Wednesday 18 April 2018

ഇവർ ഇംഗ്ലണ്ടിലെ ലോക്കൽ ഇലക്ഷനുകളിൽ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികൾ ...! / Ivar Englandile Local Electionukalil Itam Netiya Englandile Malayalikal ... !

അനേകം മലയാളികളിപ്പോൾ ബ്രിട്ടനിലെ ജനാധിപത്യ ഭരണ സംവിധാനങ്ങളിലേക്ക് സജീമായി രംഗത്തുവന്നുകൊണ്ടിരിക്കുന്ന കാഴ്ച്ചകൾ നമുക്ക് ചുറ്റും എന്നുമെന്നോണം കാണാവുന്നതാണ് . 
അടുത്ത മാസം  2018 മെയ്‌  മൂന്നിന്  നടക്കുന്ന ഇംഗ്ലണ്ടിലെ പല  കൗണ്ടികളിലും , ലോക്കൽ ഇലക്ഷനിൽ കൂടി സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണ ചുമതല നിർവ്വഹിക്കാനുള്ള കൗൺസിലേഴ്‌സിനെ തിരഞ്ഞെടുക്കുകയാണ് . 
ഇത്തരം ജനാധിപത്യ ഭരണ സമിതി സഭകളിലേക്ക് സ്വദേശിയരെ കൂടാതെ ആഗോള വംശജരായ അനേകം സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിനാൽ ധാരാളം ഏഷ്യൻ , ഭാരതീയ വംശജർക്കൊപ്പം , ചില മലയാളികളും വിവിധ പാർട്ടികളുടെ ബാനറിൽ ജനവിധി തേടുന്നുണ്ട് എന്നതിൽ നമുക്ക് മലയാളികൾക്കും  അഭിമാനിക്കാനിക്കാവുന്ന സംഗതികളാണ് . 
നമ്മുടെ നാട്ടിലുള്ള ത്രിതല പഞ്ചായത്ത് ഭരണ സംവിധാനങ്ങൾ  പോലെയുള്ള   ജനാധിപത്യ ഭരണ മാതൃകയിൽ തന്നെയാണ്  ഇംഗ്ലണ്ടിലെ ലോക്കൽ ഇലക്ഷനുകളും നടത്താറുള്ളത് .   
ഇംഗ്ലണ്ടിലെ 68 കൗണ്ടി / ജില്ല ഭരണകൂടങ്ങൾ (ജില്ലാ പഞ്ചായത്ത് ) , അവിടെയുള്ള ബറവ് / Borough ( കോർപ്പറേഷൻ )   , 34 മെട്രോപൊളിറ്റൻ ബറവ് (സിറ്റി കോർപ്പറേഷനുകൾ ) , 17 യൂണിറ്ററി അതോററ്റീസ് (മുൻസിപ്പാലിറ്റികൾ ) മുതലായവ കൂടാതെ ലണ്ടനിലെ ഒന്നൊ , രണ്ടൊ  നിയോജക മണ്ഡലങ്ങൾ ഒന്നിച്ച് ചേർന്ന 32 London Boroughs / ലണ്ടൻ ബറവ്കളെല്ലാം കൂടിയതാണ് ഇവിടത്തെ ലോക്കൽ കൗൺസിലുകൾ ... 
ഓരോ നാലുകൊല്ലം കൂടുമ്പോഴാണ് ഇവിടെ സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക . ചില ടൗൺഷിപ്പുകളിൽ രണ്ട് കൊല്ലം കൂടുമ്പോൾ പകുതി കൗൺസിലേഴ്‌സിനെ വീതവും , മറ്റു ചില ലോക്കൽ കൗൺസിലുകളിൽ കൊല്ലം തോറും മൂന്നിലൊന്ന്  ഭരണ സാരഥികളെയും തിരഞ്ഞെടുക്കുന്ന നിയമ സംവിധാനവും ഇപ്പോഴും യു .കെ യിൽ പിന്തുടർന്ന്  പോരുന്നുണ്ട് ...

ലണ്ടനിലുള്ള  32  ബറവ്കളടക്കം , നാലുകൊല്ലത്തിലൊരിക്കൽ ഇലക്ഷൻ വരുന്ന രാജ്യത്തെ ഒട്ടുമിക്ക ലോക്കൽ കൗൺസിലേഴ്‌സിനെയാണ്  , ഇത്തവണ ഇംഗ്ലണ്ട് ജനത അടുത്ത  മെയ് മാസം 3 - ന് വോട്ട് ചെയ്ത് അധികാരത്തിൽ ഏറ്റുന്നത് . 
ഒപ്പം തന്നെ കാലം പൂർത്തിയായ നേരിട്ട് തിരഞ്ഞെടുക്കാവുന്ന ഹാക്കിനി , ലെവിസ്ഹാം , ന്യൂഹാം , ടവർ ഹാംലെറ്റ് , വാട്ട് ഫോർഡ് എന്നിവടങ്ങളിലെ പുതിയ മേയർമാരെയും പ്രജകൾ നേരിട്ട് തിരഞ്ഞെടുക്കുന്നുണ്ട് . 
ഈ അവസരത്തിൽ ഇപ്പോൾ ഇവിടെ ജനവിധി തേടുന്ന നല്ല വിജയ പ്രതീക്ഷയുള്ള കുറച്ച് മലയാളി കൗൺസിലേഴ്‌സിനെയും , ഇപ്പോൾ ഭരണത്തിൽ തുടരുന്നവരെയും ജസ്ററ് ഒന്ന് പരിചയപ്പെടുത്തുകയാണ് .

പാശ്ചാത്യ നാട്ടിലെ ആദ്യത്തെ മലയാളി കൗൺസിലർ :-

ആദ്യമായി ഒരു മലയാളി പാശ്ചാത്യ നാട്ടിൽ ഒരു   ജനാധിപത്യ രാജ്യത്തുള്ള ഭരണ രംഗത്ത്‌ മത്സരിച്ച് ജയിച്ചത് ഏതാണ്ട് 80 കൊല്ലം മുമ്പായിരുന്നു . ആയത് ഇംഗ്ലണ്ടിൽ   ലണ്ടനിലെ കാംഡെൻ ബറോവിലെ സെന്റ് :പാൻക്രാസ് വാർഡിൽ നിന്നും കൗൺസിലറായി ഭരണത്തലേറിയ പ്രഗത്ഭനായ വി.കെ കൃഷ്‌ണ മേനോൻ ആയിരുന്നു.  പിന്നീട് പാർലിമെന്ററി സീറ്റ് വരെ അദ്ദേഹത്തിന് ഓഫർ ലഭിച്ചിരുന്നുവെങ്കിലും സ്വാതന്ത്രാനന്തരം ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് വലിയ ചുമതലകൾ ഏറ്റെടുക്കുവാൻ വി.കെ. തിരിച്ചു പോയി ...
തലശ്ശേരിയിൽ ജനിച്ച് ബാല്യകാലം  കോഴിക്കോടും , ബിരുദ പഠനം മദ്രാസ്  കൃസ്ത്യൻ കോളേജിലും പൂർത്തിയാക്കി 1924 ൽ ലണ്ടനിൽ എത്തി ലണ്ടൻ യൂണി : കോളേജ് / ലണ്ടൻ സ്‌കൂൾ ഓഫ് എക്കൊണോമിക്‌സ്  തുടങ്ങിയ സ്ഥാപനങ്ങളിൽ   നിന്നും ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയ വി.കെ .കൃഷ്ണമേനോൻ  അനേകം വിജ്ഞാന ഗ്രന്ഥങ്ങളുടെ രചയിതാവാണ് .
സാഹിത്യത്തിലും , പ്രസംഗത്തിലും , രാഷ്ട്രീയത്തിലുമൊക്കെ വല്ലഭനായ - വെള്ളക്കാർ പോലും മാനിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ഈ നവ ഭാരത ശില്പി.
നല്ലൊരു വാഗ്മിയും , പത്രപ്രവർത്തകനും , എഴുത്തുകാരനുമായ വി.കെ.കൃഷ്ണമേനോൻ  - പെൻഗിൽ പബ്ലിക്കേഷന്റെ എഡിറ്ററായും , ലേബർ പാർട്ടിയുടെ നേതാവായും , ആദ്യത്തെ ഭാരതീയ വംശജനായ കൗൺസിലറായും , സ്വാതന്ത്ര്യാനന്തരം , ബ്രിട്ടനിലെ ആദ്യത്തെ ഇന്ത്യൻ ഹൈക്കമ്മീഷ്ണറായും 1952 വരെ ലണ്ടനിൽ ഉണ്ടായിരുന്ന സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനായിരുന്നു . 
അതോടൊപ്പം ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ,  ഇന്ത്യാ ലീഗ് മൂവ്മെന്റ് , മലയാളി സമാജം എന്നിവയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്തതും വി.കെ.കൃഷ്ണമേനോൻ എന്ന സാരഥിയായിരുന്നു ... !

വി.കെ.കൃഷ്ണമേനോന് ശേഷം ധാരാളം ഏഷ്യൻ / ഭാരതീയ വംശജർ ബ്രിട്ടണിൽ വാർഡ് കൗൺസിലർമാരായും  , പാർലിമെന്റിൽ എം.പി മാരായും പല പാർട്ടികളുടെ ലേബലിൽ മത്സരിച്ച് ജയിച്ചു വന്നിരുന്നു ...

ബ്രിട്ടനിലെ പ്രഥമ മലയാളി മേയർ :-

എങ്കിലും വീണ്ടും വി.കെ.കൃഷ്ണമേനോനു ശേഷം ഒരു മലയാളി കൗൺസിലർ  യു.കെ യിൽ ജയിച്ചു വരുന്നത്  പിന്നീട് അര നൂറ്റാണ്ടിന് ശേഷം 1995 - ൽ ബക്കിങ്ങാംഷെയറിലെ  ചിൽറ്റെൺ (Chiltern ) ഡിസ്ട്രിക്ട് കൗൺസിലിലെ , ചെഷാം ടൗൺ ഷിപ്പിലെ (Chesham ) ടൗൺസെന്റ് (Town Send ) വാർഡിൽ നിന്നും - 'ലിബറൽ ഡെമോക്രാറ്റ് പാർട്ടി'യുടെ കൗൺസിലറായ റോയ് അബ്രഹാമാണ് ( Roy Abraham ).
1980 കാലഘട്ടത്തിൽ ബ്രിട്ടനിലെത്തിയ  റോയ് എബ്രഹാം ആയിരുന്നു , പിന്നീട് ചെഷാമിലെ വെള്ളക്കാരനല്ലാത്ത ആദ്യത്തെ മേയറായി 2003/ 2004 തിരഞ്ഞെടുക്കപ്പെട്ട , ബ്രിട്ടൻ ജനാധിപത്യ ചരിത്രത്തിലെ ആദ്യത്തെ  മലയാളി മേയർ ..!
2011 - ൽ ആണ് ഇദ്ദേഹം അവസാനമായി ചിൽറ്റെണിൽ നിന്നും അവസാനമായി തിരഞ്ഞെടുക്കപ്പെട്ടത് , ഒപ്പം തന്നെ  2014 വരെ റോയ് , ചിൽറ്റെൺ ക്ളീനിക്കൽ കമ്മീഷണൽ ഗ്രൂപ്പിന്റെ ഉപദേശകനായിരുന്നു. മുൻ ബാങ്കറും മാർക്കറ്റിങ്ങ് പ്രൊഫഷനലുമായിരുന്നു റോയ് അബ്രഹാം ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം ആ നാട്ടിലെ ധാരാളം സാമൂഹ്യ സേവന സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടായിരുന്ന ശേഷം  , ഇപ്പോൾ  പൊതുപ്രവർത്തനങ്ങളിൽ നിന്നെല്ലാം വിരമിച്ച് കുടുബത്തത്തോടൊപ്പം റിട്ടയർ ലൈഫ് ആസ്വദിക്കുകയാണ് ...


