ,

ഇമ്മളാണെങ്കിൽ ഇവിടത്തെ ഒരു ലോക്കൽ ചാരനുമെന്ന വത്യാസം മാത്രം.. !

ഇദ്ദേഹം പിറന്ന 1962 മുതൽ  
ഇക്കൊല്ലം 2012 വരെ ലോകം മുഴുവൻ 
സഞ്ചാരം നടത്തി , കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി 
ഇഹലോക  ജനതയെ മുഴുവൻ കീഴടക്കിക്കൊണ്ടിരിക്കുകയായിരുന്നൂ...!

അതെ ചാരന്മാരുടെ തലതൊട്ടപ്പനായ 
ബിലാത്തിക്കാർ,  ‘നോട്ട് നോട്ട്  സെവനെ‘ന്ന് 
അഥവാ ‘ ഡബ്ലോസെവൻ‘ എന്ന് , ഓമനപ്പേരിട്ട് വിളിക്കുന്ന 
ബ്രിട്ടീഷ് ചാര സംഘടനയായ മിലിട്ടറി ഇന്റലിജൻസ് സിക്സിലെ ഏജന്റ് , 
നമ്പർ : 007 (സീറോ സീറോ സെവൻ) ആയ സാക്ഷാൽ ‘ജെയിംസ് ബോണ്ട്‘ ...!

ജെയിംസ് ബോണ്ട് പ്രൊഡക് ഷൻ കമ്പനിയായ  Eon -നും , ബാർബിക്കനും 
കൈകോർത്ത് സംഘടിപ്പിച്ച  2012 ജൂലായ് 6 മുതൽ സെപ്തംബർ 5 വരെ നീണ്ടുനിന്ന 
ഈ  എക്സിബിഷനിലൂടെ ... 
ഈ കമ്പനിയിൽ നിന്നും പലപ്പോഴായി പുറത്ത് വന്ന് , ലോകം 
മുഴുവൻ വെട്ടിപ്പിടിച്ചിരുന്ന,  അതാത് കാലഘട്ടങ്ങളിലെ ഉന്നത നിലവാരം 
പുലർത്തി പോന്നിരുന്ന ആ പ്രൊഡക്സിന്റെ പ്രദർശനങ്ങളും , അവയൊക്കെ 
ഉണ്ടാക്കുവാൻ ഉപയോഗിച്ചിരുന്ന സ്പെഷലായ സാധന സാമാഗ്രികളുടെ കാഴ്ച്ചവട്ടങ്ങളുമൊക്കെയായി നമ്മുടെയൊക്കെ കണ്ണ് ബൾബാക്കി തീർത്ത മനോഹരമായ കാഴ്ച്ചകൾ ...!

രണ്ടാം വട്ടം...
ഞാനീയെക്സിബിഷൻ സന്ദർശിക്കുവാൻ പോയത് ഒളിമ്പിക് ഡൂട്ടിക്കിടയിലായിരുന്നൂ...                  കൂടെ നാട്ടിൽ നിന്നും സന്നദ്ധ-സേവനം അനുഷ്ട്ടിക്കുവാൻ വന്ന ഒരു കണ്മണിയോടൊപ്പവും..                                 പക്ഷേ അന്നവിടെയുണ്ടായിരുന്ന ‘റോജർ മൂറിനൊപ്പവും‘ , ‘ഡാനിയെൽ ക്രെയിഗി‘നൊപ്പവും ഫോട്ടോയെടുക്കുന്നതിന് 20 പൌണ്ട് അടച്ച് രശീത് എടുത്ത് , എന്റെ കൂടെ വന്ന അതിഥി , നാട്ടിൽ നിന്നും എയർ ഹോസ്റ്റസ്സായി വിരമിച്ചവൾ , അവളുടെ ക്യാമറയിൽ എടുത്ത ഫോട്ടൊകളൊന്നും , ഇതുവരെയും മെയിലിൽ കൂടി ആ സുന്ദരിക്കോത  അയച്ച് തരാതെ എന്നെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്.ഇപ്പോഴും...!

ഹും...

എന്തൊക്കെ സ്വപ്നങ്ങളായിരുന്നൂ..
സാക്ഷാൽ ഒറിജിനൽ ചാരന്മാരോടൊപ്പം നിന്ന് 
ഒരു ഡ്യൂപ്ലിക്കേറ്റ് ചാരൻ , അവന്റെ  ഫോട്ടൊകൾ അപ്ലോഡ് 
ചെയ്ത് ബ്ലോഗിലും , ഫേയ്സ് ബുക്കിലുമൊക്കെ പത്രാസ്സിൽ നിൽക്കാമെന്നുള്ള
മോഹങ്ങളാണ് ആ മുൻ ആകാശ തരുണി തകർത്ത് തരിപ്പണമാക്കി  കളഞ്ഞത് ..!


