Sunday 27 April 2014

പിന്നിട്ട ചില പെണ്ണോർമ്മകൾ ...! / Pinnitta Chila Pennormakal ...!


ഒരേയൊരു ഭൂമിയമ്മ




കൊണ്ടറിഞ്ഞില്ലയാരും ഈ പ്രകൃതി തന്‍ മാറ്റങ്ങളെ ;
കണ്ടു നാം യുദ്ധങ്ങള്‍ ...അധിനിവേശങ്ങള്‍ ...മത വൈരങ്ങള്‍..

കണ്ടില്ലയോ ഈ ഭൂമാതാവിനെ ; നാനാതരത്തിലായി
വീണ്ടു വിചാരമതൊട്ടുമില്ലാതെ , പീഡിപ്പിച്ചിതാ നാമേവരും ,

വിണ്ടുകീറീ മണ്ണ് , ചൂടിനാല്‍ ആകാശം , നശിക്കുന്നീ പ്രകൃതിയും 
മണ്ടകീറി കേഴുന്നിപ്പോള്‍ ബഹുരാഷ്ട്രങ്ങള്‍ ,സംഘടനകള്‍  ;

വേണ്ട ഇതൊന്നും ഈയുലകിലിനിയൊട്ടും , നമുക്കേവര്‍ക്കും
വീണ്ടുമീ ഭൂമിയമ്മയെ കൈ തൊഴാം ; എന്നിട്ടെന്നും പരി രക്ഷിച്ചിടാം ...




വേലക്കാരി



വിട ചൊല്ലിപ്പോയാ കൊട്ടത്തളങ്ങളിൽ നിന്നും..
തുടി മേളങ്ങളൊത്തുള്ളയാ ... തൊട്ടി താളങ്ങൾ ,
തുടിക്കുന്നൂ ..എന്മനമിപ്പോഴും കൊതിക്കുന്നാ-
തുടി നാദം കേൾക്കുവാൻ ഒപ്പമാ വള കിലുക്കങ്ങളും.. ! ?



കൌമാര സഖി 



വീണ്ടും രസാലങ്ങൾ പൂത്തല്ലോ.. എൻ നാട്ടിൽ
കണ്ടാൽ കൊതിയൂറും കാഴ്ച്ചവട്ടങ്ങളാണെങ്ങും ...
ഉണ്ട പോൽ ഉണ്ണി മാങ്ങകൾ തെന്നലിലാടിക്കളിക്കും
മണ്ടനിറയെ പൂത്തുലഞ്ഞ മാവുകൾ .. പൂക്കാവടികൾ പോലവെ ...

ചുണ്ടിലിപ്പോഴുമാ മാമ്പഴക്കാലത്തിൻ തിരു മധുരം ...
ഉണ്ട മാങ്ങയും , പുളിയനും , പേരക്ക മാങ്ങയും , കിളി
ചുണ്ടനും , മൂവാണ്ടനും ... കൊതിപ്പിക്കുന്നിതായെന്നും
വേണ്ടുവോളമെന്നെ ... ഒരു മാവുയരത്തിൽ എന്നുമെപ്പോഴും !

കൊണ്ടുപോകുമോ... നീയ്യെന്നെ ..എൻ പകൽക്കിനാവെ
വീണ്ടുമാ മാവിൽ ചുവട്ടിലേക്കൊരു തവണയെങ്കിലും
ലണ്ടനിൽ നിന്നുമാ മാമ്പഴക്കാലം നുകരുവാനായ് ..;   ഒപ്പം
മിണ്ടി പറയുവാനെൻ പ്രഥമ പ്രണയിനിയുണ്ടാവുമോ അവിടെയിപ്പോഴും ..? !


പ്രഥമ പ്രണയിനി


പുതു പാപം ചെയ്ത ആദാമിന് , സഖി ഹൌവ്വയെന്ന പോല്‍...
പാദം വിറച്ചു നിന്ന എന്നെയൊരു , പ്രണയ കാന്തനാക്കി...
പതിയെ പറഞ്ഞു തന്നാ രതി തന്‍ ആദ്യ പാഠങ്ങള്‍ രുചി !
 പാതി വിളഞ്ഞ ഗോതമ്പുപോലുള്ള നിന്‍ പൊന്‍മേനിയഴകും ,
പാദസരം കിലുങ്ങും നിന്‍ കൊലുസിട്ട വെൺ കാലുകളും ;
പതിനേഴഴകില്‍ തുളുമ്പും നിറ മാറുകള്‍ തന്‍ മിടിപ്പുകളും ,
പുതു യൌവ്വനം തുടിക്കും നിതംബ ഭംഗിയുമാ താളവും ,
പാദം മുട്ടിയിഴയും പാമ്പു പോലിഴയുംമാ കാര്‍കൂന്തലുമെല്ലാം

പതിഞ്ഞു കിടപ്പുണ്ടീ മനസ്സിലിപ്പോഴും...ഒരു ശില പോല്‍-
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ... ഒരു അമ്പിളിക്കല പോലെ !


കച്ചോടക്കാരി


ചന്തമുള്ള യീവിധമാം  ചന്തികൾ കണ്ടിട്ടാണീ
കാന്തി തൻ  ചന്തിയിൽ  അമ്പു പോലൊരു
കുന്തം  തറക്കുന്ന ബഹു നോട്ടത്താൽ പെട്ടതും , പിന്നെ 
ചിന്തയില്ലാതെന്തുമാത്രം ... ചിലവിട്ടതെത്രയെത്ര..!


 ഒരു ലണ്ടൻ ഗേൾഫ്രന്റ്



ലോക വാർത്തയായൊരു മാദക തിടമ്പിവൾ
ലോക താരമിവൾ നഗ്നയായിട്ടിവിടെ വിലസിടുന്നു …
ലോക മാന്യരോടൊത്തു രമിച്ചും ഉല്ലസിച്ചുമൊരു
ലോകനാഥയെന്ന നാട്ടത്തിലവൾ വീഴ്ത്തി എന്നേയും..!


കണ്ണു ഡോക്ട്ടർ 




കണ്ണു പരിശോധനക്കായി പോയിട്ടവിടത്തെ ഡോക്ടറാം
പെണ്ണിൻ തൊട്ടുരുമിയ സുഗന്ധ വലയത്തിലായി ഞാൻ ...
കണ്ണിറുക്കിയകപ്പെട്ടുയന്നാ കുടുസ്സു മുറിയിൽ വെച്ചു തന്നെ 
വിണ്ണിലെ സുന്ദരിക്കൊതയാം ആ പെണ്ണിൻ വലയത്തിൽ ...!

കണ്ണിനിമ്പമായ് അവളുടെ തേങ്കുട കണ്ണുകൾ കണ്ടിട്ടോട്ടമായി...
 കണ്ണു കാണീക്കുവാൻ സ്ഥിരം പോയീട്ടെൻ ..കീശയോട്ടയായി ,മുഖ 
കണ്ണടക്കും ,പിന്നീടുള്ളായാ  പ്രണയ പങ്കു വെക്കലുകൾക്കും ..!
കണ്ണന്റെ സാക്ഷാൽ പേരുള്ളതാണോ എന്റെയീ പ്രണയ കുഴപ്പങ്ങൾ..?



 മഞ്ഞുകാലത്തെ ഒരു നൈറ്റ് ഡ്യൂട്ടി കൊളീഗ്


 

കണ്ടു ,ഞങ്ങള്‍ മഞ്ഞില്‍വിരിയുന്ന പീതാംബരപുഷ്പ്പങ്ങള്‍ ; കല്‍-
ക്കണ്ടകനികള്‍ പോലവേ  യാപ്പിളും ; സ്റ്റാബറി പഴങ്ങളും ;പിന്നെ

മണ്ടയില്‍ പ്രണയം കയറിയപ്പോൾ നടത്തിയ , ഹിമകേളികള്‍....
ചുണ്ട് ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിച്ചു കളിച്ച
കണ്ടാല്‍ രസമൂറും പ്രണയ ലീല തന്‍ ഒളി വിളയാട്ടങ്ങൾ !


 പെർമനന്റ്  പ്രണയിനി 



പ്രണയ കവണയാല്‍ എറിഞ്ഞിട്ടു നിന്‍ പങ്കാളിയാക്കിയ മാരനെ ,
മണ്ണിലെ താരമായതില്‍പ്പിന്നെ ...ഓര്‍മിച്ചുവോ എപ്പോഴെങ്കിലും പ്രിയേ ?
കണിക്കൊന്നയില്ലാത്ത വിഷുക്കണി പോലെയാണെനിക്കിപ്പോള്‍ ജീവിതം..
കണവനിതാ കേഴുന്നു ഒരിറ്റു പ്രേമത്തിനായി നിനക്കു ചുറ്റും ...
വിണ്ണിലെ വേഴാമ്പല്‍ പക്ഷി വേനലില്‍ മഴ തേടിയലയും പോലെ !
തുണയാക്കി പിന്നെയിണയാക്കി പ്രതിഷ്ഠിച്ചു വെങ്കിലും പൊന്നേ... ഇപ്പൊള്‍
വെണ്ണീര്‍ ആക്കിയെന്‍ മനസ്സിനെ ... ചുട്ടു ചാമ്പലാക്കി യവഗണനയാല്‍ ; 
പ്രണയം വാരിക്കോരി തരുമെന്നു ഞാന്‍ മോഹിച്ചുവെങ്കിലും , തന്നില്ല ..
പ്രണയം ; പകരം തന്നതീ കലഹം !
പ്രണയ മില്ലാത്ത രതികള്‍ , പിന്നെ കുടുംബം ; നേടി ആഡംബരങ്ങള്‍
പണവും വേണ്ടുവോളം , പക്ഷേ സ്വപ്നം കണ്ട നറു പ്രണയമെവിടെ ?
കണവര്‍ക്കെല്ലാം ഇതു തന്നെയോ വിധിയെന്‍ കൂട്ടരേ --- കല്യാണ ശേഷം ?



പ്രണയിനികൾ






പണയത്തിലാക്കിയെന്‍ പ്രേമം ഇഷ്ട മുറപ്പെണ്ണും ,
പണിക്കാരിക്കു പോലുമീയിഷ്ടം ... ശേഷം കൂലിയില്‍ ..!
പ്രണയമെന്‍ കുപ്പായത്തോടും , ബൈക്കിനോടും മാത്രം;
പ്രണയിച്ച കൂട്ടുകാരിക്കെള്‍ക്കെല്ലാം.
 
 പ്രണയിച്ചീ‘ക്കളി ‘ കൂട്ടുകാരികളെല്ലാം... കേളികള്‍ മാത്രം.
പ്രണയം തേടി ഞാന്‍ അലയുന്നു കാലമിത്രയും ....
പ്രണയം കടം കിട്ടുമെന്നു പറയുന്നൊരുനാള്‍ ....
പ്രണയം സുലഭമായി കിട്ടുമോ ... ശാശ്വതമായേനിക്കു മാത്രം ?

Tuesday 18 March 2014

പീറ്റർ ബ്രൂക്കിന്റെ ‘ ദി മഹാഭാരത ‘ ... ! / Peter Brook's ' The Mahabharatha ' ... !

ഏതാണ്ട് മുപ്പത് കൊല്ലം മുമ്പ് നാടകത്തിന്റേയും ,  സിനിമയുടേയുമൊക്കെ ആചാര്യനായിരുന്ന ലണ്ടനിൽ  ജനിച്ച് വളർന്ന് , പാരീസിൽ സ്ഥിര താമസമാക്കിയ പീറ്റർ ബ്രൂക്ക് / Peter Brook  എന്ന സംവിധായക പ്രതിഭയായ ഒരു സായിപ്പ് , ലോകത്തിന്റെ നാനാഭാഗത്ത് നിന്നും നടീ നടന്മാരെ തെരെഞ്ഞെടുത്ത് ഒരു മഹത്തായ നാടകം ചമച്ച് , യൂറോപ്പ് മുഴുവൻ അരങ്ങേറി ഈ പാശ്ചാത്യരെയെല്ലാം വല്ലാതെ കോരിത്തരിപ്പിച്ചിരുന്നു...!

ഇദ്ദേഹത്തിന്റെ  ഗെഡി ഫ്രെഞ്ചുകാരനായ ഷേൻ ക്ലൌദ് ഷാരിരെ/Jean-Claude-Carriere രചിച്ച് തിരക്കഥയെഴുതി  നാടകമാക്കിയ ഒമ്പത് മണിക്കൂറോളം രംഗത്തവതരിപ്പിച്ചിരുന്ന , ഒരു ക്ലാസ്സിക് സംഗീത നാടകം  ...

വൈകീട്ട് നാലിന് തുടങ്ങി  പിറ്റേന്ന് വെളുപ്പിന് രണ്ട് മണിവരെ മിഴിയടക്കാതെയാണ് കാണികൾ അന്നൊക്കെ ആയത് സാകൂതം വീക്ഷിച്ചിരുന്നത്...
ആ നാടകത്തിന്റെ  അവതാരികയായി പറഞ്ഞിരുന്നത് ...
ഇക്കഥ ഒരു വ്യക്തിയുടേയോ ഒരു കുടുംബത്തിന്റെയോ  കഥയല്ല. എന്നാല്‍ അനേകം കുടുംബങ്ങളുടെ കഥയാണ്. 
വാസ്തവത്തില്‍ ഇതിലെ ഇതിവൃത്തം  നമ്മൾ  ഓരോരുത്തരുടേയും കഥയാണ് ... 
മനുഷ്യർ ഉള്ളിടത്തോളം കാലം ഇതിന്റെ മഹത്വത്തിന് യാതൊരു വിധ  കോട്ടവും സംഭവിക്കുകയില്ല , ഇതിലുള്ളതെല്ലാം അന്നും ഇന്നും എന്നും പല കഥാ പാശ്ചാതലങ്ങളായി ഇനിയും സ്ഥല കാല ഭേദങ്ങളില്ലാതെ തുടർന്നുകൊണ്ടേയിരിക്കും എന്ന് പറഞ്ഞ് കൊണ്ടാണ് ...

സംഭവാമി യുഗേ യുഗേ ...!


ഈ നാടക കമ്പനി യൂറോപ്പ് മുഴുവൻ പര്യടനം നടത്തി വന്നിരുന്ന പേരും പെരുമയുമൊക്കെ  കാരണം  , എല്ലാ കളികളുടേയും ടിക്കറ്റുകൾ വളരെ നാളുകൾക്ക് മുമ്പേ ; റിസർവ് ചെയ്തവർക്ക് മാത്രമേ , അന്നൊക്കെ ഈ  നീണ്ട നാടകം കണ്ടാസ്വദിക്കുവാൻ പറ്റിയിരുന്നുള്ളൂ എന്നത് കൊണ്ട് , കാണികളുടെ അഭ്യർത്ഥന മാനിച്ച് , ആ നാടക കുലപതിയായിരുന്ന ‘പീറ്റർ ബ്രൂക്ക് ‘
ആ കഥ സീരിയലുകളായി നിർമ്മിച്ച് വിവിധ യൂറോപ്പ്യൻ ‘ടീ.വി‘ ചാനലുകൾക്ക് വിറ്റു...

അന്നൊക്കെ ഇവിടെ വളരെ പ്രശസ്തമായിരുന്നു പീറ്റർ ബ്രൂക്കിന്റെ
ഡ്രാമ കം സീരിയൽ ആയ  ‘ദി മഹാഭാരത‘ ( 1985 -ൽ ഈ ഡ്രാമയെ 
കുറിച്ച് ന്യൂയോർക്ക് ടൈംസിൽ വന്ന റിവ്യൂ )

അതായത് നമ്മൾ ഭാരതീയർ മഹാഭാരതം സീരിയൽ പിടിച്ച് , ടീ.വി - യിൽ  കൂടി കാണുന്നതിന് മുമ്പേ , ഈ പടിഞ്ഞാറങ്കാർ ആയതൊക്കെ  ദി മഹാഭാരത സീരിയൽ (I M D b പ്രകാരം 10 -ൽ 7.7 റേറ്റിങ്ങ് കിട്ടി അന്നത്തെ Top Most  , T V സീരിയലുകളിൽ ഒന്ന് ) കണ്ട് കഴിഞ്ഞിരുന്നു എന്നർത്ഥം...!