യു .കെ . യിലെ ആദ്യത്തെ മലയാളി വനിതാ കൗൺസിലർ / സിവിക്  മേയർ  :-

പിന്നീട്  ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ എഴുത്തുകാരിയായ ഡോ : ഓമന ഗംഗാധരനാണ് ലണ്ടനിലെ ന്യൂ ഹാം ബറോവിൽ നിന്നും ലേബർ പാർട്ടിയുടെ ലേബലിൽ കൗൺസിലറായി ജയിച്ചു വന്നിരുന്നത് .  
നോവലിസ്റ്റ് , കഥാകൃത്ത് , ലേഖിക , സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളിൽ  ലണ്ടനിൽ 1973 ല്‍ എത്തപ്പെട്ട ചങ്ങനാശ്ശേരിക്കാരിയായ , ഒരു ഹോമിയൊ ഡോക്ട്ടറാണ് പേര് കേട്ട എഴുത്തുകാരി കൂടിയായ  ഡോ :ഓമന ഗംഗാധരൻ  .
പടിഞ്ഞാറൻ നാട്ടിലെ ആദ്യത്തെ  മലയാളി വനിതാ കൗൺസിലർ , പ്രഥമ സിവിക് അംബാസഡർ എന്നീ  സ്ഥാനങ്ങൾ അലങ്കരിച്ച ഡോ : ഓമന ഗംഗാധരൻ , 2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നു . 

ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഡ് സെക്രട്ടറി , ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്‍റെ ബോര്‍ഡ് മെമ്പര്‍ , ലണ്ടനിലെ 'ന്യൂഹാം കൗണ്‍സിലി'ന്‍റെ സ്പീക്കര്‍ അഥവാ സിവിക് മേയർ / അംബാസിഡര്‍ എന്നീ നിലകളിൽ നല്ല രീതിയിൽ സേവനമനുഷ്ഠിച്ചു .
ഇത്തരം സ്ഥാനങ്ങൾ അലങ്കരിച്ച ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഈ എഴുത്തുകാരി .
ധാരാളം ലേഖനങ്ങളും , കവിതകളും , പന്ത്രണ്ടോളം ചെറുകഥകളും , 17 നോവലുകളും രചിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്ന് നോവലുകൾകൂടി പ്രസിദ്ധീകരിക്കുവാൻ പോകുകയാണ് ഈ എഴുത്തുകാരി
.

ഈ വരുന്ന ലോക്കൽ ഇലക്ഷനിലും ലണ്ടനിലുള്ള ന്യൂ ഹാമിലെ 'വോൾ എൻഡ് വാർഡി'ൽ നിന്നും തീർച്ചയായും നാലാം തവണയും ജയിച്ചു വരുവൻ പോകുന്ന ഒരു കൗൺസിലർ സ്ഥാനാർത്ഥി തന്നെയാണ് ഈ മലയാളി വനിതാരത്നം ...!


യു .കെ . യിലെ ആദ്യത്തെ മലയാളി വനിതാ മേയർ :-

ബ്രിട്ടൻ ജനാധിപത്യ ചരിത്രത്തിൽ ഇതുപോലെ തന്നെ ചരിത്ര നേട്ടം കൈവരിച്ച  മറ്റൊരു വനിതാരത്നമാണ് 2014 /15 കാലഘട്ടത്തിൽ ലേബൽ പാർട്ടിയുടെ ടിക്കറ്റിൽ അട്ടിമറി വിജയം കരസ്ഥമാക്കി ക്രോയ്ഡൻ മേയറായി തീർന്ന മലയാളിയായ മഞ്ജു ഷാഹുൽ ഹമീദ് .
തിരുവന്തപുരം പോത്തൻകോട് മഞ്ഞമല സ്വദേശിയായ മഞ്ജു  , ഗണിത ശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സ് ബിരുദവുമായി ഒരു വീട്ടമ്മയായി ബിലാത്തിയിൽ എത്തിയ ശേഷം , പിന്നീട് ഇവിടെയുള്ള ഗ്രീൻവിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും സയന്റിഫിക് സോഫ്റ്റ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ ഒരു സോഫ്റ്റ് വെയർ എൻജിനീയർ ഉദ്യോഗസ്ഥയാണ് ലേബർ പാർട്ടിയുടെ ഈ പടയാളി . 
ക്രോയ്ഡൻ നഗര സഭയിലെ എക്കൊണോമി & ജോബ്‌സ് സ്റ്റാൻഡിങ്ങ് കമ്മറ്റി കാബിനറ്റ് ചെയറാണ് ഇപ്പോൾ മഞ്ജു . 
മഞ്ജുവിന്റെ നേതൃത്വത്തിൽ ആരംഭം കുറിച്ച   കാൻസർ /മെന്റൽ ഹെൽത്ത്   ചാരിറ്റിയടക്കം അനേകം സാമൂഹ്യ സേവന രംഗങ്ങളിലും , കമ്യൂണിറ്റി പ്രവർത്തനങ്ങളിലും  എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒരു സാമൂഹ്യ പ്രവർത്തക തന്നെയാണ് 'പീപ്പിൾസ് മേയർ' എന്ന്  വിളിക്കപ്പെട്ടിരുന്ന ഈ വനിതാ കൗൺസിലർ. 
മഞ്ജു ഷാഹിൽ ഹമീദ് ക്രോയ്ഡനിലെ 'ബ്രോഡ് ഗ്രീൻ വാർഡി'ൽ നിന്നും ഇത്തവണയും മത്സരിച്ച് ജയിച്ചുവരുമെന്നുള്ള ശുഭപ്രതീക്ഷ തന്നെയാണ് ലേബർ പാർട്ടിക്കുള്ളത് .
 

യു.കെ യിലെ ആദ്യത്തെ സ്വതന്ത്ര മലയാളി മേയർ :-

പത്തനംത്തിട്ടയിലെ വയലത്തലയിൽ നിന്നും 1972 -ൽ  എൻജിനീയറിങ്ങ് ഉപരിപഠനത്തിന് വേണ്ടി യു.കെ യിലെത്തിയ ജേർണലിസ്റ്റും , കേരള ലിങ്ക് പത്രത്തിന്റെ എഡിറ്ററും , 'യു.കെ കേരള ബിസിനെസ്സ് ഫോറ'ത്തിന്റ സ്ഥാപകനുമായ ഫിലിപ്പ് എബ്രഹാമാണ് ഇംഗ്ലണ്ടിലെ പ്രഥമ സ്വതന്ത്ര മേയർ . 
കഴിഞ്ഞ 25  കൊല്ലമായി ലണ്ടനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'കേരള ലിങ്ക് ' എന്ന പത്രത്തിന്റെ ഉടമ കൂടിയാണ് പള്ളിക്കൽ ഫിലിപ്പ് എബ്രഹാം .  
ഇംഗ്ലണ്ടിലെ 'എസെക്സ് 'കൗണ്ടിയിലുള്ള 'എപ്പിങ്ങു് ഫോറെസ്റ്റി'ലുള്ള 'ലോഹ്ട്ടൻ (Loughton )' ടൗൺ ഷിപ്പിലെ താമസക്കാർ  രാഷ്ട്രീയ പാർട്ടികളുടെ പരിഗണനകളില്ലാതെ കുറെകാലങ്ങളായി അവരുടെ കൗൺസിലേഴിസിനെ തിരഞ്ഞെടുത്തുവരികയാണ് . 
നോൺ പൊളിറ്റിക്കൽ  ഓർഗനൈസേഷനായ  'ലോഹ്ട്ടൻ റെസിഡന്റ് അസോസിയേഷൻ 
( LHR ) 'സ്ഥാനാർത്ഥിയായി ഈ ചെറിയ ടൗൺ ഷിപ്പിൽ 2012 -ലാണ് ഫിലിപ്പ് എബ്രഹാം , 'ആൽഡർട്ടൻ വാർഡി'ൽ നിന്നുമാണ് ആദ്യമായി കൗൺസിലറായത് . 
പിന്നീട് 2016 -ലും തിരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞവർഷം ഇദ്ദേഹം ഡെപ്യൂട്ടി മേയർ സ്ഥാനത്തിന് അർഹനായി. ഇപ്പോൾ 2017/ 18 കാലഘട്ടത്തിൽ ഈ ലോഹ്ട്ടൻ ടൗൺ ഷിപ്പിലെ കൗൺസിലേഴ്‌സ് , ഫിലിപ്പ് എബ്രഹാമിനെ ലോഹ്ട്ടൻ മേയറായി തിരഞ്ഞെടുത്തിരിക്കുകയാണ് .
ലോഹ്ട്ടൻ കൗൺസിൽ ഇലക്ഷൻ ഇനി 2020 ലായിരിക്കും നടക്കുക ...

