Sunday 20 September 2009

എന്റെ ഗ്രാമമായ കണിമംഗലത്തിന്റെ നഷ്ട്ടങ്ങൾ ... ? Ente Gramamaaya Kanimangalatthinte Nashttangal ...

കണിമംഗലം പാടശേഖരങ്ങള്‍ .
രണ്ടോ മൂന്നോ കൊല്ലങ്ങള്‍ കൂടുമ്പോള്‍ നാട്ടില്‍ എത്തിച്ചേരുന്നവരാണ്
എന്നെ പോലെയുള്ള വിദേശ മലയാളികൾ...
നാടിന്റെ മാറ്റങ്ങളും ,സ്പന്ദനങ്ങളും  മാറികൊണ്ടിരിക്കുന്നത്, നാട്ടുകാരെക്കാള്‍ കൂടുതലായിട്ട് ഞങ്ങള്‍ വിദേശമലയാളികള്‍ ആണ് അറിഞ്ഞുകൊണ്ടിരിക്കുന്നത് .
അത്രയധികം പുതുമകളാണ് ഓരോതവണയും നാട്ടിൽ വന്ന് ചേരുമ്പോൾ , ഞങ്ങള്‍ക്ക് ദര്‍ശിക്കുവാന്‍ സാധിക്കാറുള്ളത് ....

രണ്ടായിരത്തഞ്ചിൽ  നാട്ടിലെത്തിയപ്പോള്‍ അഞ്ചുവയസുകാരന്‍ മോനെയും കൊണ്ട് ,അവനാശകൊടുത്തിരുന്ന ...നേരിട്ടുകാണിച്ചു കൊടുക്കാമെന്നു
പറഞ്ഞിരുന്ന തൊടിയിലെ കുളങ്ങളും, മീനുകളായ മുശുവും , ബ്രാലും ,നീര്‍ക്കോലി മുതല്‍ ചേര വരെയുള്ള പാമ്പുകള്‍ ....
ചെലചാട്ടി,ചെമ്പോത്ത് , കൂമന്‍ ..മുതലുള്ള പറവകള്‍;
മുള്ളുവേലികളും ,നിറം മാറുന്ന ഓന്തുകളും.......
അങ്ങിനെ നിരവധി കാണാക്കാഴ്ച്ചകളുടെ കൂമ്പാരമായിരുന്നു അന്നത്തെ ആ യാത്രകളുടെ നഷ്ട്ടബോധങ്ങൾ... !

ഞാന്‍ ജനിച്ചു വളര്‍ന്ന ഈ കണിമംഗലം  ഗ്രാമത്തിൽ നിന്നും....
ഞങ്ങളെ പോലെ തന്നെ  ഈ കാഴ്ചവട്ടങ്ങളും, ഈ ദൈവത്തിന്റെ  നാട്ടില്‍ നിന്നും വിദേശങ്ങളിലേക്ക് നാടുകടന്നുവോ ...?

മോന് , തുമ്പപൂക്കളും , തൊട്ടാവാടി ചെടികളും , മുക്കുറ്റി പുഷ്പ്പങ്ങളും , കോളാമ്പിപ്പൂക്കളും, കുമ്പള്ളവള്ളികളും ...
ഒന്നും കാണിച്ചു കൊടുക്കുവാന്‍ സാധിച്ചില്ലല്ലൊ  എന്ന കുറ്റബോധവും പേറി ....
എന്റെ ഗ്രാമത്തിന് പട്ടണത്തിന്റെ കുപ്പായം ഒട്ടും അഴകിലല്ലൊ  എന്ന സത്യം മനസ്സിലാക്കിയുള്ള ഒരു തിരുച്ച് പോരലായിരുന്നു  അഞ്ചുകൊല്ലം മുമ്പ് നട്ടിലെത്തി മടങ്ങിവന്നപ്പോൾ , അറിവായ ശരിയായ കാര്യങ്ങളും പിന്നെ മറ്റെല്ലായോർമ്മകളും ...
പാമ്പും കാവിലെ പ്രണയ കേളികള്‍ !
ചില പഴയ ഓർമ്മകൾ 
പണ്ടു പുരയിടം നിറയെ തെങ്ങായിരുന്നു...
പണ്ടു പത്തായം നിറയെ നെല്ലായിരുന്നു...
പുന്നെല്ലും
പച്ചത്തേങ്ങയും
പുത്തരിയല്ലായിരുന്നു...
പത്തിരിയും പച്ചരിച്ചോറും
പച്ചക്കറിയും പശുവും , പച്ചചാണകവും
പിച്ചിപൂക്കളും പച്ചപ്പുല്ലുകളും .. പുരയിടത്തിലാകെ
പരന്നു പരന്നു  കിടന്നിരുന്നു .

പോന്നെമുത്തപ്പന്റെ കളമെഴുത്തു പാട്ടും ,,
പാമ്പുംകാവിലെ കളംതുള്ളലും ആഘോഷങ്ങള്‍ ,
പുകള്‍പ്പെട്ട തറവാട്ട്‌ കാരണവരും, തണ്ടാന്‍ സ്ഥാനവും,
പല്ല്ല്ല് മുറിയെ തിന്ന് എല്ലുമുറിയെ പണിയെടുക്കുന്ന പുരുഷാരവും ,
പൊങ്ങച്ചം പറയാത്ത തറവാട്ടമ്മമാരായ പെണ്ണുങ്ങളും ,
പാഠം പഠിയ്ക്കുന്ന കുടിപള്ളിക്കൂടത്തിലെ കുട്ടികളും ...

പണ്ടത്തെ കഥകള്‍ ആര്‍ക്കു വേണം ?
പടിപ്പുരയെവിടെ ?
പുകള്‍ പെട്ട തറവടെവിടെ ?   
ആരാണ് കാരണവര്‍ ?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ ...
പണിയില്ലാത്ത പുരുഷന്മാരും,പെണ്ണുങ്ങളും
പണത്തിനു പിന്നാലെയോടി
പാമ്പും കാവും,തൊടിയും ,കളം പാട്ടും ..
പഴം കഥയില്‍ മാത്രം ...


പടം പൊഴിച്ചില്ലാതായി പുകള്‍പ്പെട്ട തറവാടും 
പറമ്പും , പുരയിടവും , പച്ച പാടങ്ങളും ....
പച്ച തേങ്ങയില്ലാതാക്കി" മണ്ഡരി" 
പച്ചരിക്കും , പുന്നെല്ലിനും വഴിമാറി കൊടുത്തു 

പാലക്കാടൻ ചുരം കടന്നെത്തിയ ചാക്കരികൾ ...
പത്തായം വിറ്റുപെറുക്കി ...
പുരയും പുരയിടവുമില്ലാതായി ...
പെണ്ണുങ്ങള്‍ പിഴച്ചൂ..... അവര്‍ ചോദിച്ചു ...എവിടെ പുരുഷത്വം ?
പിണം കണക്കെ - കുടിച്ചു പാമ്പയവര്‍ ... പരപുരുഷന്മാരായവർ
പെരുമയില്ലാതോതുന്നു "തേടുന്നു ഞങ്ങളും പുരുഷാര്‍ത്ഥം..."

പണിയാത്ത പാടങ്ങള്‍ !
പ്രതീക്ഷകൾ സന്തോഷത്തെ ഇല്ലാതാക്കും  എന്ന മുന്നറിവ്  ഉള്ളതുകൊണ്ട് മകന് ഇത്തവണ നാട്ടിലേയ്ക്കു പോകുമ്പോൾ യാതൊരു തരത്തിലുള്ള വാക്ദാനങ്ങളും കൊടുത്തിരുന്നില്ല. 

ഒരു കാര്യം വ്യക്തമായി, എന്‍റെ ഗ്രാമം മരിച്ചു കൂട്ടരേ ,ആ പഴയ ആ കണിമംഗലം തമ്പുരാക്കന്മാരുടെ തട്ടകം , ഇന്ന് തൃശൂര്‍ പട്ടണത്തിന്റെ  ഭാഗമായി കഴിഞ്ഞൂ ...

പാട ശേഖരങ്ങളും ,തെങ്ങുംത്തോപ്പുകളും ഫ്ലാറ്റ്‌  സമുച്ചയങ്ങള്‍ക്ക്  വഴിമാറികൊടുത്തുകൊണ്ടിരിക്കുകയാണ്‌ ..
തോടുകളെല്ലാം റോഡുകളായി മാറി..
കുളങ്ങള്‍ കൊട്ടരങ്ങളായി മാറി..
കാവുകള്‍ കളിസ്ഥലങ്ങളായി തീർന്നു ..

ഞങ്ങളേയെല്ലാം കോരിതരിപ്പിച്ച് നാടിനപ്പുറമുള്ള കാഴ്ച്ചകൾ കാണിച്ചു തന്ന ഡൊമിനി ചേട്ടന്റെ   ആ പേരുകേട്ട  'മേരിമാത ടാക്കീസ്‌' കാടുപിടിച്ച് സിനിമയില്ലത്ത കൊട്ടകയായി മാറി... !
അന്നൊക്കെ റീലുപൊട്ടുമ്പോഴും , കറന്റുപോകുമ്പോഴും  -  ഏത് സിനിമ തീയ്യറ്ററുകളിൽ ആണെങ്കിലും  ഒരു  കുപ്രസിദ്ധമായ “ഡൊമിനീ “ വിളികളുടെ ആരവം കേൾക്കാമായിരുന്നു.  
അത്തരം കൂവലുകളുടെയൊക്കെ 
തിരശ്ശീല വീഴലും കൂടിയാണിത് .. !


ഞങ്ങളുടെ ഗ്രാമത്തിന്റെ ചുറ്റുപാടുമുണ്ടായിരുന്ന വീണ ,സാരംഗി, സിത്താര ടാക്കീസുകള്‍ കൂടി കല്ല്യാണമണ്ഡപങ്ങളായി രൂപമാറ്റം സംഭവിച്ചതുകൊണ്ട് നാട്ടുകാരുടെ സിനിമാസ്വപ്നങ്ങൾ മുഴുവൻ ടൌണിലേയ്ക്ക് മാത്രമായി ചേക്കേറി...

ഈ ഒന്നര പതിറ്റാണ്ടിനിടയിൽ ഇപ്പോൾ നാട്ടിലാകെ സ്ഥലത്തിനെല്ലാം മുപ്പതിരട്ടിയോളം  വില വർദ്ധിച്ചുകഴിഞ്ഞു... 

തൃശ്ശൂര്‍ പട്ടണം വികസിക്കും തോറും ചുറ്റുപാടുമുള്ള ഗ്രാമങ്ങള്‍ ഇല്ലാതായികൊണ്ടിരിക്കുകയാണ് ...

ഈ ബിലാത്തിയിൽ പോലും 
ഇല്ലാത്ത കമനീയമായ കാര്‍ ഷോറൂമുകൾ !
ലണ്ടനില്‍ പോലും കാണാത്ത വിസ്താരമേറിയ വസ്ത്ര വിസ്മയ കമ്പോളങ്ങൾ !
ലോകത്തിലെ ഏറ്റവും വലിയതും കളക്ക്ഷനുമുള്ളതായ എണ്ണമേറിയ ജ്വല്ലറി കലവറകള്‍ !
നാട്ടിലെ പ്രധാന നിരത്തുകളില്‍ മുഴുവന്‍ തലയുയര്‍ത്തിനില്‍ക്കുന്ന നക്ഷത്ര ബാര്‍ ഹോട്ടലുകൾ ! !

ഭക്തിയും ,വിഭക്തിയും വിറ്റഴിക്കുന്ന പള്ളിയമ്പലധാന്യ കേന്ദ്രങ്ങള്‍....
അങ്ങിനെ എങ്ങും മാറ്റങ്ങളുടെ കേളികൊട്ടുകള്‍ മാത്രം .....
നാടന്‍ രുചികള്‍ എങ്ങോപോയി ഒളിച്ചു .. .
നാടന്‍ കറികള്‍  കിട്ടണമെന്കില്‍  കള്ളുഷാപ്പില്‍ തന്നെ പോകണം !
പിസയും ,ബര്‍ഗറും ,ചിപ്പ്സും ,...ഏവരുടെയും ഇഷ്ട വിഭവങ്ങളായി  മാറികൊണ്ടിരിക്കുന്നൂ..

എത്ര പരിതാപകരമായ വിപരീത ആശയങ്ങള്‍ !
യൂറോപ്പുകാര്‍ മുഴുവന്‍ “ ജങ്ക് (junk)“ ഫുഡ്‌ ഉപേഷിച്ച് , നല്ല ഭാരതീയ വിഭവങ്ങള്‍ക്ക് പിന്നാലെ
പായുമ്പോള്‍ നമ്മള്‍ നല്ലത് കളഞ്ഞു  അവരെ അനുകരിച്ചുകൊണ്ടിരിക്കുന്നൂ..
നല്ല വിരോധാപാസം അല്ലേ !

ഓണം പോലും റെഡിമെയിഡും, 
കച്ചവടവുമായി മാറി ....
‘പൂ ‘ കിറ്റുകള്‍ വീട്ടില്‍ എത്തുന്ന കാരണം കുട്ടികള്‍ക്കും മറ്റും പൂ പറിക്കാനും,
പൂ വിളിക്കാനും അറിയാതായിക്കുന്നൂ ...
പുലിക്കളിയും ,കുമ്മാട്ടിക്കളിയും.ഓണക്കളികളും
ട്രൂപ്പുകള്‍ വന്നു കളിച്ച്പോകുന്നൂ  .
എന്തിനു പറയുന്നു ഒന്ന് കിളിമാസ്‌ കളിയ്ക്കാനോ,അമ്പസ്ഥാനി കളിയ്ക്കണോ, ഗോലി കളിക്കാനൊ ഈ പുത്തൻ തലമുറയ്ക്ക് അറിയില്ല ...!
സിനിമ, സീരിയൽ,ക്രിക്കറ്റു താരങ്ങളെയല്ലാതെ  , നാട്ടിലെ ഒരു സാസ്കാരിക നായികാനായകന്മാരെ കുറിച്ചുള്ളയറിവും തഥൈവ ...!

അതെ എന്റെ നാട് എല്ലാതരത്തിലും വികസിച്ചുകൊണ്ടിരിക്കുകയാണ് ഒപ്പം നാട്ടുകാരും..
അതെ , ഇപ്പോൾ ഞാനും ഒരു നാട്ടുമ്പുറത്തുകാരനല്ല , ഒരു പട്ടണവാസി തന്നെയാണ് ...
അല്ലാ.. ഇതു ഞാൻ മാത്രം പറയുന്നതല്ലാ‍ട്ടോ....
ഇപ്പോൾ കേരളത്തിലെ ഒട്ടുമിക്ക നാട്ടുമ്പുറത്തുകാരനും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്.....

എന്റെ പഴയ  ഗ്രാമത്തെ , ആ  കണിമംഗലത്തെ ഒരു പച്ചവർണ്ണപെൺ തുമ്പിയായി ഞാനൊന്നു കുറച്ചു നേരം സങ്കൽ‌പ്പിച്ചോട്ടെ.....
പച്ച വര്‍ണ്ണ പെണ്‍ തുമ്പി 

പച്ച വര്‍ണ്ണ പെണ്‍ തുമ്പി 
തുമ്പി എന്‍പ്രിയപ്പെട്ട പച്ചവര്‍ണ്ണ പെണ്‍ -
തുമ്പി ;നീ എങ്ങു പോയിരിക്കുകയാണ് ?
ചെമ്പക മരചില്ലയില്‍ നീ വന്നില്ലേ ?
തുമ്പച്ചെടിയിലും നിന്നെ കണ്ടില്ലല്ലോ ?

ചേമ്പിന്‍ ചോട്ടിലെ തെളിനീര്‍ വെള്ളത്തിലും ,
ചമ്പ തെങ്ങു വലിച്ചു കെട്ടിയിട്ടുള്ള -
കമ്പിയിലും നിന്നെ കാണാതെ;കേണു ഞാന്‍ .
കൊമ്പന്‍മുശു കുളത്തില്‍ വെച്ചോ ;പച്ചില -

പാമ്പു മരത്തില്‍ വെച്ചോ ;ചോരകുടിയന്‍
ചെമ്പനോന്തു തൊടിയില്‍ വെച്ചോ ;പറക്കും
ചെമ്പോത്ത്പറവ വായുവില്‍ വെച്ചോ --പൊന്‍
തുമ്പി ;-നിന്നെ പ്രാതലാക്കിയോ ?ഹാ ...കഷ്ടം !
                           