ഈ അവസരത്തിൽ നാടക, സീരിയൽ വരുമാനം
കുമിഞ്ഞ് കൂടിയപ്പോൾ  , പതിമൂന്നോളം ലോകോത്തര
ക്ലാസ്സിക് സിനിമകൾ ഡയറക്റ്റ് ചെയ്തിട്ടുള്ള , സിനിമാ സംവിധായകൻ കൂടിയായ‘പീറ്റർ ബ്രൂക്ക്‘ , മിത്രമായ ‘ഷേൻ ക്ലൌദു‘മായി ചേർന്ന് ഈ മഹാഭാരതത്തെ മൂനാല് മണിക്കൂറുള്ള , ഒരു സിനിമാ തിരക്കഥയാക്കി , ആ നാടക -സീരിയൽ നടീ നടന്മാരെ തന്നെ വെച്ച് , അഭ്രപാളികളിലേക്ക് പകർത്തി ഒരു വമ്പൻ സിനിമ പടച്ചുണ്ടാക്കി...

ഒരു ഭാരതീയ പുരാണ ഇതിഹാസം ആധുനികതയുടെ പരി
വേഷമുള്ള കഥാപാത്രങ്ങൾ വന്നവതരിപ്പിച്ച  1989 - ൽ റിലീസായ
ഒരു ക്ലാസ്സിക് സിനിമയായിരുന്നു (വിക്കി പീഡിയ)   ‘ദി മഹാഭാരത ‘..!

ലോക ചരിത്രത്തിലെ അത്യന്തം ആദരണീയവും അതി
വിശിഷ്ടവുമായ മഹത്ഗ്രന്ഥങ്ങളിലൊന്നാണല്ലോ  മഹാഭാരതം...
വേദവ്യാസ മഹര്‍ഷി തന്റെ ഇളം തലമുറക്കാരന്  പൂർവ്വികരുടെ കഥ പറഞ്ഞ് കൊടുക്കുന്നതിനൊപ്പം തന്നെ , ആയതെല്ലം പകർത്തിവെക്കുന്ന ഗണപതിയും കൂടി , ഓരോ കഥാ സന്ദർഭങ്ങളും നോക്കി കാണുന്നതായിട്ടാണ് ഇതിന്റെ കഥാതന്തു മുന്നേറി കൊണ്ടിരിക്കുന്നത് ...

പരാശരരമുനിയാൽ  സത്യവതിക്ക് വ്യാസൻ
ഭൂജാതനായ കഥകൾ  തൊട്ടാണിതിന്റെ തുടക്കം .
9 മണിക്കൂറുണ്ടായിരുന്ന നാടക തിരക്കഥയെ , വെറും
3 മണിക്കൂറിൽ  ഒതുക്കിയിട്ട് പോലും  ഈ ഫിലീം  , അദ്ദേഹത്തിന്റെ
ഡ്രാമ - സീരിയലുകളെ പോലെ  ബോക്സോഫീസിൽ അന്ന് ഗംഭീര ഹിറ്റായിരുന്നു ... !

പക്ഷേ ,  ദൈവ തുല്ല്യരായി ഭാരതീയർ കാണുന്ന മഹാഭാരതത്തിലെ കഥാപാത്രങ്ങളെ വെറും സാധാരണക്കാരായി ചിത്രീകരിച്ച കാരണം , അന്നത്തെ ഇന്ത്യൻ ക്രിട്ടിക്കുകൾ  ഈ പടത്തിനെ വേണ്ടുവോളം കരിവാരി തേച്ചു.
ഇന്ത്യയിൽ റിലീസായ പ്രിന്റിന്,  നാല് മണിക്കൂർ നീളമുണ്ടായിരുന്നുവെങ്കിലും  , ഇന്ത്യയിൽ ചില സ്ഥലങ്ങളിൽ ‘ ദി മഹാഭാരത’ക്ക് പ്രദർശനാനുമതി നിഷേധിച്ചതുമൊക്കെ കാരണം നാട്ടിലന്നെത്തിയ , ഇതിന്റെ ഇംഗ്ലീഷ് വേർഷനായ ‘ദി മഹാഭാരത’ അന്നൊക്കെ അത്രയധികം ശ്രദ്ധിക്കാതെയും  പോയിരുന്നു..


ഇന്ത്യയിൽ എങ്ങിനെ നിഷേധിക്കാതിരിക്കും അല്ലേ
കാർമുകിൽ വർണ്ണനായ ശ്രീകൃഷ്ണ ഭഗവാൻ വരെ പൈജാമയും
ജുബ്ബായുമിട്ട ഫ്രെഞ്ചുകാരനായ വെള്ളക്കാരനായിരുന്നുവല്ലോ ഇക്കഥയിൽ....
അമേരിക്കക്കാരനായ എലുമ്പനും , കറമ്പനുമായ ഭീഷ്മർ , ആസ്ത്രേലിയനായ
അർജ്ജുനൻ , കരീബിയക്കാരന്നായ ഭീമൻ , ബ്രസീലുകാരനായ കർണ്ണൻ , വിയ്റ്റ്നാം കാരനായ ദ്രോണാചാര്യർ , ബംഗ്ലാദേശിനിയായ അംബ , പാക്കിസ്ഥാനിയായ ഏകലവ്യൻ , ഇന്ത്യക്കാരിയായ പാഞ്ചാലി , നൈജീരിയക്കാരിയായ കുന്തി , സൌത്താഫ്രിക്കക്കാരിയായ മാദ്രി ,...,...
അങ്ങിനെയങ്ങിനെ ഓരോ രാജ്യത്തു നിന്നും വന്ന അന്തർദ്ദേശീയ
കഥാപാത്രങ്ങളെയൊക്കെ നമുക്കൊക്കെ എങ്ങിനെ ദഹിക്കാൻ ...അല്ലേ ?

ഇന്ന് , ആ സിനിമയിൽ അരങ്ങേറിയവരിൽ
ഒട്ടുമിക്കവരും പ്രശസ്തിയുടെ കൊടുമുടിയിൽ
നിൽക്കുന്നവരാണ് .അന്നത്തെ ആ ഭാരതീയ കഥാ
പാത്രങ്ങളായി നിറഞ്ഞാടിയ ഇന്നത്തെ  പല പ്രമുഖ നടീനടന്മാർ താഴെ പറയുന്നവരാണ് .
ആ കഥാപാത്രങ്ങളെയൊക്കെ അവതരിപ്പിച്ച ചിലരും - വിക്കിയിലെ ആ പുരാണ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരണണങ്ങളുമാണ്  താഴെയുള്ളത്...

Robert Langdon Lloyd എന്ന വ്യാസൻ 

Bruce Myers as ഗണപതി കം ശ്രീകൃഷ്ണന്‍

Vittorio Mezzogiorno as അർജ്ജുനൻ

Andrzej Seweryn as യുധിഷ്ട്ടിരൻ 
Georges Corraface as ദുര്യോധനൻ
Jean-Paul Denizon as നകുലൻ
Mahmoud Tabrizi-Zadeh as സഹദേവൻ

Mallika Sarabhai as ദ്രൌപതി /പാഞ്ചാലി
Miriam Goldschmidt as കുന്തി
Ryszard Cieslak as ധൃതരാഷ്ട്രര്‍
Hélène Patarot as ഗാന്ധാരി
Urs Bihler as ദുശ്ശാസനൻ
Lou Bihler as   കുട്ടികർണ്ണൻ
Jeffrey Kissoon as കർണ്ണൻ
Maurice Bénichou as കീചകൻ
Yoshi Oida as ദ്രോണാചാര്യർ
Sotigui Kouyaté as പരശുരാമൻ / ഭീഷ്മർ
Tuncel Kurtiz as ശകുനി
Ciarán Hinds as അശ്വത്ഥാമാവ്
Erika Alexander as മാദ്രി / ഹിഡുംബി
Bakary Sangaré as സൂര്യൻ/ഘടോൽക്കചൻ
Tapa Sudana as പാണ്ഡു/ശിവൻ
Akram Khan as ഏകലവ്യൻ
Nolan Hemmings as അഭിമന്യൂ
Mas Soegeng as വിരാധൻ/ വിദുരര്‍
Tamsir Niane as ഉർവ്വശി
Lutfi Jakfar as ഉത്തര
Mamadou Dioumé as ഭീമൻ
Corinne Jaber as അംബ  ശിഖണ്ഡി
Joseph Kurian as ധ്രിഷ്ട്ടദ്യൂൻമൻ
Leela Mayor as സത്യവതി

അന്നത്തെ യൂറൊപ്പ്  മലയാളികളായിരുന്ന  വിശ്വയണ്ണനും ,സ്റ്റാലി വിശ്വനാഥനും , ജോസഫ് കുര്യനും  വരെ  ഈ സായിപ്പിന്റെ  നാടക-സീരിയൽ-സിനിമാ നടന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നൂ...
നമ്മൾ മ്മ മലയാളീസ് ഇല്ലാതെ
ലോകത്തിൽ  എന്ത് കാര്യമാണ് ഉള്ളത് അല്ലേ ...!

തീർച്ചയായും ഒരു വേറിട്ട കാഴ്ച്ചകളുമായുള്ള തികച്ചും
വിഭിന്നമായ രീതിയിൽ കൂടി മഹാഭാരത പുരാണത്തിലൂടെയുള്ള
ഒരു സിനിമാ സഞ്ചാരം നടത്തി ഓരൊ പ്രേഷകരേയും അനുഭൂതിയിൽ ആറാടിച്ച നല്ലൊരു  അഭ്രകാവ്യം തന്നെയായിരുന്നു എന്നിതിനെ വിശേഷിപ്പിക്കാം ...!

കാൽ നൂറ്റാണ്ട് മുമ്പ് റിലീസായ ഈ ‘ദി മഹാഭാരത’യെന്ന കലാ മൂല്യമുള്ള
ഈ സിനിമയെ 2014 ജനുവരിയിൽ കുറെ സിനിമാ നാടക പ്രേമികളൊക്കെ പൊടി തട്ടിയെടുത്ത് വീണ്ടും യൂ-ട്യൂബിൽ കൂടി , ഭാഗങ്ങളായി പ്രദർശിപ്പിച്ച്  തുടങ്ങിയപ്പോൾ ...
ഈ  ക്ലാസിക്കായിരുന്ന സിനിമ ,  ഇവിടത്തെ ‘സോഷ്യൽ മീഡിയ‘കളിൽ കൂടി പ്രചരിച്ച്  വീണ്ടും ഒരു ചർച്ചക്ക് വിഷയമായപ്പോഴാണ്  ...
ഞാനും ഇതെല്ലാം  കണ്ടിഷ്ട്ടപ്പെട്ട് നിങ്ങളോടിത് , ഇപ്പോൾ പങ്കുവെക്കുന്നത്.

വളരെ മഹത്തരമായിരുന്ന ; അന്നത്തെ ഈ   ‘ പീറ്റർ ബ്രൂക്കിന്റെ ദി മഹാഭാരത ‘ - യൂ-ട്യൂബിൽ കൂടി സമയം അനുവദിക്കുകയാണെങ്കിൽ  ഒന്ന് കണ്ട് വിലയിരുത്താം...

https://www.youtube.com/watch?v=EENh1hxkD6E&feature=youtu.be

Thursday 30 January 2014

കളിയല്ല .. കല്ല്യാണം ... ! / Kaliyalla .. Kallyaanam ... !

ഞങ്ങളുടെ നാട്ടിലെ ലോക്കൽ കമ്മറ്റി കാര്യദർശിയായിരുന്ന രമണേട്ടന്റെ മോളുടെ കല്യാണമായിരുന്നു ഈ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിന്റന്ന് ...
ആനക്ക് ; നെറ്റിപ്പട്ടം കെട്ടിയപോലെയായിരുന്നു , ഇഷ്ട്ടന്റെ മോളെ , 'ബി.എം.ഡബ്ലിയു ' കാറടക്കം ഒരു അബ്ക്കാരി കോണ്ട്രാക്റ്ററുടെ മകന്റെ കൂടെ ഇറക്കി വിട്ടത് ...

ടൌണിലെ ഏറ്റവും വലിയ ഓഡിറ്റോറിയത്തിൽ വെച്ച്
നാലയ്യായിരം പേർക്ക്  സദ്യയും , കല്ല്യാണ തലേന്ന് നാട്ടുകാർക്കും ,
അനുയായികൾക്കുമൊക്കെ  നോണും - ഹോട്ടുമടക്കമുള്ള ഉഗ്രൻ ഗാർഡൻ
പാർട്ടിയും , കോറസ് ഗാന മേളയുമെല്ലാം ‘ഇവന്റ് മാനേജ് മെന്റ് ടീമുകളെ , മൊത്തം
ഏല്പിച്ചതിനാൽ എല്ലാ അതിഥികളും , ജസ്റ്റ് വന്ന് വീഡിയോയിൽ വന്ന് തല കാണിച്ച് ,
കള്ളടിച്ച് ഫുഡടിച്ചു പോകുന്ന കിണ്ണങ്കാച്ചി ചടങ്ങുകളായിരുന്നു ആ കല്ല്യാണ ഉത്സവത്തിന് അരങ്ങേറിയതെന്നാണ് പങ്കെടുത്തവർ പറഞ്ഞു കേട്ടത് ...!

രമണേട്ടന്റെ മൂത്ത മകൻ കോഴ കൊടുത്തിട്ടാണെങ്കിലും , എഞ്ചിനീയറിങ്ങ്
ഡിഗ്രി - ഈറോട് , പോയി എടുത്തുവന്ന ശേഷം , ആ പയ്യന് ;  ഞാനാണ് ലണ്ടനിൽ
വന്ന്  'എം.ബി.എ 'എടുക്കുന്നതിന് വേണ്ടിയുള്ള എടവാടുകൾ ചെയ്ത് കൊടുത്തത് ,
സംഗതി ആയതിന് വേണ്ടിയുള്ള പത്ത് പതിനഞ്ച് ലക്ഷം രൂപ  -  ആ പിതാവ് പുത്രന് വേണ്ടി , ‘പൊളിറ്റിക്ക്സിൽ ആഹോരാത്രം പണി‘യെടുത്ത് കൊണ്ട് തന്നെ ആരെയൊക്കെയോ പിഴിഞ്ഞാണെങ്കിലും  മുടക്കിയിരുന്നൂ..

പിന്നീട് ആ കടിഞ്ഞൂൽ പുത്രന് എന്റെ മോളെ കല്ല്യാണമാലോചിച്ചെങ്കിലും ,ഞാനന്നതിന് തയ്യാറാകാത്തതിൽ രമണേട്ടന് എന്നോടന്ന് ഒരു നീരസമുണ്ടായെങ്കിലും , കഴിഞ്ഞ കൊല്ലം ; ഒരു ഗൾഫുകാരൻ വന്ന് ഒരു കോടി രൂപ കൊടുത്ത് , ചുള്ളനായ ആ പയ്യനെ , അദ്ദേഹത്തിന്റെ  മോൾക്ക് വേണ്ടി കച്ചോടം ചെയ്ത് അറബി നാട്ടിലേക്ക് പാർസലായി കൊണ്ട് പോയപ്പോൾ രമണേട്ടന്  തന്നെയാണ് ലാഭം ഉണ്ടായത്...

മോനും,  മരുമോളും  നാട്ടിൽ നിന്നും ഗൾഫിലേക്ക് സ്കൂട്ടായപ്പോൾ , പണ്ട് വെറും ഒരു റാലി സൈക്കിൾ മാത്രം ഉപയോഗിച്ചിരുന്ന  രമണേട്ടൻ , അപ്പോഴുള്ള തന്റെ  ‘എ.സി. അംബാസഡർ ‘കാറുപേഷിച്ച് , മോന് സ്ത്രീധനം കിട്ടിയ ‘വോക്സ് വാഗണി‘ലായി മൂപ്പരുടെ ഇപ്പോഴുള്ള ജന-സമ്പർക്ക- സേവന പരിപാടികളൊക്കെ ..!
എന്റെ കോളേജ് കാല ഘട്ടങ്ങളിൽ ; ജാതിയും , സ്ത്രീധനവുമൊന്ന്
നോക്കാതെ നടന്ന ഈ രമണേട്ടന്റെ ,അന്ന് വളരെ ലഘുവായി നടന്ന
കല്ല്യാണത്തെ കുറിച്ച് ; ഞാൻ ഇപ്പോൾ ചുമ്മാ ഒന്ന് ഓർത്ത് പോകുകയാണ് ...