ബ്രിട്ടനിൽ ഒരു മലയാളി ഡെപ്യൂട്ടി മേയർ :-

പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സൗത്ത് ഗ്ലോസ്റ്റെർഷെയറിലുള്ള ആദ്യത്തെ ഏഷ്യൻ  കൗൺസിലർ ആണ് ടോം പ്രബിൻ ആദിത്യ. ബ്രിസ്റ്റോൾ  ബ്രാഡ്‌ലി സ്റ്റോക്ക് കൗൺസിലിൽ 2011 മുതൽ  കൗണ്സിലറായും ഇപ്പോൾ  ഡെപ്യൂട്ടി മേയർ  ആയും  പ്രവർത്തിക്കുന്ന ടോം ആദിത്യ,  ബ്രിട്ടനിലെ ഭരണകക്ഷിയായ   കൺസർവേറ്റീവ് പാർട്ടി അംഗമായി  പൊതുതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന യു.കെ യിലെ  ആദ്യത്തെ തെക്കേ ഇന്ത്യൻ വംശജനാണ്.  എവോൺ & സോമർസെറ്റ് പോലീസ് സ്‌ക്രൂട്ടിണി പാനൽ വൈസ് ചെയർമാനും,   ബ്രിസ്റ്റൾ മൾട്ടി - ഫെയ്‌ത്ത് ഫോറത്തിന്റെ വൈസ് ചെയർമാനും കൂടിയാണ് അദ്ദേഹം. 
മനുഷ്യാവകാശപ്രവർത്തകനും,  കോളമിസ്റ്റും, സാമൂഹ്യ ശാസ്ത്രത്തിലും, രാഷ്ട്രമീമാംസയിലും ഗവേഷകനുമാണ്, കൗൺസിലർ ആദിത്യ.  ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലുടെയും സഞ്ചരിച്ചിട്ടുള്ള അദ്ദേഹം നല്ലൊരു മാനേജ്‌മെന്റ് കൺസൾട്ടന്റും, പ്രഭാഷകനുമായും  ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.  
പാലായിൽ ജനിച്ചു, റാന്നിയിൽ വളർന്നു, തിരുവനന്തപുരത്തും,    ചങ്ങനാശേരിയിലും,  എറണാകുളത്തും വിദ്യഭ്യാസവും,  കാഞ്ഞിരപ്പള്ളിയിൽ കർമ്മമേഖലക്ക് അടിത്തറയിട്ടതുമായ  തികഞ്ഞ മലയാളിയാണ് അദ്ദേഹം.  ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകനും, പാലായുടെ ആദ്യകാല നഗരപിതാവുമായിരുന്ന  വെട്ടം മാണിയുടെ പൗത്രനായ ടോം,    ഇംഗ്ലീഷ്  ഡിബേറ്റിംഗ് പ്രസംഗകനായും, ക്വിസ് മത്സരജേതാവായും, വിദ്യാർത്ഥി സംഘടനാ നേതാവായും  നന്നേ ചെറുപ്പത്തിൽ തന്നെ ശോഭിച്ചിരുന്നു.  
യു.കെ മലയാളികളുടെ പല ന്യായമായ ആവശ്യങ്ങളും നേടിയെടുക്കുന്നതിന്  വേണ്ടി  പ്രധാനമന്ത്രിയുമായും, മന്ത്രിമാരുമായും  ചർച്ചചെയ്ത് പരിഹാരം കാണുന്നതിലും, പല കമ്യൂണിറ്റി പ്രസ്ഥാനകളിലും  നേരിട്ടു ഇടപ്പെട്ട്  സേവനങ്ങൾ  ചെയ്തുകൊടുക്കുന്നതിൽ ബിലാത്തി മലയാളികൾക്കിടയിൽ  മുൻപന്തിയിൽ നിൽക്കുന്ന നല്ലൊരു സാമൂഹ്യ പ്രവർത്തകനുമാണ്  ടോം ആദിത്യ.   ബ്രിട്ടനിലെ സ്‌കൂളുകളിൽ   മലയാള ഭാഷ ഒരു പാഠ്യവിഷയമായി ചേർക്കുന്ന പദ്ധതിയും  അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പ്രദേശത്തെ വികസനപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തതിനു പുറമെ ബ്രിട്ടനിലെ പ്രവാസികളുടെ വിസാ പ്രശ്നങ്ങളിലും, തൊഴില്‍ വിഷയങ്ങളിലും, സുരക്ഷാ പ്രശ്നങ്ങളിലും ഇടപെട്ട് അത്തരക്കാര്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതിനും ബ്രിട്ടനിലേയ്ക്ക് പുതുതായി കുടിയേറുന്ന മലയാളികള്‍ക്കു മാത്രമല്ല ഇതര രാജ്യക്കാര്‍ക്കും  നിസ്തുലമായ സേവനം നല്‍കുന്നതിലും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട് . കൂടാതെ ബ്രിട്ടനില്‍ മരണമടയുന്ന  പ്രവാസി മലയാളികളുടെ മൃതദേഹം അനന്തരകര്‍മ്മങ്ങള്‍ക്കായി നാട്ടില്‍ എത്തിയ്ക്കുന്നതിനുള്ള പ്രക്രിയകള്‍ക്കും ടോം നിശബ്ദ പങ്കാളിയായി പ്രവര്‍ത്തിയ്ക്കുന്നു. 

ബ്രിട്ടനിൽ മാത്രമല്ല ഗൾഫ് രാജ്യങ്ങളിൽ കഷ്ടപ്പെടുന്ന മലയാളി സഹോദരങ്ങളിലേക്കും അദ്ദേഹത്തിന്റെ കാരുണ്യസ്പർശം ഉണ്ടായിട്ടുണ്ട്.  സൗദി അറേബ്യയിൽ  വീട്ടുവേലക്കു പോയിട്ട്   നരകയാതന  അനുഭവിച്ച മലയാളി സ്ത്രീകൾക്ക് മോചനം നൽകുവാനും, അവരെ നാട്ടിൽ എത്തിക്കുവാനും, അതുപോലെ അബുദാബിയിൽ വധശിക്ഷക്ക് വിധിക്കപെട്ട മലപ്പുറം സ്വദേശി ഗംഗാധരനെ തൂക്കുകയറിൽ നിന്ന് മോചനം നൽകുന്നതിന് അന്താരാഷ്ട്ര തലത്തിൽ നേതൃത്വം  നൽകിയതും ടോം ആദിത്യയാണ്. അങ്ങനെ അനവധി നിരവധി സാമൂഹ്യ, സാംസ്‌കാരിക വിഷയങ്ങളിൽ അദ്ദേഹം ദിവസേന ഇടപെടാറുണ്ട്.  ഈ മെയ് മാസം അദ്ദേഹം മേയർ ആയി സ്ഥാനമേൽക്കും എന്ന് നമുക്ക് കരുതാം. 
ഭാവിയിൽ  പാർലമെന്റിലും   ടോം ആദിത്യയുടെ സാന്നിദ്ധ്യം  ഉണ്ടാകട്ടെ   എന്ന് നമുക്ക് പ്രത്യാശിക്കാം.

 2018 ലെ ലോക്കൽ ഇലക്ഷനിൽ വിജയം 
പ്രതീക്ഷിക്കുന്ന മറ്റു മലയാളി കൗൺസിലർ സ്ഥാനാർത്ഥികൾ :-

സുഗതൻ തെക്കേപ്പുര 
വൈക്കം സ്വദേശിയായ , ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന സുഗതൻ തെക്കേപ്പുര, ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും രാഷ്ട്രമീംമാസയിൽ  ബിരുദവും , കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ  ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഒരു ഇടതുപക്ഷ ചിന്തകനാണ് . 

ലണ്ടനിൽ ഒന്നര പതിറ്റാണ്ടോളമായി ധാരാളം സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നേരിട്ട് ചെന്ന് പ്രവർത്തന മണ്ഡലം കാഴ്ച്ചവെക്കുന്ന സുഗതൻ , നാട്ടിൽ വെച്ച് സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന സമയത്താണ്  ലണ്ടനിൽ വന്നത് .  
നോർത്ത് ലണ്ടൻ യൂണി:യിൽ നിന്നും മാസ്റ്റർ ബിസിനെസ്സ് മാനേജ്‌മെന്റ്  ഡിഗ്രി പഠിക്കുവാൻ ഇവിടെ വന്ന  ശേഷം , ഇപ്പോൾ ലണ്ടൻ മെട്രോപൊളിറ്റൻ യൂണി:യിൽ നിന്നും നിയമ പഠനം നടത്തിക്കൊണ്ടിരിക്കുന്നു .
നല്ലൊരു ഭാഷ സ്നേഹിയും , സാഹിത്യ തല്പരനുമായ സുഗതൻ ഇപ്പോൾ ലണ്ടനിലുള്ള ഒരു നല്ല സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും  ലേബർ പാർട്ടിയുടെ ലോക്കൽ നേതാക്കളിൽ ഒരുവനും കൂടിയാണ് .  
2010  മുതൽ ന്യൂ ഹാമിലെ ലേബർ പാർട്ടിയുടെ 'മൊമെന്റം സ്റ്റിയറിങ്ങു് കമ്മറ്റി മെമ്പർ' , പാർട്ടിയുടെ 'ഈസ്റ് ഹാം CLP മെമ്പർ '  എന്നീ സ്ഥാനങ്ങളും സുഗ വഹിക്കുന്നുണ്ട് .  
ഒപ്പം എന്നുമെന്നോണം  സോഷ്യൽ മീഡിയയിലും , ആനുകാലികങ്ങളിലുമായി സുഗതൻ സാമൂഹ്യ പ്രസക്തിയുള്ള ധാരാളം ലേഖനങ്ങളും എഴുതി വരുന്നുണ്ട്  . 

ന്യൂഹാം ബറോവിലെ ഈസ്റ് ഹാമിലെ 'സെൻട്രൽ വാർഡിൽ നിന്നും മത്സരിക്കുന്ന സുഗ തെക്കേപ്പുര  , അടുത്ത മെയ് മൂന്നിന് കൗൺസിലറായി തിരഞ്ഞെടുകപ്പെടുക തന്നെ ചെയ്യും എന്നുറപ്പിക്കാവുന്നതാണ് . 

പിന്നെ  ഭാവിയിൽ ലണ്ടനിൽ നിന്നും രാഷ്ട്രീയത്തിൽ  ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന ഒരു മലയാളി വ്യക്തിത്വമായി സുഗതനെ വിലയിരുത്താവുന്നതും കൂടിയാണ് .

ബൈജു വർക്കി തിട്ടാല

ഡൽഹിയിൽ നാനാതരം തൊഴിൽ ജീവിതങ്ങൾ നയിച്ച കോട്ടയം ആർപ്പൂക്കര സ്വദേശിയായ ബൈജു വർക്കി തിട്ടാല കേബ്രിഡ്‌ജ്‌ഷയറിലെ , കേംബ്രിഡ്‌ജ് സിറ്റി കൗൺസിലിൽ , ലേബർ പാർട്ടി ടിക്കറ്റിൽ തിരഞ്ഞെടുപ്പിന് മത്സരിക്കുകയാണ് .
ബ്രിട്ടനിൽ വന്ന ശേഷം വളരെ ബുദ്ധിമുട്ടി തൊഴിലും , പഠനവും നടത്തി വക്കീൽ ആകുക എന്ന തന്റെ ആഗ്രഹം പൂർത്തീകരിച്ച നല്ലൊരു വാക് ചാതുര്യമുള്ള സാമൂഹ്യ പ്രവർത്തനും , എഴുത്തുകാരനുമാണ് ഇദ്ദേഹം .
യു.കെ യിൽ വന്ന ശേഷം ആംഗ്ലിയ യൂണി:യിൽ  നിന്ന് നിയമത്തിൽ ബിരുദവും , യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ് ആംഗ്ലിയ , നോർവിച്ചിൽ  നിന്നും എംപ്ലോയ്‌മെന്റ് നിയമത്തിൽ  മാസ്റ്റർ ബിരുദവും കരസ്ഥമാക്കിയ ശേഷം 'ലോയറാ'യി പ്രാക്ടീസ് ചെയ്യുന്ന ബൈജു വർക്കി അടുത്ത് തന്നെ സോളിസിറ്റർ , ബാരിസ്റ്റർ പദവികൾ നേടിയെടുക്കുവാനുള്ള യത്നത്തിലാണ് .