Monday 27 July 2009

പ്രവാസി മലയാളിയും പന്നിപ്പനിയും ... / Pravasi Malayaliyum Pannippaniyum ...


ഒന്നര മാസത്തെ പരിപാടികളുമായി , ലണ്ടനില്‍ നിന്നും
ഇത്തവണനാട്ടില്‍ എത്തിചേരുമ്പോള്‍ ഇത്ര ഗംഭീര സ്വീകരണം കിട്ടുമെന്ന്
ദിവാസ്വപ്നത്തില്‍ പോലും നിനച്ചിരുന്നില്ല ...?
ഏറ്റുമീന്‍ പിടിക്കുവാന്‍ കുരുത്തി വെച്ചിരുക്കുന്നതുപോലെ , എയര്‍പോര്‍ട്ടില്‍
പന്നിപ്പനിക്കാരെ (H1 N1 Flu ) പിടിക്കുവാന്‍ വെച്ചിരുന്ന ഒരു കുരുത്തിയില്‍
ഒരു കുഞ്ഞുമീൻ പോലെ  മകന്‍ അകപ്പെട്ടു ... !
'സ്വാം ഫ്ലൂ' ലക്ഷണങ്ങളുമായി ഒപ്പം യാത്ര ചെയ്തിരുന്ന ഒരു കൊറിയക്കാരനോപ്പം ,
ഞങ്ങളെ ഒരു പ്രത്യേക മുറിയിലേയ്ക്ക് മാറ്റി .
യാത്രക്കാര്‍ക്കും , ജീവനക്കാര്‍ക്കും ഞങ്ങള്‍ ഒരു സ്പെഷ്യല്‍ കാഴ്ച വസ്തുക്കളായി മാറി !
ഒരു മണിക്കൂറിനു ശേഷം പനിയുള്ളവരെയും, ഇല്ലാത്തവരെയും ഒരുമിച്ചൊരു വണ്ടിയില്‍
മാസ്ക്ക് പോലും ധരിപ്പിയ്ക്കാതെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ പന്നിപ്പനി ഐസലോഷന്‍ വാര്‍ഡിലേക്ക് ....

My Son in H1N1 Isolation Ward of Perumpavoor Thaluk Hospital 

പതിനാലു മണിക്കൂര്‍ ഫ്ലൈറ്റ് യാത്രയ്ക്ക് പിന്നാലെ ,
ഒന്നു ഫ്രെഷ് ആവാന്‍ പോലും പറ്റാതെ , തുണി മാറാതെ വന്നപടി തന്നെ ഒരു നരക യാത്രയായിരുന്നു അത് ...!

കേരളത്തിലെ പന്നിപ്പനിക്കാരെ ചികത്സിക്കുന്ന മൂന്നാശുപത്രികളില്‍ ഒന്നായ ഈ താലൂക്ക് ആശുപത്രിയിലെ H1N1 വാര്‍ഡ് പനിയുള്ളവരെയും , ടെസ്റ്റ് ചെയ്യാന്‍ വന്നവരേയും , കൂടെ നിൽക്കുന്നവരെയും ഒന്നിച്ചു പര്‍പ്പിയ്ക്കുന്ന ഒരു തടവറ തന്നെയായിരുന്നൂ... !

വാര്‍ഡിന്റെ മുന്നില്‍ മറ്റുവാര്‍ഡ് കളുടെ ടോയിലെട്ടുകളുറെ പിന്‍ഭാഗവും,
പിന്നില്‍ മോര്‍ച്ചറിയും , എതിര്‍ഭാഗത്ത് ആശുപത്രിയിലെ സകലമാന വേസ്റ്റുകളും
കൊണ്ടുവന്നിനിടം   പട്ടികളുടെയും,കാക്കകളുടേയും, എലികളുടെയും ,മറ്റുദുര്‍ഗന്ധങ്ങലുടേയും താവളവും ...
വിരിപ്പില്ലാത്ത ബെഡുകളും  , ഉറുമ്പരിക്കുന്ന ടോയിലട്ടുകളും ....

പന്നിപ്പനി ചികിത്സ പരിശീലനം നേടിയ ഡോക്ടര്‍ പോലും സ്രവം ടെസ്ടുചെയ്യാൻ വന്നശേഷം , രോഗികളെ  വീണ്ടും ഒന്നു പരിശോധിക്കുക പോലും ഉണ്ടായിട്ടില്ല ..
അപ്പോള്‍ മറ്റു ജീവനക്കാരുടെ 
കാര്യം പറയേണ്ടതില്ലല്ലോ ..?
പറഞ്ഞിട്ട് കാര്യമില്ല  ഈ മഹാമാരിയായ പന്നിപ്പനി ആഗോളവ്യപകമായി അനേകം ആളുകളെ കാലപുരിക്ക് കയറ്റി വിട്ട  ഒരു വമ്പൻ പുത്തൻ 'എപിഡെമിക്' ആയിരുന്നു ...!
എന്തായാലും അന്നവിടെയുണ്ടായിരുന്ന രോഗികൾക്ക്  പന്നിപ്പനിയുടെ രണ്ടാം ഭാഗമായ ന്യുമോണിയ വരാഞ്ഞത് അവരുടെ ഭാഗ്യം...

എന്തായാലും ആശുപത്രിയില്‍ കിടന്ന ആ  ഏഴ് ദിനങ്ങൾ  ഇതുവരെ ചെയ്ത 
എല്ലാ പാപങ്ങളും തീര്‍ന്നുകിട്ടി ..
പിന്നെ ഈ ആരോഗ്യ വകുപ്പുകാര്‍ അന്നന്നു തന്നെ പത്രമാധ്യമങ്ങള്‍ക്ക് പന്നിപ്പനിക്കാരുടെ പേര് പേര് ഒഴികെ എല്ലാ വിവരങ്ങളും വിളമ്പികൊടുക്കുന്നത്,  മാധ്യമങ്ങള്‍ വിപുലീകരിച്ചു പ്രസിദ്ധീകരിച്ചിരുന്നതു കൊണ്ട് വിദേശത്തുനിന്ന് വന്ന പ്രവാസികളായ പന്നിപ്പനിക്കരെല്ലാം പെട്ടെന്ന് തന്നെ നാടൊട്ടുക്കും കുപ്രസിദ്ധരായി മാറി ...

സ്രവ പരിശോധനയില്‍ മറ്റു ഏഴ് പേരോടൊപ്പം എന്റെ രണ്ട് മക്കള്‍ക്ക്‌ H1 N1
“കണ്ഫേം “ ചെയ്തത് മറ്റുപത്രങ്ങള്‍പ്രസിദ്ധീകരിച്ചപ്പോള്‍ , മലയാള മനോരമ എനിയ്ക്കുംകൂടി പന്നിപ്പനി
കിട്ടിയതായി പ്രസ്താവിച്ചു (ജൂലായ്  19 , തൃശൂർ എഡിഷൻ ) നിജസ്ഥിതിയല്ലാത്തയീവാർത്ത , മനോരമ എഴുതിയത് തന്നെയാണ് ഏവരും വിശ്വസിച്ചത് !
മനോരമ പറയുന്നതുവാസ്തവം തന്നെ
അവർക്ക്  തന്നെ കൂടുതല്‍ വായനക്കാര്‍ !

പനി മാറി  ഒരാഴ്ച്ചത്തെ ആശുപത്രി വാസം കഴിഞ്ഞു നാട്ടില്‍ എത്തിയപ്പോള്‍ ,
പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട എന്ന പോലെയായി ഞങ്ങളുടെ അവസ്ഥ ...

നാട്ടില്‍ ഒരു പന്നി ചത്താല്പോലും 
ആയതു ഗംഭീര വാര്‍ത്തകല്‍ ആകുന്ന 
ആ സമയത്ത് തൃശ്ശൂര്‍ ജില്ലയുടെ പടിവാതില്‍ തുറന്നു , പന്നിപ്പനി ജില്ലയില്‍ ആദ്യമായി എത്തിച്ചതിന്റെ ദുർകീർത്തിയും  , വരവേല്‍പ്പും
കൂടിയായിരുന്നു ആ സന്ദര്‍ഭം ...

അതുകൊണ്ട് പനിതീര്‍ന്നു രണ്ടാഴ്ച കഴിഞ്ഞിട്ടുപോലും , എന്നെയൊരു ഓട്ടോറിക്ഷയില്‍ കയറ്റാന്‍ പരിചയമുള്ള ഡ്രൈവര്‍മാര്‍ കൂട്ടാക്കിയില്ല ....
അവരുടെ കഞ്ഞിയില്‍ ഞാന്‍ മൂലം മണ്ണ് വാരി ഇടല്ലേ എന്നായിരുന്നു അവരുടെ അപേക്ഷ ..

മുടി വെട്ടാന്‍ സ്ഥിരം പോകാറുള്ള ബാര്‍ബര്‍ പോലും
"ഗെഡീ വേഗം വണ്ടി വിടാന്‍ നോക്ക് "
എന്ന് പറഞ്ഞു  മുടി വെട്ടാന്‍ പോലും വിസമ്മതിക്കുകയായിരുന്നു .
ഫോണില്‍ കൂടി പനി പകരുമെന്നു 
പേടിച്ചു ചിലര്‍ ഫോണ്‍ പോലും വിളിക്കാറില്ല ...!

പഴയകാലത്ത് കുഷ്ഠരോഗികളെ കാണുന്ന പോലെയായിരുന്നു ഞങ്ങളെ പല നാട്ടുകാരും , കൂട്ടുകാരും , ബന്ധു ജനങ്ങളും വരെ കണ്ടിരുന്നത്‌ ...
ഇങ്ങനെയുള്ള അവഗണനകള്‍ സഹിക്കാന്‍ വയ്യാതായപ്പോള്‍ ഞാനും , ഭാര്യയും കൂടി
മാതൃഭൂമി , മംഗളം ലേഖകരെ സമീപിച്ചു Swine Flu കുറിച്ച് പത്രങ്ങളില്‍ കൂടി ഒരു ബോധവല്‍ക്കരണം നടത്താന്‍ അപേക്ഷിച്ച് , ഇംഗ്ലണ്ടിലെ സ്വാംഫ്ലൂ പ്രതിരോധ നടപടികളെ പറ്റിയും , ഈ രോഗത്തിന്റെ വെബ്‌ സൈറ്റുകളെ കുറിച്ചും വിശദീകരിച്ചു ...

മാതൃഭൂമി പിന്നീട്"പന്നിപ്പനി പ്രതിരോധ നടപടികള്‍ പാളുന്നു " എന്ന് പറഞ്ഞും , ശേഷം പന്നിപ്പനിയെ പറ്റി ധാരാളം സചിത്രലേഖനങ്ങളും പ്രസിദ്ധീകരിച്ചു .
അതുപോലെ മംഗളവും . ഈ പത്രത്തിലെ
“പന്നിപ്പനി :കുടുംബത്തിന്‌  അപ്രഖ്യാപിത ഊരുവിലക്ക്‌ " ( ജൂലായ്‌ 24 ,തൃശൂർ എഡിഷൻ )എന്ന ലേഖനവും ,ഞങ്ങളുടെ  പെരുമ്പാവൂര്‍ ആശുപത്രിയിലെ അനുഭവങ്ങളും മറ്റും ചിത്രം സഹിതം ഇട്ടിരുന്നു ...

കഴിഞ്ഞ ആഴ്ച മൂമ്പയില്‍ പടിഞ്ഞാറന്‍ നാടുകളില്‍ നിന്നും വീമാനമിറങ്ങിയവരുടെ ലഗ്ഗെജ്ജുകള്‍ , പനി പേടിച്ചു ബാഗേജ് ക്ലിയറന്‍സ് നടത്താതെ നനഞ്ഞു കേടുവന്നതിനു യാത്രക്കാര്‍ക്ക് കിട്ടിയത് വളരെ കുറച്ചു നഷ്ടപരിഹാരം മാത്രം ...

ലണ്ടനില്‍ വെച്ചു  എല്ലാ  ടെസ്റ്റുകളും നടത്തി യാത്ര തിരിച്ച ഞങ്ങളുടെ മക്കള്‍ക്ക്‌ , ഫ്ലൈറ്റില്‍ വെച്ചു ഞങ്ങളുടെ കുറ്റം കൊണ്ടല്ലാതെ പനി പിടിച്ചതിന് ഞങ്ങള്‍ എന്ത് പിഴച്ചു ?


പ്രിയരേ ഇപ്പോള്‍  പുതിയ പുത്തന്‍ പേരിട്ടു പലരോഗങ്ങളും മാര്‍ക്കറ്റു ചെയ്യുന്ന കാലഘട്ടമാണ് .
മള്‍ട്ടി നാഷണല്‍ മരുന്നു കമ്പനികളാണ് ഇതിന്റെ പിന്നിലെന്ന് പറയുന്നു ...

ഇന്ത്യയില്‍ വെറും അമ്പത് പൈസയുടെ പന്നിപ്പനിയുടെ തമിഫ്ലൂ ഗുളിക
പത്തുരൂപയ്ക്കും , രണ്ടു രൂപയുടെ മാസ്ക് പത്തുരൂപക്കും , സ്രവപരിശോധന
മുന്നൂറുരൂപക്കും ആക്കി പന്നിപ്പനി ഭീതിപടര്‍ത്തി .....
നൂറുകോടിജനങ്ങളില്‍ വെറും മുപ്പതുശതമാനം
പേര്‍‍ , ഈ വക കാര്യങ്ങള്‍ ഉപയോഗപെടുത്തുകയാണെങ്കില്‍ ഇതു വിപണനം ചെയ്യുന്ന കമ്പനികളുടെ ലാഭം ഒന്നു നോക്കിയാട്ടെ ...

പിന്നെ നമ്മുടെ ഭാരത സര്‍ക്കാര്‍ തീര്‍ത്തും അഭിനന്ദനം അര്‍ഹിക്കുന്ന കാര്യം തന്നെയാണ് പന്നിപ്പനി പ്രതിരോധ നടപടികളില്‍ കൈകൊണ്ടിരിക്കുന്നത്‌.
എല്ലാം സര്‍ക്കാര്‍ 
ലെവലില്‍ മാത്രം !
ഒന്നും പ്രൈവറ്റ് വല്ക്കരിച്ചിട്ടില്ല... ?

അതുകൊണ്ട് ലോകത്തിലെ മറ്റുചില രാജ്യങ്ങളില്‍
ഉണ്ടായ പോലെ നമ്മുടെ നാട്ടില്‍ ഇത്തവണ
പന്നിപ്പനി കച്ചവടം നടന്നില്ല ...!
ഈയിടെ യൂറോപ്പില്‍ ഒരു ചെറിയ രാജ്യത്ത് എഴുപതു ശതമാനം പേര്‍‍
സ്വാംഫ്ലൂ പേടിയില്‍ ,സ്വയം പ്രോട്ടക്ട്ടു ചെയ്തപ്പോള്‍ ,അവിടത്തെ സമ്പത്ത് മാന്ദ്യം മാറികിട്ടിയെന്നാണ് പറയപ്പെടുന്നത് ...!
കൂട്ടരേ ലോകത്തില്‍ ആകെയിതുവരെ 1500 ഓളം ആളുകളെ ,പന്നിയുമായി ബന്ധമില്ലാത്ത , ഈ പന്നിപ്പനിയാല്‍ മരിച്ചിട്ടുള്ളൂ ...
പ്രതിദിനം ഇന്ത്യയില്‍ തന്നെ ഇതിലും വലിയ മാരക രോഗങ്ങളാല്‍ ഇതിന്റെ ഇരട്ടി ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നുണ്ട് ..
പുരാതനകാലം മുതൽ കോളറയും ,മലമ്പനിയും ,അനേകതരം വസൂരികളും ,പ്ളേഗും ,സ്പാനിഷ് ഫ്ലൂ എന്നിവയടക്കം പിന്നീട്  എയ്‌ഡ്‌സ്‌ ,നിപ്പ ,കൊറോണ മുതൽ അനേകം ന്യു-ജെൻ പകർച്ച വ്യാധികളും പല രാജ്യങ്ങളിലെ ഒട്ടുമിക്ക ജനതകളെയും പലപ്പോഴായി വറുതിയിലാക്കിയിട്ടുണ്ട് .
പഴയകാലത്തൊക്കെ  ഒരു പകർച്ചവ്യാധി ആയത് പൊട്ടിപ്പുറപ്പെടുന്ന രാജ്യങ്ങളിൽ  ഒതുങ്ങി നിന്ന് ഒരു പക്ഷെ സമീപ പ്രദേശങ്ങളിൽ മാത്രം വ്യാപിച്ചു നിന്നിരുന്നു .
പക്ഷെ ഇന്ന് മനുഷ്യർ ആഗോള സഞ്ചാരികളായി മാറിയിരിക്കുന്ന കാലമാണ് .ലോകമെ തറവാട് എന്നു കണക്കാക്കുന്ന ഒരു അന്താരാഷ്ട്ര തലമുറയുടെ വ്യക്താക്കളുമാണവർ .
ഫേഷനും ,ടെക്‌നോളജിയും പ്രചരിക്കുന്ന പോലെ തന്നെ ഇനിയുള്ള കാലം ഏത് മഹാമാരികൾക്കും വല്ലാത്ത വ്യാപനവ്യാപ്‌തി മനുഷ്യ സമൂഹത്തിൽ ഉണ്ടാക്കുവാൻ സാധിക്കും  ..!