എന്തായാലും ഈ കഥാപാത്രത്തെ കുറിച്ച് കഴിഞ്ഞ നൂറ്റാണ്ടിലേയും , ഈ നൂറ്റാണ്ടിലേയുമടക്കം ലോകത്തിലെ ഒട്ടുമിക്ക മൂന്ന് തലമുറയിൽ പെട്ട ജനതക്കും അറിവുള്ള കാര്യങ്ങളാണെങ്കിലും , കഴിഞ്ഞ അഞ്ചുപതിറ്റാണ്ടുകളോളമായി , ഈ കഥാപാത്രത്തെ തൂലികയാൽ സൃഷ്ട്ടിച്ച എഴുത്തുകാരെനേക്കാൾ പ്രശസ്തി നേടിയ അദ്ദേഹത്തിന്റെ കഥകളിലെ ഇന്ന് ജീവിച്ചിരിക്കുന്ന നായക കഥാപാത്രങ്ങളെയടക്കം, വില്ലന്മാരായവരേയും , നായികമാരേയും, മറ്റ് അഭിനേതാക്കളേയും കൂടാതെ പിന്നണിയിൽ അണിനിരന്ന സവിധായകരടക്കം സകലമാന ക്രൂ-കളേയും  ആദരിക്കുകയും , ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ചടങ്ങിൽ സന്നിഹിതനാകുവാൻ എനിക്കൊക്കെ കഴിയുക എന്നത് തീർച്ചയായും അഭിമാനിക്കാവുന്ന ഒരു സംഗതി തന്നെയായിരുന്നു....

 പ്രത്യേകിച്ച് ആയതിന് കാരണം ..
എന്റെയൊക്കെ ഒരു ഇഷ്ട്ട കഥാപാത്രവും , 
നായക സങ്കൽ‌പ്പവുമൊക്കെയായി ആ കഥകളിലെ  
നായകന് മനസ്സിൽ നല്ലൊരു  ഇടം കൊടുത്തതിനാലാകാം ..അല്ലേ.


1950 കളിലെ ബെസ്റ്റ് സെല്ലറായിരുന്ന , ‘ബ്രിട്ടീഷ് നേവൽ ഇന്റലിജൻസ് ഓഫീസ‘റായിരുന്ന ‘ഇയാൻ ഫ്ലെമിങ്ങിന്റെ (Ian Fleming)‘ ക്രൈം നോവലിലെ നായക കഥാപാത്രം , 1962 -ൽ സിനിമയിലൂടെ രംഗത്ത് വന്നപ്പോൾ , അന്ന് വരെ ഏതൊരു സിനിമക്കും കിട്ടാത്ത വരവേൽ‌പ്പായിരുന്നു യൂറോപ്പിലും , പിന്നീട് അമേരിക്കയിലും ആ ബോണ്ട് ചലചിത്രത്തിന് കൈവന്നത്...!  
പിന്നീട് പലതരം സാങ്കേതിക പ്രതിഭാസങ്ങളും അണിനിരത്തി 
‘റഷ്യാ വിത് ലൌവ്‘ (1963) , ‘ഗോൾഡ് ഫിൻഗർ‘ (1964) , ‘തണ്ടർ 
ബോൾ‘ (1965) തുടങ്ങിയ പടങ്ങൾ ഇറങ്ങിയപ്പോഴേക്കും ജെയിംസ് ബോണ്ട് 
ഫിലീമുകൾക്ക് ഉലകം മുഴുവൻ ആരാധകരായി കഴിഞ്ഞിരുന്നൂ...!

ഇതിനിടയിൽ ഇയാൻ ഫ്ലെമിങ്ങിന്റെ കഥകൾ മിക്കതും 
ലോകത്തിലെ പല ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടു. 
1964 -ലെ അദ്ദേഹത്തിന്റെ മരണശേഷം , ‘ഫ്ലെമിങ്ങ് പബ്ലിക്കേഷൻസ് ‘
ആയിടെ തന്നെ ‘ജോൺ ഗാർഡനെറെ (John Gardner )‘ ഫ്ലെമിങ്ങിന്റെ പിൻ 
എഴുത്തുകാരനാക്കി മാറ്റി , പിന്നീട് ‘ക്രിസ്റ്റോഫർ വുഡ് (Christopher Wood )‘ , ‘റെയ്മണ്ട് 
ബെൻസൺ (Raymod Benson )‘ , ‘ജെഫെറി ഡേയ്‌വർ  (Jeffery Deaver )‘ എന്നീ പ്രശസ്തരായ എഴുത്തുകാർ കാലം തോറും ജെയിംസ്ബോണ്ട് കഥകളുടെ ഉപജ്ഞാതക്കളായി മാറികൊണ്ടിരുന്നൂ 