ഞങ്ങൾ നാട്ടുകാരൊക്കെ കൂടി പന്തലിട്ട് , മേശ  , കസേര , കോളാമ്പി മൈക്ക് സെറ്റ്,
ഇല മുറിയ്ക്കൽ , കറിയ്ക്കരിയൽ തൊട്ട്  സദ്യ വിളമ്പി കൊടുക്കൽ വരെ കഴിഞ്ഞ് പന്തല് പൊളിച്ച് എല്ലാം പൂർത്തീകരിച്ചുള്ളതായിരുന്നു  അന്നത്തെ ആ  കല്ല്യാണ ഘോഷങ്ങൾ...

രമണേട്ടന്റെ കല്ല്യാണം മാത്രമല്ല , നാട്ടിലെ എത് ജാതി
മതസ്ഥരുടേയും  കല്ല്യാണത്തിനും ,  സദ്യ വട്ടങ്ങൾക്കുമൊക്കെ
ഞങ്ങൾ മാത്രമല്ല ; നാട്ടിലേവരും  വളരെ ആത്മാർത്ഥമായി തന്നെ
പങ്കെടുത്ത് അന്നൊക്കെസഹകരിച്ചിരുന്നൂ...
ഇത് പോലെയൊക്കെതന്നെയായിരുന്നു ഇരുപത്തഞ്ച് കൊല്ലം മുമ്പ് ജാതിയും , സ്ത്രീധനവുമൊന്നും നോക്കാതെയുള്ള എന്റെ കെട്ട് കല്ല്യാണവും  അന്ന് നടന്നത്  ...
അന്ന് തൊട്ടിന്നുവരെ ... ഒരു സിൽവർ ജൂബിലി വരെ എന്റെ കൂടെ നീറി നീറി നിന്ന് ,
എന്നെ ഇന്നും സഹിച്ച് കൊണ്ടിരിക്കുന്ന  എന്റെ പെർമനന്റ് ഗെഡിച്ചിയായ സ്വന്തം
കെട്ട്യോളെ  സമ്മതിക്കണം അല്ലേ ...!

ഹും..
അതൊക്കെ അന്ത: കാലം.. !

പിന്നെ ഇപ്പോൾ കുറച്ച് കൊല്ലങ്ങളായി ഞാൻ നാട്ടിൽ
ചെല്ലുമ്പോഴൊക്കെ  എന്നെ വളരെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട്.
നാട്ടിൽ ജോലിയും , കൂലിയുമൊന്നുമില്ലാതെ തേരാപാര നടന്നവരൊക്കെ കാശുകൊണ്ട് അമ്മാനമാടുന്നത് കണ്ടിട്ടാണത്...!

റിയൽ എസ്റ്റേറ്റ് - മണൽ - ഗുണ്ടായിസം - പെൺ വാണിഭം - വാഹനം -
പലിശ - രാഷ്ട്രീയം - കള്ള് /ബാർ - ഫ്ലാറ്റ് - ഷെയറ് എന്നിങ്ങനെ  വിവിധതരം
അൽകുൽത്ത്  എടവാടുകളിൽ  ഏർപ്പെട്ട ഇമ്മിണിയിമ്മിണി ആളോളാണ് ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ...

മഞ്ഞും , മഴയും , വെയിലുമൊന്നും വക വെക്കാതെ രാപ്പകൽ ഭേദമന്ന്യേ
അന്യ നാടുകളിൽ പോയി പല പല പ്രതികൂല കാലവസ്ഥകളിലും എല്ലുമുറിയെ
പണിയെടുത്ത് പ്രവാസത്തിന്റെ പ്രയാസങ്ങളെല്ലാം  ചുമലിലേറ്റി വരുന്ന പ്രവാസികളുടെ സമ്പ്യാദ്യങ്ങളെയൊക്കെ സ്വന്തം കീശയിലേക്കാവഹിക്കുന്ന , നാട്ടിലെ പുതു പുത്തൻ കോടീശ്വരന്മാരാണ് കേട്ടോ ഇവരൊക്കെ.

പണ്ടത്തെ ഞങ്ങളുടെയൊക്കെ കൌമാര-യൌവ്വന
കാലങ്ങളുടെ  പോലെയൊന്നുമല്ല ഇപ്പോഴത്തെ പുത്തൻ തലമുറ...

അന്ന് എഴുപത് , എൺപത് കാല ഘട്ടങ്ങളിലൊക്കെ ജാതി മത ചിന്തകളില്ലാതെ നാട്ടിലെ ഏതൊരു കാര്യത്തിനും മുന്നിട്ടിറങ്ങുന്ന യൂത്ത് മൂവ്മെന്റിന്റെ ഉത്സാഹമോ , കാഴ്ച്ചപ്പാടോ ഇന്നത്തെ പുതു തലമുറക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നൂ ... !


എല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു
തരത്തിലുള്ള സോഫാ-ഗ്ലൂ ടൈപ് പിള്ളേർ ...

അവനവൻ കാര്യം വിട്ട് മറ്റ് പൊതു കാര്യത്തിലൊന്നും
ഒട്ടും താല്പര്യമില്ലാതെ മുറിയിലിരുന്ന്  സോഷ്യൽ മീഡിയ
കളിലൂടേയുമൊക്കെ അഭിരമിക്കുന്നവർ മാത്രം ... !

പണ്ടത്തെ വിപ്ലവവീര്യത്തിനൊക്കെ പകരം
മതാന്ധ വിശ്വാസങ്ങളിലേക്കൊക്കെ കൂപ്പുകുത്തി പോകുകയാണൊ
ഇവരൊക്കെ എന്ന് ചിലപ്പോൾ തീർച്ചയായും തോന്നി പോകാറുണ്ട് ...

ഞാനൊക്കെ നുണക്കുഴി നുള്ളി കളിച്ചിരുന്ന എന്റെ കളിക്കൂട്ടുകാരിയായ
പട്ട് തട്ടമിട്ടിരുന്ന സൈനബയെ , ഇന്നൊക്കെ മുഖപുസ്തകത്തിലൊക്കെ
കാണുമ്പോൾ പോലും അവളുടെ നുണക്കുഴിയും , കഴുത്തിലുള്ള മറുകും  ഇന്ന്
പർദ്ദക്കുള്ളിൽ ഒളിച്ച് കഴിഞ്ഞിരിക്കുകയാണ് ... ?

വാസ്തു  , ജോത്സ്യം , പൂജാ വിധി കളൊന്നുമില്ലാതെ യാതൊരു കർമ്മങ്ങളും  ഇന്നൊന്നും നാട്ടിൽ അരങ്ങേറുന്നില്ലെന്ന് തോന്നുന്നു...

ഇരുപത്തിനാലാം  വയസ്സിൽ 25 കൊല്ലം മുമ്പ് ജാതകം പോലും ഒത്ത് നോക്കാതെ
കല്ല്യാണിച്ച എനിക്കിപ്പോൾ  ...
എന്റെ മകളെ മാതാപിതാക്കളെ
പോലെ നേർത്തേ തന്നെ , ഇക്കൊല്ലം
ആഗസ്റ്റിൽ നാട്ടിൽ വരുമ്പോൾ..  നല്ല ഒരു പയ്യനെ ;  അവൾക്ക്  വേണ്ടി കണ്ട് പിടിക്കണമെങ്കിൽ ജാതകം നിർബ്ബന്ധമായി ആവശ്യപ്പെടുന്ന അവസ്ഥാ വിശേഷമാണിന്ന് ഒട്ടു മിക്ക പയ്യന്മാരുടേയും മാതാപിതാക്കൾക്കിന്ന് ...!

ചൊവ്വ , ബുധൻ , ശുക്രൻ , ശനി മുതലായ ദിവസങ്ങളൊക്കെ
ജാതകത്തിനുള്ളിൽ  ഗ്രഹങ്ങളായി അധിനിവേശം നടത്തി , ഓരൊ
നക്ഷത്രങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുക മാത്രമല്ല ... , അംശം ,
ശുദ്ധം , ദോഷമിങ്ങനെ അനേകം ഗജപോക്കിരികൾ പലതരം  കുണ്ടാമണ്ടികളായി പൊരുത്തക്കേടുകളുണ്ടാക്കി കല്ല്യാണ വിഘ്നങ്ങളുമായി നിര നിരയായി നിൽക്കുന്ന കാഴ്ച്ച കൾക്കൊന്നും ഇപ്പോൾ ഒരു ക്ഷാമവുമില്ല താനും ...

ഇതൊക്കെ എന്ത് കുന്തമായാലും ഒരാളുടെ
ജീവിതത്തിൽ  വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ലല്ലോ... അല്ലേ.

ഇരുപത്തിരണ്ട് കൊല്ലത്തോളമായി കൊഞ്ചിച്ച് താലോലിച്ച് വളർത്തി
വലുതാക്കിയ ഞങ്ങളുടെ കൊച്ചു കുടുംബത്തിലെ  ഒരംഗം മറ്റൊരു കുടുംബിനിയായി
ഞങ്ങളെ വിട്ട് പിരിയുമ്പോളുള്ള വിരഹ ദു:ഖം ഞങ്ങൾക്കിപ്പോൾ , അവളുടെ വിവാഹ ആലോചനകൾക്ക് തുടക്കം കുറിച്ചപ്പോൾ മുതൽ അനുഭവപ്പെട്ട് തുടങ്ങി...

ഇനി വിവാഹ ശേഷം അവളവളുടെ സാമ്രാജത്തിലേക്ക് ഇറങ്ങി പോകുമ്പോൾ
ഉണ്ടാകുന്ന വിഷമം ഇനി എങ്ങിനെയാണാവോ പരിഹരിക്കപ്പെടുക അല്ലേ...!

പെണ്മക്കളുള്ള ഓരോ മാതാപിതാക്കളും സഞ്ചരിച്ചിട്ടുള്ള
പാന്ഥാവിലൂടെ ഇനി ഞങ്ങൾക്കും യാത്ര ചെയ്യേണ്ടി വന്നിരിക്കുകയാണ്.
ചിലപ്പോൾ അവളുടെ വിവാഹ ശേഷം , മകൾ മൂന്നാല് കൊല്ലം മുമ്പ്
യൂണിവേഴ്സിറ്റിയിൽ പോയപ്പോൾ ഞാനെഴുതിയ വിരഹത്തിൻ താരാട്ടുകൾ
പോലെ പിന്നീട് ഒരു  ആലേഖനം എഴുതുമായിരിക്കും ..അല്ലേ

ഇനിയിപ്പോൾ എങ്ങാനും
ഞങ്ങളുടെ അവുധിക്കാലത്ത് ,
എന്റെ മോളുടെ കല്ല്യാണമുണ്ടായാൽ  ഞാനുമൊരു രമണേട്ടനായി തീരുമോ
എന്നുള്ള കാര്യം കണ്ട് തന്നെ അറിയണം ...!


ഹൌ...
ഇതൊക്കെ ഇന്ത:കാലം ... !




പിന്നാമ്പുറം : - 

രമണേട്ടന്റെ മോളുടെ കല്ല്യാണ ഘോഷ വർണ്ണപകിട്ടുകൾ കേട്ടറിഞ്ഞപ്പോൾ ...
അദ്ദേഹത്തോട് ഞാൻ വിളിച്ചു ചോദിച്ചു ...

“ സഖാവേ  ഞാനീ കല്ല്യാണ വിശേഷങ്ങൾ എന്റെ  ബ്ലോഗിലെഴുതിയിടട്ടേന്ന് “

അപ്പൊ തന്നെ മറുപടി കിട്ടി ... 

“ നീയ്യതങ്ങ്ഡ് ..പൂശിക്കോടാ മുർള്യേ - - - പബ്ലിസിറ്റി കിട്ട്ണ കാര്യല്ലേത് “

ഇമ്പടെ രമണേട്ടന്റെ തൊലിക്കട്ടിയെ കുറിച്ച് നന്നായറിയാവുന്നത്
കൊണ്ട് തന്നെയാണ് ഞാനിത് ഇത്ര ധൈര്യസമേധം ഇവിടെ പൂശിയിട്ടത് ...!

പിന്നെ
എന്റെ നാട്ടയലത്ത് മാത്രമല്ലല്ലോ ഇത്തരം രമണേട്ടന്മാർ അല്ലേ ...
നിങ്ങളുടെയൊക്കെ ചുറ്റുവട്ടത്തും റപ്പായച്ചായനായും , റഹീമിക്കയുമായും
ഒത്തിരിയൊത്തിരി രമണേട്ടന്മാർ വാഴുന്ന നാടല്ലേ ഇമ്മ്ടേത്  ... !

Tuesday 31 December 2013

വെറും കഥയല്ലിത് --- ഒരു ബിലാത്തി കഥയിത് മമ ... ! / Verum Kathhayallithu --- Oru Bilatthi Kathhayithu Mama ... !

ഇപ്പോൾ ഇറങ്ങിയ  ഹോളിവുഡ് മൂവികളെയെല്ലാം നിലം പരിശാക്കി ... യു.കെ മുഴുവൻ കളക്ഷൻ വാരിക്കൂട്ടിയ , ഇവിടത്തെ മാധ്യമങ്ങൾ മുഴുവൻ വാനോളം വാഴ്ത്തിയ ഇന്ത്യൻ സിനിമാലോകത്തെ , യാശ് ചോപ്രയുടെ‘DHOOM -3‘കണ്ട ശേഷം , രാവുകൾ പകലായി തോന്നിക്കുന്ന  ,അലങ്കാര ദീപങ്ങളാൽ മനോഹാരിതകൾ തിങ്ങി നിറഞ്ഞ , വല്ലാത്ത കുളിരുള്ള ലണ്ടൻ തെരുവുകളിലൂടെ ഉലാത്തി ഞാനും , അജിമോനും   ഇന്നലെ രാത്രി  , വീട്ടിലെത്തിയപ്പോൾ പാതിരാവിലെ ഹിമ കണങ്ങൾ പെയ്തിറങ്ങി കൊണ്ടിരിക്കുകയായിരുന്നൂ...

പക്ഷേ , ഇന്ന് മഞ്ഞുകണങ്ങൾ പെയ്തിറങ്ങുന്നതിന് പകരം
നാട്ടിലുള്ള പോലെ കോരിച്ചൊരിയുന്ന മഴയും കാറ്റുമുള്ള വെതറായിരുന്നു..!

‘- Don't believe W -factors in Brittan - ‘
എന്ന ഒരു പഴഞ്ചൊല്ലുണ്ട് ഈ ഗ്രേറ്റ് ബ്രിട്ടനിൽ ..
 weather, wife,  whiskey , wine , women ,work ,.. ,..ഇത്തരം ആശ തരുന്ന
ഒന്നിനേയും കണ്ണടച്ച് ഒരിക്കലും വിശ്വസിക്കരുത് എന്നാണിവർ പറയുന്നത് ...!

അതുപോലെ - ഓന്തിനെ പോലെ അപ്പപ്പോൾ  നിറം മാറി കൊണ്ടിരിക്കുന്ന , ഈ ബിലാത്തി കാലാവസ്ഥയിൽ - ഇക്കൊല്ലത്തെ  ലണ്ടൻ ന്യൂയിയർ സെലിബെറേഷൻ വെള്ളത്തിലായെങ്കിലും,
ഞാനും അജിമോനും കൂടി കൊല്ലാവസാനം അടിച്ച് പൊളിക്കുവാൻ വേണ്ടി , ഇന്ന് സായംസന്ധ്യ  മുതൽ , നമ്മുടെ നാട്ടിലെ ഉത്സവാഘോഷങ്ങൾക്കൊക്കെ കാണുന്ന പോലെ  ; നിയോൺ ബൾബുകളിട്ട് വർണ്ണ പ്രപഞ്ചം തീർത്ത ലണ്ടൻ നഗര വീഥികളിലൂടെ ഇവിടെ ഏറ്റവും വലിയ ആഘോഷമായി കൊണ്ടാടുന്ന പുതുവർഷത്തെ വരവേൽ‌ക്കുന്ന ആരവത്തിന്റെ തിമർപ്പുകൾ കണ്ട് റോന്ത് ചുറ്റി കൊണ്ടിരിക്കുകയായിരുന്നൂ...