പിന്നെ എന്തായാലും നമുക്കുകാത്തിരിയ്ക്കാം ...
ലോകം മുഴുവൻ മനുഷ്യനിർമ്മിതവും അല്ലാത്തതുമായ ഇതുപോലുള്ള പുതുപുത്തൻ  രോഗങ്ങൾ പരത്തുന്ന വൈറസുകളോ, ബാക്ടീരിയകളൊ  ഇനിയും സമീപഭാവിയിൽ ഉണ്ടായികൊണ്ടിരിക്കാം .
ഒരു പക്ഷെ ഈ പന്നിപ്പനി ഉടലെടുത്ത 
ശേഷം പിന്നീട് ഈ രോഗത്തിന് പ്രതിരോധമരുന്ന് കണ്ടുപിടിച്ച സമയം വരെ മരിച്ച ആളുകളെ പോലെ , ഇനിയും ഇത്തരം പുതിയ മഹാമാരികളാൽ ഭാവിയിൽ മനുഷ്യകുലത്തിന് വലിയ ഭവിഷ്യത്തുകളുണ്ടാക്കാം ...

ഭാവിയില്‍ വരാന്‍ ഇരിയ്ക്കുന്ന പുതിയ പുതിയ പനികളെ വീണ്ടും 
 നമുക്ക്  ഇതുപോലെ വരവേല്‍ക്കാം ...
ഇതുപോലെ കൊണ്ടാടാം ... ആഘോഷിക്കാം ...

“മങ്കി മലേറിയ' എന്ന   ഒരു കുരങ്ങു പനി 
ഇപ്പോൾ മലേഷ്യയിൽ പൊട്ടിപുറപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നു. 
ഇനിയും ഒരു  പട്ടിപ്പനിയായൊ ,
അല്ലെങ്കിൽ  ഒരു പക്ഷിപ്പനിയായൊ, അതുമല്ലെങ്കിൽ ഒരു ആനപ്പനിയായൊ ഇതുപോലുള്ള മഹാമാരികൾ നമ്മെ കാത്തിരിക്കുന്നുണ്ട് ...

പുറത്ത് നിന്നുള്ള എന്ത് കുന്ത്രാണ്ടം 
വന്നാലും അതെല്ലാം പ്രവാസികളുടെ 
തലയിൽ കയറ്റിവെക്കുന്ന ഏർപ്പാടുകൾ 
നമ്മുടെ സമൂഹം മാറ്റിയെ തീരു ...


         N1H1 Virus / Swine Flu Prevention Tip

Wash Your Hands /. Be Vigilant of Surfaces!
Wash your hands and wash them often, in hot soapy water, and for the amount of time it takes you to sing “Happy Birthday” twice (15-20 seconds).
Be aware of what public surfaces you touch, when you’ve shaken hands with someone, or when you’re using something like a pen that others have recently used–and don’t touch your face until you’ve had a chance to wash your hands.
....................................








website counter

ആഗോള ബുലോഗ സംഗമം , ചെറായി - ഒരു ബാക്കിപത്രം... / Aagola Buloga Sangamam ,Cherayi - Oru Bakkipathram ...


Agolabhookolabuloga Samgamam ;Cherayi 26 July 2009 2009.
(The International Malayalam Bloggers Meet at Cherayi 26-07-2009)
ഇത്തവണ ആറ് ആഴ്ചത്തെ അവധിയാഘോഷിയ്ക്കുവാന്‍ തിരിയ്ക്കുമ്പോള്‍,പത്തു ആഴ്ചത്തെ പരിപാടികള്‍ കൈവശം ഒതുക്കി പിടിച്ചിരുന്നൂ .

അമ്മയുടെ സപ്തതി , ചെറായി ബുലോഗ മീറ്റ്,...
മുതല്‍ കുറെ പരിപാടികള്‍ മുന്‍കൂറായി വന്നത്കൊണ്ട് ഓണാഘോഷങ്ങളില്‍ പങ്കെടുക്കാതെ തിരിച്ചുപോകേണ്ടതിലുള്ള ഒരു നഷ്ട്ടബോധവും എനിയ്ക്കുണ്ടായിരുന്നൂ .
പക്ഷെ ചെറായിയില്‍ ആഗോളഭൂഗോള ബുലോഗ സംഗമത്തില്‍ പങ്കെടുത്തതോടുകൂടി എന്‍റെ ആ നഷ്ട്ടബോധം പോയെങ്കിലും , മുമ്പ് മക്കള്‍ക്ക്‌ പന്നിപ്പനി പിടിച്ചിരുന്നത് കൊണ്ടു കുടുംബസമേധം ഈ ചെറായിയുടെ സ്നേഹതീരത്ത്
എത്താന്‍ കഴിയാഞ്ഞത് വലിയയൊരു ദു:ഖഭാരത്തിനിടയാക്കി ...

അത്രത്തോളം സ്നേഹവാത്സല്യ വിരുന്നു കേളികള്‍  നിറഞ്ഞാടിയ
ഒരു സംഗമാമായിരുന്നു ഈ ബുലോഗ ചെറായി മീറ്റ്‌ ...!

എഴുത്ത് , വര ,സംഗീതം ,ഫോട്ടോഗ്രാഫി ...
മുതലായവയുടെ മായാജാല കണ്ണികള്‍ ,
വിവര സാങ്കേതിക വിദ്യയാല്‍ കൂട്ടിയോജിപ്പിച്ച
മിത്രങ്ങളായ  എല്ലാ ബുലോഗരും തന്നെ നല്ല സൌഹൃദത്തിൽ ഒത്തുകൂടിയ ഒരു വലിയ കൂട്ടായ്മ പരസ്പരം പരിചയം പുതുക്കിയും ആദ്യമായി കണ്ടും കാലാകാലത്തേക്ക് സൗഹൃദം ഊട്ടിയുറപ്പിച്ച  ഒരു സമാഗമം തന്നെയായിരുന്നു ഇത് ...
ആയതിന്‍റെ കിലുകിലാരവത്തിന്‍ സ്നേഹവാത്സ്യല്യങ്ങള്‍ കേളികൊട്ടുകയായിരുന്നു, ആ ദിനം മുഴുവനും ചെറായിയുടെ സ്നേഹ തീരത്ത് ...!

The Super Hero of Cherayi Meet !/Ha..Ha..Ha
പരസ്പരം ബ്ലോഗുമുഖാന്തിരം പലരും ധാരാളം അറിഞ്ഞിരുന്നെങ്കിലും , രൂപഭാവങ്ങള്‍ പ്രകടിപ്പിച്ചു നേരിട്ടു പ്രത്യക്ഷപ്പെട്ടപ്പോള്‍ ഏവരും അതിശയ ആനന്ദ ആമോദങ്ങളാല്‍ ആറാടി എന്നുപറഞ്ഞാല്‍ മതിയല്ലോ ...

പലപല പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടു പോലും ,ഈ ചെറായി മീറ്റ് യാതൊരുവിധ അലങ്കോലങ്ങളും ഇല്ലാതെ ഇത്ര ഗംഭീരമാക്കിത്തീര്‍ത്ത , കുറെയേറെ ദിവസങ്ങളായി രാവും പകലുമില്ലാതെ ബുദ്ധിമുട്ടിയ ,ബുലോഗത്തിലെ മണിമുത്തുകളായ ആ സംഘാടകരെ എത്ര തന്നെ പ്രശംസിച്ചാലും മതിവരുകയില്ല ...!

സംഗമത്തില്‍ പങ്കെടുത്ത ഏവരും , ആ അഭിനന്ദനങ്ങള്‍ ,
സംഘടകരോടു നേരിട്ടുതന്നെ രേഖപ്പെടുത്തുകയും , ആയതിനു ശേഷം
ആയതവരു മീറ്റുകഴിഞ്ഞയുടനെ അവരവരുടെ ബ്ലോഗുകളില്‍ പോസ്ടിട്ടു കാച്ചുകയും ചെയ്തു ...

പശുവും ചത്തു ,മോരിലെ പുളിയും പോയിയെന്കിലും , ഞാനും ബുലോഗ സംഗമത്തെ കുറിച്ചു - കുറച്ചു ബാക്കിപത്രം പറയാം അല്ലെ ?

ജൂലായിലെ ആ അവസാന ഞായറാഴ്ച കൂട്ടായ്മയിലെ ഒട്ടുമിക്കവരും  ഒഴിഞ്ഞു  പോയ ശേഷവും , പിന്നെയും മിണ്ടിപ്പറഞ്ഞു  ‌ എന്‍ജിനീയര്‍ കം നിരക്ഷരനും കുറച്ച് കൂട്ടാളികൾക്കൊപ്പം ഞാനുമിരുന്നിരുന്നു ...

അവസാനം അവർ സഹികെട്ടപ്പോൾ
"അത്താഴം  ഒന്നുമില്ല ...ഗെഡീ ..ഉച്ചക്കന്നെ അഞ്ഞൂറ് രൂപക്ക് വെട്ടിമിഴുങ്ങിയില്ലേ ...വേഗം വണ്ടി വിടാന്‍ നോക്ക് "
എന്നുപറഞ്ഞ്‌ സാധനങ്ങള്‍ ബാക്കി വന്നത് തിരിച്ചു കൊണ്ടുപോകുന്ന ഒരു വണ്ടിയിൽ  (സദ്യ കഴിഞ്ഞ് പകര്‍ച്ച കൊടുത്തയക്കുന്ന പോലെ ) എന്നെ
ചെറായി കവലയില്‍ തട്ടാന്‍ ഏല്‍പ്പിച്ചു കേറ്റിവിട്ടു ...
കവലയിലെത്തിയപ്പോഴെയ്ക്കും എന്‍റെ ഷൂസ് മുഴുവന്‍ മീഞ്ചാറു തുളുമ്പിവീണു അഭിഷേകം ചെയ്യപ്പെട്ടിരുന്നൂ ..
നേതാവിന്‍റെ മുന്നില്‍ അനുയായികള്‍ എന്നപോലെ ,എവിടെനിന്നോ മണം പിടിച്ചെത്തിയ രണ്ടു കൊടിച്ചി പട്ടികള്‍ എന്‍റെ കാല് നക്കി  വലാട്ടി നിന്നിരുന്നതു കൊണ്ട്  എന്നുടെ ബസ്‌ സ്റ്റോപ്പ്‌ ആഗമനവും അപ്പോൾ തടസ്സപ്പെട്ടു ....!

പെട്ടന്നതാ ഒരു ചടപ്പരത്തി 
കാര്‍ മുന്നില്‍ വന്നു നിന്നു ....
പരിചയമുള്ള നാല് ബ്ലോഗര്‍ തലകള്‍ ... ! ?
വണ്ടിയിലുണ്ടായിരുന്ന സീനിയർ ബ്ലോഗർ  :"ഡാ ...ഗെഡ്ഡീ മീറ്റ്‌ കഴിഞ്ഞ്യാ ? എന്തുട്ടാ നിന്റെ കൈയിലുള്ള ഒറേ.. ല്  ?  കുപ്പിന്റ്യാ ?"

രണ്ടാമന്‍ :"ഗെഡീ ...നീ ..വന്നൂന്നറഞ്ഞു  ...ഇപ്പോ സാന്നം വല്ല്യുംണ്ടാ ?"

മൂന്നും,നാലും പേര് :"നമസ്കാരം ചേട്ടാ ...വാ ..വണ്ടീല്‍ കേറ്  ..."

കാറില്‍ കയറുന്നതി നിടയില്‍ ഞാന്‍ ചോദിച്ചു...
"എവിടന്ന ഗെഡികളെ ....ഈ കോഴീനെ പിടിച്ചിടണ  നേരത്ത് ...?
മീറ്റ്‌ അടിപൊളിയായി കഴിഞ്ഞ്ഞൂട്ടാ ..!"

അപ്പോഴാണ് അവര്‍ പറയുന്നതു അവര്‍ മീറ്റിനു വരാന്‍ പേരു കൊടുത്തിരുന്നുവെന്നും അസുഖം/കല്യാണം /പഞ്ചര്‍ മുതലായ കാരണങ്ങള്‍
കൊണ്ടു ഇത്രത്തോളം വൈകിപ്പോയെന്നും, മീറ്റിന്‍റെ അവസാനെമെങ്കിലും കാണാന്‍
വേണ്ടി ഓടി കിതച്ചു വന്നതാണെന്നും ....!

ഇതിനിടയില്‍ അവര്‍ എന്‍റെ ഉറ(ബാഗ് )യിൽ നിന്നും ഫോറിൻ സിഗരട്ട് പായ്ക്കറ്റുകളും, യു.കെ.വെട്ടിരിമ്പും (ഷിവാസ്‌ റീഗല്‍ ) പുറത്തെടുത്തു...,പിന്നെ
വണ്ടി കടപ്പുറത്തെയ്ക്ക് വിടാന്‍ ഓര്‍ഡര്‍ ഇട്ടു... !


ഞങ്ങള്‍ ചെറായിയുടെ തീരത്തുചെന്നപ്പോള്‍
ആട് കിടന്നിടത്ത് പൂട പോലുമില്ല എന്നപോലെയായിരുന്നു‌ അവിടം !

കുപ്പിയുമായി സല്ലപിച്ചു ഞാന്‍ അന്നത്തെ ബുലോഗ സംഗമ കഥ ; പൊടിപ്പും തൊങ്ങലും വെച്ച് ആ നാല് ബ്ലോഗന്മാരായ
" ലേറ്റ് കംമേഴ്‌സിന് " വിളമ്പിക്കൊടുത്തു ..
ചെറായി യുടെ തീരത്ത് ഓര്‍മയില്‍ നിന്നും മാഞ്ഞുപോകാത്ത
ഒരസ്തമയം  കൂടി ...!
അന്ന് മീറ്റിനു  വന്നുചേര്‍ന്നവരില്‍ ,ബുലോഗര്‍ ആകാന്‍ ഗര്‍ഭാവസ്ഥയിലിരിന്നിരുന്ന സകലമാനപേര്‍ക്കും ബുലോഗത്ത്
നല്ല ജന്മം ഉണ്ടാകെട്ടെ എന്ന് മംഗളം അര്‍പ്പിച്ചുകൊണ്ട് ......

ഈ ആഗോള ബുലോഗ മീറ്റ് രാപ്പകല്‍ അദ്ധ്വാനത്തിലൂടെ അതിഗംഭീരമാക്കിയ സംഘാടകരെ നമിച്ചുകൊണ്ട് .....
അവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ
നന്ദി അര്‍പ്പിച്ചുകൊണ്ട് ഞങ്ങള്‍ വിടവാങ്ങി.

അല്ല ഞാന്‍ ഒരുകാര്യം പറഞ്ഞില്ലല്ലോ ?
അവസാനം വന്ന ആ നാലു ബുലോഗരെ കുറിച്ച് ;
അല്ലെങ്കില്‍ വേണ്ട ആദ്യം പറയുന്ന ആള്‍ക്ക് ഒരു സമ്മാനം ആയാലോ ?

അതും ഒരു ലണ്ടന്‍ ഗിഫ്റ്റ് ...!