ബോണ്ട് സിനിമകളുടെ അന്നുമുതൽ ഇന്നുവരെയുള്ള നിർമ്മാണവും , 
സഹ സവിധാനവും , മറ്റു സാങ്കേതിക സവിധാനങ്ങളുമൊക്കെ നടത്തിക്കൊണ്ടിരിക്കുന്ന ‘ആൽബെർട്ട്-ആർ.ബ്രോക്കോളിയും ( Albert-R.Broccoli )‘ , ‘ഹാരി സാൾറ്റ്സ്വേയ് (Harry Saltzway )‘ യുടെയുമൊക്കെ  ഫേമിലികൾ തന്നെയാണ് , ഈ നിർമ്മാണ കമ്പനിയായ Eon - Productions-ന്റെ  അധിപന്മാർ .അവരിൽ കൂടെ വീണ്ടും  ബോണ്ട് കഥകൾ ആധുനിക പരിവേഷവുമായി പുന:ർജനിച്ചുകൊണ്ടിരിക്കുകയാണ്.

എന്തൊക്കെയായാലും ഞങ്ങളുടെ ചാരക്കമ്പനി ഒളിമ്പിക്സിന് ശേഷം , ഞങ്ങൾ ചാരന്മാർക്കും , ചാരത്തികൾക്കും ,  ‘50 കൊല്ലമെത്തിയ ജെയിംസ് ബോണ്ട് പ്രദർശനങ്ങൾ‘ കാണുവാൻ അനുവദിച്ചു തന്ന ഫ്രീ പാസുകളും, അവിടെയുണ്ടായിരുന്ന ‘ബോണ്ട്  മാർട്ടിനി ബാറിലെ‘ ഫ്രീ വൌച്ചറുകളും കിട്ടിയത് ഞങ്ങളൊക്കെ ശരിക്കും ആർമാദിക്കുവാൻ വേണ്ടി ഉപയോഗിച്ചുതീർത്തു എന്ന് പറഞ്ഞാൽ മതിയല്ലോ...

 ഇതുവരെയുണ്ടാക്കിയ ബോണ്ട് ചിത്രങ്ങളിലെ 
സ്പെഷ്ലലൈസിഡ് കാറുകളും, വാച്ചുകളും , തോക്കുകളും 
എന്ന് വേണ്ടാ സകലമാന കുണ്ടാമണ്ടികളുടേയും പ്രവർത്തനങ്ങളും,
മറ്റും വിശദമായി പരിചയപ്പെടുത്തുന്ന ഒരു ജയിംസ് ബോണ്ട് ത്രില്ലർ കണക്കെയുള്ള എക്സിബിഷൻ.,കണ്ടവരൊന്നും കഴിഞ്ഞ 50 കൊല്ലമായുണ്ടായിരുന്ന ബോണ്ട് സ്റ്റൈലുകളും , 
ഓരോ സിനിമാ നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന സാങ്കേതിക പാടവങ്ങളുമൊക്കെ കണ്ട് കോരിത്തരിച്ചിട്ടായിരിക്കും സ്ഥലം വിട്ടിട്ടുണ്ടായിരിക്കുക .

ഒപ്പം തന്നെ അവരൊക്കെ ബോണ്ട് സിനിമകളിൽ കണ്ട് മറന്ന പല മുഖങ്ങളേയും
നേരിട്ട് കണ്ട് പരിചയപ്പെട്ട് , ഒന്നിച്ച് ഭക്ഷണം കഴിച്ചും , കുടിച്ചും , ഫോട്ടൊകളെടുത്തുമൊക്കെയുള്ള അനുഭൂതികളെല്ലാം അയവിറക്കിക്കൊണ്ടുമായിരിക്കുമെന്നത് തീർച്ചയായ ഒരു കാര്യം തന്നെയാണ്..!