ഇനി മിഡ് നൈറ്റിൽ ‘തെയിമ്സി‘ ന്റെ കരയിൽ സെൻട്രൽ ലണ്ടനിൽ അരങ്ങേറുന്ന ലോക പ്രസിദ്ധമായ ‘ദി ന്യൂ-യിയർ സെലിബെറേഷൻസ് ഓഫ് 2014  -നോടനുബന്ധിച്ച് നടക്കുന്ന നയന മനോഹരമായ , വർണ്ണ വിസ്മയം തീർക്കുന്ന ‘ഫയർ വർക്ക്സ്‘ അവസാനിച്ച് , നാളെ പുലർകാലം വരെ പൊതുജനത്തിന് ; ഫ്രീ ആയി സഞ്ചരിക്കാവുന്ന , അണ്ടർ ഗ്രൌണ്ടിലൂടെ മാത്രമേ പുതുവർഷപ്പുലരിയിൽ ഞങ്ങളിനി  വീട്ടിലെത്തിച്ചേരുകയുള്ളൂ... !

‘പോട്ടോ’ മാനിയ പിടിപ്പെട്ട അനേകായിരം യു.കെ.നിവാസികളിൽ
ഒരുവനായ എന്റെ മിത്രമായ അജിമോനേയും കുടുംബത്തേയും ഈ വല്ലാത്ത
ഭക്തിരോഗത്തിൽ നിന്നും രക്ഷിക്കുവാൻ വേണ്ടി , ഡോ: അരുൺ കിഷോറുമായി
കൺസൽട്ട് ചെയ്തതിന് ശേഷം , പുതുവർഷം ആഘോഷിക്കുവാൻ ഇറങ്ങിയതായിരുന്നു ഞങ്ങൾ

പത്ത് പന്ത്രണ്ട് കൊല്ലം മുമ്പ് തൃശ്ശൂർ  ഹൈറോഡിൽ , ചെരിപ്പിന്റെ
മൊത്ത കച്ചവടം നടത്തുന്ന സിബി ജോണാണ് എനിക്ക് , ജില്ലയുടെ മലമ്പ്രദേശത്ത് ചെരിപ്പടക്കം
ഒരു കോസ്മറ്റിക് ഷോപ്പ് നടത്തുന്ന അജിമോനെ , അന്ന് ; ഫോണിൽ കൂടി പരിചയപ്പെടുത്തി തന്നത്.

അജിമോന്റെ ഭാര്യയായ  ; യെമനിലെ സനയിൽ നേഴ്സായി ജോലി ചെയ്തുകൊണ്ടിരുന്ന ജിൻസിക്ക് ഒരു ‘യു.കെ സീനിയർ കെയറർ വർക്ക് പെർമിറ്റ്‘ കിട്ടിയപ്പോൾ , ഇവിടെ എത്തിചേർന്നാലുള്ള സ്ഥിതി വിശേഷങ്ങളെ കുറിച്ച് ആരായാനായിരുന്നു അന്നത്തെ ആ പരിചയപ്പെടൽ...

അതിന് ശേഷം ജിൻസി ഇവിടെ വന്ന ശേഷം , ഞാൻ മുഖാന്തിരം  അവൾ
വർക്ക് ചെയ്തിരുന്ന നേഴ്സിങ്ങ് ഹോമിനടുത്ത് , കച്ചവട പ്രമുഖനായ ഒരു മല്ലു
ചേട്ടായിയുടെ കുടുംബത്തോടൊപ്പം താമസവും റെഡിയാക്കി. മൂപ്പരുടെ ഭാര്യ അവിടടുത്തുള്ള സ്കൂളിൽ ടീച്ചറുമായിരുന്നു. ജിൻസി ജോലിയും , ട്രെയിനിങ്ങും, ആ വീട്ടിലെ കുട്ടികൾക്ക് കുറച്ച് മലയാളം ട്യൂഷ്യനുമൊക്കെയായി  കുഴപ്പം കൂടാതെ കഴിഞ്ഞിരുന്നു...

വല്ലപ്പോഴും അജിമോനും , ജിൻസിയും വിളിച്ചുകൊണ്ടിരിക്കുന്നതിനാൽ , അവന് ഡിപ്പന്റഡ് വിസ കിട്ടിയിട്ടും നാട്ടിലെ കച്ചവടമൊക്കെ ഒന്ന് സെറ്റിൽ ചെയ്തിട്ട് മൂന്ന് കൊല്ലത്തിന് ശേഷമേ അജിമോൻ യു.കെയിൽ എത്തുകയുള്ളൂ എന്നും പറഞ്ഞിരുന്നു..

ഇതിനിടയിൽ ഒരുമിച്ചുള്ള പള്ളിയിൽ പോക്കും  , അടുക്കള ജോലികൾക്ക് സഹായമൊക്കെയായി  ജിൻസി ആ വാടക വീട്ടിലെ  ഒരു ഫേമിലി മെമ്പർ ആയി കഴിഞ്ഞിരുന്നു.  നാളുകൾക്കുള്ളിൽ , ആ  മല്ലു ചേട്ടായി ജിൻസിക്ക് ലണ്ടനടുത്തുള്ള ഒരു എൻ,എച്ച്.എസ് ആശുപത്രിയിൽ പുതിയൊരു വർക്ക് പെർമിറ്റടക്കം .നേഴ്സിങ്ങ് ജോലിയും കരസ്ഥമാക്കി കൊടുത്തു.

പിന്നീട് പെട്ടൊന്നൊരു ദിവസം അജിമോൻ എന്നോട് വിളിച്ചു പറഞ്ഞു
ആളുടെ കടയൊക്കെ വല്ല്യപ്പന്റെ മോനെ ഏല്പിച്ച് യു.കെ.യിലേക്ക് വരികയാണെന്ന്..!

ഇവിടെ വന്നപ്പോൾ നാട്ടിലെ ബിസിനസ്സ് ഉപേഷിച്ചതിനാലായിരിക്കും എപ്പോഴു വിഷാദ ചിത്തന്നായ  അജിമോനും , ജിൻസിയും അവളുടെ പുതിയ ജോലി സ്ഥലത്തിനടുത്ത്  ഒരു വീടെടുത്ത് താമസവും തുടങ്ങി.
അതിന് ശേഷം റോയൽ മെയിലിൽ പാർട്ട് ടൈം ആയി ഒരു  ജോലി അജിമോന് കിട്ടിയത് - ശേഷമത്  പെർമനനന്റ് പോസ്റ്റായി മാറി ,അവരുടെ രണ്ട് പേരുടെ ജോലികളാൽ ജീവിതം നന്നായി പച്ച പിടിച്ചതിനാലോ , മറ്റോ  ... പണ്ടത്തെ പോലെയൊന്നും  വലിയ സൊറ പറച്ചിലൊന്നും ഞങ്ങൾ തമ്മിൽ ഉണ്ടാകാറില്ല.

ഏതാണ്ടെല്ലാ മനുഷ്യരുടേയും
ഒരു സ്വഭാവ വിശേഷം തന്നെയാണല്ലോ ...
സ്വന്തം കാലിൽ നിൽക്കാറായാൽ ആയതിന്
സഹായിച്ചവരെയെല്ലാം മറക്കുക എന്നത് അല്ലേ..!

ശേഷം ജിൻസിക്ക് ഒരു മോളുണ്ടായിട്ട് പോലും അഞ്ചാറ് മാസം കഴിഞ്ഞിട്ടാണ് അവനത് എന്നോട് പറഞ്ഞതെങ്കിലും , ആയിടെ ഞാനും കുടുംബവും കൂടി അവരുടെ വീട്ടിൽ പോയി കുഞ്ഞിനേയും അമ്മയേയും കണ്ട് പോന്നിരുന്നൂ...

അജിമോനെ സ്ഥിരമായി അങ്ങിനെ അധികമിപ്പോൾ , കാണാറില്ലെങ്കിലും
നാലഞ്ചുകൊല്ലമായി അവരോടൊപ്പം വാടകക്കാരായി താമസിച്ച് കൊണ്ടിരിക്കുന്ന , കല്ല്യാണമൊന്നും കഴിച്ചില്ലെങ്കിലും ഒരുമിച്ച് കഴിയുന്ന,  രണ്ട് മതസ്ഥരായ , തനി സിനിമാ ഭ്രാന്തരായ ദമ്പതികളെ പലപ്പോഴായി ലണ്ടനിൽ വെച്ച് ,  കാണൂമ്പോൾ ...
അവരുടെ വിശേഷങ്ങളൊക്കെ ഞാൻ ആരായാറുണ്ട്.

നേരിട്ടും , സി.ഡിയും , ഓൺ-ലൈനുമായി സ്റ്റുഡന്റ് വിസയിൽ വന്ന് ,ശേഷം വർക്ക്
പെർമിറ്റ് കിട്ടി , യൂറോപ്പ് മുഴുവൻ മധു-വിധു കൊണ്ടാടി ; ഉലാത്തി നടക്കുന്ന ,ബിലാത്തിയിലെ ഈ ന്യൂ-ജനറേഷൻ കമിതാക്കൾ ഇക്കൊല്ലമിറങ്ങിയ 130 ഓളം മലയാളം സിനിമകളും കണ്ടൂത്രെ ...!
ഇവർ പറഞ്ഞാണ് ഞാൻ അജിമോൻ കുടുംബത്തിന്റെ പുത്തൻ ഭക്തി വിലാസം പരിപാടികൾ മനസ്സിലാക്കിയത് .
പത്ത് വയസ്സുള്ള മൂത്ത മോളും, അഞ്ചുവയസ്സുകാരൻ മോനുമായി
 യു.കെയിൽ ഇപ്പോൾ  നടമാടികൊണ്ടിരിക്കുന്ന എല്ലാ  ധ്യാന -മഹോത്സവങ്ങളിലും പങ്കെടുത്ത് തനി കുഞ്ഞാടുകളായി മാറിയ അവസ്ഥാ വിശേഷം...!

എല്ലാ മത വിഭാഗങ്ങളുടേയും ഒരു വിഭാഗം ആളുകൾ ദൈവ ഭയത്തെ , ഭക്തരുടെ മുമ്പിൽ ആത്മീയതയുടെ ,അഭ്യാസവും ആഭാസവും വിപണനം ചെയ്ത് കാശുണ്ടാക്കുന്ന ഇത്തരം എടവാടുകൾ ഇന്നും ഇന്നലേയുമൊന്നും തുടങ്ങി വെച്ച ഒരു പ്രവണതയൊന്നുമല്ലല്ലോ ..അല്ലേ.

ലൈഫിൽ ഏതെങ്കിലും തരത്തിൽ ആളുകൾ നേട്ടങ്ങൾ നേടിയാൽ ...
ആയതിനൊന്നും  ഇനിമേൽ യാതൊരു കോട്ടവും വരാതിരിക്കുവാൻ വേണ്ടി
ഭക്തിയുടെ പേരിൽ നടത്തുന്ന  മുതലെടുപ്പ് വേലകൾ തന്നെയാണ് ഈ സംഗതികൾ..!

ധ്യാനം എന്നതിന്റെ മഹത്വമെന്തന്നറിയാതെ ...
അത്ഭുത രോഗ ശാന്തി ശുശ്രൂഷയും , ദൈവത്തേക്കാൾ
വലിയ പകിട്ടുള്ള പുരോഹിതരുടെ വചനഘോഷങ്ങളുമൊക്കെയുള്ള
കോപ്രായങ്ങളിൽ അടിമ പെട്ട് നൈരാശ്യത്തിൽ നിന്ന് , ഒരു വിഷാദ ലോകത്തേക്ക്
മൂക്ക്കുത്തി വീണ അജിമോൻ , പിന്നീട് തനി ഒരു മനോരോഗിയായി തീരുകയായിരുന്നൂ ...! 

ഒരു ദശാബ്ദത്തോളമായി എത്ര കുമ്പസാരം നടത്തിയിട്ടും ,
ധ്യാനം കൂടിയിട്ടും മാനസിക പിരിമുറുക്കത്തിൽ അയവുവരാത്ത
കാരണമാകാം  ഒരു മാസം മുമ്പ് വല്ലാത്ത ഒരവസ്ഥയിൽ അജിമോൻ
എന്റടുത്ത് വന്ന് ഒരു മന:ശാസ്ത്ര ഡോക് ട്ടറുടെ സഹായം ആവശ്യപെട്ട്
സ്വന്തം കഥകളുടെ കെട്ടഴിച്ചിട്ടത്..!

ജീവിതത്തിൽ എന്ത് സൌഭാഗ്യമുണ്ടായാലും
മനസ്സമാധാനമില്ലെങ്കിൽ എല്ല്ലാം  പോയില്ലേ ...!


ഡോ: അരുൺ കിഷോറിന്റടുത്ത് രണ്ട് സെക്ഷനും അല്പസ്വല്പ
മെഡിക്കേഷനും കൂടിയായപ്പോൾ അജിമോൻ ഉഷാറായി തുടങ്ങി ...

അച്ചന്മാരുടെ മെഡിറ്റേഷൻ കൊണ്ടും വചനം കൊണ്ടും പറ്റാത്ത രോഗശാന്തി
ഡോ: അരുൺ കിഷോറിന്റെ മെഡിക്കേഷൻ കൊണ്ടും , ഉപദേശം കൊണ്ടും പറ്റി ...!

ഇന്നലെ എന്റെ കൂടെ കൊല്ലങ്ങൾക്ക് ശേഷം അജിമോൻ  സിനിമക്ക് വന്നൂ..

ഇന്നിതാ ഞങ്ങൾ ലണ്ടൻ പുത്തനാണ്ട് പുകിലുകൾ കാണാൻ ഉല്ലസിച്ച്  പോകുന്നൂ..!



ഇനി ദേ ... 

ഇക്കഥ മുഴുവനാകണമെങ്കിൽ
ഫ്ലാഷ് ബാക്കായിട്ട്  
ഈ പിൻ കുറിപ്പ് കൂടി  , 
കൂട്ടി വായിച്ചു കൊള്ളണം  കേട്ടൊ .

ഏതാണ്ട് പതിനൊന്ന് കൊല്ലം മുമ്പ്  , ലണ്ടനിൽ സീനിയർ കെയററായി  വന്നു ചേർന്ന ഒരുത്തിയെ , അവൾ താമസിച്ചിരുന്ന വീട്ടിലെ വി .ഐ .പിയും മാന്യനുമായ ഗൃഹനാഥൻ എങ്ങിനേയൊ വശത്താക്കി  ; ലൈംഗിക ചൂഷണത്തിന്  വിധേയമാക്കി കൊണ്ടിരുന്നു ...!

അവൾ പിന്നീട് ഗർഭിണിയായപ്പോൾ , ആ കുടുംബം അവളെ അബോർഷന്  വിധേയമാക്കാൻ ശ്രമിച്ചെങ്കിലും , ആ പാപ കർമ്മത്തിന് വിധേയ യാവാതെ ,  നാട്ടിൽ നിന്നും എത്തിയ അവളുടെ ഭർത്താവിനോടെല്ലാം ,  ഏറ്റ് പറഞ്ഞ് ...
പിന്നീടവൾ ഒരു പെൺകുഞ്ഞിന് ജന്മം നലികി ...! 

എല്ലാ പ്രൊട്ടെക്റ്റീവ് ഉപാധികൾ അറിയാവുന്നവളായിട്ടും ,  ഗർഭം കലക്കി കളയാൻ 
ഇത്രയധികം സൌകര്യമുണ്ടായിട്ടും , വിധേയത്വത്താലോ ,നിർബ്ബന്ധത്താലോ , ആ മാന്യന് വഴങ്ങി  കൊടുക്കേണ്ടി വന്ന സ്വന്തം ഭാര്യയെ ,ആ ഭർത്താവ് വിശ്വസിച്ചു ... 
കർത്താവ് തന്നത് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു ...! 

അവളുടെ കെട്ടിയവൻ  ആ കടിഞ്ഞൂൽ പുത്രിയെ ,  പിന്നീടുണ്ടായ 
സ്വന്തം  മകനേക്കാൾ  വാത്സല്ല്യത്തോടെ  സ്നേഹിച്ചു വളർത്തി .