ചെറിയ ഒരു " ക്ലൂ " തരാം .....
ഈ നാലു പേരും മാതൃഭൂമിയുടെ "ബ്ലോഗന "യില്‍ വന്നവര്‍ ആണ് .....
രണ്ടുപേര്‍ തൃശ്ശൂര്‍ ജില്ലക്കാരും ,ബാക്കി രണ്ടുപേര്‍ സമീപ ജില്ലക്കാരുമാണ് .
പിടി കിട്ടിയോ ........സാരമില്ല ...
കുട എന്‍റെ കൈയ്യില്‍ ഉണ്ട് ...

നിന്ന നില്‍പ്പില്‍ നൂറ്റെട്ട് പേരുടെ ക്യാരികേച്ചറുകൾ  വരച്ച സജ്ജീവ് ബാലകൃഷ്‌ണൻ ഭായ് തന്നെയായിരുന്നു അന്നത്തെ ബ്ലോഗ് മീറ്റിലെ താരം.. !
ദേ...നോക്കൂ ...
മൂപ്പര്‍ വരച്ച എന്‍റെ പടം , അതും വെറും മൂന്ന് മിനിട്ടിനുള്ളില്‍ ...!

HA...HA...HA...



Saturday 4 July 2009

ചിന്ന ചിന്ന ‘ലണ്ടൻ’ കാര്യങ്ങൾ ... ! ( ലണ്ടന്മാര്‍ മണ്ടനില്‍ - ഭാഗം : 3 ) / Chinna Chinna ' London' Karyangal ... ! ( Landanmaar Mandanil - Part : 3 )


 ചിന്ന ചിന്ന ‘ലണ്ടൻ’ കാര്യങ്ങൾ ...!


 The Banana Company
ഏത് പണിക്കും അതിന്റേതായ ഒരു
മാന്യത കണക്കാക്കുന്ന സ്ഥലമാണ് ലണ്ടൻ ...
ഞാനൊക്കെ ഇവിടെയെത്തിയ കാലത്താണെങ്കില് ജോലിയും കിട്ടാന്‍ വളരെ എളുപ്പം ... !

ദോശയുണ്ടാക്കാന്‍ അറിയാതെ 
"ഇന്ത്യന്‍ ദോശ മേക്കര്‍ "എന്ന ‘വര്‍ക്ക്‌ പെർമിറ്റി‘ൽ ഇവിടെ കാലുകുത്താനുണ്ടായ തരികിടകള്‍
ഒന്നും വേണ്ടിവരില്ല ഇവിടെ പണി കിട്ടുവാന്‍ ....  
അതൊരു സമാധാനം...!

വെള്ളം വെള്ളം സർവ്വത്ര , ഒരുതുള്ളി കുടിപ്പാനിലെത്രെ എന്നൊക്കെ  പറഞ്ഞ പോലെയായെന്റെ  സ്ഥിതി വിശേഷം ...

ഇമ്മിണിയിമ്മിണി പണികളുണ്ട്...  
പക്ഷെ  ഒന്നും തന്നെ കിട്ടാനില്ലെന്നുമാത്രം .

അതിന് മിണ്ടിപ്പറഞ്ഞ് പണി ചോദിക്കാനും , 
ഒന്ന് പിടിച്ച് നിൽക്കാനും നല്ല ചുട്ട ഇംഗ്ലീഷ് വേണ്ടേ .... എന്റെ മംഗ്ലീഷ് പറ്റില്ലല്ലോ ? !

അങ്ങനെ കടകളിലും മറ്റുമുള്ള 
 പണിയന്വേഷണം അവസാനിപ്പിച്ച് , ചില 'തല' തിന്നുന്ന ഗെഡികളുടെ ഒത്താശയാൽ , ‘ലണ്ടൻ തമിഴ് സംഘ‘ത്തിന്റെ കാല് പിടിച്ച് , ഒരു പഴം പായ്ക്ക് ചെയ്യുന്ന കമ്പനിയില്‍ (Banana Company) ആദ്യ ജോലി കിട്ടി ...!

‘ഹെല്‍ത്ത്  & സേഫ്റ്റി ‘ യാണ് 
ഇവിടെ ജോലിയേക്കാള്‍ പ്രധാനം ...
സേഫ്റ്റി ബൂട്ടും  , ചട്ടി തൊപ്പിയും, കൈയുറയുമെല്ലാം ധരിച്ച് വാര്‍ ട്രൌസര്‍
യൂണിഫോമും ഇട്ട് - ചന്ദ്രനിലേക്ക് പോകുന്ന പോലെ ...ടക, ടകാ -ന്ന് നടന്നും
ഓടിയുമെല്ലമുള്ള  ആദ്യ ദിവസത്തെ ട്രെയിനിങ്ങ് കഴിഞ്ഞപ്പോഴേക്കും ; നാട്ടില്‍ മെയ്യനങ്ങാതെ പണിയെടുത്തിരുന്ന എന്റെ നടുവൊടിഞ്ഞു എന്ന് പറഞ്ഞാൽ മതിയല്ലോ...!

നാട്ടിലെ  എട്ട് മണിക്കൂറിലെ പണി 
സമയത്തില്‍ പകുതിയിലേറെ സമയം
വാചകമടിച്ചും , മറ്റും ചിലവഴിച്ചിരുന്ന ഞാന്‍  , ഇവിടെ മണിക്കൂര്‍ അടിസ്ഥാനത്തില്‍ മിണ്ടാട്ടമില്ലാതെ -  തേക്കാത്ത എണ്ണ ധാര എന്നപോൽ  ഒരു യന്ത്രം കണക്കെ ജോലിയിൽ മാത്രം മുഴുകിക്കൊണ്ടിരിക്കുന്നൂ....!

രണ്ടാം ദിവസം , പണിതുടങ്ങി ഒന്നരമണിക്കൂറിനുശേഷം , ‘ടീം ലീഡർ‘
സായിപ്പ് വന്ന് കൈ പൊക്കി ‘T‘   പോലെ കാണിച്ചു  'ബ്രേയ്ക്ക്' എന്നു പറഞ്ഞിട്ടു പോയി...

ഞാൻ അവിടെയുള്ള സകല പ്ലാസ്റ്റിക്ക് തട്ടുകളും , പഴം  കൊണ്ടുപോകുന്ന / വരുന്ന ബാസ്കറ്റ് ട്രേയ്കളെല്ലാം  ഫോൾഡ് ചെയ്തു മടക്കി വെച്ചു ....

‘ബ്രേയ്ക്ക്’ എന്നത് വിശ്രമ സമയമാണെന്നറിയാതെയുള്ള എന്റെ
ഈ പരിപാടി , പിന്നീട് ബ്രേയ്ക്ക് കഴിഞ്ഞ് വന്നവരുടെ അര മണിക്കൂർ പണി ചുറ്റിച്ചതിനും, എന്റെ മംഗ്ലീഷ് പരിജ്ഞാനത്തിനും കിട്ടി -
ആദ്യത്തെ 'വെർബൽ വാർണിങ്ങ് '..!

മൂന്നാം ദിനം , കാന്റീനില്‍ ചെന്നപ്പോള്‍
"വെന്റിംഗ് മെഷീന്‍" ല് ചില്ലറ ബാക്കിവരുന്ന
പൊത്തില്‍ തപ്പി നോക്കിയപ്പോള്‍ കഴിഞ്ഞ ദിനങ്ങളില്‍ കിട്ടിയപോലെ ഒന്നിന്റേയും , രണ്ടിന്റെയുമൊന്നും  'പെന്‍സു'കള്‍ ഒന്നും കിട്ടിയില്ല ...

സായിപ്പുമാര്‍ ബാക്കിവരുന്നവ എടുക്കാതെ പോകുമ്പോള്‍ ,ഞാന്‍ ഇസ്ക്കിയതായിരുന്നു ആ പെൻസുകൽ   കേട്ടോ ....
രണ്ടു ദിവസമായി പത്തമ്പത് രൂപ കിട്ടിയിരുന്നൂ !

അന്നപ്പോൾ ആ മെഷീനീൽ , അമ്പത്‌ പെന്‍സ് 
 ഇട്ട് , പതിനഞ്ചു പെന്സിന്റെ ചായ വന്നതിനു ശേഷവും - ബാക്കി വരുന്നില്ല ....

അയ്യോ ... എന്റെ മുപ്പത്  രൂപ ? 
ഞാനാ  മെഷീയനെ പിടിച്ച്  ചാച്ചും , ചരിച്ചും
മൂന്നാലു വട്ടം കുലുക്കി നോക്കി ...എന്നിട്ടും ... നോ രക്ഷ....!

അപ്പോഴുണ്ട് ഒരു വെള്ളക്കാരന്‍ എന്നെ പിന്നില്‍നിന്നും വന്നു കുലുക്കി ,മെഷീന്‍ മേലൊട്ടിച്ച  ഒരു നോട്ടീസ്‌ കാണിച്ചു തന്നു...

"ചില്ലറ തീര്‍ന്നിരിക്കുന്നൂ, ദയവ്
ചെയ്ത് ശരിക്കുള്ള പൈസ മാത്രം ഇടുക " എന്ന് കലക്കൻ ആംഗലേയത്തിൽ എഴുതിവെച്ചിരിക്കുന്നു ...!
The Vending Machines
നാലാമത്തെ ദിവസം ,  ഓഫീസിലെ കാലിൻ മേൽ കാലും കേറ്റിയിരിക്കുന്ന ഒരു പെണ്ണൊരുത്തിയെ വളരെ കൂർപ്പിച്ചു നോക്കി നിന്നതിന് ,ആ മദാമ്മയുടെ വായിലിരിക്കുന്നത് കേൾക്കേണ്ടി വന്നതൊഴിച്ചാൽ വേറെ  വലിയ പ്രശ്നമൊന്നുമുണ്ടായില്ല.. !

അവളുടെ എടുപ്പും , ആ ഇരുപ്പും, ഇട്ടിരിക്കുന്ന  ഡ്രെസിന്റെ ടൈറ്റ്നസും മറ്റും  കണ്ടാൽ ആരും ഒന്ന് നോക്കിപോകും കേട്ടോ..

എന്തായാലും ആ വീക്കെന്റില്‍ , 'വേജ്സ്ലിപ്പി' നൊപ്പം - നാല്‍പ്പത് മണിക്കൂര്‍ പണി ചെയ്തതിനുള്ള കാശിന്റെ ചെക്കും ,കമ്പനിവക വളരെ സുന്ദരമായ ഒരു കത്തും കിട്ടി ..
ഉള്ളടക്കം ഇതാണ്....
ഞാന്‍ ജോലി ചെയ്തുകൊണ്ടിരുന്ന തസ്തിക
തല്‍ക്കാലം നിന്ന്  പോയതിനാല്‍ ; അടുത്ത 
വാരം മുതല്‍ ജോലിക്ക് വരേണ്ടതില്ലായെന്നും ; ഭാവിയില്‍ എനിക്ക് ഇതിനേക്കൾ നല്ലൊരു പണി ലഭിക്കുവാന്‍ ഭാവുകങ്ങള്‍ അര്‍പ്പിച്ചു കൊണ്ടും... !

ഈ വെള്ളക്കാരെല്ലം ഇത്ര നല്ല മര്യാദ്യ രാമന്മാർ ആണെല്ലൊ എന്നോർത്ത് , യൂണിഫോം, തൊപ്പി, ബൂട്ട്സ്  മുതലായവയുടെ കാശും, ആദ്യ പണിയും പോയതോർത്ത് ... 
‘ഡാഷ് പോയ അണ്ണാനെ പോലെയിരിക്കുമ്പോഴുണ്ട..ഡാ 
എന്റെ വീട്ടുടമസ്ഥൻ ദൈവം വരം തരുന്ന പോലെ അടുത്ത ജോലിക്കുള്ള ഒരു റെക്കമെന്റഡ് ഇന്റർവ്യൂ  ലെറ്ററുമായി മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു ...!
A Tesco Super Market
അങ്ങിനെ എന്റെ ലാന്റ്ലോര്‍ഡ്‌ ഗില്ബ്രട്ടച്ചായന്‍ കനിഞ്ഞിട്ട് , 'കാത്തലിക് അസോസ്സിയേഷനി'ലുള്ള "ടെസ്കോയില്‍" മാനേജരായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന ജോസണ്ണന്‍ മുഖാന്തിരം , ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ്  ശൃംഖലകളിലൊന്നായ ‘ടെസ്‌കോ സൂപ്പർ സ്റ്റോറി'ൻറെ , ഇവിടെ അടുത്തുള്ള 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ശാഖയില്‍ സ്ഥിരമായി ഒരു രാത്രിപ്പണി തരപ്പെട്ടു ....  
ഹാവു...രക്ഷപ്പെട്ടു.... ! 
An Easy Job
പണി വലിയകുഴപ്പമില്ല ,ട്രോളികളില്‍ സാധനങ്ങള്‍ കൊണ്ടുവന്ന് , അതാതിന്റെ 
ഷെൽഫുകളിൽ , ഭംഗിയായി ഒതുക്കിവെച്ച്  വിലകളും ,കോഡുകളും നോക്കി ഏകീകരിച്ചു വെക്കുക .

മുന്‍ അനുഭവങ്ങള്‍ വെച്ച് ആരോടും അധികം സംസാരിയ്ക്കാതെ ,എങ്ങാനും ഏതെങ്കിലും കസ്റ്റമേഴ്‌സ്  വന്നാല്‍ - ഏതെങ്കിലും വിലകള്‍ ഒട്ടിച്ചു വേക്കേണ്ട ടാകുകള്‍ കടിച്ചു പിടിച്ചു കൊണ്ട് കഥകളി മുദ്രയിലൂടെ അവരെ,
മറ്റുള്ളവരിലേയ്ക്ക് ആനയിച്ചും മറ്റും, ഒരു കുഴപ്പവും കൂടാതെ ഒന്ന് രണ്ടു ദിവസം നീങ്ങി .

മണിക്കൂറിന്  £ 6.80 വെച്ച് പണിക്കൂലിയും,  ആനുവൽ ലീവ്, പെൻഷൻ പിന്നെ ഡിസ്കൌണ്ട് പർചേസിങ്ങ് അങ്ങിനെ നിരവധിയനവധി  
ആനുക്യൂല്യങ്ങള്‍ ...
ഈ മണ്ടന് പിന്നെന്തു വേണം...
മൂന്നാലുമാസം കൊണ്ട് ലണ്ടനില്‍ വന്ന കാശുമുതലാക്കാം... !

ഇടവേളകളിലും , പകല്‍ ഉറക്കത്തിലും , 
മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ , ഞാന്‍ 
കിനാവുകള്‍ കണ്ടു തുടങ്ങി .....
രാവും ,പകലും നല്ല ശീതീകരണ അവസ്ഥയിലുള്ള  ഈ രാജ്യത്ത് , ഒന്ന് കിടന്നുറങ്ങാനുള്ള സുഖം ഒന്ന് വേറെ തന്നെയാണ്  കേട്ടോ ...

ഒരാഴ്ചകഴിഞ്ഞുള്ള ഒരു രാത്രിയില്‍ ഞങ്ങളുടെ സ്റ്റോറില്‍ , പിറ്റേന്ന്  ഡേറ്റ് തീർന്ന്പോകുന്ന ധാരാളം" സാൻഡ് വിച്ചുകകൾ ‘ ബാക്കിവന്നത് , ഡാമേജ് സ്റ്റോക്കായി കളയാന്‍ വെച്ചിരിക്കുന്നു ...

വെറുതെ കിട്ടിയാല്‍ ചുണ്ണാമ്പും തിന്നുന്ന ഞാന്‍ , കൊണ്ടുപോയ ഉണക്ക ചപ്പാത്തിയും , കറിയും ഉപേഷിച്ച് ;  ചിക്കന്‍ , എഗ്ഗ്,  ചീസ് , ബട്ടര്‍  മുതലായ നാലഞ്ച് റെഡിമേയ്ഡ് ‘സാന്‍ഡ്‌വിച്ചുകള്‍ ചടുപിടുന്നനെ അകത്താക്കി ....

വെറുതെ കഴിക്കുവാന്‍ വന്ന മറ്റ് ,ഒന്നുരണ്ട് സഹപ്രവര്‍ത്തകരുടെ - ഒരു വയറ്റു പാപിയെ കണ്ടപോലുള്ള  - ആ ഒളിഞ്ഞുനോട്ടം കണ്ടപ്പോള്‍ ,
തീറ്റയ്ക്ക് ഇത്ര  തിടുക്കം വേണ്ടായിരുന്നു എന്ന് അപ്പോൾ തോന്നിയിരുന്നൂ ...