ഒപ്പം തന്നെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും 'ഇന്ത്യൻ ആദിവാസികളുടെ മനുഷ്യാവകാശങ്ങളും, അതിനെ കുറിച്ചുള്ള ഇന്ത്യൻ  ഭരണ ഘടന മൗലിക ചട്ടങ്ങളെ 'പറ്റി റിസർച്ച് നടത്തി , ആയതിൽ  ഡോക്റ്ററേറ് എടുക്കുവാനും ഒരുങ്ങുന്നു .
കേംബ്രിഡ്ജിലെയടക്കം , ബ്രിട്ടനിലെ പല നിയമ ലംഘനങ്ങൾക്കെതിരെ എന്നും സാമൂഹ്യമായി ഇടപെടലുകൾ നടത്തുന്ന ഈ സാമൂഹ്യ പ്രവർത്തകൻ കുറച്ച് കാലങ്ങൾ കൊണ്ട് തന്നെ ജനങ്ങൾക്ക് പ്രിയങ്കരനായി മാറി .

ഇപ്പോൾ കേംബ്രിഡ്‌ജ് സിറ്റികൗൺസിലിലെ 'ഈസ്ററ് ചെസ്റ്റൺ ' വാർഡിൽ നിന്നും ഈ ലോക്കൽ തിരഞ്ഞെടുപ്പിൽ തീർച്ചയായും ജയം പ്രതീക്ഷിക്കുന്ന ഒരു സ്ഥാനാർത്ഥി തന്നെയാണ് ബൈജു വർക്കി തിട്ടാല .
ഒരു പക്ഷെ ആദ്യത്തെ മലയാളി പാർലിമെന്റ് എം.പി സ്ഥാനാർത്ഥിയായി അടുത്ത പൊതു തെരഞ്ഞെടുപ്പിൽ  മലയാളികൾക്ക് എന്നും അഭിമാനമായി മാറിയേക്കാവുന്ന  , ബൈജു വർക്കി തിട്ടാലയുടെ പേര് തന്നെയാവും ലേബർ പാർട്ടി നിർദ്ദേശിക്കുക .

സജീഷ് ടോം 
കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് സ്വദേശിയായ സജീഷ് ടോം നോർത്ത് ഹാംഷെയറിലുള്ള 'ബേസിങ്‌സ്റ്റോക്ക് സിറ്റി കൗൺസി'ലേക്ക് ലേബർ പാർട്ടിയുടെ ലേബലിൽ മത്സരിക്കുകയാണ് . 

ആദ്യമായാണ് യൂറോപ്പ്യൻ അല്ലാത്ത ഒരു കാന്റിഡേറ്റ്  , ബേസിങ്‌സ്റ്റോക്കിൽ നിന്നും കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്നതിലും , മലയാളിയാണെന്ന നിലക്കും സജീഷ് ടോമിനെ കുറിച്ച്  നമുക്ക് അഭിമാനിക്കാം
എക്കൗണ്ടിങ്ങിൽ ബിരുദധാരിയായ , ബേസിങ്‌സ്റ്റോക്ക് ഹോസ്പിറ്റലിൽ അഡ്മിനിസ്‌ട്രേറ്റീവ് ക്ലർക്കായി ജോലിചെയ്യുന്ന സജീഷ് ടോം , നല്ല ഈടുറ്റ , തിളക്കമാർജ്ജിച്ച , വളരെ ഫ്‌ളെക്‌സിബ്ളായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കലാസാഹിത്യ സാമൂഹ്യ പ്രവർത്തകനാണ് .  
ഒരു എഴുത്തുകാരനും സംഘാടകനുമായ  സജീഷ് ടോം നല്ലൊരു കവി കൂടിയാണ് യു .കെ യിൽ നിന്നിറങ്ങുന്ന ഓൺ-ലൈൻ പോർട്ടലായ പ്രവാസി കഫേയുടെ അഡ്മിനിസ്ട്രേറ്റർ കൂടിയാണ് ഇദ്ദേഹം . 
സജീഷ് , യു.കെ യിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയയായ 'യുക്ക്മ / uukma ' യുടെ മുൻ ജനറൽ സെക്രട്ടറിയും , ബേസിങ്‌സ്റ്റോക്ക് മൾട്ടി കൾച്ചറൽ സൊസൈറ്റിയുടെ ട്രഷററും , UNISON എന്ന ട്രേഡ് യൂണിയനിലെ ആക്റ്റീവ് മെമ്പറുമാണ് . ഒപ്പം ബേസിങ്‌സ്റ്റോക്ക്   ഡെവലപ്പിംഗ് കമ്യൂണിറ്റി രംഗത്തടക്കം ധാരാളം സാമൂഹ്യ ഇടപെടലുകളും നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിനുടമയാണ് സജീഷ് ടോം .
ബേസിങ്‌സ്റ്റോക്ക് സിറ്റി കൗൺസിലിലെ 'ഈസ്ട്രോപ് വാർഡി'ൽ നിന്നും ലേബർ പാർട്ടിയുടെ ബാനറിൽ , ഈ വരുന്ന തിരഞ്ഞെടുപ്പിൽ ജയിച്ച് കൗൺസിലറാകുവാൻ സാധ്യതയുള്ള ഒരു സ്ഥാനാർത്ഥി തന്നെയാണ് സജീഷ് ടോം .






റോയ് സ്റ്റീഫൻ    

കോട്ടയം കിടങ്ങൂർ സ്വദേശിയായ മുൻ ഇന്ത്യൻ വ്യോമസേനയിൽ നിന്നും വിരമിച്ച റോയ് സ്റ്റീഫൻ , സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലുള്ള 'സ്വിൻഡൻ ടൌൺ കൗൺസിലി'ൽ കൺസർവേറ്റീവ് പാർട്ടിയുടെ ബാനറിൽ കൗൺസിലർ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് . 
വളരെ ചുരണ്ടിയ കാലം കൊണ്ട് ജനപ്രിയനായ തീർന്ന ഒരു സാമൂഹ്യ പ്രവർത്തകനാണ് റോയ് സ്റ്റീഫൻ . ഈയിടെ ബ്രിട്ടീഷ് രാഞ്ജിയുടെ 'ബ്രിട്ടീഷ് എംപയർ' പുരസ്കാരം ലഭിച്ചതിൽ പിന്നെ യു.കെ മലയാളികളുടെ അഭിമാനമായി മാറുകയായിരുന്നു റോയ് . 
മൂന്ന് വർഷം മുമ്പ്  'പ്രൈഡ് ഓഫ് സ്വിൻഡൻ ' അവാർഡും റോയ് സ്റ്റീഫൻ നേടിയിരുന്നു . 
തന്റെ ഒരു ദശകം നീണ്ടുനിന്ന ബ്രിട്ടൻ സാമൂഹിക ജീവിതത്തിനിടയിൽ അനേകം ചാരിറ്റി പ്രവർത്തനങ്ങളിലൂടെ 41000 പൗണ്ടുകൾ സമാഹരിച്ച് ,ധാരാളം സാമൂഹ്യ പ്രവർത്തനങ്ങൾക്ക്  നേതൃത്വം കൊടുത്ത റോയ് നല്ലൊരു സാമൂഹിക സേവകനായി മാറുകയായിരുന്നു .
സ്വിൻഡൻ കൗൺസിലിൽ വോൾക്കോട്ട് വാർഡിൽ താമസിക്കുന്ന റോയ് സ്റ്റീഫൻ , 'വോൾക്കോട്ട് & പാർക്ക് നോർത്ത് ഇൻ ടച്ച് (Walcot & Park North in Touch )' വാർഡിൽ നിന്നും ടോറി പാർട്ടിയുടെ കൗൺസിലറായി തന്നെ വിജയിക്കും എന്നു  തന്നെ പ്രതീക്ഷിക്കുന്നു .
ഇവിടത്തെ നാടുകളിൽ രാഷ്ട്രീയ തിരഞ്ഞെടുപ്പിന് മുമ്പായി പരസ്പരമുള്ള ശക്തി പ്രകടനങ്ങളൊ , ജാഥകളൊ , ഹർത്താലുകളൊ അങ്ങിനെ പൊതു ജനത്തിന് ക്ലേശകരമായ യാതൊരു വിധ ചെയ്തികളും ഇല്ലാതെ  - വീടുകളിൽ പോയി ലീഫ് ലെറ്റ് വിതരണങ്ങളിലൂടെയും മറ്റും അവരവരുടെ ഭരണ നയങ്ങളൊക്കെ അവതരിപ്പിച്ച് കൊണ്ടും , സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ കൂടിയുള്ള പരസ്യ വിജ്ഞാപനങ്ങൾ നടത്തിയും , സ്റ്റേഷനുകൾക്ക് മുമ്പിൽ നിന്നുള്ള നോട്ടീസ് വിതരങ്ങളുമൊക്കെയായുള്ള തികച്ചും മാന്യമായ പ്രചരണങ്ങൾ മാത്രമാണ് നടക്കാറുള്ളത് .

എന്തിന് പറയുവാൻ ഇലക്ഷൻ ദിവസം , ഒരു പൊതു 
അവധി പോലുമില്ലാത്ത ഒരു സാധാരണ ദിനം തന്നെയാണിവിടെ... 

എന്നാണ് നമ്മുടെ നാടും , രാഷ്ട്രീയവുമൊക്കെ
ഇനി ഇതു പോലെയൊക്കെ നന്നായി തീരുക അല്ലേ ... ?