ഇതിനിടയിൽ അവന്റെ കെട്ടിയവളെ   പീഡിപ്പിച്ചവന്റെ  കുടുംബബന്ധം 
തകർച്ചയുടെ വക്കിലെത്തി . കുറെ നാളികൾക്ക് ശേഷം , രണ്ട് കൊല്ലം മുമ്പ്  ; 
കരൾ രോഗം വന്ന് , അന്നത്തെ ആ മാന്യ ദേഹം  ഇഹലോകവാസം വെടിഞ്ഞു...

ഇന്ന് പല ഉന്നതികളിൽ കൂടി  സഞ്ചാരം നടത്തുകയാണെങ്കിലും , 
അന്ന് പീഡിതരായി ആ രണ്ടു കുടുംബങ്ങളും  നന്നായി തന്നെ ജീവിച്ചു പോരുന്നു ...!



അപ്പോൾ ,ഈ വേളയിൽ എല്ലാവർക്കും
എന്റേയും , അജിമോന്റെ കുടുംബത്തിന്റേയും  ,
അവരുടെ വീട്ടിലെ , ആ ന്യൂ-ജനറേഷൻ ദമ്പതികളുടേയും
ഒക്കെ വക ...,  അസ്സലൊരു പുതു പുത്തനാണ്ട് വാഴ്ത്തുക്കൾ ...!






Saturday 30 November 2013

ഭൂമി മലയാളത്തിലെ ബൂലോകവും പിന്നെ ഞാനും ... ! Bhoomi Malayaalatthile Boolokavum Pinne Njaanum ... !

ആംഗലേയത്തിലും , ഫ്രെഞ്ചിലും പിന്നെ തപ്പി പിടിച്ച് മലയാളത്തിലും  ഒമ്പതാം ക്ലാസ്സുകാരനായ എന്റ മകൻ എപ്പോഴും വായിച്ച് കൊണ്ടിരിക്കുന്നത് കാണുമ്പോൾ ഒരു സമാധാനമുണ്ട് ...
അവന്റെ തന്തയുടെ ; ചില നല്ല ഗുണങ്ങളൊക്കെ അവനും കിട്ടിയിട്ടുണ്ടല്ലോ എന്നോർത്താണത് ... !

എന്റെ ചെക്കന്  കൈയ്യെഴുത്ത് അറിയുമോ
എന്ന് ചോദിച്ചാൽ എനിക്കിന്നും സംശയമാണ് .
ഹോം വർക്ക് മുതൽ എന്ത് കുണ്ടാമണ്ടിയും ഡെസ്ക്
ടോപ്പിലോ, ലാപ്പിലോ , ടാബലറ്റിലോ ആണ് നടത്തിവരുന്നത് .
പ്രിന്റ് മീഡിയയിലുള്ള പാഠപുസ്തകങ്ങളോ, നോട്ട് ബുക്ക്കളോ ഒന്നുമില്ല..
കണക്കിനും , സയൻസിനും , ആർട്ടിനുമെല്ലാം വ്യത്യസ്ഥമായ വെബ് ഫോൾഡറുകൾ മാത്രം .

അവന്റെ ടീച്ചർമാരുടെ ബ്ലോഗിലും ,
ഓൺ-ലൈൻ  സെർച്ചും സിലബസ്സിൽ
ഉൾപ്പെടുത്തിയിട്ടുള്ള ലിങ്കുകളിലുമൊക്കെ പോയിട്ടുള്ള ഒരു ജഗ പൊക വിദ്യാഭ്യാസം തന്നെ  ഇതൊക്കെ ..അല്ലേ

ഇന്ന് വിദ്യാഭ്യാസം മാത്രമല്ല , സാഹിത്യവും ,
ഫേഷനും , മോട്ടോറിങ്ങും , പൊളിറ്റിക്സും , കലയും , കായികവുമടക്കം സകലമാന കാര്യങ്ങളുമൊക്കെ ആയവയുടെ  ഉസ്താദുകളുടേയോ , കമ്പനികളുടേയോ ബ്ലോഗുകളിൽ പോയാൽ വിസ്തരിച്ച് എന്ത് സംഭവ വികാസങ്ങളും അപ്പപ്പോൾ അറിയുവാൻ സാധിക്കുന്ന വിധത്തിലേക്ക് ലോകത്തിലെ  കസ്റ്റോം , വേൾഡ്പ്രസ് ,ടൈപ് പാഡ് ..മുതൽ ഗൂഗിളടക്കമുള്ള അനേകം ബ്ലോഗ് പോർട്ടലുകളിൽ കൂടി സാധ്യമാണ് .
എന്തുകൊണ്ടോ  മലയാള ബൂലോകരിലധികവും
ഈ ഗൂഗിൾ ചുള്ളത്തിയേയാണ് ലെപ്പടിച്ച് കൂടെ കൂട്ടിയിട്ടുള്ളത് ...

എല്ലാ കൊല്ലവും ലണ്ടനിൽ വെച്ച് അരങ്ങേറികൊണ്ടിരിക്കുന്ന ഇന്റർ നാഷ്ണൽ മാജിക് കൺവെൻഷനിൽ ഇത്തവണ ഞാൻ പങ്കെടുത്തപ്പോൾ , പല അന്തർദ്ദേശീയ മായാജാലക്കാരുടേയും ബ്ലോഗുകൾ പരിചയപ്പെടുവാൻ സാധിച്ചു.
അവരുടെയൊക്കെ മാന്ത്രിക രഹസ്യങ്ങൾ 
വെളിപ്പെടുത്തുന്ന ആ ബ്ലോഗിലേക്കൊക്കെ പ്രവേശിക്കണമെങ്കിൽ , നാം കാശ് അങ്ങോട്ട് കൊടുത്ത് സബ്സ്ക്രൈബറായാൽ മാത്രമേ സാധിക്കുകയുള്ളൂ.

കഴിഞ്ഞ മാസം , .ഇംഗ്ലണ്ടിലെ ഉത്തമ പത്രമായ ‘ഗാർഡിയൻ‘ ലോകത്തിലെ പല സാഹിത്യ വല്ലഭരുടേയും , മറ്റ് സെലിബിറിറ്റികളുടേയുമൊക്കെ അഭിപ്രായ സമന്വയങ്ങളടക്കം ഈ പുതുനൂറ്റാണ്ടിൽ തുടക്കം കുറിച്ച ബ്ലോഗ്ഗിങ്ങിനെ കുറിച്ച് വിശദമായി പഠിച്ച്  കഴിഞ്ഞമാസം ഒരു സർവ്വേ ഫീച്ചർ തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നൂ ...

ഗുണത്തേക്കാൽ ഉപരി ദോഷ വശങ്ങളുള്ള സോഷ്യൽ
മീഡിയകളിൽ ആക്റ്റീവായിട്ടുള്ള പലരുടേയും ജീവിതത്തിന്റെ
കാൽഭാഗം സമയം  , കഴിഞ്ഞ അഞ്ച് കൊല്ലമായി സൈബർ ഇടങ്ങളിൽ
പാഴാക്കി കളഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് അതിൽ കണ്ടെത്തിയ ഒരു വസ്തുത...!

പക്ഷേ ബ്ലോഗുകൾ കാലങ്ങളോളം നിലനിൽക്കുമെന്നും ,
അവയൊക്കെ പാരമ്പര്യമായി വ്യക്തികൾക്കൊ , സ്ഥാപനങ്ങൾക്കോ നിലനിറുത്തി കൊണ്ടുപോകാനാവും എന്നതാണെത്രെ ഈ പോർട്ടലുകളുടെ പ്രത്യേകത ...!

അതായത് എനിക്ക് ശേഷം ഈ  ‘ബിലാത്തി പട്ടണത്തെ‘ എന്റെ മക്കൾക്കോ , മിത്രങ്ങൾക്കോ കാലങ്ങളോളം നിലനിറുത്തികൊണ്ടു പോകുവാൻ പറ്റുമെന്നർത്ഥം ... , എന്റെ ജി-പ്ലസ് , ട്വിറ്റർ , ഫേസ് ബുക്ക് മുതലായ എക്കൌണ്ട്കൾക്ക് പറ്റാത്ത ഒരു കാര്യം ...!

എഴുത്തുകാരന്റെ  യഥാർത്ഥ കൈയ്യെഴുത്ത് കോപ്പിയാണ്
അവന്റെ സ്വന്തം ബ്ലോഗെന്നാണ് ആ പഠനങ്ങൾ  വ്യക്തമാക്കിയ വേറൊരു കാര്യം.

ഭാവിയിൽ മാധ്യമ രംഗത്തൊക്കെ ബ്ലോഗേഴ്സിനും ,
വോൾഗേഴ്സിനും (വീഡിയോ ബ്ലോഗേഴ്സ് ‌ ഈ ലിങ്കിൽ പോയി നോക്കൂ )
സ്വയം തൊഴിലായി വരുമാനമാർഗ്ഗം ഉണ്ടാകുന്ന അനേകം തൊഴിലവസരങ്ങൾ ..! 

പിന്നെ എന്നും ചറപറാ അതുമിതും എഴുതിയിടുന്നവരൊക്കെ മറ്റ് വായനക്കാരുടെ ശ്രദ്ധ കാംക്ഷിക്കുന്നവരും , മറ്റുള്ളവരെ ഒട്ടും ശ്രദ്ധിക്കാതേയും പരിഗണിക്കാതേയും ഇരിക്കുന്നവരുമാണത്രേ ... !

ദിനം പ്രതി ആഗോള തലത്തിൽ ഏതാണ്ട് ഇരുപതിനായിരം പേരോളം ബ്ലോഗിങ്ങ് രംഗത്തേക്ക്  വന്ന് കൊണ്ടിരിക്കുന്നുണ്ട് പോലും ...!

ഇനി ഭാവിയിൽ ബ്ലോഗ് സ്പേയ്സ്  സ്വന്തമാക്കണമെങ്കിൽ ,  ഒരു
നിശ്ചിത വാർഷിക വരിസംഖ്യ ആയതിന്റെ ദാതാവായ പോർട്ടലുകൾക്ക് കൊടുക്കേണ്ടി വരുമെത്രേ ..!

ഇങ്ങിനെയൊക്കെ ഒരുപാട് കാര്യങ്ങൾ
വ്യക്തമാക്കിയ സർവ്വേ റിപ്പോർട്ടുകളായിരുന്നു അതൊക്കെ.

അല്ലാ ഏതാണ്ടിതുപോലെയൊക്കെ
തന്നെയല്ലേ എന്റെയും സ്ഥിതി വിശേഷങ്ങൾ...

നോക്കൂ ... ഓണ പതിപ്പുകൾ തൊട്ട് , പുത്തൻ പുസ്തകളുടെയൊക്കെ
ഒരു  ഭാണ്ഡം മുറുക്കിയായിരുന്നു ... എതാണ്ടഞ്ച് കൊല്ലം മുമ്പ് വരെ  , വായനയുടെ
ദഹനക്കേടും , എഴുത്തിന്റെ കൃമി  ശല്ല്യവുമുള്ള ഓരൊ പ്രവാസിയും ,  കെട്ടും കെട്ടി നാട്ടിൽ നിന്നും അന്യ നാട്ടിലേക്ക് തിരിച്ച് പോന്നിരുന്നത് ...
പക്ഷേ ഇപ്പോഴൊന്നും അവരാരും പ്രിന്റ് മീഡിയകളൊന്നും അങ്ങിനെ ചുമന്ന് കൊണ്ട് വരാറില്ല , അഥവാ അവയൊക്കെ കൊണ്ടു വന്നാലും അതൊന്നും തുറന്നു നോക്കാനുള്ള സമയവും കിട്ടാറില്ല ...!

ഇതൊന്നും വായനയുടേയും , എഴുത്തിന്റേയും കുറവു കാരണമല്ല കേട്ടൊ ,
വായനയും എഴുത്തുമൊക്കെ പഴയതിന്റെയൊക്കെ പതിന്മടങ്ങ് വർദ്ധിച്ചതിനാലാണ് ...

എല്ലാം സൈബർ ഇടങ്ങളിൽ
കൂടിയാണെന്ന് മാത്രം ...

എഴുത്തോലകൾക്കു ശേഷം സമീപ ഭാവിയിൽ കടലാസ് കൃതികൾക്കും  ചരമ ഗീതം ആലപിക്കാറായി എന്നർത്ഥം ...!

ഇപ്പോൾ വമ്പൻ പാശ്ചാത്യ മാധ്യമങ്ങളെല്ലാം തന്നെ ഓൺ - ലൈൻ എഡിഷനുകളിലേക്ക് ചുവട് മാറ്റം നടത്തി തുടങ്ങി , വലിയ വലിയ പുസ്തക പ്രസാധകരൊക്കെ , ഇപ്പോൾ പ്രിന്റഡ് പതിപ്പുകൾക്ക് പകരം ഡിജിറ്റൽ പതിപ്പുകൾക്കാണ് പ്രാധാന്യം കൊടുക്കുന്നത് .

അതായത് ഇപ്പോൾ ബെസ്റ്റ് സെല്ലറായ 20 പൌണ്ടിന്
കിട്ടുന്ന ഒരു പേപ്പർ ബാക്ക് ബുക്ക് , വെറും 8 പൌണ്ടിന് ഡിജിറ്റൽ
പതിപ്പായി ഏത് ഇ-റീഡറിലേക്കും ഡൌൺ ലോഡ് ചെയ്ത് വായിക്കാം ..
പുസ്തകത്തിലേക്കാൾ കൂടുതൽ പടങ്ങളിലും , ലിങ്കുകളിലും മുങ്ങി തപ്പിയുള്ള
ഒരു കളർ ഫുൾ വായന എന്നും ഇതിനെ വിശേഷിപ്പിക്കാം ...


നമ്മൾക്കിഷ്ട്ടപ്പെട്ട 100 മുതൽ 3000 ബുക്കുകൾ വരെ ഒരു യു.എസ്.ബി സ്റ്റിക്കിലാക്കിയും ,  നമുക്ക് പബ്ലിഷറുടെ കൈയ്യിൽ നിന്നോ , ബുക്ക് ഷോപ്പിൽ നിന്നോ വാങ്ങി , വേണമെങ്കിൽ എന്ത് കുന്ത്രാണ്ടത്തിൽ കുത്തിയോ ഇഷ്ട്ട ത്തിനനുസരിച്ച് വായിക്കുകയും ചെയ്യാം

വല്ലാതെ ബോറഡിച്ചു അല്ലേ...
എന്നാൽ ഇത്തിരി ജോലിക്കാര്യം ആയാലോ

ഒരാളുടെ പണി തെറിപ്പിക്കുക , അല്ലെങ്കിൽ അവർക്കൊരു പാര പണിയുക എന്നതിൽ പരം ആനന്ദം മലയാളിക്ക് കിട്ടുന്ന പോലെ
ലോകത്തിലെ മറ്റൊരു ജനതയിലുള്ളവർക്കും  ഉണ്ടാകില്ലാ എന്നാണ് എനിക്ക് തോന്നുന്നത് ...

ഞങ്ങളുടെ കമ്പനിക്ക് ഈയിടെ കിട്ടിയ ഒരു ഇൻവെസ്റ്റിഗേഷന്റെ
ഭാഗമായി രണ്ടാഴ്ച്ചയോളം ,  ലണ്ടനിലെ ഒരു സ്ഥാപനത്തിന്റെ വിവിധ
ബ്രാഞ്ച്കളിലെ ഷിഫ്റ്റ് ജീവനക്കാരുടെ , ജോലി സമയത്തുള്ള സോഷ്യൽ-മീഡിയ
ആക്റ്റിവിറ്റീസ് വീക്ഷിച്ച് റിപ്പോർട്ട് നൽകുക എന്നതായിരുന്നു ഞങ്ങളുടെയൊക്കെ  ദൌത്യം .