എന്തൊ ..തിന്നുപരിചയമില്ലാത്ത കാരണമാണെന്ന് തോന്നുന്നു ,ഏതാണ്ട് ഒരുമണിക്കൂറിനു ശേഷം വയറിനുള്ളില്‍ നിന്നും ചെറിയ വിളികള്‍ വന്നു തുടങ്ങി .....
പിന്നെ 
ഞാന്‍ ഇവിടെ അഭിമുഖീകരിക്കുന്ന
വേറൊരു പ്രശ്നം പുറത്ത് കക്കൂസില്‍ പോകുക എന്നതാണ് . ...

നാട്ടില്‍ അടച്ചു പൂട്ടിയ മുറിയില്‍ ഒരു ബക്കറ്റ്‌ വെള്ളം ഉപയോഗിച്ചു ശീലിച്ച ഞാന്‍  ; ഇവിടുത്തെ കുടുസു പോലെയുള്ള അര വാതിലുള്ള , ഒരു 'ടാപ്പു'പോലുമില്ലാത്ത ടോയ്ലെട്ടുകളില്‍ എങ്ങിനെ പോകും ?

അഥവ പോയാലും , നാലഞ്ച്  മീറ്റര്‍ ടിഷ്യൂ ഉപയോഗിച്ചാലും , ഒരു സംതൃപ്തി വരാതെ , ‘ചാര്‍ളി ചാപ്ലിന്‍‘ നടക്കുന്ന സ്റ്റൈലില്‍ കാലകത്തി വേച്ചു വേച്ച് നടക്കേണ്ടി വരും !

അതുകൊണ്ട് പുറത്തുപോകുമ്പോള്‍ രണ്ടു തവണയെങ്കിലും ടോയ്ലെറ്റില്‍ പോയി ഒന്നുറപ്പ് ...വരുത്തിയ ശേഷമേ ഞാൻ ഇറങ്ങാറുള്ളൂ .

വയറിനുള്ളിലെ കോളിളക്കം പന്തിയല്ലെന്ന് തോന്നി , സ്റ്റാഫ് ടോയ്ലറ്റില്‍ പോയി ഒരു വീക്ഷണം നടത്തി .വെള്ളം പിടിക്കാന്‍ ഒരു കാലിക്കുപ്പി പോലുമില്ല .... 
എന്തു ചെയ്യും ?
എന്തായാലും രണ്ടുപൌണ്ട് കൊടുത്തു ഒരു സെറ്റ് വാട്ടര്‍ ബോട്ടിത്സ് വാങ്ങുകതന്നെയെന്ന് ചിന്തിച്ച് കൌണ്ടറിലേക്ക് നടക്കുമ്പോഴുണ്ട്‌..ഡാ 
റാക്കില്‍, നിലത്തുവീണ്  ചളുങ്ങിയ , നാലെണ്ണത്തിന്റെ ഒരു സെറ്റ് 'ഫോസ്റ്റർ ബിയറു'കൾ ഓഫറായി, ‘ഒരു പൌണ്ടി‘ -ന്റെ സ്റ്റിക്കര്‍ ഒട്ടിച്ച് ഇരിക്കുന്നൂ ...!

ഞാന്‍ ആരാ മോന്‍ ....തനിയൊരു മലയാളിയല്ലേ !

അപ്പത്തന്നെ , അതെന്നെ വാങ്ങി , മൂന്നെണ്ണം
ബാഗില്‍ വെച്ച് , ഒരെണ്ണവുമായി ലണ്ടനിലെ 'ലണ്ടനി'ലേയ്ക്ക് വിട്ടു !

പിന്നെയൊരു വെടിക്കെട്ടായിരുന്നൂ... !
മുന്നിലുള്ള ലണ്ടന്‍ റൂമില്‍ നിന്നും ഒരശരീരി...

"സൈലൻസ് പ്ലീസ് ".
അപ്പോഴാണ്‌ ഞാന്‍ നോക്കിയത് ...

അരവാതിലില്‍കൂടി  -   ദാ..കാണുന്നു രണ്ടു വെളുത്തകാലുകള്‍ , കൂടെ വര്‍ക്കുചെയ്യുന്ന മദാമ്മ തള്ളയാണ് ...

ഞാന്‍ സോറി പറഞ്ഞ്  ഹോൾഡ് ചെയ്തിരുന്നു ...!

കുറച്ചുകഴിഞ്ഞ് ബിയറ് തുറന്നു കഴുകിവെടുപ്പാക്കി പുറത്തുവന്നപ്പോള്‍
ഹൌ ....എന്തൊരാശ്വാസം !

ഒന്ന്പോയാലും ബാക്കിമൂന്നെണ്ണം വീട്ടില്‍കൊണ്ടുപോയി കുടിയ്ക്കാലോ എന്നുള്ള ആശ്വാസത്തില്‍ പണി തുടർന്നരമണിക്കൂര്‍
കഴിഞ്ഞപ്പോഴെയ്ക്കും വീണ്ടും ഒരുള്‍ വിളി... !

കൂടെയുള്ളവനോട്... ദെ... ഇപ്പം വരാമെന്നു പറഞ്ഞ്
അടുത്ത ബിയർ ടിന്നുമെടുത്ത് ലണ്ടനിലേക്ക് - വണ്ടി വീണ്ടും വിട്ടൂ .
Inside the Store
എന്തിന് പറയുവാൻ ... 
അടുത്ത രണ്ടുമണിക്കൂറിനുള്ളിൽ  
ബാക്കിയുള്ള രണ്ടുബിയർ കാൻ കൂടി കാലിയായെന്ന് പറഞ്ഞാൽ മതിയല്ലോ !!

ഹാ‍ാവൂ....കാറ്റും ,കോളുമുള്ള ഒരു പേമാരി തീർന്നപോലെ..

ബിയറെല്ലം വെറുതെപോയല്ലോയെന്ന നഷ്ട്ടബോധത്തോടെ പണിയിൽ മുഴുകിക്കൊണ്ടു നിൽക്കുമ്പൊഴുണ്ട...ഡാ  ഷിഫ്റ്റ് മാനേജർ ..
പോളണ്ടുകാരി ചുള്ളത്തിയായ  മെറീന - എന്നരികിൽ വന്ന് സ്വകാര്യത്തിൽ പറഞ്ഞു, അവളുടേ റൂമിലേക്കെന്നോട് ചെല്ലുവാൻ.. ?

എന്തിനാണ് ഈ പെണ്ണ് എന്നെയീ പാതിരാ 
നേരത്ത് വിളിച്ചെതെന്ന് കരുതി ഞാൻ മുറിയിൽ കയറിയപ്പോൾ അവൾ പറയുന്നു... 
മുറി കുറ്റിയിടാൻ...?

പണ്ട് ‘മണിചിത്ര താഴ്’ സിനിമയിൽ ലളിത അരയിൽ ചരടുകെട്ടാൻ വേണ്ടി ഇന്നസെന്റിനെ മുറിയിലാക്കി കുറ്റിയിട്ട അവസ്ഥയിലായിരുന്നു ഞാനപ്പോൾ ... !

അയ്യോ..പുലിവാലായൊ ...
പണ്ട് 'ബിൽക്ലിന്റൻ'  ചെയ്ത പോലെ എന്തെങ്കിലുമൊക്കെ ഞാനും ചെയ്യേണ്ടി വരോ‍ാ ..!

അതാ അവള് ...മെറീന...
അവളുടെ ലിപ്സ്റ്റിക്കിട്ട ചുണ്ടുകൾ
കിസ്സ് ചെയ്യാ‍നെന്ന പോലെ എന്റെ മുഖത്തോടടുപ്പിക്കുന്നു....

ഓ....എന്റെ ലണ്ടൻ...മുത്തപ്പാ...!

സംഭവം വെറും ലളിതം ....
അവൾ ഞാൻ കുടിച്ചിട്ടുണ്ടോ
എന്ന് മണത്തുനോക്കിയതായിരുന്നു !

ആരൊ കമ്പ്ലെയിന്റ് കൊടുത്തുപോലും ;
ഞൻ നലു ബിയർ , രണ്ടുമണിക്കൂറിനുള്ളിൽ അകത്താക്കിയെന്ന്...

അന്വേഷണത്തിൽ,  നാല് കാലി ടിൻ വേസ്റ്റ് ബിന്നിൽ നിന്ന് കിട്ടുകയും ചെയ്തു.. !

ഞാനത് അപ്പി കഴുകാനാണ് എന്നുപറയാൻ പറ്റോ...?
അഥവാ അതുപറഞ്ഞു മനസ്സിലാക്കിക്കനുള്ള ല്വാൻഗേജും എനിക്കൊട്ടുയില്ല താനും ...!
അന്വേഷണവും,വിശകലനവുമൊക്കെയായി
ശരിക്കു പതിമൂന്നാം പൊക്കം , ആ പണിയും കാലാ
കാലത്തേക്കു സ്ഥിരമായി... ! 

നമ്മുടെ വാജ്പോയിയെ,
പണ്ട് പ്രധാനമന്ത്രിയാക്കി , ഇന്ത്യ ഭരിപ്പിച്ചിട്ട്...
പതിമൂന്നാമ്പൊക്കം ഇറക്കിവിട്ട പോലെയായി എന്റെ സ്ഥിതി.

പിന്നെ കൂട്ടരെ
പണി പോയതിനേക്കാൾ എനിക്ക് വിഷമ മുണ്ടാക്കിയ സംഗതി എന്റെ സ്വന്തം ഭാര്യയടക്കം,  ഭൂരിപക്ഷം പേരും ,ഞാ‍ൻ പറഞ്ഞ ഈ ‘ബിയർ പുരാണം ‘ വിശ്വസിച്ചില്ല എന്നതിലാണ് ......

ഇത്തരം സിറ്റിവേഷനുകൾ സ്വയം അനുഭവിച്ചറിയണം....അല്ലേ
എന്നാലെ ഇതിന്റെയൊക്കെ യഥാർത്ഥ്യം,  ഇവർക്കൊക്കെ മനസ്സിലാകുകയുള്ളൂ !

ലോകത്തില്‍ ഏതുഭാഗത്തും പലപ്പോഴും
പലര്‍ക്കായി ഇത്തരം അനുഭവങ്ങള്‍ കിട്ടി കൊണ്ടിരിക്കാറുണ്ട് ...!

ഒരിക്കല്‍ , കരാട്ടെ മാസ്റ്ററും ,
ഹൈലിസ്സ്കില്ലറുമായ , പത്തുപേര്‍ ഒരുമിച്ചുവന്നാല്‍ പോലും കായികമായും , വാചകമായും തടുത്തു നിര്‍ത്തുവാൻ കഴിവുള്ള  ഒരുമലയാളി ചേട്ടായിയുമായി  ഒരു ലണ്ടന്‍
കാര്‍ണിവല്‍ കാണാന്‍ പോയപ്പോള്‍ ... 
മൂപ്പര്‍ക്ക് സ്വന്തം മൂട് തടുത്ത്
നിര്‍ത്തുവാൻ  പറ്റാതായപ്പോള്‍ ,വെള്ളം കുപ്പിയുമായി താല്‍ക്കാലിക ടോയ്ലറ്റിലേക്ക്  ഓടിപ്പോയ ആ രംഗം , ഇപ്പോഴും എന്റെ സ്മരണയില്‍ മായാതെ നില്‍ക്കുന്നുണ്ട്‌ .

ദേ.... താഴെ നോക്ക് ;
മൂപ്പര്‍ ഇരിക്കുന്ന പോസ്‌ ഞാന്‍ എന്റെ മൊബൈലില്‍ പോട്ടം പിടിച്ചത്‌ ...

The Greatest Job !





പിന്നാമ്പുറം :-

എന്റെ  ഈ നർമ്മാനുഭവം 
'ബിലാത്തി മലയാളി'യിലും  'ഛായ '
കൈയെഴുത്ത് പതിപ്പിലും ,പിന്നീട് ധാരാളം 
'ഓൺ -ലൈൻ 'മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു വന്നതിൽ വളരെയധികം സന്തോഷമുണ്ട് .
അഴിമുഖത്തിൽ വന്നതിന്റെ ലിങ്കാണ് താഴെയുള്ളത് -
www.azhimukhammuralee-mukundan-writes-about-his-london-experiences








Monday 22 June 2009

ട്വന്റി - 20 സ്റ്റില്‍ നോട്ട് ഔട്ട് ...! / Twenty- 20 Still Not Out ...!

ഇംഗ്ലണ്ടിൽ നടക്കുന്ന 2009 ലോക കപ്പ്  ക്രിക്കറ്റിലെ ട്വന്റി -20 മത്സരങ്ങൾ തുടങ്ങുന്നതിനു മുമ്പു തന്നെ ഇവിടത്തെ
വാതുവെപ്പു ക്ലബ്ബുകളിൽ  ഇത്തവണ കറുത്ത കുതിരകളായി വന്നത് അയർലണ്ടും, പാകിസ്ഥാനുമാണ് ...
സെമിയിലെത്തുമെന്ന് പ്രതീക്ഷിച്ച് വാതു വെച്ചവർ ഭൂരിഭാഗം തെരെഞ്ഞെടുത്ത ഇന്ത്യ, ശ്രീലങ്ക, ആസ്ത്രേലിയ, ദ:ആഫ്രിക്ക മുതൽ ടീമുകൾ തോറ്റു പോകുന്ന കളികളാണ് നാം കണ്ടത് . 
യഥാർത്ഥ  കളികളെക്കാള്‍ 
കെങ്കേമമായ കളിച്ചു തോൽക്കലുകൾ ...!
അതാണ് വാത് വെപ്പ് പന്തയക്കാരുടെ   കളിപ്പിക്കലുകൾ....
കോടികൾ കൊണ്ട് വമ്പൻ മാഫിയകളായ ബെറ്റിങ്ങ് ക്ലബ്ബുകൾ നടത്തുന്ന കള്ള കളികൾ...!


പണം, പെണ്ണ്, വിരട്ടൽ, .. ..അങ്ങിനെ കുറെയേറെ പിന്നാമ്പുറ കളികളിലൂടെ ആരു ഗോളടിക്കണം, ആർക്ക് ഹാട്രിക് കിട്ടണം  , സ്വെഞ്ചറി നേടണം വിക്കറ്റ് വീഴ്ത്തണം , പുറത്താവണം എന്ന് വരെ എല്ലാം നിയന്ത്രിക്കുന്ന ഇത്തരം മുന്തിയ പന്തയ കമ്പനികൾ - ആഗോള കളിക്കളങ്ങളിലെ ലോക തമ്പുരാക്കന്മാരാണ്...!

കളിക്കളങ്ങളിൽ മാത്രമല്ലല്ലൊ ഇത്തരം പിന്നാമ്പുറ കളികൾ ഉള്ളത് ,നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിലും ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇത്തരം ജീവിത ലീലകൾ ധാരാളം നടന്നുകൊണ്ടിരിക്കുന്നുണ്ടല്ലൊ ..അല്ലെ .

അതായത്  ഞാൻ പറഞ്ഞുവരുന്നത് ഞങ്ങളുടെ ജീവിതത്തിലെ ഒരു ട്വന്റി -ട്വന്റി കളിയെ കുറിച്ചാണ്...
ചെറുപ്പത്തിലെ പെമ്പിള്ളേരുമായി കുറച്ചു സോഷ്യലായി നടന്നതിന് ;
അത് സയൻസാണെന്നു പറഞ്ഞ് കാരണവന്മാർ ;
എന്റെ നല്ല നടപ്പിനുവേണ്ടിയാണെന്നും കൂട്ടി , ചെറു പ്രായത്തിലെ പിടിച്ചു പെണ്ണ്  കെട്ടിപ്പിച്ചു... !


എന്റെ പൊന്നെ , അതിന്റെ ഇരുപതാം ആനിവേഴ്സറിയാ ഇപ്പോൾ പ്രവചനാതീതമായ ഞങ്ങടെ ഈ ജൂൺ 25 നുള്ള Twenty -20 മത്സരം....

എനിക്ക് ക്രിക്കറ്റുമായിട്ടു വലിയ ബന്ധമൊന്നുമില്ല. പണ്ടെങ്ങോ ചേതൻശർമ്മയ്ക്കും എനിക്കും ഒരേദിവസമാണ് ഹാട്രിക്  കിട്ടിയെതെന്നു പറയാം ; പിന്നെ സച്ചിനും , ഞാനും ഒരേദിവസമാണ് കന്നിസ്വെഞ്ചറി അടിച്ചെടുത്തത് എന്നുള്ളതും ഒരു പ്രത്യേകതയാണ്....
കളി വേറെയായിരുന്നെന്നുമാത്രം ...!