പിന്നെ ഇതുവരെയുണ്ടായ എല്ലാ‍ ജെയിംസ് ബോണ്ട്
വിവരങ്ങളും ഉൾക്കൊള്ളിച്ച  ബ്ലൂ-റേയ് സീഡികളും അന്നുണ്ടായ
എക്സിബിഷനനിൽ  വെച്ച് പ്രകാശനം ചെയ്ത് , ജെയിംസ് ബോണ്ട്
പോസ്റ്ററുകൾക്കൊപ്പമോ, ബോണ്ടിനെ ആദരിക്കുവാൻ റോയൽ മെയിൽ
പുറത്തിറക്കിയ സ്റ്റാമ്പുകൾക്കൊപ്പമോ കാണികളായി എത്തിയവർക്ക് വിലകൊടുത്തും വാങ്ങിപ്പോകാമായിരുന്നു



കഴിഞ്ഞ 50 വർഷങ്ങളിൽ യൂ.കെയിലുണ്ടായിരുന്ന 
സെലിബിറിറ്റികളായ  ഫുഡ് ബോൾ / ക്രിക്കറ്റ് / ടെന്നീസ് 
താരങ്ങളാവട്ടെ അല്ലെങ്കിൽ സാക്ഷാൽ രാജാവോ, രാജ്ഞിയോ,
രാജകുമാരനോ ആകട്ടെ , ഇവരിൽ നിന്നെല്ലാം വിഭിന്നമായി ഭൂലോകത്തിന്റെ 
ഏത് കോണിൽ ചെന്നാലും അവിടെയുള്ള ജനങ്ങൾ , ഏറ്റവും കൂടുതൽ തിരിച്ചറിയുന്ന 
‘സീൻ കോണറി‘ മുതൽ ‘ഡാനിയേൽ ക്രേയ്ഗ്‘ വരെയുള്ള വിശ്വവിഖ്യാത നടന്മാരായ  ആറ് അഭിനേതാക്കളാൽ പിറവിയെടുത്ത  23 സിനിമകളിൽ കൂടിയും , വിവിധ ഭാഷകളിൽ സീരീസായി പ്രസിദ്ധീകരിച്ച  പുസ്തകങ്ങൾ  വഴിയും, ലോകജനതയുടെ നടുവിലേക്ക് ഇറങ്ങിവന്ന ...
ഒരു ചാര രാജാവ് തന്നെയാണ് ജെയിംസ് ബോണ്ട് എന്ന , 
ഇതിഹസ പുരുഷൻ എന്നാണ് നിശ്ചയമായും ഇവിടങ്ങളിലൊക്കെ പറയപ്പെടുന്നത് ...!

‘ഹാരി പോട്ടർ‘ പോലെ തന്നെ ലോക സിനിമാ 
ചരിത്രത്തിൽ ഇംഗ്ലണ്ടിന്റെ സീരീസായുള്ള ജെയിംസ് 
ബോണ്ട്  സിനിമകളാൽ  , ചരിത്രം കുറിച്ച ബ്രിട്ടന്റെ , ഈ 
സ്വന്തം ചാരൻ  , ഇന്ന് ഒരു അന്തർദ്ദേശീയ  ചാരനായി മാറിയെന്ന് 
പറഞ്ഞാൽ  അതിൽ ഒട്ടും അതിശയോക്തിയില്ല ..കേട്ടൊ.

ആദ്യമായി ഈസ്റ്റ്മേൻ കളറിലൂടേ 1962 ലെ പ്രഥമ ചിത്രമായ ‘ഡോ: നോ‘-  
മുതൽ , ഒന്നിനോടൊന്ന് മികച്ച വിധത്തിൽ , പ്രേഷകരെ മുഴുവൻ അതിശയിപ്പിക്കുന്ന,
ഹർഷ പുളകിതരാക്കുന്ന , ഭയാനകമായ രംഗ സജ്ജീകരണങ്ങളും , സാങ്കേതികമികവുകളും കോർത്തിണക്കി , അതാത് കാലഘട്ടങ്ങളിലെ ഏറ്റവും മേന്മയവകാശപ്പെടാവുന്ന  23 സൂപ്പർ ഹിറ്റ് സിനിമകളാണ് 2012 -ലെ ‘സ്കൈഫോൾ’ വരെ ഇതിന്റെ നിർമ്മാണ നിർവ്വഹകർ പൂർത്തീകരിച്ച് പുറത്തിറക്കിയിരിക്കുന്നത്.

ഇപ്പോളിതാ രണ്ട് പുതിയ ബോണ്ട് മൂവികൾക്കുകൂടിയുള്ള 
കരാർ പണികൾ ഈ കമ്പനി ഏർപ്പാടാക്കി കഴിഞ്ഞിരിക്കുകയാണ്..

അതാണ് പറയുന്നത് ...
നമ്മളൊക്കെ മണ്ണടിഞ്ഞ് പോയാലും,
ഈ ബോണ്ടേട്ടൻ  എന്നും ഒരു അന്തർ 
ദേശീയ നിത്യഹരിത നായകനായി ജീവിച്ചുകൊണ്ടിക്കും..
ഒരു ചിരജ്ഞീവിയായി...  , സിനിമയും ഫിക് ഷനുമുള്ള കാലത്തോളം ...!



( വിക്കിപീഡിയയിൽ നിന്നും കടമെടുത്തവ ) 

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...