സ്റ്റാഫിന്റെ ഫുൾ നേയിം അടക്കം പല ഡീറ്റെയിൽസും
വളരെ രഹസ്യമായി തന്നിട്ടുള്ളത് നോക്കി അതീവ രഹസ്യമായ്
അവരുടെയൊക്കെ ട്വിറ്റർ , പ്ലസ് , ബ്ലോഗ് , .., ..., ഫേയ്സ് ബുക്ക്
എന്നിവയിലെ ജോലിസമയത്ത് മാത്രം നടത്തുന്ന അപ്ഡേറ്റുകൾ
റെക്കോർഡ് ചെയ്യുക എന്നതാണ് ഞങ്ങളുടെ വളരെ ലിഷറായി ചെയ്യുന്ന ജോലികൾ.
നൈറ്റ് ഡ്യൂട്ടിയിലെ ഒരു മണിക്കൂറിൽ 35 ലൈക്കും ,
13 ഷെയറും നടത്തിയ ഒരു മല്ലു ചുള്ളന്റേതടക്കം , സമാനമായ
പല സ്റ്റാഫിന്റെയുമൊക്കെ ,  ഗതി പിന്നീടെന്തായെന്നോർത്ത് എനിക്ക്
സങ്കടമാണൊ അതോ സന്തോഷമാണോ ഉണ്ടായതെന്ന് പറയുവാൻ പറ്റുന്നില്ല.

ഇതൊന്നുമല്ല തമാശ...
ഈ രഹസ്യങ്ങളെല്ലാം ചോർത്തി കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ  പ്ലസ് ഷെയറിങ്ങും , ലൈക്ക് മെഷീനുമൊക്കെയായി  മൊബൈയിൽ ഫോണിലൂടെ നേരം കൊല്ലുകയായിരുന്നു...!

ഏവർക്കും പണികൊടുക്കേണ്ട ആ ജോലിയിൽ കോൺസെണ്ട്രേഷൻ
വേണ്ടതുകൊണ്ട് ബൂലോഗ പര്യടനങ്ങളൊന്നും എനിക്കപ്പോൾ  കാര്യമായി നടത്താനും
പറ്റുന്നുണ്ടായിരുന്നില്ല ...
ഇ - യുകത്തിലെ കലി കാലം ...
എന്നല്ലാതെന്ത് പറയുവാൻ  അല്ലേ

ഇപ്പോൾ നമ്മുടെ ഭൂമിമലയാളത്തിലും ബൂലോഗത്തിന്
പത്ത് വയസ് പൂർത്തിയായിരിക്കുകയാണല്ലോ അല്ലേ
ഒപ്പം തന്നെ നമ്മുടെ നാട്ടിലെ ഇപ്പോഴുള്ള സൈബർ എഴുത്തിനെ കുറിച്ച്
ഈയിടെ മാതൃഭൂമി ന്യൂസിൽ വന്ന ഒരുചർച്ചയും ഈ വീഡിയോയിൽ വേണമെങ്കിൽ 
കാണാം . പിന്നെ ബൂലോഗർ പാലിക്കേണ്ട പത്ത് കൽ‌പ്പനകളെ കുറിച്ച് ഫിപിപ്സ് ഏരിയൽ
എഴുതിയ കുറിപ്പുകളും ഇതോടൊപ്പം കൂട്ടിവായിക്കാം കേട്ടൊ.

ഒരു പക്ഷേ  ഈ ബൂലോഗമൊന്നും ഈ ഭൂലോകത്തിൽ
പൊട്ടി മുളച്ചില്ലെങ്കിൽ  ഈ ബിലാത്തി പട്ടണമെന്ന ലണ്ടനിലെ
ഒരു കൊച്ചു  സർക്കിളിൽ ഒതുങ്ങി പോകേണ്ട ഒരുവനായിരുന്നു ഞാൻ ...!

അന്തർദ്ദേശീയമായി അടിവെച്ചടിവെച്ച് മാധ്യമരംഗം
കീഴടക്കി കൊണ്ടിരിക്കുന്ന ആഗോള ബൂലോഗ രംഗത്ത്
ഒരു കുഞ്ഞ് തട്ടകം എനിക്കുമുണ്ടല്ലോ എന്നത് ഒരു പത്രാസ് തന്നെ ...അല്ലേ

വളരെ അഭിമാനത്തോടു കൂടി ഇന്നെനിക്ക്
പറയുവാൻ സാധിക്കുന്ന വേറൊരു സംഗതികൂടിയുണ്ട്.

ഏതൊരു ബന്ധുജനങ്ങളേക്കാളും
സ്നേഹവും , വാത്സല്ല്യവുമുള്ള അനേകം സൈബർ മിത്രങ്ങൾ ഈ ഭൂലോകത്തിന്റെ  ഏത് മുക്കിലും മൂലയിലുമായി എനിക്കിന്ന് കൂട്ടിനുണ്ട് ...

ഒരില ചോറും , ഒരു പായ വിരിക്കാനുള്ള
ഇടവും വരെ , തരാൻ തയ്യാറുള്ള , മാനസികമായി വളരെ അടുപ്പമുള്ള , ഇതുവരെ കണ്ടിട്ടില്ലാത്ത  അനേകമനേകമായ ; എന്റെ പ്രിയപ്പെട്ട ബൂലോഗ മിത്രങ്ങളാണവർ ...!

എന്റെ തട്ടകമായ ‘ബിലാത്തിപട്ടണമായ ലണ്ടനിലെ മായക്കാഴ്ച്ച
കളിലൂടെ  2008 നവംബർ 30-ന്  ആരംഭം കുറിച്ചതാണ് ഈ സൌഹൃദ  കൂട്ടായ്മ...

അന്ന് കൂടെയുണ്ടായിരുന്നവരൊക്കെ , എന്റെ ഒന്നാം തിരുന്നാളിലും
വമ്പിച്ച പിന്തുണയേകിയെങ്കിലും , പിന്നീടതിൽ പലരും മൌനത്തിലായെങ്കിലും
രണ്ടാം ബൂലോഗ ജന്മദിനത്തിൽ അവരടക്കം , അനേകം പുതു മിത്രങ്ങളോടൊപ്പം
പ്രണയത്തിന്റെ വർണ്ണപകിട്ടുകളാൽ എന്നെ കോരി തരിപ്പിച്ച് , ശേഷം പല പുത്തൻ കൂട്ടുകാർക്കൊപ്പം മൂന്നാം വാർഷികത്തിന്റന്ന്     മാജിക്കിന്റെ ഒരു വിസ്മയ ലോകം  ഇവിടെ വന്നുണ്ടാക്കിയിട്ടും  , പിന്നീട്  നാലാം പിറന്നാളിന് എന്റെ  ബ്ലോഗിങ്ങ് ആഡിക്ഷനും ഇന്റെർനെറ്റ് അടിമത്വവും  കണ്ട് , വീണ്ടും അനേകം പുതിയ മിത്രങ്ങളടക്കം എന്റെ ഇതുവരെയുള്ള ... ഒട്ടും സാഹിത്യ ഭംഗിയൊന്നുമില്ലാത്ത , വായിൽ തോന്നിയത് കോതക്ക് പാട്ടെന്ന പോലെ , ഞാൻ ഇവിടെ ലണ്ടനിൽ ചുറ്റുപാടും കണ്ടതും കേട്ടതുമായ കുറിപ്പുകൾ എഴുതിയിട്ടതെല്ലാം വായനയിൽ ഉൾപ്പെടുത്തി ...
നിങ്ങളെല്ലാ  കൂട്ടുകാരുടേയും പ്രോത്സാഹനങ്ങളാലും
മറ്റും കാരണം ഇപ്പോഴും , തൻ കാര്യം കൂട്ടികുഴച്ചുള്ള എന്റെ സ്ഥിരമായുള്ള ചടപ്പരത്തി ലിഖിതങ്ങൾ ഒരു കോട്ടവും കൂടാതെ ഇന്നും നിലനിറുത്തി തുടർന്നുകൊണ്ടിരിക്കുവാൻ  കഴിയുന്നൂ ...!


ഇന്നത്തെ ഈ നവംബർ 30 ലെ അഞ്ചാം ജന്മദിനം
വരെ പല ബാലാരിഷ്ട്ടതകൾ ഉണ്ടായിട്ടും , ഈ ‘ബിലാത്തിപട്ടണ‘ത്തെ
താലോലിച്ചും , ശ്വാസിച്ചും , കളിപ്പിച്ചും വളർത്തി വലുതാക്കിയ നിങ്ങൾക്കൊക്കെ എങ്ങിനെയാണ് ഞാൻ നന്ദി ചൊല്ലേണ്ടത്  ... എന്റെ കൂ‍ൂട്ടരെ ...?




 ഒരു പിന്നാമ്പുറ അറിയിപ്പ്

മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ ( mauk ) യുടെ കീഴിൽ പ്രവർത്തിക്കുന്ന
സാഹിത്യ-സാംസ്കാരിക കൂട്ടായ്മയായ കട്ടൻ കാപ്പിയും കവിതയും അവതരിപ്പിക്കുന്ന മലയാളത്തിലെ  ഒരു പുതിയ സംരംഭത്തിന് ഇന്ന് ആരംഭം കുറിക്കുകയാണ്...

എഴുതുവാൻ താല്പ്യര്യമുള്ള ഏവർക്കും
പങ്കെടുക്കാം.വിശദവിവരങ്ങൾക്ക് :- http://www.kattankaappi.org/

ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഇരുന്നും പലരാലും എഴുതി
പൂർത്തികരിക്കാവുന്ന ഒരു ഗ്രന്ഥം ഭാവനയുടെ അതിരുകളിലേക്കൊരു യാത്ര


ഇന്നലെ ഭൂമി കഥാവശേഷയാകുമെന്നു  ആരൊക്കെയോ പ്രവചിച്ചിരുന്നു. 
ഇന്ന് എനിക്കിത് എഴുതാന്‍ കഴിയുന്നു. നന്ദിയുണ്ട്, ഭൂമിയെ മരിപ്പിക്കാതിരുന്നതില്‍ . 
മിച്ചം വന്ന ഈ ലോകത്തിരുന്നുകൊണ്ട്, എഴുത്തിന്‍റെ ലോകത്ത് ഒരു സാധ്യത ആരായുകയാണ്.

ചിരിക്കാം, ആക്ഷേപിക്കാം, വിമര്‍ശിക്കാം, എന്തുമാകാം ; 
പക്ഷെ ഈ സംരംഭം മുന്നോട്ട് പോകും. ഇതിന്‍റെ ഉദ്ദേശം എഴുത്തുകാരന്റെ 
- എഴുത്തിലുള്ള - സമ്പൂര്‍ണ സ്വാതന്ത്ര്യവും അതിരുകള്‍ ഭേദിക്കുന്ന സർഗാത്മകതയുമാണ്..!

അതിനായി പുതിയ ഒരു ലോകം തന്നെ സൃഷ്ടിക്കുകയാണ്. 
കണ്ടു പരിചയിച്ച നിയമങ്ങളും നിയന്ത്രണങ്ങളുമല്ല ഇവിടെയുള്ളത്. 
'മറുപുറം' അഥവാ 'The Other Side' , ജീവിതം എന്നാ മഹാ രചനയുടെ മറ്റൊരു താളാണ്‌.

ഈ രചനയില്‍ ആര്‍ക്കും പങ്കെടുക്കാം. 
ഒരു മുന്‍വിധിയും ഇല്ലാതെ കഥ മുന്നോട്ട് പോകും. 
സന്ധികളും, തന്തുക്കളുമായി കഥ വികസിക്കും. ഒരു സന്ധിയില്‍ 
നിന്നുള്ള വികാസത്തിനായി, കഥാ തന്തുക്കള്‍ ആര്‍ക്കും നല്‍കാം. 
ഇവിടെ ലഭിക്കുന്ന കഥാ തന്തുക്കളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന തന്തു, 
സന്ധിയുമായി ചേര്‍ക്കും. അപ്പോള്‍ രൂപപ്പെടുന്ന സന്ധിക്കുവേണ്ടി പുതിയ 
കഥാ തന്തുക്കള്‍ വീണ്ടും ഉരുത്തിരിയണം.

ലഭിക്കുന്ന കഥാ തന്തുക്കളില്‍ നിന്നും അനുയോജ്യമായത് 
തെരഞ്ഞെടുക്കുന്നത്  ചര്‍ച്ചകളിലൂടെ ആയിരിക്കും. ഒരുപക്ഷെ 
ഒരു voting സമ്പ്രദായവും ഉണ്ടായിരിക്കും.  ഈ സംരംഭത്തിന്റെ സമ്പൂര്‍ണ്ണ 
ഉത്തരവാദിത്വവും നിയന്ത്രണവും 'കട്ടൻ കാപ്പിയിൽ' നിക്ഷിപ്തമായിരിക്കും.

Wednesday 30 October 2013

പാതാള യാത്രകൾ ... ഒന്നര നൂറ്റാണ്ടിൻ നിറവിൽ ... ! / Pathaala Yaathrakal ... Onnara Noottandin Niravil ... !

എല്ലാ യാത്രകളും ഏവർക്കും മറക്കാത്ത
അനുഭങ്ങളായി  മാറ്റാം .. അതിന്  ലണ്ടനിൽ തന്നെ വരണം ..
അതിന് പാതാളത്തിൽ കൂടി ഓടുന്ന അതായത് ഭൂഗർഭ തീവണ്ടിയിൽ സഞ്ചാരം നടത്തിയാൽ മതി ...!

ഇവിടെയൊക്കെ നാം  നടത്തുന്ന ഓരൊ യാത്രകളിലും എന്തെങ്കിലുമൊക്കെ പുത്തൻ കാര്യങ്ങൾ എന്നും നമുക്കൊക്കെ തൊട്ടറിയാവുന്നതാണ് ...

നമ്മുടെ നാട്ടിലെ പോലെ അംഗരംക്ഷകരും , പരിവാരങ്ങളൊന്നുമില്ലാതെ ഇവിടെയുള്ള പല മന്ത്രി പുംഗവന്മാരടക്കം , ലോക സെലിബിറിറ്റി താരങ്ങളുമൊക്കെ , നമ്മോടൊപ്പം സാധരണക്കാരെ പോലെ സഞ്ചരിക്കുന്നത് കാണുമ്പോൾ ശരിക്കും നാം അത്ഭുതപ്പെട്ട് പോകും ... !

മുഷിഞ്ഞ തൊഴിൽ വേഷങ്ങളിലുള്ള മാനവനായാലും ,
മന്നവനായലും ഏത് യാത്രാ വണ്ടികളിലും , അവർക്കൊക്കെ
ഇവിടെ ഒരേ പരിഗണന  തന്നെ ..!

മാനുഷ്യരെല്ലാരും ഒന്നുപോലെയെന്നുള്ള ചൊല്ല്
ഏറ്റവും അനുയോജ്യമാകുന്നത്  ഇത്തരം യാത്ര വേളകൾ തന്നെ ...!

ഞാനൊരു തടിയനായത് കൊണ്ട്
മിക്ക യാത്രകളിലും ആയത് ബസ്സിലായിക്കോട്ടെ ട്രെയിനിലായിക്കോട്ടെ ...

രണ്ട് പേർക്കിരിക്കാവുന്ന എതിർ ലിംഗക്കാരായ നല്ല കട തലയുള്ളവർ ഇരിക്കുന്നതിന്റെ തൊട്ട വേക്കന്റ് സീറ്റുകളിലേ ചെന്നിരിക്കൂ ...
അപ്പോൾ നല്ല ടൈറ്റ് ഫിറ്റായ , ആ ഇരിപ്പിൽ ഇരുന്ന് , പരസ്പരം ശരീരങ്ങളിലെ ചൂട് കൈമാറി , പൂ‍ച്ച കണ്ണടച്ച് പാൽ കുടിക്കുന്ന പോലെ , ഉറക്കം നടിച്ച് കിനാവ് കാണുന്നതിൽ സഹയാത്രികകൾക്കാണെങ്കിൽ ഒട്ടും കുഴപ്പമില്ലതാനും...

ചിലരൊക്കെ പർപ്പസ്സിലായും , അറിയാതെയുമൊക്കെ അവരുടെ കോട്ടിൽ നിന്നും മൊബൈയിൽ എടുക്കുമ്പോഴോ , ടാബലറ്റിൽ നോക്കുമ്പോഴോ, പത്ര പാരായണത്തിനിടക്കോ ചില ദ്രുതചലനങ്ങൾ നമ്മുടെ ശരീരത്തിൽ നടത്തുകയാണെങ്കിൽ സംയമനം പാലിച്ചിരിക്കണമെന്ന് മാത്രം ...