എന്റെ സുന്ദരിയായ ഭാര്യയ്ക്കാണെങ്കിൽ കുറച്ചു കായിക കമ്പം കൂടുതലായകാരണം വാർഷിക  സമ്മാനമായി അവള്‍ ആവശ്യ"പ്പെട്ടത് Twenty -20 കളിയിവിടെ നടന്നു കൊണ്ടിരിക്കുന്ന 'ഓവലി'ല്‍ നേരിട്ടു പോയൊന്നുകാണണം .
വളരെ നല്ലൊരു പതിയായ ഞാനത് സാധിപ്പിച്ചു കൊടുക്കുകയും ചെയ്തു കേട്ടോ ....

കഴിഞ്ഞ വാര്‍ഷികത്തിന് അവള്‍ Wimbeldon ടെന്നീസ് കളി  കാണണമെന്നു പറഞ്ഞതനുസരിച്ച് ഞങ്ങള്‍ പട്ടിയും നായയും  പൂരം കാണാന്‍ പോയ പോലെ വിംബിൾഡൺ ടെന്നീസ് കളി കാണാൻ പോയി , ആ കളിക്കളത്തിന്റെ പുറത്ത് ചുറ്റിത്തിരിഞ്ഞു  മടങ്ങിവന്നതും ഒരു  വാർഷികക ചരിതം തന്നെയായിരുന്നു ...!

ഔ...വമ്പന്മാരുടെ ആ കളി കാണാന്‍ ടിക്കെറ്റെടുക്കുവാൻ വീടും ,പറമ്പും വിൽക്കണ്ടി വരും !
എന്തുചെയ്യാം കിട്ടാത്ത മുന്തിരി ഈ ലണ്ടനിലും  പുളിയ്ക്കും എന്ന് മനസ്സിലാക്കി എന്ന് മാത്രം ...

ദേ.. എന്റെ പെണ്ണൊരുത്തി അപ്പുറത്തിരുന്ന് 
ഫോണില്‍ കൂടി നാട്ടിലുള്ള അമ്മായിയമ്മയോട് പുന്നാര ഭാര്‍ത്താവിന്റെ
ഗുണഗ ണങ്ങള്‍ വര്‍ണിക്കുകയാണ്...

"അമ്മേ..പ്പൊരു  പുത്യേ സൂക്കേട് തൊടങ്ങീട്ട്ണ്ട്  ....എപ്പളും കമ്പ്യുട്ട്ര്‍ന്റെ മുംപിലങ്ട്  കുന്തം  പോലിരുന്ന്  ഒരു ബ്ലോഗല് .....ബിലാത്തിപ്പട്ട്നാത്രേ ...ബിലാത്തി പട്ടണം ...!"

"ഒരു മണിക്കൂറ് പോയാല് .... എത്ര പൌണ്ടാപ്പുവ്വാന്നറിയോ ..?
ഇതിന്റെ മുമ്പിലിരുന്ന് കുത്ത്യാ എന്തുട്ട്  ത്യേങ്ങ്യ്യാ ..കിട്ടാ ന്നെനിക്കറിഞ്ഞൂ...ടാ  ? "
ഭാഗ്യം... !

നാട്ടിലുള്ള ചൂല് , ഉലക്ക , ചെരമുട്ടി ....മുതലായ പെണ്ണുങ്ങള്‍ ഉപയോഗിക്കുന്ന
മാരകായുധങ്ങള്‍ ഒന്നും ഇവിടെയില്ലത്തത് ..
പക്ഷെയൊന്നു മനസ്സു വെച്ചാല്‍ 'എ.ക്കെ.ഫോർട്ടി സെവൻ' മുതല്‍ ഏത് സൈസ്സിലുള്ള കുഞ്ഞി തുപ്പാക്കി വരെയിവടെകിട്ടും ......എന്റമ്മോ ...!

ഫോണ്‍ വിളിയിനിയിങ്ങനെ ഏതാണ്ട് ഒരുമണിക്കൂര്‍ മേലെ
തുടരാൻ സാധ്യയാണ് കാണുന്നത്..


ഇതെല്ലാം കേട്ടില്ലെന്നു നടിച്ച് ,ഇവിടെ എല്ലാ പെട്ടിക്കടകളിൽ നിന്നും ഓഫറിൽ വാങ്ങിച്ചു നിറച്ചു വെച്ച , സ്വന്തം ബാറു തുറന്ന്
രണ്ടു നിപ്പന്‍ പിടിപ്പിച്ച്  സുഖായിട്ട് പത്മാസനത്തില്‍ , ഒന്നു ധ്യാനിക്കാന്‍ ഇരുന്നു ....

ഇതൊക്കെയാണ് ഇരുപത് കൊല്ലം ഞങ്ങൾ ഒന്നിച്ചുവാണപ്പോൾ കിട്ടിയ Art of Living with Miserable Life എന്ന ബാല പാഠങ്ങൾ കേട്ടോ കൂട്ടരെ 


മെഡിറ്റേഷൻ ചെയ്‌തപ്പ്യോ ഹായ്‌ ....ദാ ഒരുഗ്രന്‍ ശ്ലോകം തലയിൽ മുള പൊട്ടി വരുന്നു ...
അതിങ്ങട് എട്ത്തിവിടെ   കാച്ചാല്യോ ...
എന്നാൽ പൂശാം ...ദാ നോക്ക് 



ഇരുപാതാണ്ടുകൾ പിന്നിട്ട ദാമ്പത്യം 


ഇരുപാതാണ്ടു മുമ്പുചൊല്ലിയേവരും തികക്കില്ലയിവർ ,
ഇരുപതുമാസമ്പോലു മീദാമ്പത്യം നേരാംവഴിയിലും .
ഇരുത്തമില്ലാ യുവമിഥുനങ്ങളായി തിമർത്തു ഞങ്ങൾ-
ഇരുനൂറുദിനങ്ങൾ മധുവിധു രാവുകളായി മാത്രം !

ഇരുപതുവർഷങ്ങൾ വെറും മധ്യലഹരി തൻ കുപ്പികൾ ,
ഇരുന്നും,നിന്നും,കിടന്നും,നടന്നുമോടിയും കുടിച്ചിട്ടാ -
ഇരുപതെണ്ണം മത്തുപിടിപ്പിച്ചിട്ടൊഴിഞ്ഞ പോൽ തീർന്നല്ലോ ;
ഇരുവരും പ്രണയത്താൽ മോഹന സ്വപ്നങ്ങൾ നെയ്തുവല്ലോ !

ഇര മൃഗത്തിനെന്ന പോലെ നായാടി നറും പ്രണയത്തെ ;
ഇരന്നു വാങ്ങി-മോഹങ്ങൾ , നിമിഷ ലഹരി സുഖങ്ങളാൽ !
ഇരുണ്ട പകലിലും, രാവിലും, പൂവണിഞ്ഞില്ലാ മോഹങ്ങൾ ;
ഇരുട്ടിൽ വെളിച്ചംതേടും കണക്കെ പാഴായി പോയീടുന്നൂ...


ഇരിക്കാനുത്തമ ജോലികൾ,  വാസത്തിനായി ഒരു വീടും
ഇരുവരും ഇണകളായി മദിച്ചു ജീവിച്ചു  ഇരുപതാണ്ടുകൾ  ...
ഇരുണ്ട സ്വപ്നങ്ങൾ മദ്യം പോൽ കയ്പ്പേറിയതു തന്നെയാണ്,
ഇരുണ്ട ഈ ഭാവിയിലും ,പുതു സ്വപ്നങ്ങൾക്കെന്നും കടും ലഹരി.


ഇരുമക്കൾതൻ പാല്പുഞ്ചിരി-ശൈശവ ലീലവിലാസങ്ങൾ ;
ഇരുമക്കളുടെ ബാല്യകൌമാര വളർച്ചകൽ...ലഹരി !
ഇരുപതുകളിലെ യൌവ്വനമെന്നപോൽ ഞങ്ങളിരുവർ
ഇരുത്തത്തോടെ കാമിച്ചു ബഹുകേമമായി വാഴുന്നിതാ...


ദേ ..അവള്‍ എന്റെയൊരെയൊരു ഭാര്യ ; കുളിച്ചുകുട്ടപ്പിയായി സുഗന്ധ ലേപനം പൂശി ,ഞാനൊന്നും അറിഞ്ഞില്ല രാമനാരായണ എന്നപോലെ എന്നെ മുട്ടിയുരുമി ഈ കസേര കൈയി ലിരുന്ന് 
'ടി .വി'യിലെ പരിപാടി ചുമ്മാ നോക്കികൊണ്ടിരിക്കുകയാണ് ...

അല്ലാ ...ഞങ്ങളുടെ ഇരുപതാം വിവാഹ വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ് ഇന്നു മുതലുള്ള മൂന്നാല് അവധി ദിനങ്ങൾ 

എല്ലാം 'ട്വന്റി -ട്വന്റി' കളികൾ ...
എന്നാ ശരി ; പിന്നെ കാണാം ; ശുഭരാത്രി .

ബൈ ......ബൈ ......




എനിക്ക് ഉത്തേജന മരുന്നായി കുറച്ചഭിപ്രായങ്ങൾ തരുമല്ലൊ ...അല്ലെ ..

Thursday 18 June 2009

ജൂണാമോദങ്ങൾ ... ! / Joonaamodangal ...!

ചിരകാല സ്മരണകളായി ഓർമ്മയിലെ മണിചെപ്പിൽ കാത്തുസൂക്ഷിക്കുന്ന അനേകം മറക്കാനാകാത്ത അനുഭവങ്ങൾ ഓരോരുത്തർക്കും സ്വന്തമായി ഉണ്ടാകും... അല്ലേ.
എന്നെ സംബന്ധിച്ചുള്ള ഇത്തരം വിസ്മരിയ്ക്കാത്ത ഒട്ടുമിക്ക വിശേഷങ്ങളും , മുഴുവൻ ഉണ്ടായിട്ടുള്ളത് ജൂൺ മാസത്തിലാണ് ...!

അതെ പുതുമഴയും,  പുതു മണ്ണിൻ മണവും, കാല വർഷവുമെല്ലാം മനസ്സിനുള്ളില്‍ എന്നും ഓടി കളിച്ചുകൊണ്ടിരിക്കുന്ന എടവപ്പാതി കാലങ്ങളുള്ള ജൂൺ മാസം ...

ഇപ്പോൾ എന്റെ കണിമംഗലം 
ഗ്രാമത്തിന്റെ പട്ടണ പ്രവേശത്തോടൊപ്പം... പണ്ടവിടെയുണ്ടായിരുന്ന തൊടിയും, കുളങ്ങളും,കാവുകളും ഇപ്പോൾ അപ്രത്യക്ഷമായെങ്കിലും...
ഇപ്പോഴും ആ പഴയ കാല  മനോഹരമായ ഗ്രാമ ഭംഗികളായ മുത്തങ്ങപ്പുല്ലും, തുമ്പപ്പൂവും, കണിക്കൊന്നയും, കോളാമ്പി പൂക്കളും, ചെമ്പരത്തി പൂക്കളുമൊക്കെ നിറഞ്ഞുനിൽക്കുന്ന തൊടികളും ,കോഴിയും ,താറാവും ,ആടും, മാടുമൊക്കെയായുള്ള ഭവനങ്ങൾ  ... 
പോരാത്തതിന്   ചെമ്പക  മരങ്ങളും  , കുടംപുളി മരങ്ങളും , വാളൻ പുളിയും , കശുമാവും , മാമ്പഴക്കാടും , കവുങ്ങിൻ തോപ്പുകളും ,
തെങ്ങിൻ തോട്ടങ്ങളും നിറഞ്ഞു നിൽക്കുന്ന പുരയിടങ്ങൾ ...
പിന്നെ പച്ചക്കറി നട്ടുവളർത്തുന്ന ഞാറ്റു 
പാടങ്ങളും ,  നെൽപ്പാടങ്ങളും കുളങ്ങളും, തോടുകളും നിറഞ്ഞ കോൾപ്പടവുകൾ മുതലായ സംഗതികളൊക്കെ ഇന്നും മനസ്സിനുള്ളിൽ തളിരിട്ടു നിൽക്കുകയാണ്...
ആദ്യമായി അച്ഛന്റെ കൈപിടിച്ച്‌ 
കസ്തൂര്‍ബ ബാല ഭവനില്‍ പോയതും...
സൈക്കിളിന്റെ മുന്നിലെ കുട്ടി സീറ്റില്‍ പറ്റി പിടിച്ചിരുന്നു നെടുപുഴ ഗവ:എല്‍.പി .സ്കൂളില്‍
പഠനം ആരംഭിച്ചതും... 
പുള്ളുവത്തിയും പുള്ളുവനും കൂടി  കുടവും- വീണയും മീട്ടി നാവേറു പാടുന്നതും,
തക്കുടത്ത വളപ്പിലെ കാളത്തേക്കിനിടയിലെ ആണി ചാലിലെ കളികളും, കണിമംഗലത്തെ അശ്വതി വേലയിലെ പൂതം കളിയിലെ ഭൂതത്തെ കണ്ട് പേടിച്ചോടിയതും ,..., ...., ...,....
അങ്ങിനെയെത്രയെത്ര ബാല്യകാല സ്മരണകള്‍ മറവിയില്‍ നിന്നും വിട്ടുമാറാതെ മനസിലിങ്ങനെ അലയടിച്ചടിച്ചു കിടക്കുന്നൂ ...!


അതു പോലെ തന്നെ അന്നത്തെ നിറമേറിയ കൌമാര സ്വപ്‌നങ്ങളും , കടിഞ്ഞൂല്‍ പ്രണയവും, തീഷ്ണതയേറിയ യൌവ്വന വീര്യ പരാക്രമങ്ങങ്ങളുമൊക്കെ ...എങ്ങനെ മറക്കും ...?


ഇതെല്ലാം തന്നെ മറക്കാനാകാത്ത ഓര്‍മകള്‍ ആയി ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുകയാണ് ...
അതെ ഇത്തരം പല കാര്യങ്ങളും എന്റെ ജീവിതത്തില്‍ ആരംഭം കുറിച്ചത് എന്തുകൊണ്ടോ ജൂണ്‍ മാസത്തിലാണ് ... !

ജനനം , പഠനം , പ്രണയം , വിവാഹം , ജോലി,. മക്കളുടെ പിറന്നാളുകൾ  മുതൽ വിദേശ വാസം വരെ പരുപാട് കാര്യങ്ങൾ ...

ദി ജനുവിന്‍ ജൂണ്‍ ... !



പാശ്ചാത്യരുടെ റോമൻ ഇതിഹാസങ്ങളിലെ  ദൈവങ്ങളുടെ രാജ്ഞിയായ 'ജൂണൊ ദേവത'യിൽ നിന്നാണ് ഈ മാസത്തിന് ജൂൺ എന്ന പേരുണ്ടായതെന്ന് പറയുന്നു . സാക്ഷാൽ ജൂപിറ്റർ ദേവന്റെ കെട്ട്യോളാണെത്രെ ഈ ജൂണൊ ദേവത... 

കല്യാണങ്ങളുടെ ദേവതയായ ഈ ദൈവ ചക്രവർത്തിനി നമ്മുടെ നാട്ടിലെ ശ്രീമുരുകനെ പോലെ മയിൽ വാഹനത്തിലേറി  പറന്നു വന്നാണ് വധൂവരന്മാരെ ആശീർവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുക എന്നാണ് പറയുന്നത് . 
വിവാഹങ്ങൾ മാത്രമല്ല ,കുടുംബം ,ജനനം ,കുട്ടികൾ എന്നീ വിഭാഗങ്ങളുടെ 'ഡിപ്പാർട്ട്മെന്റ് ഹെഡ് 'കൂടിയായിരുന്നു ഈ ദൈവത്തി ...! 
ഗ്രീക്ക് പുരാണത്തിലെ സിയൂസ് ദേവന്റെ പത്‌നിയായിരുന്ന 'ഹേര ' യും ഈ ജൂണൊ ദേവത തന്നെയാണെന്നാണ്  പറയുന്നത് ...