P S
ഈ ആർട്ടിക്കിൾ ബ്രിട്ടനിലെ മലയാളം 
മാധ്യമങ്ങൾക്ക് വേണ്ടി എഴുതിയാതാണ് ... !
  • britishmalayali/ബ്രിട്ടീഷ് മലയാളി .
  • uukmanews/യുക്ക്മ ന്യൂസ് .
  • malayalam uk/മലയാളം യു .കെ
  • ukvartha/യു കെ വാർത്ത 
  • europemalayali/യൂറോപ്പ് മലയാളി 
  • pravasivartha/ പ്രവാസിവർത്ത .
  •  
    ഇന്നലെ യു. കെ യിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏഴ് മലയാളികളിൽ അഞ്ചുപേരും വിജയം വരിച്ച് മലയാളികൾക്ക് അഭിമാനമായി മാറി...😍
    ലണ്ടനിലെ ന്യൂഹാമിൽ നിന്ന് ഡോ. ഓമന ഗംഗാധരനും, ക്രോയ്ഡനിൽ നിന്ന് മഞ്ജു ഷാഹുൽ ഹമീദും നാലാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു..😘
    നോർത്ത് ലണ്ടനിലെ ഹാരിൻഗേ കൗൺസിലിൽ നിന്നും(https://voting.haringey.gov.uk/bounds-green-2018/) ജെയിംസ് ചിരിയങ്കണ്ടത്ത് തിരഞ്ഞെടുക്കപ്പെട്ടു... 😘
    കന്നി വിജയവുമായി ലണ്ടനിൽ നിന്ന് സുഗതൻ തെക്കേപ്പുരയും, കേംബ്രിജിൽ നിന്ന് ബൈജു വർക്കി തിട്ടാലയും വിജയം നേടി...😘

    ഇത്തവണ ബിലാത്തിയിലെ 150 കൗൺസിലുകളിലെ ഭരണകർത്താക്കളെ തിരഞ്ഞെടുത്തപ്പോൾ ഭരണപക്ഷമായ 'ടോറി പാർട്ടി'യേക്കാൾ മേൽക്കോയ്മ 'ലേബർ പാർട്ടി' നേടി... ഒപ്പം നേട്ടം ഏറെയുണ്ടാക്കിയത് ' ലിബറൽ ഡെമെക്രാറ്റിക് പാർട്ടി'യും,പിന്നെ 'ഗ്രീൻ പാർട്ടിയും '... തീവ്ര വലതുപക്ഷ പാർട്ടിയായ 'യുക്കിപ് ' പാർട്ടി ഇത്തവണ തകർന്നടിഞ്ഞു... !
    ലേബർ പാർട്ടിയുടെ ലേബലിൽ
    വിജയിച്ചുവന്ന പുതിയ അഞ്ച് മലയാളി
    കൗൺസിലേഴ്‌സിനും അനുമോദനങ്ങൾ ...
    അഭിനന്ദനങ്ങൾ 😘👏👏👏

Tuesday 3 April 2018

ഈ വരുന്ന ഏപ്രിൽ 14 ശനിയാഴ്ച്ച 'കട്ടൻ കാപ്പിയും കവിതയും '  
സാഹിത്യ കൂട്ടായ്മയുടെ എഴുപതാമത്തെ പരിപാടിയിൽ ഡോ : മുരളി തുമ്മാരുകുടി പങ്കെടുക്കുന്നു.

'കട്ടൻ കാപ്പിയും കവിതയും ' എന്ന സാഹിത്യ കൂട്ടായ്മയുടെ 
എഴുപതാമത്തെ പരിപാടിയിൽ  ഡോ : മുരളി തുമ്മാരുകുടി പങ്കെടുക്കുന്നു.
ഈ വരുന്ന ഏപ്രിൽ 14 ശനിയാഴ്ച്ച , വിഷുവിന്  വൈകീട്ട് 5 മുതൽ 8  വരെയാണ്,  
'മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ' യുടെ ആഭിമുഖ്യത്തിൽ , ലണ്ടനിലെ മനർ  പാർക്കിലുള്ള കേരള ഹൌസിൽ വെച്ചാണ്  ഈ ഒത്തുകൂടൽ അരങ്ങേറുന്നത് ...

അന്താരാഷ്‌ട്ര പ്രശസ്തനായ ഗ്രന്ഥകാരനും , പ്രഭാഷകനും , ഐക്യരാഷ്ട്ര സഭയുടെ 
പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകട സാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനുമാണ്  ഡോ : മുരളി തുമ്മാരുകുടി .
ലോകത്തിലെ ഒട്ടുമിക്ക മഹാദുരന്തങ്ങൾ നടന്ന സ്ഥലങ്ങളിൽ നേരിട്ട് പോയി കണ്ടിട്ട് , 

ദുരന്ത നിവാരണങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഇദ്ദേഹത്തിനാണ് , കഴിഞ്ഞ വർഷം 2018 - ൽ 
ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് എന്നുള്ളതും വളരെ കൗതുകകരമായ  ഒരു  തന്നെയാണ് . 'ചില നാട്ടു കാര്യങ്ങൾ' എന്ന ഹാസ്യ സാഹിത്യ ഗ്രന്ഥത്തിനായിരുന്നു പുരസ്കാരം.  അദ്ദേഹത്തിന്റെ വായനക്കാർക്ക് ഈ വാർത്തയിൽ അത്ഭുതമില്ല..
 
യാത്രകളോട് എന്നും ആർത്തി പുലർത്തുന്ന മുരളി തുമ്മാരുകുടി  തന്റെ ആഗോള പര്യടനത്തിന്റെ ഇടവേളകളിൽ - ചരിത്രവും , ഭൂമിശാസ്ത്രവും , ചിരിയും , ചിന്തയും കലർത്തി 'തുമ്മാരുകുടിക്കഥകൾ' എന്ന പേരിൽ ബ്ലോഗെഴുത്തിനും സമയം കണ്ടെത്തുന്ന നല്ലൊരു സാഹിത്യകാരൻ കൂടിയാണ് ...
അതുപോലെ മാതൃഭൂമി ഓൺലൈനിൽ അദ്ദേഹം എഴുതിയ ഒരിടത്തൊരിടത്ത് എന്ന പംക്തിക്ക് ധാരാളം വായനക്കാർ ഉണ്ട്...

കൂടാതെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ അനേക വിഷയങ്ങളെപ്പറ്റി നിരന്തരം പല സോഷ്യൽ മീഡിയ തട്ടകങ്ങളിലും എന്നുമെന്നോണം എഴുതുന്ന ഇദ്ദേഹം , ലോകത്തുള്ള ഏത്  ദേശങ്ങളിലും എത്തിപ്പെടുമ്പോൾ , അവിടങ്ങളിലുള്ള വായന മിത്രങ്ങളുമായി പല വർത്തമാന സദസ്സുകളിലും പങ്കെടുക്കുകയും ചെയ്യാറുണ്ട് ...

അതായത് മലയാളത്തിൽ പ്രചോദനാത്മക സാഹിത്യം  കൈകാര്യം ചെയ്യുന്ന വളരെ വിരളമായ എഴുത്തുകാരിൽ ഒരു വല്ലഭൻ കൂടിയാണ് , ഇന്ന്  'എം.ടി .രണ്ടാമൻ' എന്ന് വിളിക്കപ്പെടുന്ന മുരളി തുമ്മാരുകുടി  ...!


'ചില നാട്ടു കാര്യങ്ങൾ' , 'കാഴ്ച്ചപ്പാടുകൾ'  , 'തുമ്മാരുകുടി കഥകൾ ' , 'വീണ്ടും ചില നാട്ടു കാര്യങ്ങൾ' , 'സുരക്ഷയുടെ പാഠങ്ങൾ' , 'ഒരുങ്ങാം വിനോദ യാത്രക്ക്  ', 'എന്ത് പഠിക്കണം എങ്ങിനെ തൊഴിൽ നേടാം ' എന്നീ  മലയാളം   പുസ്തകങ്ങൾ അടക്കം ആംഗലേയത്തിലും , മറ്റും അനേകം ലേഖനങ്ങളും മുരളി തുമ്മാരുകുടി എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് .
 
ആഗോളതലത്തിലുള്ള പ്രവർത്തനങ്ങൾക്കു പുറമെ ഭാരതത്തിലെ വിവിധ സംഘടനകളുമായി ചേർന്ന് സുരക്ഷയും ദുരന്താഘാത ലഘൂകരണവുമായി ബന്ധപ്പെട്ട അനേകം ബോധവൽക്കരണ പ്രവർത്തനങ്ങളിലും ഈ ശാസ്ത്ര ചിന്തകൻ ഏർപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട് .



അന്നത്തെ കട്ടൻകാപ്പിയും കവിതയും എന്ന സാഹിത്യ കൂട്ടായ്മയുടെ എഴുപതാമത്തെ ഒത്തു കൂടൽ പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ഡോ. മുരളി തുമ്മാരുകുടി  ആനുകാലിക, സാഹിത്യ വിഷയങ്ങളെ പറ്റി സംസാരിക്കുന്നു ...
 അതോടൊപ്പം 
ശതവാർഷികം ആഘോഷിക്കുന്ന സ്ത്രീ വോട്ടവകാശത്തെപ്പറ്റിയും , 
സ്ത്രീ ശാക്തീകരണത്തെപ്പറ്റിയും അദ്ദേഹം ചർച്ച നയിക്കുന്നു...

പതിവുപോലെ വട്ടം കൂടിയിരുന്നു 
അദ്ദേഹത്തോടൊപ്പം നമുക്കു വർത്തമാനം പറയാം.
ഏവർക്കും സ്വാഗതം .


Date   :-  
Saturday 14 April 2018 | Time: 5m  
Venue :-
Kerala house, 
671 Romford Road . London E12 5AD .


അടുത്ത ദിവസം ഏപ്രിൽ 15 - ന് ഞായറാഴ്‍ച്ച വൈകീട്ട്  5 മണി മുതൽ 
ഇതേ വേദിയിൽ വെച്ചുതന്നെ 'കട്ടൻ കാപ്പിയും കവിതയും' കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തന്നെ, കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരവും നടത്തുന്നു... 
കവിയുമായി ഫോണിൽ കൂടി സംസാരിക്കുന്നു ..
ഏവർക്കും സ്വാഗതം ....

Thursday 22 March 2018

ആനക്കമ്പം ... ! / Aanakkampam ... !

അക്ഷരം പഠിക്കുമ്പോൾ അമ്മയെന്ന വാക്കിനൊപ്പം ,
നാം ഹൃദയത്തിൽ ഏറ്റുന്ന ഒരു പദമാണ് ആന . നമ്മുടെ മലയാളം ഭാഷ ഇമ്മിണിയിമ്മിണി ആനക്കാര്യങ്ങൾ കൊണ്ട് സമൃദ്ധമാണ് . ധാരാളം ആന പഴഞ്ചൊല്ലുകളും , ആന വാക്കുകളും നിറഞ്ഞ ഒരു മലയാളമാണ് നമുക്ക് ഉള്ളത് . നമ്മുടെ രാജ്യത്തിന്റെ ദേശ മൃഗവും ആന തന്നെ ...!

ആന കഥാപാത്രമായി വരുന്ന അനേകം കഥകളും , ആനയെ പറ്റിയുള്ള ധാരാളം പുസ്തകങ്ങളും നമുക്കുണ്ട് . അതുപോലെ തന്നെ കണ്ടമാനം ആന സിനിമകളും ,ആനപ്പാട്ടുകളും മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട് .അപ്പോൾ എന്തായാലും ആനയെ കുറിച്ച് , കുറച്ച് ആനക്കാര്യങ്ങൾ ചൊല്ലിയാടാം ... അല്ലെ .