ചിലപ്പോൾ മുമ്പിലിരിക്കുന്ന ഇതേ വിഭാഗക്കാരുടെ കാൽ കാലിൽ
കയറ്റിവെച്ചിട്ടുണ്ടെങ്കിലും , ഇടക്കെല്ലാം   കറുത്ത കണ്ണടയിൽ കൂടി കിട്ടാറുള്ള
ദർശ്ശന സൌകുമാര്യങ്ങളായ  മിനിയുടിപ്പിനടിയിലെ കളറുകളും, കാഴ്ച്ചക്കായി
തുറന്നിട്ടിരിക്കുന്ന നെഞ്ചിൽ കുടങ്ങളുമൊക്കെ വല്ലാത്ത വിമ്മിഷ്ട്ടമുണ്ടാക്കുമ്പോൾ ...

കാലിനടുത്ത് വെച്ചിരിക്കുന്ന , എന്റെ
തോൾ  ബാഗെടുത്ത് മടിയിൽ വെക്കും ...
അത്ര തന്നെ ...!

ഹും..അതൊക്കെ പോട്ടെ ... 
ഇത്തവണ ഞാൻ പറയുവാൻ
പോകുന്നത് ലണ്ടനിൽ ഈ വർഷം
മുഴുവനായും കൊണ്ടാടുന്ന ഒരു പിറന്നാൾ
ഉത്സവത്തെ കുറിച്ചാണ്...

അതും നൂറ്റമ്പതാം പിറന്നാൾ ..!
( ഈ സൈറ്റിൽ പോയാലുള്ള വീഡിയോയിൽ അന്ന് തൊട്ട് ഇന്ന് വരെയുള്ള ഫോട്ടോ ക്ലിപ്പുകൾ മുഴുവൻ കാണാം കേട്ടൊ)
ലോക ചരിത്രത്തിൽ ഇനി ആർക്കും തിരുത്താൻ
കഴിയാത്ത  ഒരു വാർഷികാഘോഷം ..!
മെട്രോ അഥവാ ട്യൂബ് ട്രെയിൻ എന്ന് വിളിക്കപ്പെടുന്ന
ലണ്ടൻ അണ്ടർഗ്രൌണ്ട് ലിമിറ്റഡ് ( L .U .L ) എന്ന ലോകത്തിലെ
പ്രഥമ ഭൂഗർഭ തീവണ്ടികളുടേയും പാതകളുടേയുമൊക്കെ 150 th ആനിവേഴ്സറി...!


ഈ പാതാള തീവണ്ടി ചരിതങ്ങളെഴുതുവാൻ  , കുറെ ചരിത്രങ്ങളും , ഫോട്ടൊകളും സംഘടിപ്പിക്കുവാൻ വേണ്ടി , 'നെറ്റ് വർക്ക് റെയിൽവേയിൽ’ എന്റെയൊപ്പം ജോലിചെയ്യുന്ന ,  ഞാൻ ‘അളിയൻ‘ എന്ന് വിളിക്കുന്ന ജോൺ ബ്രിട്ടാസ് എന്ന ബ്രിട്ടങ്കാരന്റെ  , നോർത്ത് വെസ്റ്റ് ലണ്ടനിലുള്ള അവന്റെ വീട്ടിൽ ചെന്ന് കയറിയപ്പോൾ , ഇഷ്ട്ടന്റെ അമ്മായിയമ്മ അവിടെയിരുന്ന് ഏഷ്യാനെറ്റിലെ ‘പരസ്പരം’ സീരിയൽ കാണുകയായിരുന്നൂ.

ഈ പാർവ്വതിയെന്ന അമ്മായിയുടെ മകളെ ,1974 -ൽ  സിംഗപ്പൂരിൽ നിന്നും , ലണ്ടനിൽ കുടിയേറിയ ഒരു മല്ലു ദമ്പതികളുടെ , ഇവിടെ
ബോൺ & ബോട്ടപ്പായ പേര മകൻ നാട്ടിൽ വന്ന് , 1998 -ൽ കല്ല്യാണം കഴിച്ചു കൊണ്ടുവന്നതായിരുന്നൂ..
ഏതാണ്ട് രണ്ട് കൊല്ലത്തോളം മോരും
മുതിരയും പോലെ അവർ ഭാര്യയും ഭർത്താവും കളിച്ച് നോക്കിയെങ്കിലും ... പരസ്പരം കൂടിച്ചേരാൻ സാധിക്കാതെ വന്ന അവസരത്തിൽ ആ ഭർത്താവ് ഇവളെ വിവാഹ മോചനം നടത്തി കൈയ്യൊഴിയുവാൻ പോകുകയാണെന്നറിഞ്ഞപ്പോൾ , അയാളുടെ കൂട്ടുകാരനായ ജമൈക്കൻ
വംശജനായ , ഈ ജോൺ ബ്രിട്ടാസ് ആ ഫ്രെണ്ടിന്റെ ഭാര്യയെ ലീഗലായി തന്നെ
റീ-മ്യാരേജ് ചെയ്ത് ഭാര്യയാക്കുകയായിരുന്നു...!
ഇന്ത്യൻ കറികളുടെ ആരാധകനായ
ജോണിന് ഈ സുന്ദരിയായ  ഇന്ത്യൻ ഭാര്യയെ അത്രക്കിഷ്ട്ടമായിരുന്നൂ.

ഇന്നവർക്ക് മലയാളി ഛായയുള്ള  രണ്ട് കുട്ടികൾ ഉണ്ട്. ഇന്നിവരുടെ കുടുംബത്തോടൊപ്പം ലണ്ടനിലുള്ള വീട്ടിൽ , ജോണിന്റെ ,  മല്ലൂസായ അമ്മായിയമ്മയും അമ്മാനപ്പനുമുണ്ട് ...
കൂടാതെ  ജോണിന്റെ റെയിൽവേ ജോലി കൂടാതെ ,  മൂപ്പർ കേരളത്തിൽ നിന്നും അളിയനെ കൊണ്ട് വന്ന് പാർട്ടണറാക്കി , ‘ഹെൻണ്ടൻ സ്റ്റേയ്ഷനടുത്ത്‘ ഒരു ഓഫ്-ലൈസൻസുള്ള ഷോപ്പും കൂടി ഇപ്പോൾ നടത്തുന്നുണ്ട്.

ജോണിന്റെ അപ്പാപ്പന്റ അപ്പാപ്പനെ ,
150 കൊല്ലം മുമ്പ് ‘മെട്രോപൊളിറ്റൻ റെയിൽ കമ്പനി‘ക്കാർ തൊഴിലാളിയായി , വെസ്റ്റിന്റീസിൽ നിന്നും ലണ്ടനിൽ കൊണ്ടുവന്നതായിരുന്നൂ . അന്ന് തൊട്ട് ഇന്ന് വരെ പരമ്പരാഗതമായി ഇവരുടെയൊക്കെ കുടുംബാംഗങ്ങൾ , ലണ്ടനിലെ വിവിധ കമ്പനികളിലെ റെയിൽവേ തൊഴിലാളികൾ തന്നേയാണ് .



രണ്ട് തലമുറ മുമ്പേ തന്നെ സ്വന്തം വംശീയ നാടുമായി ബന്ധം വിട്ട ഇവർ മാത്രമല്ല ,
ഉഗാണ്ടക്കാരും , ഇന്ത്യക്കാരും , ഘാനക്കാരുമൊക്കെയായി ഒരു മിക്സഡ് ജനറേഷനായി ലണ്ടനിൽ മൂന്നാലിടങ്ങളിൽ കൂട്ടമായി താമസിക്കുന്ന എന്നും രാത്രി 1 മണി മുതൽ പുലർച്ചെ  4 മണി വരെ മാത്രവും , പിന്നെ ചില വീക്കെന്റുകളിലായും റെയിൽവേ ട്രാക്കുകളിലും മറ്റും പണിയെടുക്കുന്ന ആജാനബാഹുക്കളായ ‘ലണ്ടൻ ഗലാസികൾ ‘ എന്ന സമ്പന്ന സമൂഹമാണിന്നിവർ ..!


ഇവരെപ്പോലെയുള്ള ലണ്ടൻ തീവണ്ടി
ഗതാഗത മേഖലയിൽ നീണ്ട സേവനം പ്രധാനം ചെയ്തവരേയും മറ്റും ആധരിച്ചുകൊണ്ടാണ് ..
ഈ വാർഷികാഘോഷങ്ങൾക്ക്
ഇക്കൊല്ലമാദ്യം തുടക്കം കുറിച്ചത്.
തീവണ്ടി ചരിത്രം വ്യക്തമാക്കി തരുന്ന എക്സിബിഷനുകൾ , ആധുനിക പുത്തൻ ട്രെയ്നുകളുടെ (ഒന്നര മിനിട്ട് വീഡിയൊ ) പാതയിലിറക്കൽ , രാജ്ഞിയുടേയും , രാജ കുടുബാംഗങ്ങളുടേയും എഴുന്നള്ളത്തുകൾ , പഴയ സ്റ്റേയ്ഷനുകൾ നവീകരിക്കലുകൾ മുതലായ അനേകം പാതാള ഗമന കാര്യങ്ങളടക്കം ...
മറ്റ് പല പബ്ലിക് പരിപാടികളും  ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആനിവേഴ്സറി ആഘോഷങ്ങളാണ് ഇവിടെ അരങ്ങേറി കൊണ്ടിരുന്നത് ...
ഈ അവസരങ്ങളിൽ സകലമാന മാധ്യമങ്ങളും ഫീച്ചറുകളും മറ്റു
കാഴ്ച്ചകളുമൊക്കെയായി അണ്ടർ ഗ്രൌണ്ടിനെ ആവോളം പാടി പുകഴ്ത്തി ..!


പണ്ട് മര റെയിലുകളിൽ കൂടി
കുതിരകൾ വലിച്ചുകൊണ്ടുപോകുന്ന
വാഗണുകൾ , അഞ്ച് നൂറ്റാണ്ട് മുമ്പേ
ജർമ്മങ്കാർ കണ്ടുപിടിച്ചെങ്കിലും . ശേഷം 300 കൊല്ലങ്ങൾ കഴിഞ്ഞ് ഇംഗ്ലണ്ടിൽ ,ജോർജ് സ്റ്റീഫൻസൺ  കണ്ടുപിടിച്ച , സ്റ്റീം എഞ്ചിനാൽ പ്രവർത്തിപ്പിക്കുന്ന ഒരു ലോക്കോമോട്ടീവ് ആയിരുന്നല്ലോ,  ലോകത്തിലെ ആദ്യത്തെ ട്രെയിൻ .
പിന്നീടദ്ദേഹമുണ്ടാക്കിയ റെയിൽപ്പാതയാണ് ആദ്യത്തെ തീവണ്ടി പാതയും , റെയിൽ കമ്പനിയുമൊക്കെയായി മാറിയത് .
അതിന് ശേഷം ,  ലണ്ടനിലേക്ക് തീവണ്ടി ഗതാഗതം വന്നപ്പോൾ ...
പല സ്ഥലങ്ങളിലും പാത പണിയണമെങ്കിൽ ചില ചരിത്ര സ്മാരകങ്ങൾ പൊളിച്ചുകളയണമെന്നായപ്പോൾ...

അതിനുള്ള പോം വഴിയായാണ് ഇവർ ഭൂമിക്കടിയിലൂടെ തുരങ്കങ്ങൾ ഉണ്ടാക്കി അതിലൂടെ തീവണ്ടികൾ ഓടിച്ചാൽ മുകളിലുള്ളവക്കൊന്നും കോട്ടവും തട്ടില്ല , ഒപ്പം വളവും തിരിവുമില്ലാതെ ട്രാക്കും പണിയാം പറ്റും എന്ന ബുദ്ധി ഉരുത്തിരിഞ്ഞ് വന്നത് .


ആ കാലഘട്ടത്തിൽ ലോകം മുഴുവൻ കാൽക്കീഴിലെ കോളണികളാക്കി
ഭരിച്ചിരുന്ന ബ്രിട്ടൻ , അന്നിതിന് പറ്റിയ  തൊഴിലാളികളെ മുതൽ സാങ്കേതിക
വിദഗ്ദ്ധരെ വരെ, പല നാടുകളിൽ നിന്നായി ഇവിടെ എത്തിച്ച് , 1860 ൽ തുടങ്ങിവെച്ച്,
1863 -ൽ പ്രാവർത്തികമാക്കിയ , മെട്രോപൊളിറ്റൻ റെയിൽവേ ലൈനാണ് ലോകത്തിലെ ആദ്യത്തെ ഭൂഗർഭ തീവണ്ടിപ്പാതയും , മെട്രോ തീവണ്ടികളും ... !


പിന്നീട് ആ നൂറ്റാണ്ടിൽ തന്നെയുണ്ടായ
'ഡിസ്ട്രിക്റ്റ് ലൈനും' , 'സർക്കിൾ ലൈനും' ,
'ബേക്കർ ലൂ ലൈനു'മെല്ലാം ഓരൊ കമ്പനികളായി  സ്വന്തം അണ്ടർ ഗ്രൌണ്ട് പാതകൾ ഉണ്ടാക്കി തീവണ്ടികൾ ലണ്ടനടിയിൽ  ഓട്ടം തുടങ്ങി.
ശേഷം കഴിഞ്ഞ നൂറ്റാണ്ടിൽ പല പല സാങ്കേതിക മികവോടെ ട്യൂബുകൾ ഭൂമിക്കടിയിൽ ഉണ്ടാക്കി 'വിക്റ്റോറിയ'  , 'സിറ്റി & ഹാമർ സ്മിത്ത് ' , 'നോർത്തേൺ' ,'വാട്ടർ ലൂ & സിറ്റി', 'സെണ്ട്രൽ' , 'പിക്കാർഡലി' , ' ജൂബിലി ' എന്നീ കമ്പനികൾ കൂടി ട്യൂബ് സർവ്വീസുകൾ ആരംഭിച്ചപ്പോൾ ലണ്ടനിൽ മൊത്തം 11 പാതാള തീവണ്ടിപ്പാത കമ്പനികളും , 270  ട്യൂബ് സ്റ്റേയ്ഷനുകളുമായി.

പോരാത്തതിന് ട്രാം ലിങ്ക്  ( വീഡിയൊ ) സർവ്വീസുകളും , ഡോക് ലാന്റ് ലൈറ്റ്
റെയിൽവേയും ( D .L .R ), നാഷ്ണൽ  റെയിൽ കമ്പനികളുടെ ഓവർ ഗ്രൌണ്ട് സർവ്വീസുകളായ സി ടു സിയും , നാഷ്ണൽ എക്പ്രസും,  തേംസ് ലിങ്കും , വെസ്റ്റ് കോസ്റ്റും , ഈസ്റ്റേണും , യൂറോ സ്റ്റാറും മൊക്കെ ഓവർ ഗ്രൌണ്ട് ആയി തീവണ്ടി ഗതാഗതം ലണ്ടനിൽ ഓടിത്തുടങ്ങിയപ്പോൾ , മുക്കിന് മുക്കിന് 366 ട്രെയിൻ സ്റ്റേയ്ഷനുകളുള്ള ഒരു പട്ടണമയി മാറി ഈ ലണ്ടൻ . അതായത് അര കിലോമീറ്ററിനുള്ളിൽ സിറ്റിയിൽ ഒരു ട്രെയിൻ സ്റ്റേയ്ഷനുകളുള്ള ലോകത്തിലെ ഒരേ ഒരു വമ്പൻ സിറ്റി  ..!

ഇവയെല്ലാം പല മുതലാളിത്വ കമ്പനികളാണെങ്കിലും ,  ടി.എഫ്.എൽ-ന്റെ
കീഴിൽ  ഒത്തൊരുമിച്ച് ഒന്നിനോടൊന്ന് മികച്ച വിധം ,സേവന സന്നദ്ധരായി ...
പൊതുജനത്തിന്റെ യാത്രകളോടൊപ്പം തന്നേയുള്ള മറ്റെല്ലാ പരിഗണനകളും  , സമയ ക്ലിപ്തതയോടെ നിറവേറ്റുന്നതൊക്കെ നമ്മുടെ ഭരണാധികാരികളൊക്കെ തീർച്ചയായും കണ്ട് പകർത്തേണ്ട കാര്യങ്ങൾ തന്നേയാണ് ... !