ഇനിപ്പ്യോ മ്ടെ സ്വന്തം കാമദേവന്റെ പെർമനന്റ് ഗെഡിച്ചിയായ രതീദേവിയും  ഈ തമ്പുരാട്ടി തന്നെയായിരിക്കുമൊ എന്നൊരു ഡൗട്ടുണ്ടെനിക്ക് ...?
അല്ലാണ്ട് കാമത്തിന്റെയും പ്രേമത്തിന്റെയും പ്രതീകമായ സൗന്ദര്യ ദേവന് ഇത്തരം സംഗതികളിൽ ഇത്ര നിപുണതകൾ കൈ വരുവാൻ സാധ്യതയില്ലല്ലോ...അല്ലെ ...! 

അതൊക്കെ പോട്ടെ എന്റെ ജൂണാമോദങ്ങൾ എല്ലാം  കൂടി ഒരു പദ്യത്തിലങ്ങട് പെടച്ചാലൊ ...

ഒരു കവിതയായൊന്നും 
ഇതിനെ ഒട്ടും കൂട്ടരുത്...കേട്ടോ.


ജൂണാമോദങ്ങള്‍


ജൂണിലന്നൊരു ഇടവക്കൂറിൽ,  മിഥുനം രാശിയിൽ..
ജുണോദേവനുടെ നാളിൽ,  ഗജ കേസരി യോഗത്തിൽ ,
ജൂണിലന്നാമഴ സന്ധ്യയിൽ പിറന്നു വീണവനീ ഞാൻ 
ജൂണിൽ അമ്മിഞ്ഞിപ്പാലിൻ രുചിയറിഞ്ഞൂ അമൃദു പോൽ...

ജൂണിലാദ്യമായി പുതു വേഷങ്ങളണിഞ്ഞതും,
ജൂണിലാദ്യാക്ഷരം പഠിച്ചു , പുതു കേളികളും ;
ജൂണിൽ പുതു പാഠശാലകള്‍, പുതു ബിരുദങ്ങൾ ;
ജൂണിലാദ്യ പ്രണയമൊപ്പമാ  വേർപ്പാടിൻ നൊമ്പരം..

ജൂണിലാദ്യ ജോലി,  ശമ്പളം,  ജന സേവനങ്ങൾ ,
ജൂണിലെ മഴയും, രാവും ഇണകളുമിഷ്ട വിഭവങ്ങൾ ...
ജൂണിലല്ലയോ മാംഗ്യല്ല്യമാം - ആണിയിൽ തറച്ചതെന്നെ 
ജൂണിൽ അചഛ്നും, അമ്മാവനുമായതിൽ അത്ഭുതം ..!

ജൂണിൽ തന്നെ വിദേശവാസം, സ്വഗൃഹ പ്രവേശം ...
ജൂണിലെ കൂണു പോൽ തഴച്ചു വളർന്നു ഞാനെന്നുമെന്നും..
ജൂണിലെ മകൾ-മകൻ തൻ പിറന്ന നാളുകൾ , ആമോദങ്ങൾ ..
ജൂണഴകിലങ്ങിനെ ജഗജില്ലിയൊരുവനായി  വാഴുന്നിങ്ങനെ ഞാനും ..!







Sunday 31 May 2009

ഒരു ലണ്ടന്‍ ഡയറി ...! / Oru London Dairy ...!


ഈ  ഭൂലോകത്ത് ബൂലോഗം ഉണ്ടാകുന്നതിന്  കുറച്ച് കൊല്ലങ്ങൾക്ക് മുമ്പ് , ലണ്ടനിൽ എത്തിപ്പെട്ട ഒരു  'എ‘മണ്ടൻ ' എഴുതിയ ഡയറി കുറിപ്പുകളിലെ കുറച്ച് ഭാഗങ്ങളാണ് ഇത്തവണ ഞാനിവിടെ കട്ട് - പേസ്റ്റ് ചെയ്ത് വെക്കുന്നത് കേട്ടൊ.

എല്ലാം കൊണ്ടും വിഭിന്നമായ ഒരു അന്യദേശത്ത് ആദ്യമായി എത്തിപ്പെടുമ്പോൾ ഏതൊരാൾക്കും ഉണ്ടാകാവുന്ന അല്ലറ ചില്ലറ പ്രശ്നങ്ങൾ തന്നെയാണിത് 


ബോറഡിച്ചാലും ഇല്ലെങ്കിലും  
ഇതങ്ങട് ജസ്റ്റ് ഒന്ന് വായിച്ചുനോക്കിയാലും ...


ഒരു ലണ്ടന്‍ ഡയറി 

ലണ്ടനിൽ 2012 ൽ നടന്ന ഒളിമ്പിക്സിന്റെ സ്റ്റേഡിയങ്ങളിലൊന്ന്...

അന്ന് ഒരു ഞായറാഴ്ച്ച ആയിരുന്നു.. ശനിയാഴ്ച്ചയുടെ പിറ്റേ ദിവസം ..
ജെറ്റിന്റെ ഒരു  ബോയിങ്ങ് വീമാനം ...
ലോകത്തിലെ ഏറ്റവും തിരക്കേറിയ ലണ്ടൻ ഹീത്രൂ എയർ പോർട്ടിൽ
ഓരോ മൂന്നുമിനിട്ട് കൂടുമ്പോഴും , ലോകത്തിലെ എല്ലാ പറവയാന കമ്പനികളുടെയും ജെറ്റുകള്‍ താഴുകയും , പൊന്തുകയും ചെയ്തുകൊണ്ടിരിക്കുന്നയിടത്ത്...
റണ്‍വ്വേയില്‍ , കിഴക്കേലെ കണ്ടന്‍ പൂച്ചയേ പോലെ
നാലുകാലില്‍ നിലത്തു ചാടി ഇറങ്ങിയിട്ട് ഓടിവന്ന് നിന്നു ...
സമയം പുലര്‍ച്ചെ നാലുമണി കാണിക്കുന്നുണ്ടെങ്കിലും എങ്ങും പകലിന്റെ വെട്ടം ..
ഓ.. ഇതാണല്ലേ സൂര്യന്‍ അസ്തമിക്കാത്ത രാജ്യം ...!
ശനിയാഴ്ചായുടെ ഹാങ്ങ്‌ ഓവറില്‍ നിന്നും ഈ മഹാ നഗരം ഉണര്‍ന്നിട്ടില്ല എന്ന് തോന്നുന്നു ..
ആകെ ഒരു നിശ്ശബ്ദത ...
അനേകം കൌണ്ടറുകള്‍ സ്ഥാപിച്ചിട്ടുള്ള ചെക്ക് ഔട്ട് കളില്‍ കൂടി അര മണിക്കുറിനുള്ളില്‍ പുറത്ത്‌ ...


ലണ്ടൻ ഹീത്രോ എയർപോർട്ട്
വളരെ ഔപചാരികതയോടെ ട്രാവലേഴ്‌സ് ഹെൽപ്പ് ഡെസ്കിൽ ഇരുന്നിരുന്ന ഒരു ചൈനീസ് സുന്ദരി ഏര്‍പ്പാടാക്കി തന്ന ടാക്സിയില്‍
പായുമ്പോള്‍ ഉള്ളില്‍ ചെറിയൊരു ഭയം ...?
ഡ്രൈവര്‍ തൊപ്പിയും, കൂളിങ്ങ്ഗ്ലാസും ധരിച്ച ഒരു ആഫ്രിക്ക കാരനാണെന്നുതോന്നുന്നു ?
കമ്പ്യൂട്ടറും , ബ്ലൂചിപ്പും കൊണ്ടു അമ്മാനമാടുന്ന മോഹന്‍ തോമസിന്റെ
ഡല്‍ഹിയില്‍ നിന്നും വന്ന ഞാനെന്തിനു പേടിക്കണം അല്ലേ ..?

തനി സായിപ്പു സ്റ്റൈലില്‍ ഇംഗ്ലീഷില്‍ ഒരു ശരാശരി 
മലയാളിയുടെ സ്ഥിരം കത്തികള്‍ ഞാനവനുമേല്‍ പ്രയോഗിച്ചു ...
സ്ഥലത്തെത്തിച്ചു വാടക കൊടുത്തപ്പോള്‍
അടിവയറ് തൊട്ടൊരാളല് ‍..(നാല്‍പ്പതു പൌണ്ട് -മൂവ്വയിരത്തില്‍ മേലെ രൂപ ).

"ശരി എന്നാല്‍ ....പിന്നെ കാണാം ...ഭായ്"

ഡ്രൈവറുടെ വക ഒരു യാത്രാമൊഴി !
എടാ മഹാപാപി ...!

"മലയാളിക്ക് മലയാളി പാര" എന്നു പറയുന്നത് ഇതിനെയാണ് ..അല്ലേ

ഇവിടെ വന്നിട്ട് ആദ്യ ദിവസങ്ങളില്‍ 'ബെഡ് & ബ്രേക്ക് ഫാസ്റ്റ്'  
തരുന്ന ഹോട്ടലിൽ നിന്നായിരുന്നു പ്രഭാത ഭക്ഷണം  ...

ഫുള്‍ ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് --- ഒരു പ്ലേറ്റ് നിറയെ വേവിച്ച പന്നിയും ,മുട്ടയും ,കോഴിയും ,ഫ്രൂട്സും ,ജ്യൂസുമൊക്കെയായി കുറെ വിഭവങ്ങള്‍ ...
ചിലതിനു ഭയങ്കര പുളി മാത്രം , ചിലതിനു എരിവും,  മറ്റു ചിലതിനു ഉപ്പും ഒക്കെ ...
ഞാന്‍ കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും  ഓരോന്നായി കഴിച്ചു .
ഇങ്ങനെ മൂന്നാലു ദിവസങ്ങൾ   കഴിച്ചു കുഴഞ്ഞു  ...

പിറ്റേന്ന്  ഒരു മദാമ്മ കഴിക്കുന്നത്‌ കണ്ടപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത് ......
അത് ഓരോന്നായി കുറേശ്ശെ എടുത്തു , കത്തിയും ഫോര്‍ക്കും
ഉപയോഗിച്ചു ശബ്ദം പുറപ്പെടുവിക്കാതെ "മിക്സ് " ചെയ്താണ് കഴിക്കേണ്ടിയിരുന്നത് എന്ന് !
പിറ്റേ ദിവസം അങ്ങിനെ കഴിച്ചു നോക്കി ...
ഹാ... നല്ല ടേസ്റ്റ് ..!
അഞ്ചാം ദിനം മുതൽ താമസിക്കുവാൻ ഒരു മുറിയും , ജോലി ചെയ്‌യുവാനുള്ള  സ്ഥലവും  വർക് പെര്മിറ്റിന്റെ ആളുകൾ വന്ന് ഏർപ്പാടാക്കി തന്നു...
ഇതിനിടയിൽ നാട്ടിൽ നിന്നും മാറ്റികൊണ്ടുവന്ന അമ്പതിനായിരം 
രൂപയുടെ പൗണ്ട് നോട്ടുകൾ ചട് പിടുന്നനെ കാലിയായി കൊണ്ടിരുന്നു  ...!

അങ്ങിനെ ദിവസങ്ങള്‍ കഴിയും തോറും
പലകാര്യങ്ങളും പഠിക്കുവാന്‍ തുടങ്ങി ...
കൂട്ടത്തില്‍ എന്റെ മണ്ടത്തരങ്ങളുടെ എണ്ണവും കൂടാന്‍ തുടങ്ങി ....

ഒരുദിവസം" ലഞ്ച്‌ ടൈം "ആകാറായപ്പോള്‍ഒരു സഹപ്രവര്‍ത്തകന്‍ എന്നോടു ചോദിച്ചു

"Are you coming to Barbeque ?"

"No... No... am not coming" ഞാന്‍ പറഞ്ഞു .
ഛെ...
അത്തരം വൃത്തികെട്ട പരിപാടിക്കൊന്നും 
എന്നെ കിട്ടില്ല ...ഞാന്‍ മനസ്സില്‍ പറഞ്ഞു ...

ഓഫീസിലുള്ള എല്ലാവരും പോകുന്ന 
കണ്ടപ്പോള്‍ ...ഞാന്‍ dictionery എടുത്തു നോക്കി .

ബാര്‍ബിക്ക്യൂ ഒരു ഭക്ഷണം കൊടുക്കുന്ന പരിപാടി ആണെന്ന് അപ്പോള്‍ ആണ് മനസ്സില്‍ ആയത്‌ . പിന്നീട് കുറച്ചു ചമ്മിയിട്ടാനെങ്കിലും , ഞാനും പതുക്കെ പോയി കേട്ടോ ....

ഓഫീസിലെ സായിപ്പുമാര്‍ പല തമാശകളും 
എന്നോടു പറഞ്ഞിട്ട് ...ചിരിക്കും .
ഇവിടെ ഉള്ള സായിപ്പുമാര്‍ക്ക് നമ്മുടെ പോലെ ഇംഗ്ലീഷ് ശരിക്കും അറിയാത്തത് കൊണ്ട്  എനിക്കത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ് ...!

ഒന്നും മനസ്സില്‍ ആയില്ലെങ്കിലും ഞാനും കൂടെ ചിരിക്കും ...
അല്ലെങ്കില്‍ അവര്‍ വിചാരിക്കും എനിക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് ...
പക്ഷെ ഞാന്‍ മറുപടി പറയേണ്ട തമാശകളോ മറ്റോ ആണെങ്കില്‍ ഞാന്‍ പെടും !
അപ്പോള്‍ എന്റെ ചിരി പതുക്കെ ,
മോഹന്‍ലാലിന്റെ മാതിരി ചമ്മിയ ചിരിയായി മാറും ..!

ഞാന്‍ ജോലി ചെയ്യുന്ന കെട്ടിടത്തിലെ റിസപ്ഷിനിസ്റ്റ്‌
എന്നെ കാണുമ്പോള്‍ എന്നും ഒരു വല്ലാത്ത ചിരി ...
ആദ്യം ഞാന്‍ കരുതി ആ മദാമ്മ കുട്ടിക്ക് എന്നോട് എന്തോ ഇത് തോന്നിയിട്ടാണ് എന്ന് ...
പിന്നീടാണ് മനസ്സിലായത് ഞാന്‍ ചെയ്ത ഒരു ബഹു മണ്ടത്തരം
ഓര്‍ത്താണ് ആ കുട്ടി ചിരിച്ചുകൊണ്ടിരിക്കുന്നത് എന്ന് ....

(തല്ക്കാലം അത് ഇവിടെ പറയുന്നില്ല - എന്റെ മാനം പൂവും !)

പിന്നെ മിക്കവാറും ദിവസങ്ങളില്‍ എനിക്ക് ഇവിടെ
ആരുടെയെങ്കിലുംകൈയ്യില്‍ നിന്നും എന്തെങ്കിലും കിട്ടും !

ആദ്യദിവസം തന്നെ ഭൂമിക്കടിയില്‍ കൂടി പോകുന്ന ‘ട്യുബ് ‘ട്രെയിനില്‍
നമ്മുടെ നാട്ടിലെ ബസ്സിലെ പോലെ ചവിട്ടിക്കൂട്ടി നടന്നതിനു ഒരു മദാമ്മ എന്റെ കാലില്‍ ആഞ്ഞുചവിട്ടി.
നമ്മുടെ ഗാന്ധിജിക്ക് സൌത്ത് ആഫ്രിക്കയില്‍ വച്ചു കിട്ടിയ പോലെ... !

ഒരു ട്യൂബ് ട്രെയിൻ  / അണ്ടർ ഗ്രൌണ്ട് തീവണ്ടി

പിന്നെ ഒരു ദിവസം "ടേക്ക് അവേയ് " ഭക്ഷണം വാങ്ങിയിട്ട് ...
തുക , നമ്മുടെ നാട്ടിലെ ചായക്കടയിലെ പോലെ മേശയില്‍ എറിഞ്ഞു കൊടുത്തതിന്,
ഇവിടെ എമൌണ്ട് കൈയ്യില്‍ കൊടുക്കണമത്രെ !

എന്തിന് പറയുന്നു ...
ഇവിടെ  ടോയിലെറ്റ്  വൃത്തിയാക്കുവാൻ വന്ന ക്ളീനർ കറുമ്പി വരെ എന്നെ തെറി വിളിച്ചു !
അവര്‍ ടോയിലെറ്റ് കഴുകികൊണ്ടിരുന്നപ്പോള്‍ , ഞാന്‍ ആയത്‌ ഉപയോഗിച്ചത് തെറ്റാണത്രെ  !
ഓ ..എത്രയെത്ര ആചാരങ്ങളും , നിയമങ്ങളും ....