എല്ലാ ആനപ്രേമികളെയും ദു:ഖത്തിലാഴ്ത്തികൊണ്ട് ഈ മാസം , അപൂർവ്വ ലക്ഷണത്തികവുള്ള തിരുവമ്പാടി ശിവസുന്ദർ ചരിഞ്ഞു കഴിഞ്ഞപ്പോഴാണ് , എന്റെ ആനക്കമ്പത്തെ കുറിച്ച് എന്തെങ്കിലും  കുറിക്കാം  എന്ന് ഇവിടെ വന്നിരുന്നത് ...
ഞാൻ ബിലാത്തിയിൽ വന്ന ശേഷം തിരുവമ്പാടി ദേവസ്വത്തിന്റെ  ആന തറവാട്ടിലേക്ക് വന്നവനാണെങ്കിലും , ഓരോ തവണയും നാട്ടിലെത്തുമ്പോൾ ശിവസുന്ദറിന്റെ (ശിവസുന്ദർ കഥ -വീഡിയോ )  കാണുവാനുള്ള ഭാഗ്യം എനിക്ക് സിദ്ധിച്ചിട്ടുണ്ടായിരുന്നു.
ശിവസുന്ദറിന് പ്രണാമം... 🙏


എന്തോ ഈ ആനകളോടുള്ള ഇഷ്ട്ടം ചെറുബാല്യം മുതലെ എന്നിൽ അലിഞ്ഞു ചേർന്നിരുന്നു എന്നതാണ് വാസ്തവം . ഭ്രാന്ത്‌ വിഭാഗത്തിൽ പെട്ട ആനപ്രാന്തുണ്ടായിരുന്ന എന്റെ അച്ഛനിൽ നിന്നും കിട്ടിയതാണ് എനിക്കുള്ള ഈ ആനക്കമ്പം, ഇപ്പോൾ എന്റെ മകനും ആനപ്രേമം തുടങ്ങിയിട്ടുണ്ട്...


ചെറുപ്പക്കാരനായിരുന്നപ്പോൾ കണിമംഗലത്തിന്റെ തിടമ്പേറ്റുവാൻ ആനപ്പുറമേറി, അരയിൽ രണ്ടുകയ്യും കുത്തി ഗജരാജ നടത്തത്തിനൊപ്പം, ആടിയാടി പോകുമ്പോൾ കിട്ടിയിരുന്ന ഒരു ഗമയുണ്ടല്ലൊ, ആയതൊന്നും പിന്നീടെവിടെനിന്നും ഇതുവരേക്കും എനിക്ക് കിട്ടിയിട്ടില്ല...!



ഒട്ടുമിക്ക തൃശ്ശൂർകാർക്കും എന്നുമെന്നും ഗൃഹാതുരത്വം ഓർമ്മപ്പെടുത്തുന്ന
ഒരു പ്രധാന സംഗതി തന്നെയാണ് ആനയോളം പോന്ന ആനക്കാര്യങ്ങൾ...
ഒന്ന് മുതൽ 70 വരെയുള്ള ആനകളെകൂട്ടി എഴുന്നുള്ളിച്ചുള്ള 300 - ൽ പരം
കലക്കൻ ഉത്സവങ്ങളുള്ള ഏതാണ്ട് 200 -ൽ പരം നാട്ടാനകളുള്ള നാട്...
പറയ്ക്കും, പാറാവിനും,തിടമ്പേറ്റാനും, വരുമാനം ഉണ്ടാക്കുവാനും വരെ സ്വന്തം ആന കൊട്ടിലുകളും, അനേകം ആനകളുമുള്ള ദേവസ്വങ്ങളുള്ള ജില്ലയാണ് തൃശ്ശൂർ...

ആന വ്യവസായം കൊണ്ട് ജീവിക്കുന്ന അനേകം ആളുകളും, ആയതിന്റെയൊക്കെ ആയിരം ഇരട്ടി ആനപ്രേമികളുമുള്ള ഒരു നാട്...
ആനക്കട വരെയുള്ള നാട് ...
ആനയൂട്ടും, ആനയോട്ടവും, ആനച്ചമയ പ്രദർശനങ്ങളും, ഗജമേളകളും കണ്ടുവളർന്ന, ആനകളെ കൂടപ്പിറപ്പുകളെ പോലെ സ്നേഹിക്കുകയും, പരിചരിക്കുകയും ചെയ്യുന്ന ആനപ്രേമികൾ തിങ്ങിനിറഞ്ഞ സാക്ഷാൽ ഗജപോക്കിരികളുടെ നാട്... !



ഏതാണ്ട് അയ്യായിരം കൊല്ലത്തോളമായി ചരിത്രങ്ങളിൽ , ആനകൾ  മനുഷ്യന്റെയൊപ്പം സഹജീവികളായി അവന് വേണ്ടി യുദ്ധ മുഖത്തും , മറ്റും പണിയെടുത്തും ജീവിതം ഹോമിച്ചിട്ടുണ്ടെന്നുള്ളത് ഒരു വാസ്തവമാണ്...!

ആനക്ക് പുറമെ പശു/മൂരി , എരുമ/പോത്ത്  , ആട് , കുതിര , കഴുത , നായ  , പൂച്ച മുതൽ നാൽക്കാലികളും അന്നു മുതലെ ഇന്ന് വരെ മനുഷ്യന്റെ സന്തതസഹചാരികളായി സ്നേഹവും,  പീഡനവും ഏറ്റുവാങ്ങി കാലം കഴിച്ചു കൂട്ടുന്നത് എന്നതും ഒരു സത്യം തന്നെയാണ് ...!

മനുഷ്യനാൽ ഏറ്റവും കൂടുതൽ സ്നേഹവും , പീഢനവും അനുഭവിക്കുന്നത് ഇരുകാലി മൃഗങ്ങളായ അവന്റെ സ്വന്തം സഹജീവികളായ മനുഷ്യർ തന്നെയാണെന്നാണ് ഈയിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയ വാസ്തവം എന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ട ഒരു സംഗതിയാണ് ...!
  

അവരവരുടെ അനുവാദമില്ലാതെ, സമ്മതമില്ലാതെ ജന്മനാൽ
തന്നെ നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിൽ ചാർത്തിക്കിട്ടുന്ന
ചിലതാണ് ജാതി , മതം , ഗോത്രം മുതലായ സംഗതികൾ . പിന്നെ ജനിച്ച നാട് ,
കാലാവസ്ഥ , ഭാഷ , സാഹചര്യം എന്നീ അനേകം കാര്യങ്ങളിലൂടെ  ഓരോരുത്തരുടെയും
ഭാഷയും , ഭക്ഷണക്രമങ്ങളും , ഇഷ്ടങ്ങളും , സ്വഭാവ രൂപീകരണങ്ങളും മെല്ലെ മെല്ലെ അവരുടെയൊക്കെ ജീവിതത്തിൽ നടപ്പായിക്കൊണ്ടിരിക്കുകയും ചെയ്യപ്പെടുന്നു ...

ഇതുപോലെ  എന്റെ ഇഷ്ടങ്ങളിൽ ഞാനറിഞ്ഞൊ ,അറിയാതെയൊ കയറിക്കൂടിയ ഒരു സംഗതിയാണ് ആനക്കമ്പം . ഒരു പക്ഷെ ചെണ്ടപ്പുറത്ത് കോലുവെക്കുന്നിടം മുഴുവൻ ഓടിയെത്താറുണ്ടായിരുന്ന  ഒരാളുടെ മകനായി ജനിച്ചത് കൊണ്ടാവാം ഈ സ്വഭാവം എന്നിലേക്ക് പകർന്ന് കിട്ടിയത് ...

ബാല്യകാലത്ത് നാട്ടിലെ വിഷുവേലയോടനുബന്ധിച്ച് 'സിന്ദൂര ചെപ്പ് ' എന്ന സിനിമയുടെ ഷൂട്ടിങ്ങ് , അച്ഛനോടൊപ്പം കണ്ട നാൾ മുതൽ തുടങ്ങിയ ആനക്കമ്പം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു എന്ന് മാത്രം .
ഞങ്ങളുടെ നാടിനുചുറ്റും കൊല്ലത്തിലെ ഒട്ടുമിക്ക മാസങ്ങളിലും അരങ്ങേറാറുള്ള പൂരങ്ങളിലും ,വേലകളിലും ആനകളുടെ നിറ സാന്നിദ്ധ്യം കാരണം , പിന്നീട് പല നാട്ടാനകളെയും , അവയുടെ  പാപ്പാന്മാരെയും , ഉടമകളെയുമൊക്കെ ചെറുപ്പം മുതലെ തിരിച്ചറിയുവാൻ പറ്റിയെന്നുള്ളതും എന്റെ ആന പ്രേമം , ഒരു പന പോലെ വളരുവാൻ സഹായിച്ചു എന്നുള്ളതും ഒരു പ്രത്യകതയാണ്  .
ചിങ്ങമാസത്തിലെ നാട്ടിലുള്ള ശ്രീധരമംഗലം  അമ്പലത്തിലെ എഴുന്നള്ളിപ്പ് , തുലാമാസത്തിലെ ഭഗവതിപ്പറ , വൃശ്ചികത്തിലെ അയ്യപ്പൻ കാവിലെ ആറാട്ട് , മകരമാസത്തിലെ കൂർക്കഞ്ചേരി തൈപ്പൂയം , കുംഭമാസത്തത്തിലെ വലിയാലക്കൽ അശ്വതി വേല , പനമുക്ക് ശിവരാത്രിയുത്സവം , നെടുപുഴ പൂരം , മേടത്തിലെ വട്ടപ്പൊന്നി വിഷുവേല മുതൽ പരിസരങ്ങളിലുള്ള പാറമേക്കാവ് വേലയും , തിരുവമ്പാടി ഉത്സവവും , തൃശൂർ പൂരവും , ആറാട്ടുപുഴ പൂരവുമൊക്കെ ആനകളെ കെട്ടിയെഴുന്നുള്ളിച്ചുള്ള മേളപ്പെരുക്കങ്ങളായതിനാൽ എന്റെ ആന സ്നേഹം ഒരു ആനപ്പറയോളം എന്നുമെന്നോണം വളർന്നു വന്നു ...!