ലണ്ടൻ സിറ്റിയിലെ ഒട്ടുമിക്ക റെയിൽ സ്റ്റേയഷനുകൾക്കുള്ളിൽ ചെന്നാൽ മുയലുകളുടെ മാളത്തിൽ ചെന്ന് പെട്ട പ്രതീതിയാണ് . ഓരോ നിലകളിലായോ , മറ്റു ഭാഗങ്ങളിലായോ  ഈസ്റ്റ് ബൌണ്ട് , വെസ്റ്റ് ബൌണ്ട് , സൌത്ത് ബൌണ്ട് , നോർത്ത് ബൌണ്ട് , ഓവർ ഗ്രൌണ്ട്  , ഡി .എൽ .ആർ മുതലായവയായി , രണ്ട് മുതൽ ഇരുപത് പ്ലാറ്റ് ഫോമുകൾ വരെ കാണാവുന്നതാണ്.

പത്തടി മുതൽ ഇരുനൂറടി വരെയുള്ള എക്സലേറ്ററുകളും , ലിഫ്റ്റുകളും , നടപ്പാതകളുമൊക്കെയായി ആ പാതളത്തിലും വർണ്ണപ്രപഞ്ചം വിരിയിക്കുന്ന പുരാതനതയും , ആധുനികതയും കൂടി ചേർന്ന ശില്പഭംഗിയുള്ള കെട്ടിട സമുച്ചയങ്ങൾ..!



ജോലി സംബന്ധമായോ , വാമ ഭാഗമായോ വല്ല പിരിമുറുക്കങ്ങളോ ,
ഉരസലുകളോ ഉണ്ടായാൽ ടെൻഷൻ കുറയ്ക്കുവാൻ ഞാൻ കണ്ടെത്തുന്ന
ഏറ്റവും നല്ല മാർഗ്ഗം , എന്റെ ട്രാവൽ കാർഡെടുത്ത് ലണ്ടൻ അണ്ടർ ഗ്രൌണ്ടിലേക്ക്
ഊളിയിട്ടു പോകുക എന്നതാണ് .ട്രെയിനുള്ളിലേയും സ്റ്റേയ്ഷനുകളിലേയും പരസ്യങ്ങളിൽ മുങ്ങി തപ്പി , പാതാള തീവണ്ടിക്കുള്ളിലെ മാറി മാറി വരുന്ന ലോക കവികളുടെ   കവിതാ ശകലങ്ങൾ  വായിച്ച് , ഇതുവരെ ഏതെങ്കിലും കാണാത്തതോ , കണ്ടുമറന്നതോ ആയ സ്റ്റേയ്ഷനുകളിൽ ഇറങ്ങി നടക്കും.
ഇവിടെയുള്ള  366 സ്റ്റേയ്ഷനുകൾക്കും ഓരൊ കഥകൾ പറയാനുണ്ട്..

ഉദാഹരണത്തിന്  ബേക്കർ സ്ട്രീറ്റ്  സ്റ്റേയ്ഷനിലെ ചുമർ ചിത്രങ്ങളെല്ലാം ‘ഷെർലക് ഹോംസ്‘ കഥകളെ  ആധാരമാക്കിയുള്ളതാണ് .  വിംബിൾഡൻ  സ്റ്റേയ്ഷനിൽ ടെന്നീസിനെ കുറിച്ചാണെങ്കിൽ , ഓവൽ  സ്റ്റേയ്ഷനിൽ ക്രിക്കറ്റിന്റെ ചരിതങ്ങളാണ് .വാപ്പിങ്ങ് സ്റ്റേയ്ഷനിൽ 140 കൊല്ലം മുമ്പ് തേംസിനടിയിൽ കൂടി ഭൂഗർഭപാതയുണ്ടാക്കിയതിന്റെ വരകളും , ചരിത്രങ്ങളും രേഖപ്പെടുത്തിയത് കാണാം. വൈറ്റ് ചാപ്പൽ സ്റ്റേയ്ഷനിൽ  രക്തസാക്ഷികളുടെ ചരിതമാണെങ്കിൽ , ഈസ്റ്റ് ഇന്ത്യാ ഡോക്കിൽ അന്നത്തെ കോളണി ചരിത്രങ്ങളാണ്.

അതുപോലെ  സെന്റ്.പോൾസ്, വെസ്റ്റ് മിൻസ്റ്റർ, ഹൈഡ് പാർക്ക് , ബോണ്ട് സ്ട്രീറ്റ്, ഒളിമ്പിയ, വെമ്പ്ലി പാർക്ക് , സ്റ്റോൺ ബ്രിഡ്ജ് പാർക്ക് , ..,.., ..അങ്ങിനെയങ്ങിനെ പേരിനെ  സൂചിപ്പിക്കും ചരിതങ്ങളുമായി ഒരു പാട് റെയിൽ താവളങ്ങളായി മാറിയിരിക്കുന്ന ചരിത്ര സ്മാരകങ്ങൾ തന്നെയാണ് ഈ ബിലാത്തി പട്ടണത്തിലുള്ള ഓരൊ ട്രെയിൻ സ്റ്റേയ്ഷനുകളും..!

ചിലപ്പോഴൊക്കെ എത്ര കണ്ടാലും മതി വരാത്ത കാഴ്ച്ചവട്ടങ്ങൾ ...
വേറെ ചിലത് വർഷത്തിലെ ചില വിശേഷ ദിനങ്ങളും മറ്റും യാത്രികർക്ക്
വിസ്മയമായി തീരാറുള്ള  ഓർമ്മകൾ  ...
അങ്ങിനെയങ്ങിനെ നിർലോഭം കണ്ട്
രസിക്കാവുന്ന അനേകം കേളിയാട്ടങ്ങളും.
പറഞ്ഞാലും , എഴുതിയാലും തീരാത്തത്ര സംഗതി കളുമായി 150 കൊല്ലമായി അഞ്ചുതലമുറകൾ മനസ്സിലിട്ട് താലോലിച്ച അനേകമനേകം യാത്രകളാണ് അതെല്ലാം   ...!

വീണ്ടും അനേകം തലമുറകൾ
ഈ ജൈത്ര യാത്രയിൽ പങ്കാളികളായി
ഇങ്ങനെയിങ്ങനെ  ഇത്തരം സഞ്ചാരങ്ങൾ ഇനിയുമിനിയും  തുടർന്നു കൊണ്ടേയിരിക്കും ...!

ലണ്ടനിലെ പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനമാണ്
ഈ സിറ്റിയുടെ ഏറ്റവും വലിയ ഉയർച്ചക്കുള്ള കാരണമെന്ന് അടി വരയിട്ടു പറയാം.

എല്ലാ യാത്രകളും നിയന്ത്രിക്കുന്ന ട്രാൻസ്പോർട് ഫോർ ലണ്ടൻ ( T F L ) ലണ്ടനിലെ ഓരോ ചെറുപട്ടണങ്ങളിലും , പാർക്കുകളിലും , മറ്റ് പ്രധാന വീഥികളിലുമൊക്കെ എപ്പോഴും എത്തിച്ചേരാവുന്ന വിധത്തിലുള്ള , ചുറ്റളവിൽ  ഏതെങ്കിലും ഒരു കമ്പനിയുടെ,  റെയിൽ സ്റ്റേയഷനുണ്ടായിരിക്കും...!

ഒരു സ്ഥലത്തുനിന്നും കയറിയാൽ പരസ്പരം കണക്റ്റ്  ചെയ്തിട്ടുള്ള
ഈ പട്ടണത്തിലെ മറ്റേതൊരു സ്ഥലത്തേക്കും ആരേയും ആശ്രയിക്കാതെ
ഏതൊരു യാത്രക്കാരനും എത്തിച്ചേരാനുള്ള ഏർപ്പാടുകളാണ് ഇവിടെയുള്ളത്.

മാത്രമല്ല , എവിടേയും സ്ഥാപിച്ചിട്ടുള്ള ലോകപ്രസിദ്ധമായ
ലണ്ടൻ ട്രാൻസ്പോർട്ടിന്റെ ലോഗോകൾ നോക്കി , ആ എംബ്ലങ്ങളുടെ
വത്യസ്തമായ കളറുകളും , ചിഹ്നങ്ങളും അവ ആലേപനം ചെയ്ത പരസ്യ
പലകകളുടെ ചൂണ്ടികാണിക്കലുകളും നോക്കി ഏതൊരു യാത്രികർക്കും വളരെ
ഈസിയായി തന്നെ അടുത്തുള്ള ബസ്സ് സ്റ്റോപ്പിലേക്കോ , ട്യൂബ് സ്റ്റേയ്ഷനുകളിലേക്കൊ ,
ട്രാം ലിങ്കകളിലേക്കോ , ഓവർ ഗ്രൌണ്ട് സ്റ്റേയ്ഷനുകളിലേക്കോ , മറ്റ് യാത്രമാർഗ്ഗങ്ങളിലേക്കൊ  എത്തിപ്പെടാവുന്നതാണ്.
അവിടെയൊക്കെ എപ്പോഴും സേവന സന്നദ്ധരായി നിൽക്കുന്ന ജോലിക്കാരും യാത്രികർക്കാവശ്യമായ എന്ത് സഹായങ്ങളും ഒട്ടും സമയ നഷ്ട്ടം വരുത്താതെ അപ്പപ്പോൾ ചെയ്ത് കൊടുക്കുന്നതാണ്...
പോരാത്തതിന് ലണ്ടനണ്ടൻ ഗ്രൌണ്ടിന്റെ അപ്പ്പ്പോളുള്ള പുരോഗതികളും മറ്റും,  സൈൻ ലാൻഗ്ഗേജടക്കം വീഡിയോ സഹിതം ഏവരേയും അറിയിച്ചുകൊണ്ടിരിക്കുന്ന സിസ്റ്റവും ഇവിടെ അനുവർത്തിച്ച് പോരുന്നുണ്ട് ... ! 
നമ്മുടെ നാട്ടിലൊന്നും അധികം കാണാത്ത ഇത്തരം കാര്യക്ഷമതയോടെയുള്ള പ്രവർത്തനങ്ങൾ തന്നെയാണ് കഴിഞ്ഞ നൂറ്റമ്പത് കൊല്ലമായി ഒരു കോട്ടവും കൂടാതെ തുടർന്നുകൊണ്ടിരിക്കുന്ന ലക്ഷ്യം തെറ്റാതെയുള്ള ഈ ലണ്ടൻ മെട്രോകളുടെ ജൈത്ര യാത്രകളുടെ മുഖ്യ നേട്ടങ്ങൾക്കുള്ള  കാരണം ...!

ഓട്ടോമാറ്റിക്കായി ചില ബാങ്കു കാർഡുകളടക്കം ,
ട്രാവൽ കാർഡായ ഓയ്സ്റ്റർ  കാർഡ് ഉപയോഗിച്ച് ഏത് സഞ്ചാരിക്കും പബ്ലിക് ട്രാൻസ്പോർട്ട്  വാഹനങ്ങളായ വിവിധ കമ്പനികളുടെ ബസ്സുകളിലോ , അണ്ടർ ഗ്രൌണ്ട് ട്രെയിനുകളായ ട്യൂബ് തീവണ്ടികളിലോ , ഓവർ ഗ്രൌണ്ട് ട്രെയിനുകളിലോ , നാഷ്ണൽ റെയിൽ സർവ്വീസുകളിലോ , ഡ്രൈവറില്ലാതെ ഓടുന്ന ഡി.എൽ.ആർ എന്ന കൊച്ചുറെയിൽ കോച്ചുകളിലൊ , ട്രാം നെറ്റ്  വർക്ക് സർവ്വീസുകളിലോ , തേംസിലെ ബോട്ട് സർവ്വീസുകളിലോ ,തേംസിന്റെ മുകളിൽ കൂടി പോകുന്ന കേബിൾ കാറുകളിലോ ( വീഡിയോ ) യഥേഷ്ടം സഞ്ചരിക്കാവുന്നതാണ്.

ലണ്ടനിൽ എത്തുന്ന ഏതൊരാൾക്കും ഏതെങ്കിലും സ്ഥലത്തെത്തണമെങ്കിൽ
ടി.എഫ്..എൽ -ന്റെ ജേർണി പ്ലാനറിൽ  പോയി സ്ഥല നാമമോ , പോസ്റ്റ് കോഡോ  മൊബൈലിലോ , ഇന്റർ നെറ്റിലോ അടിച്ച് കൊടുത്താൽ അവർക്കിഷ്ട്ടപ്പെട്ട രീതിയിലുള്ള അഞ്ച് പ്ലാനുകൾ കാണിച്ച് തരും , എല്ലാ അപ്ഡേറ്റ് സഹിതം ..!


ഈ ഓയ്സ്റ്റർ ട്രാവൽ കാർഡുകൾ യാത്രക്കാരന്റെ യാത്രാവേളകളനുസരിച്ച് ..
സോൺ അടിസ്ഥാനത്തിലോ , ഡെയ്ലി / വീക്കിലി  / മന്തിലി / ആനുവലി എന്നിങ്ങനെ ഓൺ-ലൈനായോ , ഷോപ്പുകളിൽനിന്നോ , സ്റ്റേയ്ഷനുകളിൽ നിന്നോ ആർക്കും അപ്ഗ്രേഡ് ചെയ്യാം.

സ്കൂൾ കുട്ടികൾക്കൊക്കെ ലണ്ടനിൽ ബസ്സ് യാത്ര ഫ്രീ ആണെങ്കിലും
അവർക്കും ബസ്സിൽ അവരുടെ സ്റ്റുഡൻഡ് കാർഡ് ടച്ച് ചെയ്താലെ സഞ്ചാരം സാധ്യമാകൂ..

അഥവാ ഒരാൾ ഓയ്സ്റ്റർ കാർഡില്ലാതെ കാഷ് കൊടുത്ത് ഡ്രൈവറുടെ അടുത്തുനിന്നും ടിക്കറ്റ് വാങ്ങുകയാണെങ്കിൽ മിനിമം പേയ്മന്റ് ടിക്കറ്റ് തുകയായ £ 1.40 പകരം £ 2.50 കൊടുക്കണം....!

ഒരു ട്രാവൽ കാർഡ്
ഉടമയുടെ  യാത്ര ചരിത്രം മുഴുവൻ വിരൽ തുമ്പിൽ കൂടി അറിയാൻ പറ്റുന്ന സംവിധാന മുള്ളതുകൊണ്ടാണല്ലോ ...

ഇപ്പോഴൊക്കെ എന്റെ പെണ്ണൊരുത്തിയും , മകളുമൊക്കെ കൂടി ,
എന്റെ ചില പ്രത്യേകയാത്രകൾ കഴിഞ്ഞ് വന്നാൽ , പിന്നീട് എന്നെ കസ്റ്റഡിയിൽ
എടുത്ത് കൊയ്സ്റ്റയൻ ചെയ്യാറുള്ളത്...? !


ഞാനാരാ മോൻ  ...
ഓയ്സ്റ്ററിന്റെ വീക്കിലി ട്രാവൽ കാർഡുണ്ടെങ്കിലും ,
ചില യാത്രകൾ ബാർക്കലേ ബാങ്ക് കാർഡുപയോഗിച്ചേ നടത്താറുള്ളൂ...!!

ചില വെള്ളക്കാരായ
മിത്രങ്ങളൊക്കെ  ഇടക്ക് പറയാറുണ്ട്
നിങ്ങളൊക്കെ വികസനത്തിന്റെ കാര്യത്തിൽ ഞങ്ങളേക്കാളൊക്കെ 100- ഉം 150- ഉം വർഷത്തേക്കാളും പുറകിലാണെന്ന്..
എല്ലാ കാര്യത്തിലും അത് ശരിയല്ലെങ്കിലും
ഈ മെട്രോയുടെ കാര്യത്തിലെങ്കിലും അത് സത്യമാണല്ലോ .
 ഇപ്പോളെങ്കിലും നമ്മളും മെട്രോവിന്
വേണ്ടി പണിയും , പണിമുടക്കുമൊക്കെ തുടങ്ങിയല്ലോ..

 ഇവർ അടുത്ത ജൂബിലി കൊണ്ടാടുമ്പോഴേക്കും
നാം ആയത് പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കാം അല്ലേ...!

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...