പിന്നെ എന്ത് തെറ്റിനും ഇവര്‍ തന്നെ കണ്ടുപിടിച്ചിട്ടുള്ള
'സോറി' എന്ന രണ്ടക്ഷരങ്ങള്‍ തല്ലിക്കൂട്ടി പറഞ്ഞു എല്ലാത്തില്‍ നിന്നും ഒരുവിധം തടി തപ്പുന്നു ...!

സോറി യുടെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത് ...
ഇവിടെ എന്തിനും , ഏതിനും    സോറി പറയണം . തുമ്മുന്നതിന് ,ചുമക്കുന്നതിന്,...,...
എന്തിന് ഒന്നു കോട്ടുവായ ഇടുന്നതിനു വരെ സോറി പറയണം ...
സോറി പറയാനുള്ള ബുദ്ധിമുട്ട്‌ കാരണം കോട്ടുവായ വന്നാലും ഞാന്‍ പിടിച്ചിരിക്കും ..!

അതുപോലെ ഇവിടെ ഞാന്‍ അഭിമുഖികരിക്കുന്ന മറ്റൊരു പ്രശ്നമാണ് "ട്യാങ്ക്യു" ...
ആരും ഒരു സഹായവും ചെയ്തിലെങ്കിലും ട്യാങ്ക്യു പറയണം !

എന്തെങ്കിലും സഹായം ചെയ്തവരെ തെറി വിളിച്ചു 
ശീലിച്ച നമുക്ക് ഇത് വല്ലാത്ത വെല്ലുവിളി തന്നെയാണ് ...!

സായിപ്പുമാരുടെ ഇംഗ്ലീഷ് ആക്ക്സന്റ്  രസകരമാണ് ...
ഞാനും അതുപോലെ പറയാന്‍ ശ്രമിച്ചു നോക്കി ...
നടക്കുന്നില്ല , ചെറുപ്പം മുതല്‍ നാക്ക് വടിക്കല്‍ ശീലം തുടര്‍ന്നത്
മണ്ടത്തരമായെന്ന് ഇപ്പോള്‍ തോന്നുന്നു !

അതുപോലെ ഇവിടെയുള്ള മീശയില്ലാത്ത സുന്ദര കുട്ടപ്പന്മാരായ ആണുങ്ങളെ കണ്ടപ്പോള്‍ ...
അവരെ പോലെയാകാന്‍ ആഗ്രഹം തോന്നിയിട്ട് ...
ഞാനും എന്റെ മീശ വടിച്ചു കളഞ്ഞു ...
പക്ഷെ ..മറ്റുള്ളവരെപോലെ സുന്ദരനായില്ല ...
പകരം ഒരു "സോമാലിയന്‍ " ലുക്ക് ആയിപ്പോയി...
ഇപ്പോള്‍ തോന്നുന്നു ഒരു പഴുതാരെയേ പോലെ ഇരുന്നതാണെങ്കിലും ,
ആ മീശ ഉണ്ടായിരുന്നെങ്കില്‍ ഒരു മലയാളി ഗമയെങ്കിലും ഉണ്ടായിരുന്നേനെ എന്ന് ...!


ഇനി വഴിയോര കാഴ്ചകളെ കുറിച്ച്.....
ഒറ്റവാക്കില്‍ പറഞ്ഞാല്‍ പെറ്റ തള്ള കണ്ടാല്‍ സഹിക്കില്ല ...

നടുറോഡില്‍ ഉമ്മവെച്ചു കളിക്കുന്നവര്‍ ...

പാര്‍ക്കുകള്‍ ബെഡ് റൂം ആണെന്ന് കരുതുന്നവര്‍ ...

ആണും , പെണ്ണും പ്രകോപനപരമായ രീതികളിലാണ്‌
പ്രത്യേകച്ച് ഈ സമ്മറിൽ വസ്ത്രധാരണം ....

മറ്റൊരു പ്രത്യേകത നമുക്ക് അണ്ടര്‍ വെയേര്‍സ്  ഇട്ടവരെയും ,
ഇടാത്തവരെയും തിരിച്ചറിയാന്‍ പറ്റും എന്നുള്ളതാണ് ...
ഇട്ടിട്ടുള്ളവര്‍ അത് പുറത്തു കാട്ടാതിരിക്കില്ല ....!

പിന്നെ 'പൌണ്ട്' കള്‍ വിളഞ്ഞുനില്ക്കുന്ന മനോഹരമായ പാടങ്ങള്‍ ...
അവിടെ കൊയ്ത്തിനു വന്നിരിക്കുന്ന വിവിധ ദേശക്കാരും ,
ഭാഷക്കാരുമായ യോഗ്യരുമായ പലതരം ജനങ്ങള്‍ ....
അങ്ങിനെ ലോകത്തിന്റെ സാസ്കാരിക തലസ്ഥാനമായ ഈ പട്ടണത്തിന്റെ
മായക്കാഴ്ചകളില്‍ , മായാത്ത സ്മരണകളുമായി ഞാനും , ഒരു തനി മലയാളിയായി ഇപ്പോള്‍ ഒഴുകി നടക്കുകയാണ് ...

ഒഴിവുസമയങ്ങളില്‍ ഞാൻ ചിലപ്പോള്‍
ഓരോ ലണ്ടന്‍  ജങ്ഷനുകളിലും പോയി നിൽക്കും...

ഇവിടെ ജിമ്മിച്ചേട്ടന്റെ തയ്യൽക്കടയോ , ഗംഗേട്ടന്റെ ബാര്‍ബര്‍
ഷാപ്പോ , ഹാജിയാരുടെ കാപ്പിക്കടയോ ഇല്ലാ...കേട്ടൊ

പകരം നിറയെ ചായയെക്കാൾ വില കുറവിന് കിട്ടുന്ന ബിയറുകളും
മറ്റും നിറയെ ഉള്ള പബ്ബുകള്‍ ആണ് , പിന്നെ വാതു വെപ്പ് കേന്ദ്രങ്ങളായ ക്ലബ്ബുകളും ,..,..

മലപോലെ നിരന്നു കിടക്കുന്ന ഓട്ടോകളോ , ഡോറില്‍ അടിച്ചു ശബ്ദമുണ്ടാക്കി ചീറി പാഞ്ഞു വരുന്ന ബസ്സുകളോ  , ബൈക്കുകളില്‍ ചെത്തി വരുന്ന പയ്യന്മാരൊ  ഇല്ലാ ....

പകരം നിലത്തുമുട്ടിപ്പോകുന്ന ട്രാമുകളും ,ഡബ്ബിള്‍ ഡക്കര്‍ ബസ്സുകളും ,ഡ്രൈവര്‍ ഇല്ലാതെ മുകളില്‍ കൂടി പോകുന്ന ട്രെയിനുകളും (DLR) , ഭൂമിക്കടിയില്‍ക്കൂടി തുരങ്കങ്ങളില്‍ കൂടി ഊളിയിട്ടു പായുന്ന തീവണ്ടികളും /അണ്ടര്‍ ഗ്രൌണ്ട് സ്റ്റെയ്ഷനുകളും.....
പിന്നെ കൈയ്യില്‍ മടക്കി പിടിച്ചു കൊണ്ട് നടക്കാവുന്ന പാവം, പാവം സൈക്കിളുകളും ...


ട്രാം

ഇവിടുത്തെ ട്രാഫിക് നിയമങ്ങളും രസകരമാണ് .
വഴിയാത്രക്കാര്‍ സീബ്രല്യ്നില്‍ കാലെടുത്തുവെച്ചാല്‍ പിന്നെ
വാഹനങ്ങള്‍ എല്ലാം നിറുത്തിത്തരും ...!
ഇത് അറിയാതെ ഞാന്‍ ഒരുദിവസം സീബ്രലയിനില്‍ 
നിന്നുകൊണ്ട്  എന്തോ ആലോചിച്ചു കൊണ്ടുനില്‍ക്കുകയായിരുന്നൂ ...

എന്റെ നാലുവശത്തും വാഹനങ്ങള്‍ നിറുത്തിയിടുവാന്‍ തുടങ്ങി .
ഇവയെല്ലാം നിറുത്തിയിട്ടിരുന്നത് , ഞാന്‍ സീബ്രലയിന്‍  ക്രോസ്  ചെയ്തിട്ട് കടന്നുപോകാന്‍ വേണ്ടിയായിരുന്നു എന്ന് മനസ്സിലാക്കിയപ്പോഴേക്കും ആ ലണ്ടന്‍ റോഡ്  മുഴുവന്‍ ഒരു വലിയ ട്രാഫിക് ജാം ആയി കഴിഞ്ഞിരുന്നു...

വേറെയൊന്നുള്ളത് ഭക്ഷണം കഴിക്കുമ്പോഴുള്ള ഏറെ പ്രശ്നങ്ങളാണ്...
ഫോര്‍ക്കു കൊണ്ടു കോര്‍ത്തിട്ടു കിട്ടാതെ വരുമ്പോള്‍ കൈക്കൂട്ടി കോര്‍ക്കുന്നത്  കാണുമ്പോള്‍ മറുനാട്ടുകാര്‍ കുടുകുടെ ചിരിക്കും ....

ഭക്ഷണത്തെ കുറിച്ച് പറയുമ്പോള്‍ മഞ്ഞപ്പിത്തം
പിടിച്ചവര്‍ക്ക് കഴിക്കാവുന്ന ഫുഡ് ആണ് ഇവിടെ കിട്ടുന്നത് .
കറിമസാലകള്‍ (ഉപ്പുമു   ളകുമ ല്ലിമഞ്ഞ  ....) തൊട്ടുതീണ്ടാത്തവ ....

ആട് തിന്നുന്നപോലെ കുറെ
ഇലകളും  മറ്റും ചവച്ചരച്ചു തിന്നണം ...
ഇതൊക്കെ തിന്നാല്‍ സായിപ്പ് ആകുമെങ്കില്‍ 
ആവട്ടെ എന്ന് കരുതി ഞാനും ഇവയെല്ലാം തിന്നു തീർക്കും  ...

ഇന്ത്യന്‍ രൂപയില്‍ എല്ലാ‍സാധനങ്ങള്‍ക്കും തീപിടിച്ച വിലയാണ് ...
പഴത്തിന്റെ വില ഓര്‍ക്കുമ്പോള്‍ തൊണ്ട് കൂടി തിന്നാലോ എന്നാലോചിക്കും.... !

ആകെ വില കുറവുള്ളത് കള്ളിന് മാത്രം !
അതിനു പിന്നെ ബീവറെജില്‍ പോയി നീണ്ട വരിയില്‍
നില്‍ക്കേണ്ട ആവശ്യവും ഇല്ല....
ഏത് പെട്ടിക്കടയിലും കിട്ടും ...!

അത് കൊണ്ട് ഞങ്ങള്‍ മലയാളികള്‍ ഇവിടത്തെ വെട്ടിരിമ്പുകളായ
(പത്തു പൌണ്ടിനും ഇരുപതു പൌണ്ടിനും ഇടക്ക് വിലയുള്ളവ ) Vat  69,
Martel, Smirnoff, Captain morgan, Chivas regal, Red  label,...
മുതലായവയുമായി സല്ലപിച്ചു ആശ്വാസം കൊണ്ടു കൊണ്ടിരിക്കുന്നു ...!

പിന്നെ ഇവിടെ ഗേള്‍ ഫ്രണ്ട്സ് നെ കിട്ടാന്‍
വളരെ എളുപ്പമാണെന്ന് പറയുന്നു ...
വെറുതെ കേറി മുട്ടിയാല്‍ മതി ..കിട്ടുമത്രേ !

എന്റെ അടുത്ത മുറിയില്‍ താമസിക്കുന്ന ഒരു
ഇറ്റാലിയന്‍ സുന്ദരിയെ ഞാന്‍ ഒന്നു മുട്ടി നോക്കി .
വാതിലിനു പുറത്തു നിന്നുംകൊണ്ടു അവളോടു വലിയ ഡയലോഗൊക്കെ വിടും...
അവസാനം ഒരു ദിവസം എന്നെ അവള്‍ പിസ കഴിക്കുവാന്‍ അകത്തേക്ക് ക്ഷണിച്ചു ...

സൂചി കടത്താന്‍ ഇടം നോക്കി നിന്ന ഞാന്‍ അവസരം പാഴാക്കിയില്ല ...!
അകത്ത് കടന്നപ്പോള്‍ ഒരു എരപ്പാളി കറപ്പന്‍ , ഘാനക്കാരന്‍ കിടയ്ക്കയിലിതാ
നീണ്ടു നിവര്‍ന്നു പഴയ "പവര്‍ മാള്‍ട്ട് "പരസ്യത്തിലെ ആണിനെ പോലെ കിടക്കുന്നു !

അവള്‍ അപ്പോഴേക്കും വൈന്‍ ഗ്ലാസ് നിറച്ചു എനിക്ക്
നീട്ടിയെങ്കിലും , ഞാന്‍ കഴിക്കാറില്ല എന്ന് പറഞ്ഞു...
അരമണിക്കൂര്‍ കൊണ്ടു കഴിക്കുന്ന പിസ അഞ്ചു മിനിട്ട്കൊണ്ട്
അവസാനിപ്പിച്ചു സ്ഥലം കാലിയാക്കി കൊടുത്തു ...
ഭാഗ്യം...

ഘാനക്കാരന്റെ കൈയ്യില്‍ നിന്നും
മുട്ടാന്‍ പോയെങ്കില്‍എനിക്കും കിട്ടിയേനെ ...
ഇന്ത്യയെ ഓര്‍ത്തു മാത്രം ഞാൻ വിട്ട്കൊടുത്തതാണ് കേട്ടൊ 


ആഫ്രിക്കകാരന്റെ കൈയിൽ  നിന്നും ഇടി 

കിട്ടിയാല്‍ നാണക്കേട് ഇന്ത്യക്കല്ലേ ..അല്ലേ ...?

എന്നാലും ഈ എല്ലാ പെണ്ണുങ്ങളും ഈ കറമ്പന്‍ 

മാരുടെ പിന്നാലെ പോകുന്നതിന്റെ ഗുട്ടൻസ് എന്താണ് ...ആവൊ ! ?

ഇവിടെ ജീവിക്കുമ്പോള്‍ സത്യത്തില്‍ 
എന്തൊക്കെയോ മിസ് ചെയ്യുന്ന പ്രതീതിയാണ് ...

സ്ഥിരം ഹര്‍ത്താലുകള്‍ ആഘോഷമാക്കുന്ന ഒഴിവുദിനങ്ങള്‍ ...
നമ്മുടെ പൊട്ടി പൊളിഞ്ഞ റോഡുകള്‍ ...

തിക്കിതിരക്കിയുള്ള ചീറി പായുന്ന ബസ്സുകളിലെ യാത്ര ...
ചുട്ടു പൊള്ളിക്കുന്ന സൂര്യന്‍ ...
.പിന്നെ ...പിന്നെ..മാന്യമായി വസ്ത്രം ധരിച്ച നമ്മുടെ സുന്ദരികളായ പെണ്‍കുട്ടികള്‍ ....

അട്ടക്ക് പൊട്ടക്കുളം തന്നെ എന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും !


ശരിയാണ് ...


ഒരു അട്ടക്ക് പട്ടുമെത്തയില്‍ എന്ത് കാര്യം ?

കാരണം അട്ടയുടെ കൂട്ടുകാര്‍ എല്ലാം പൊട്ടക്കുളത്തില്‍ അല്ലെ ...


ഒരു നാള്‍ ഞാനും തിരിച്ചു വരും .....

കൊയ്തെടുത്ത പൌണ്ടുകളുമായി .....

നെയ്തെടുത്ത സ്വപ്നങ്ങളുമായി ....

വെള്ളക്കാരുടെ ഈ നാട്ടില്‍ നിന്നും .....

കൊള്ളക്കാരുടെ ആ നാട്ടിലേക്ക് .....

NOooooooooooooooooooooo.......


ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്.......





"തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി

ഗ്രാമം കൊതിക്കാറില്ലെങ്കിലുംതിരികെ മടങ്ങുവാന്‍ .....

തീരത്തടുക്കുവാന്‍ ....ഞാന്‍ കൊതിക്കാറുണ്ടെന്നും...."


എന്ന്

സസ്നേഹം ,


ഡിന്‍ .






കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...