ചെറുപ്പത്തിലൊക്കെ ഞങ്ങളുടെ നാട്ടിൽ മദപ്പാടും  , നീരും വന്ന ആനകളെ തളച്ചിടാറുള്ള വട്ടപ്പൊന്നി അമ്പല പരിസരത്തെ ആൽച്ചുവട്ടിലും , ഊട്ടിപ്പറമ്പിലെ തടിയൻ പുളിയൻ ,പേരക്ക മാവുകളുടെ  ഇടയിലും , ചങ്ങലകൊണ്ട് കൂച്ചുവിലങ്ങിട്ട് തളച്ചിട്ടിരിക്കുന്ന ആനകളുടെ ഗോഷ്ടികൾ കണ്ടിരിക്കാനും , കൊല്ലം തോറും നടക്കാറുള്ള ആനയൂട്ടുകൾ , ഗജ മേളകൾ മുതലായ സംഗതികളും ,മറ്റും അകലം ദേശങ്ങളിൽ നിന്നും ബന്ധുക്കളും , മിത്രങ്ങളും വരുമ്പോൾ  അവരെയൊക്കെ കൂട്ടി  ഗുരുവായൂർ (പുന്നത്തൂർ കോട്ട ), ശങ്കരംകുളം , തിരുവമ്പാടി , പാറമേക്കാവ് ,കുട്ടൻകുളങ്ങര ദേവസ്വങ്ങളിലെ ആനത്താവളങ്ങൾ കൊണ്ട് കാട്ടികൊടുക്കുക , 82 -ൽ ഡൽഹി ഏഷ്യാഡിലേക്ക് തൃശൂർ നിന്നും തീവണ്ടിയിൽ ആനകളെ കയറ്റി വിടുമ്പോഴുമൊക്കെ എത്രയെത്ര സമയമാണ് , ഈ ആനക്കമ്പം കാരണം എനിക്ക് പോയി കിട്ടിയിട്ടുള്ളത് ...!

പൂരങ്ങളും , ഉത്സവങ്ങളും , വേലകളൊന്നുമില്ലാത്തപ്പോൾ ഉണ്ടാകാറുള്ള ആനയൂട്ടിലും  , ഗജമേളയിലുമൊക്കെ പങ്കെടുക്കുമ്പോഴുള്ള ഒരു സായൂജ്യം ഒന്ന് വേറെ തന്നെയായിരുന്നു എനിക്ക് .
അതുപോലെ തന്നെ ഇടഞ്ഞോടിയ ആനയെയും , മദം   പൊട്ടി കലിപ്പുണ്ടാക്കുന്ന ആനയെയും മയക്കുവെടി വെച്ച് തളക്കുന്ന ആൾക്കൂട്ടത്തിനിടയിൽ , എത്രയും പെട്ടെന്ന് എത്തിപ്പെട്ട് , അതെല്ലാം കാത്ത് കണ്ടു നിൽക്കുന്നതും എന്തോ വിരോധാഭാസം പോലെ എനിക്ക് ഒരു ഹരമുള്ള കാഴ്ച്ച തന്നെയായിരുന്നു ...!

ഗുരുവായൂർ കേശവൻ , കൗണ്ടൻ , തിരുവമ്പാടി  ചന്ദ്രശേഖരൻ , തിരുവമ്പാടി ശിവസുന്ദർ , തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ , പാമ്പാടി രാജൻ മുതൽ ചിറക്കൽ കാളിദാസൻ ( ഗജം -ആനപ്പാട്ട് -വീഡിയോ) വരെയുള്ള  എത്രയെത്ര ലക്ഷണമൊത്ത ആനകൾ ഗജരാജ നടത്തം താണ്ടിയ വഴികളാണ് നമ്മുടെ നാട്ടിൽ അങ്ങോളമിങ്ങോളമുള്ളത് അല്ലെ ... !

ഇന്ന് കേരളത്തിൽ പല ആന പ്രേമികളായ ഉടമകളുടെയും  , പ്രതാപമുള്ള തറവാട്ടുകാരുടെയും  , അമ്പലങ്ങളുടെയും ഒന്നൊ , രണ്ടോ ആനകൾ അടക്കം പല വമ്പൻ ദേവസ്വങ്ങളുടെയും ,ഗവർ മെന്റിന്റെയും വകയുള്ള പതിനഞ്ചോളമുള്ള ആനത്തറവാടുകളിലും (കൊട്ടിലുകൾ) കൂടി എണ്ണൂറോളം നാട്ടാനകൾ നമ്മുടെ ദേശങ്ങളിൽ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത് ...
ആയതിലെ ഏറ്റവും തലയെടുപ്പുള്ള
ഇപ്പോഴുള്ള 20 കൊമ്പന്മാർ താഴെ കാണുന്നവരാണെത്രെ ...!



ഭൂമദ്ധ്യരേഖ പ്രദേശങ്ങളായ ആഫ്രിക്ക , തെക്കനേഷ്യ രാജ്യങ്ങളിലെ കാടുകളിലും , നാടുകളിലും മാത്രം കണ്ടുവരുന്ന ആകാരവടിവുകൊണ്ടും ,
ഭംഗികൊണ്ടും ലോകത്തിലെ  ഏറ്റവും മനോഹരമായ ജീവികളിൽ പെട്ട ഒന്നായ  ആളുകൾക്കെല്ലാം എന്നും കൗതുകം ജനിപ്പിക്കുന്ന ആനയെ ഒന്ന് നേരിട്ട് കാണുവാൻ വേണ്ടി മാത്രം ആഗോള തലത്തിലുള്ള വിനോദ സഞ്ചാരികൾ  എത്ര പണം ചിലവാക്കുന്നുണ്ടെന്നറിഞ്ഞാൽ മാത്രം മതി ആനയുടെ മതിപ്പ് അറിയുവാൻ ...!

ഇന്ന്  ലോകത്തുള്ള ഒട്ടുമിക്ക വമ്പൻ സിറ്റികളിലുള്ള മൃഗശാലകളിലും , സഫാരി പാർക്കുകളിലും സന്ദർശകർക്ക് ഏറ്റവും പ്രിയപ്പെട്ട  കാഴ്‍ച്ച സമ്മാനിക്കുന്നതും ആനയെന്ന കരയിലെ ഏറ്റവും വലിയ ജീവി തന്നെയാണെന്ന് പറയപ്പെടുന്നു ...

നാട്ടാനകളും , കാട്ടാനകളും , ആന പൂരങ്ങളും ,
ആനക്കാടുകളും ,ആനപ്പാട്ടുകളും , ആന സിനിമകളും ,
ആനയെ കുറിച്ചുള്ള പുസ്തകങ്ങളും ,ഡോക്യുമെന്ററികളും ഉള്ളിടത്തോളം
കാലം ഞങ്ങളെപ്പോലുള്ള ആനക്കമ്പക്കാരും , ആന പ്രേമികളും  , ആന സംരക്ഷകരും
എന്നും എപ്പോഴും ഉണ്ടായികൊണ്ടിരിക്കും എന്നത് തന്നെയാണ് ഏറ്റവും വലിയ ആനക്കാര്യം ...!


ഇനി ആനക്കാര്യത്തിനിടക്ക് അൽപ്പം ചേനക്കാര്യം ..
 
ഭംഗിയും കൗതുകവും നിറഞ്ഞ, കരയിലെ ഏറ്റവും വലിയ ജീവിയുടെ വിശേഷങ്ങൾ ...

Read more at: http://www.manoramaonline.com/environment/indepth/world-elephant-day/what-we-know/elephants.html
ഭംഗിയും കൗതുകവും നിറഞ്ഞ, കരയിലെ ഏറ്റവും വലിയ ജീവിയുടെ വിശേഷങ്ങൾ...

Read more at: http://www.manoramaonline.com/environment/indepth/world-elephant-day/what-we-know/elephants.html
ഭംഗിയും കൗതുകവും നിറഞ്ഞ, കരയിലെ ഏറ്റവും വലിയ ജീവിയുടെ വിശേഷങ്ങൾ...

Read more at: http://www.manoramaonline.com/environment/indepth/world-elephant-day/what-we-know/elephants.html

Sunday 4 February 2018

ഗൃഹാതുരത്വത്തിൽ മറഞ്ഞിരിക്കും പ്രണയ ഗ്രഹണങ്ങൾ ... ! / Gruhathurathwatthil Maranchirikkum Pranaya Grahanagal ... !

അമ്പിളിമാമനെ പറ്റി പാട്ടുകളിലും , 
കഥകളിലും , പടങ്ങളിലും, സിനിമകളിലു മൊക്കെ ധാരാളം കേട്ടും , കണ്ടും അറിഞ്ഞിട്ടുണ്ടെങ്കിലും പരസ്പരം നേരിട്ടൊരു സമ്പർക്കം വളരെ വിരളമായി നടത്തിയ ഒരാളാണ് എന്റെ അമ്മ .
ഈ മാതാജി ജനിച്ചിട്ട് ആയിരത്തോളം  പൂർണ്ണചന്ദ്രന്മാർ ഉദിച്ചുയർന്ന് പോയെങ്കിലും ഒരു ഫുൾ മൂണിനെ പോലും പത്ത് മിനുട്ടിൽ കൂടുതൽ നോക്കിനിന്നിട്ടില്ല എന്നാണ് അമ്മ പറയുന്നത്. 
ആയതിന് ബാല്യം തൊട്ട് ഇന്നത്തെ മുതുമുത്തശ്ശിപ്പട്ടം ചാർത്തി കിട്ടുന്ന വരെ മന:സമാധാനത്തോടെ അരനാഴിക നേരം പോലും ഒന്ന് കുത്തിയിരിക്കുവാൻ സാധിച്ചിട്ടില്ല എന്നാണ് അമ്മ പറയാറുള്ളത് .
അമ്മയുടെ ചെറുപ്പകാലങ്ങളിൽ പൂർണ്ണ നിലാവുള്ളപ്പോൾ ഓലകൊണ്ട് മറച്ചുണ്ടാക്കിയ മറപ്പുരയിലേക്ക് പോകുവാനൊ , തൊടിയിലെ കുളത്തിൽ പോയി കുളിക്കുവാനോ വരെ അമ്മയ്ക്കും സോദരിമാർക്കുമൊക്കെ ഒരു വല്ലാത്ത പേടിയായിരുന്നു എന്നാണ് പറയാറ് . 
കൂടാതെ അമ്മയുടെ ജാതകത്തിൽ ചന്ദ്രൻ എന്ന ഗ്രഹം നീച സ്ഥാനത്തിരിക്കുന്നതിനാൽ പല ദോഷങ്ങളും ഉണ്ടാകുമെന്ന് പറഞ്ഞ് അന്ന് കാലത്തൊക്കെ ഏവരും അമ്മയെ പേടിപ്പിച്ചിരുന്നതും  ഒരു കാരണമാകാം .

ഇക്കഴിഞ്ഞ ഞായറാഴ്ച്ച ജനുവരി  31- ന് , 
ആദ്യമായി ജീവിതത്തിൽ ഒരു സമ്പൂർണ്ണ ചന്ദ്ര ഗ്രഹണം പൂർണ്ണമായി  
ദർശിച്ച നിർവൃതിയിലാണ് ഇന്നെൻറെ അമ്മ . 

പിന്നിട്ടുപോയ അഞ്ചാറു തലമുറകൾക്കും , ഭാവിയിലുള്ള ഇത്രത്തോളം വരുന്ന തലമുറകൾക്കും നേരിട്ട് ഒരിക്കലും കാണുവാൻ സാധിക്കാത്ത ഒരു  മഹാ ചന്ദ്രഗ്രഹണം   തന്നെയായിരുന്നു നമുക്കൊക്കെ ഈ ജന്മത്തിൽ കണ്ട് സായൂജ്യമടയുവാൻ പ്രാപ്തമായ ഈ ബ്ലൂമൂൺ കളിവിളയാട്ടം എന്നാണ് പറയപ്പെടുന്നത് ...! 
 
സാധാരണ ഗ്രഹണ സമയത്തൊക്കെ കുളിക്കാതെ ഉണ്ണാവ്രതമിരുന്ന് നാമം ജപിച്ചിരിയ്ക്കാറുള്ള എന്റെ അമ്മയുടെ ചാരത്ത് , അന്നവിടെ കൊണ്ടാടിയിരുന്ന  നാട്ടിലെ കൂർക്കഞ്ചേരി തൈപ്പൂയം പ്രമാണിച്ച് വീട്ടിൽ  എത്തി ചേർന്ന എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ നായികയായ പ്രിയ ടീച്ചറാണ്  നിർബന്ധിച്ച് ഈ വളരെ 'റെയറാ'യ ഈ കാഴ്ച്ച എന്റമ്മക്ക്  കാണിപ്പിച്ചുകൊടുത്തത് ...!

എന്റെ അമ്മക്ക് പൂർണ്ണ ചന്ദ്രനും , വെണ്ണിലാവുമൊക്കെ ദുശ്ശകുനമായിരുന്നുവെങ്കിൽ  ഇതിന്റെയൊക്കെ നേരെ വിപരീതമായിരുന്നു എന്റെ പ്രഥമ പ്രണയിനിയായ പ്രിയക്ക് ഓരൊ ഗ്രഹണങ്ങളുടെയും ദർശനങ്ങൾ ...

ഒരിക്കൽ ബാല്യകാലത്ത് പ്രിയയുടെ 
തറവാട്ടുമുറ്റത്ത്  അവളുടെ കല്ല്യാണി മുത്തശ്ശി 
ഒരുക്കി തന്ന ഓട്ടുകിണ്ണത്തിൽ ചാണകം വെള്ളം 
നിറച്ചതിൽ നോക്കി കെട്ടിപ്പിടിച്ചിരുന്നാണ് ഞങ്ങൾ 
ആദ്യമായി ഒരു സൂര്യ ഗ്രഹണം ദർശിച്ചത് ...! 

പിന്നീടുള്ള പല സൂര്യ ചന്ദ്ര ഗ്രഹണങ്ങളും പ്രിയ 
അവളുടെ ക്യാമറയിൽ നന്നായി തന്നെ ഛായാഗ്രഹണം 
നിർവഹിച്ച ചിത്രങ്ങളെല്ലാം , അവൾ ഇന്നും നിധി പോലെ
 സൂക്ഷിച്ചുവെച്ചിരിക്കുകയാണ് ...!

പണ്ടത്തെ നിലാവുള്ള രാത്രികളിൽ  ഞങ്ങളുടെ 
പ്രണയം മൊട്ടിട്ടു തളിർത്തതും പിന്നീട് പൂത്തുലഞ്ഞതുമൊക്കെ 
 എങ്ങിനെ മറക്കുവാനാണ് സാധിക്കുക ..? 
അതെല്ലാം വിസ്മരിക്കാത്ത 
സാക്ഷാൽ പ്രണയ ഗ്രഹണങ്ങളായി 
ഇന്നും ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് ...!

ഒരിക്കലും ഒരുമിക്കുവാനാകാതെ ജീവിതകാലം മുഴുവൻ താലോലിച്ച് കൊണ്ടുനടക്കുന്ന പ്രണയമാണ് ഏറ്റവും ഉത്തമമായത് എന്ന് പറയപ്പെടുന്നു ...

ഇതിഹാസ ചരിതങ്ങൾ മുതൽ ഇന്നത്തെ ആധുനിക സാഹിത്യം വരെ ചികഞ്ഞു നോക്കിയാൽ ഒന്ന് മനസ്സിലാക്കുവാൻ സാധിക്കും - അതായത് പ്രണയാഭിലാഷങ്ങൾ സാക്ഷാത്കാരം നേടാനാകാതെ പോയ അനേകമനേകം പ്രേമഭാജനങ്ങൾ തിങ്ങിനിറഞ്ഞ കാവ്യങ്ങളും, കഥകളും തന്നെയാണ് അന്നും, ഇന്നും ,എന്നും ലോകത്താകമാനം വായിക്കപ്പെട്ടിട്ടുള്ള കൃതികൾ എന്നുള്ളത് ...


ആദ്യ നോട്ടത്തിൽ തന്നെ തന്റെ 
പ്രേമഭാജനത്തിന്റെ    ആകാര വടിവുകളിൽ 
ആകൃഷ്ടനായൊ , പ്രത്യേകതയുള്ള അവയവ ഭംഗികളിൽ മോഹിച്ചൊ , കലാ - സാഹിത്യ- കായിക വൈഭങ്ങളിലുള്ള നിപുണതകൾ കണ്ടിട്ടൊ , പെരുമാറ്റ ഗുണങ്ങളിൽ തൽപ്പരരായൊ മറെറാ ആണല്ലൊ സാധാരണ ഗതിയിൽ രണ്ട് പേർ തമ്മിലുള്ള അനുരാഗം പൊട്ടി മുളക്കാറുള്ളത് ...അല്ലെ ?
 
പുറംമോടിയിലെ സൗന്ദര്യത്തേക്കാൾ അകം മോടി കണ്ട്പരസ്പരം ഇഷ്ട്ടപ്പെടുന്ന വരും ഇല്ലാതില്ല എന്നല്ല പറഞ്ഞു വരുന്നത് ...



പ്രണയത്തിനും , വീഞ്ഞിനും പഴകും തോറും വീര്യം കൂടുമെന്നാണ് പറയുക ...

മറ്റുള്ളവരുടെ അനുരാഗ കഥകളൊക്കെ ചടുപിടുന്നനെ  വളരെ ഈസിയായി എഴുതിയിടാവുന്ന  സംഗതികളാണ് . 
എന്നാൽ സ്വന്തം പ്രണയം ഒരിക്കലും എഴുതി ഫലിപ്പിക്കാനാകാത്ത ഒരു പ്രഹേളിക തന്നെയാണെന്ന് എനിക്കിപ്പോൾ തോന്നുന്നു ...
 പരസ്പരം തോറ്റുകൊടുക്കുമ്പോഴാണല്ലൊ
ഏത് പ്രണയവും പവിത്രീകരിക്കപ്പെടുന്നത് ...
ദിവ്യമായി തീരുന്നത് ...
അത്തരം ഒരു പ്രഥമാനുരാഗം അഥവാ കടിഞ്ഞൂൽ പ്രണയം നാമൊക്കെ ജീവിതാവസാനം വരെ വിസ്മരിക്കാതെ കൊണ്ട് നടക്കും എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് എന്റെ ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതു പുത്തൻ പഴങ്കഥ ...!
ഹും ... 
അതൊക്കെ അവിടെ തന്നെ മറക്കാതെ കിടക്കട്ടെ ...

എന്തോ എന്റെ അമ്മക്ക് ആറ്റുനോറ്റുണ്ടായ 
കടിഞ്ഞൂൽ പുത്രനെ നേരിട്ട് കാണുവാനുള്ള മോഹം 
അതി രൂക്ഷമായി ഉടലെടുത്തത് കൊണ്ടൊ , അതൊ 
സീമന്ത പുത്രന് സ്വന്തം മാതാവിനൊത്ത് കുറച്ച് ദിനരാത്രങ്ങൾ കഴിയണമെന്നുള്ള ആഗ്രഹം കാരണമാണൊ എന്നറിയില്ല , എന്തായാലും ഇനി  കുറച്ചുദിവസം നാട്ടിൽ വന്ന് ഈ ഉത്സവകാലം ആടിത്തിമിർക്കുവാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ് ...

മൂന്നാഴ്ച്ചയും മുന്നൂറ് പരിപാടികളുമായിട്ടാണ് വരവ് ...

തനി കുശുമ്പത്തി പാറുവായ എന്റെ പെർമനന്റ് 
ഗെഡിച്ചിയായ ഭാര്യ പറയുന്നത് ഞാൻ എന്റെ കടിഞ്ഞൂൽ പ്രണയിനിയായ പ്രിയ ടീച്ചറെ കാണുവാൻ പോകുകയാണെന്നാണ് ...

അതൊക്കെ എന്ത് തന്നെയായായാലും എനിക്കിപ്പോൾ ഒരു 'ഡിജിറ്റൽ ഡൈറ്റ് 'അനിവാര്യമായി വന്നിരിക്കുകയാണ് . ആയത് എത്രത്തോളം നടപ്പാകുമെന്ന് കണ്ട് തന്നെ അറിയണം ...
അത് കൊണ്ട് ഓൺ -ലൈൻ കം സോഷ്യൽ മീഡിയ തട്ടകങ്ങളിൽ നിന്നും തൽക്കാലം കുറച്ച് കാലം ലീവ് എടുത്ത് ഞാൻ ഓഫ് -ലൈനിൽ ആകുകയാണ് ...
നാട്ടിൽ റോന്ത് ചുറ്റുന്നതിനിടയിൽ  എന്റെ പ്രിയപ്പെട്ട സൈബർ മിത്രങ്ങളെ ആ പരിസരങ്ങളിൽ ഉണ്ടെങ്കിൽ കാണുകയൊ , ബന്ധപ്പെടുകയൊ ചെയ്യുന്നതാണ് ...

ഇതുവരെ ആധാറിൽ ചേർക്കാത്ത
എന്റെ നാട്ടിലെ നമ്പർ  :-  099466 02201
അപ്പോൾ പറ്റുമെങ്കിൽ നമുക്ക്  നേരിട്ട് കാണാം
കാണണം ... അല്ലെങ്കിൽ വിളിക്കണം  ... കേട്ടോ കൂട്ടരേ .



പ്രണയ മാസമല്ലേ  ഈ ഫെബ്രുവരികാലം  
ദാ ..ന്റ്റെ മൂന്ന് മുൻ സൂപ്പർ ഡ്യൂപ്പർ  പ്രണയ കഥകൾ



  1. എന്റെ  പ്രഥമ പ്രണയ കഥ
    ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതു പുത്തൻ പഴങ്കഥ 
  2.  എന്റെ ഒരു ഉത്തമ മിത്രത്തിന്റെ പ്രേമ കഥ ഒപ്പം എന്റെയും
    ബെർക്ക് ഷെയറിൽ വീണ്ടും ഒരു പ്രണയ കാലം 
  3. എന്റെ ഒരു മുതുമുതു മുത്തശ്ശന്റെ പ്രണയകഥ ഒപ്പം ഞങ്ങളുടെ നാടിന്റെയും വേലാണ്ടിദിനം അഥവാ വലന്റിയേഴ്‌സ്  ഡേയ്




കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...